'കൈ'യടിക്കാം കാസര്‍ഗോഡിന്

Posted on Thursday, November 14, 2019

പാലക്കാടിന്റെ മണ്ണില്‍ നവംബര്‍ 1 മുതല്‍ 3 വരെ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങില്‍ കാസര്‍ഗോഡ് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. കലോത്സവത്തിന്റെ ആദ്യ ദിനം മുതല്‍ മുന്നേറ്റമാരംഭിച്ച കാസര്‍ഗോഡ് 128 പോയിന്റാണ് ആകെ സ്വന്തമാക്കിയത്. 98 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 65 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് അരങ്ങില്‍ കാസര്‍ഗോഡ് ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. നവംബര്‍ മൂന്നിന് വിക്ടോറിയ കോളേജില്‍ നടന്ന സമാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

 14 ജില്ലകളില്‍ നിന്നുള്ള 1904 കുടുംബശ്രീ വനിതകളാണ് മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച കലോത്സവത്തില്‍ 34 ഇനം മത്സരങ്ങളില്‍ പങ്കാളികളായത്. ജൂനിയര്‍, സീനിയര്‍, പൊതുവിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. മലയാള നോവല്‍ സാഹിത്യത്തിലെ പ്രമുഖ നായികാ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കിയ വേദികളിലായിരുന്നു മത്സരങ്ങള്‍. കറുത്തമ്മ (വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍), ഇന്ദുലേഖ (ഗവണ്‍മെന്റ് മോയന്‍സ് എല്‍.പി. സ്‌കൂള്‍), സുഹറ (ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, പാലക്കാട്), നാണി മിസ്ട്രസ് (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം), സുമിത്ര (വിക്ടോറിയ കോളേജ് ഓഡിറ്റോറിയം) എന്നീ വേദികളിലും ശിങ്കാരിമേളം വേദി ചെമ്മരത്തിയിലും നാടകം, മൈം മത്സരങ്ങള്‍ ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് മ്യൂസിക് കോളേജ് വേദിയിലുമായാണ് നടന്നത്.

  അയല്‍ക്കൂട്ട വനിതകളുടെ സര്‍വ്വതല സ്പര്‍ശിയായ വികാസം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന പ്രധാന പരിപാടികളിലൊന്നാണ് അരങ്ങ് കലോത്സവം. സമാപന സമ്മേളനം മന്ത്രി എ.സി, മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി സ്വാഗതം ആശംസിച്ചപ്പോള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് നന്ദി പറഞ്ഞു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവ്
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും യൂണിറ്റുകളെയും അരങ്ങ് സമാപന വേദിയില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. മന്ത്രി എ.സി. മൊയ്തീന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.വി. വിജയദാസ്, കെ. ബാബു എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സിഡിഎസ് ശ്രീകൃഷ്ണപരുമാണ്, അഗളിയിലെ ചൈതന്യ കേറ്ററിങ് യൂണിറ്റിന് മികച്ച പട്ടികവര്‍ഗ്ഗ സംരംഭത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. കുടുംബശ്രീയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ പുരസ്‌ക്കാരം കാനറാ ബാങ്കിനും മികച്ച പൊതു അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌ക്കാരം മുണ്ടൂരിലെ പൂമ്പാറ്റ അയല്‍ക്കൂട്ടത്തിനും ലഭിച്ചു.

ആഘോഷയാത്ര
അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 2500ലേറെ അയല്‍ക്കൂട്ട വനിതകള്‍ പങ്കെടുത്തു. കോട്ടമൈതാനം അഞ്ചു വിളക്ക് പരിസരത്ത് നിന്നും വിക്ടോറിയ കോളേജിലേക്ക് സംഘടിപ്പിച്ച ഘോഷയാത്ര കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. കസവു സാരികളും വര്‍ണ്ണക്കുടകളും, കൊടിക്കൂറകളും, 21 വര്‍ഷത്തെ കുടുംബശ്രീയുടെ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകളും മാറ്റ് കൂട്ടിയ ഘോഷയാത്രയില്‍ മോഹിനിയാട്ടം, തെയ്യം, മയിലാട്ടം, പൊയ്ക്കാള, ഒപ്പന, പാലക്കാടിന്റെ തനത് കരിവേഷം, ദഫ് മുട്ട്, മാര്‍ഗ്ഗംകളി തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു.

  വിക്ടോറിയ കോളേജിലെ പ്രധാന വേദിയായ കറുത്തമ്മയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അരങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് എം.പി ശ്രീ വി.കെ ശ്രീകണ്ഠന്‍, കൂടിയാട്ട പ്രതിഭ പത്മശ്രീ ശിവന്‍ നമ്പൂതിരി, സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സംഘാടകസമിതി ചെയര്‍മാന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ശ്രീ. ബാലമുരളി ഐ.എ.എസ്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാകാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ പുരസ്‌ക്കാരം കാനറാ ബാങ്കിനും മികച്ച പൊതു അയല്‍ക്കൂട്ടത്തിനുള്ള പുരസ്‌ക്കാരം മുണ്ടൂരിലെ പൂമ്പാറ്റ അയല്‍ക്കൂട്ടത്തിനും ലഭിച്ചു