കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ലൈസന്‍സ്

Posted on Thursday, November 14, 2019

കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടിയിലൂടെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ലൈസന്‍സ് നല്‍കി. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 27  കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയത്. കച്ചവടക്കാര്‍ക്കുള്ള ലൈസന്‍സുകളുടെ വിതരണം നവംബര്‍ നാലിന് കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബീച്ച് റോഡിന്റെ അരികുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ തട്ടുകടകള്‍ കടലോരത്തുള്ള പ്രത്യേക മേഖലയിലേക്ക് മാറ്റുകയും ചെയ്തു. കേരളത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്രത്യേക മേഖല തെരുവുകച്ചടവക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്.

  ലൈസന്‍സ് നേടിയ ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവും മറ്റ് നടപടികളും സംബന്ധിച്ച ബോധവത്ക്കരണവും നല്‍കിയിരുന്നു.  നിലവാരമുള്ള ഭക്ഷണ, പാനീയ വില്‍പ്പന കേന്ദ്രം ബീച്ചില്‍ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാനാകും. തെരുവുകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈസന്‍സ് നല്‍കുന്നത്. ഭക്ഷണം തയാറാക്കുന്നതിനായുള്ള വെള്ളം ലഭ്യമാക്കുന്നതിനായി മൂന്ന് പൊതു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന്റെ സമീപത്തുള്ള കളക്ഷന്‍ സെന്ററില്‍ മാലിന്യം എത്തിച്ച് ഈ കച്ചവടക്കാര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടത്തും.

 

Content highlight
നിലവാരമുള്ള ഭക്ഷണ, പാനീയ വില്‍പ്പന കേന്ദ്രം ബീച്ചില്‍ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാനാകും.