വാര്‍ത്തകള്‍

കുടുംബശ്രീ ബഡ്സ് കലോത്സവം 'തില്ലാന-2025' മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Friday, January 10, 2025

കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന' 2025 കൊടിയേറി.  ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ വൈകുന്നേരം ഇന്നലെ (09-01-2025) 3.00ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ബഡ്സ് കലോത്സവം'തില്ലാന'-2025 ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന  ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രമായ മുന്നേറ്റത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു രുന്ന ബഡ്സ് കലോത്സവങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നുവെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്‍മുഖമായ പുരോഗതിക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കും. മറ്റുകുട്ടികളെ പോലെ തന്നെ കലാകായിക മേഖലകളില്‍ സര്‍ഗാത്മകശേഷിയുള്ള ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രതിഭയെ സമൂഹത്തിന് മുന്നില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. അതിനുളള വേദിയാണ് ബഡ്സ് കലോത്സവം.

പരിമിതികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തു നല്‍കുന്നതിനൊപ്പം അവരുടെ അതിജീവനപരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ബഡ്സ് കലോത്സവങ്ങള്‍ക്ക് കഴിയുന്നു. ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്സ് സ്കൂളുകളും 212 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. 97 ബഡ്സ് സ്ഥാപനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടത്തുന്ന പരിപാടികളില്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോ അല്ലെങ്കില്‍ പുസ്തകങ്ങളോ മാത്രമേ ഉപഹാരമായി നല്‍കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി എല്ലാ മത്സരാര്‍ത്ഥികളെയും കലോത്സവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും അഭിനന്ദിച്ചു.  

ജാതിമത ഭേദമന്യേ കല കുട്ടികളെ സ്വാധീനിക്കുന്നുവെന്നും ബഡ്സ് കലോത്സവങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ടെന്നും സ്വാഗത പ്രസംഗത്തില്‍ എം. മുകേഷ് എം.എല്‍ എ പറഞ്ഞു.  

ഭിന്നശേഷിക്കാരായ കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ വളര്‍ത്തി അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങള്‍ അഭിമാനകരമായ ദൗത്യമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും  സാധിച്ചുവെന്നതാണ് കുടുംബശ്രീയുടെ നേട്ടമെന്ന് മുഖ്യപ്രഭാഷണത്തില്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉജജ്വല ബാല്യ പുരസ്കാരം നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാര്‍ത്ഥി അജു വി.ജെ, കൊല്ലം നഗരസഭയിലെ അമ്പാടി ബാലസഭാംഗമായ ശ്രുതി സാന്ദ്ര എന്നിവര്‍ക്കുള്ള കുടുംബശ്രീയുടെ ആദരമായി മെമന്‍റോയും അദ്ദേഹം സമ്മാനിച്ചു.

സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിച്ചു. ബഡ്സ് തീം ഉല്‍പന്ന വിപണന സ്റ്റാളിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഗോപന്‍ നിര്‍വഹിച്ചു.

സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ബഡ്സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ കൃതജ്ഞത അറിയിച്ചു.

 

kjjk

 

Content highlight
'Thillana' State BUDS Festival starts at Kollam

സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം പ്രഖ്യാപനം മാര്‍ച്ച് 30ന്: മന്ത്രി എം.ബി രാജേഷ്

Posted on Tuesday, January 7, 2025

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം  പ്രഖ്യാപനം നടത്താനാണ് തീരുമാനമെന്നും അടുത്ത മൂന്നു മാസ കാലയളവില്‍ ഈ രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല സര്‍വേയുടെ ഉദ്ഘാടനം പാലക്കാട് കൊടുമ്പത്ത് സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹികതലത്തിലും സ്ഥാപനതലത്തിലും കമ്യൂണിറ്റിതലത്തിലും ഉപയോഗിക്കുന്ന മാലിന്യ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച സമഗ്ര വിവരശേഖരണം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനവാര്യമാണ്. വന്‍കിട പ്ളാന്‍റുകള്‍ വരുന്നതോടൊപ്പം വികേന്ദ്രീകൃത പ്ളാന്‍റുകളും പ്രവര്‍ത്തനം തുടങ്ങും. കേരളത്തിന് രണ്ടും ആവശ്യമാണ്. ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുക എന്നതാണ് നാം അംഗീകരിച്ച കാഴ്ചപ്പാട്. ബ്രഹ്മപുരത്ത് പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസായി മാറ്റാന്‍ കഴിയുന്ന പ്ളാന്‍റ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറാകുന്നു. സമാനമായ പ്ളാന്‍റ് തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കാന്‍ അനുമതിയുമായിട്ടുണ്ടെന്നും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
   
വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ ശാന്ത, തങ്കമണി, സി.ഡി.എസ് അധ്യക്ഷ കനകം എന്നിവരാണ് സര്‍വേയ്ക്കായി മന്ത്രിയുടെ വീട്ടില്‍ എത്തിയത്. വിവിധ സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിയോടും ഭാര്യയോടും ചോദിച്ചറിഞ്ഞു. ഹരിതമിത്രം ആപ്പ് മുഖേനയായിരുന്നു വിവരശേഖരണം.

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്‍റെ മുന്നോടിയായിട്ടാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നലെ(06-1-2024) മുതല്‍ സംസ്ഥാനമൊട്ടാകെ സര്‍വേ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 35,000-ലേറെ വരുന്ന ഹരിതകര്‍സനാംഗങ്ങള്‍ പൂര്‍ണമായും രംഗത്തുണ്ട്. ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. സര്‍വേയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ശുചിത്വമിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ സഹകരണവുമുണ്ടാകും. ജനുവരി 12 വരെയാണ് സര്‍വേ.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഉഷ എം.കെ അധ്യക്ഷത വഹിച്ചു. മലമ്പുഴ ബളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധനരാജ്, വൈസ് പ്രസിഡന്‍റ് ശാന്ത, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാരദ, വാര്‍ഡ് മെമ്പര്‍ പ്രകാശിനി, നവകേരള ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വരുണ്‍ ജി, തദ്ദേശ സ്വയംഭരണ വകുപ്പ്  അസിസ്റ്റന്‍റ് ഡയറക്ടര്‍ ഹമീദ ജലീസ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നന്ദി പറഞ്ഞു.

 

sdfa

 

Content highlight
kudumbashree survey starts

കുടുംബശ്രീ ദേശീയ സരസ്‌മേള ചെങ്ങന്നൂരില്‍ ; ‘ചീരു’ ഭാഗ്യചിഹ്നം

Posted on Monday, January 6, 2025

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ജനുവരി 20 മതല്‍ 31 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നം, പോസ്റ്റര്‍, തീം സോങ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ഭാഗ്യചിഹ്നം, പോസ്റ്റര്‍ മത്സരങ്ങളില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് പഞ്ചായത്തിലെ കൈരളി അയല്‍ക്കൂട്ട അംഗമായ പി. ജയലക്ഷ്മിയാണ് തീം സോങ് മത്സരത്തിലെ വിജയി. ഇരുവര്‍ക്കും സരസ് മേളയുടെ സമാപന ചടങ്ങില്‍ ക്യാഷ് പ്രൈസ് സമ്മാനിക്കും.

ആലപ്പുഴയുടെ പരമ്പരാഗത പ്രത്യേകതകള്‍ വിളിച്ചോതുന്ന രീതിയില്‍ ഒരു കൈയില്‍ കരിമീനുമായി കുഞ്ഞുവള്ളം തുഴയുന്ന താറാവിന്‍ കുഞ്ഞ് ‘ചീരു’വിനെയാണ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത്.

ദേശീയ സരസ് മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30ന്‌ ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക, യുവജനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയും സരസ് മേള സംഘാടക സമിതി അധ്യക്ഷനുമായ ശ്രീ. സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു. ഭാഗ്യചിഹ്നവും പോസ്റ്ററും കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഐ.എ.എസിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. എസ്, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലയിലെ ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറി, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ‍അവലോകന യോഗത്തില്‍ പങ്കെടുത്തു.

Content highlight
national saras mela at alappuzha cheeru is the mascot

ദേശീയ സരസ് മേള ചെങ്ങന്നൂരില്‍ - പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ സംഘടിപ്പിച്ചു

Posted on Monday, January 6, 2025
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില് കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്നാട്ടല് ചടങ്ങ് ജനുവരി നാലിന് സംഘടിപ്പിച്ചു. ഒന്നരലക്ഷം ചതുരശ്ര അടിയിലുള്ള, പൂര്ണ്ണമായും എയര് കണ്ടീഷന് ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി തയാറാക്കുന്നത്. പ്രധാന വേദിയും 350 ഉത്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളും ഇതിലുണ്ടാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് പന്തലിന്റെ കാല്നാട്ടല് കര്മ്മം നിര്വഹിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങളും തനത് ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില് എല്ലാദിവസവും കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 20 മുതല് 31 വരെയാണ് മേള. 18ന് വന്ജന പങ്കാളിത്തത്തോടെ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.
 
ജനുവരി നാലിന് മുനിസിപ്പല് സ്റ്റേഡിയത്തില് സംഘടിപ്പിച്ച പന്തല് കാല്നാട്ടല് ചടങ്ങില് കേരള കയര് മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയര്മാന് എം.എച്ച്. റഷീദ് അധ്യക്ഷനായി. കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന് കോര്ഡിനേറ്റര് രഞ്ജിത്ത്. എസ് സ്വാഗതം ആശംസിച്ചു. റവ.കുര്യക്കോസ് മാര്ഗ്രിഗോറിയസ് തിരുമേനി, ശബരിമല തന്ത്രി കണ്ഠരര് മോഹനര്, അല് ഉസ്താദ് നൗഫല് ഫാളിലി കൊല്ലം എന്നിവര് അനുഗ്രഹ പ്രഭാഷണം നടത്തി.
 
പബ്ലിസിറ്റി കമ്മിറ്റി കണ്വീനര് ജി. വിവേക്, ചെങ്ങന്നൂര് നഗരസഭ സി.ഡി.എസ് ചെയര്പേഴ്‌സണ് ശ്രീകല, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര് ശ്രീകാന്ത് എ.എസ്, വിവിധ സബ്കമ്മിറ്റി ചെയര്മാന്മാര്, കണ്വീനര്മാര്, അംഗങ്ങള്, ജനപ്രതിനിധികള് എന്നിവര് പങ്കെടുത്തു.
 
 
 
Content highlight
national saras mela at alappuzha, pavilion construction starts

സംസ്ഥാനത്ത് ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ ജനുവരി 6 മുതല്‍ 12 വരെ

Posted on Monday, December 30, 2024

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം നൂറ് ശതമാനം ഉറപ്പാക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ വിവരശേഖരണം നടത്തുന്നു.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2025 ജനുവരി ആറ് മുതല്‍ 12 വരെയാണ് സര്‍വേ.

ഉറവിട മാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിന്‍, കിച്ചന്‍ ബിന്‍ തുടങ്ങി  വിവിധ ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി. ജൈവ മാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്‍റെ ലഭ്യത, ഹരിതമിത്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. ഇതുവഴി ഉറവിട മാലിന്യ സംസ്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. സര്‍വേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ശുചിത്വമിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ സഹകരണവുമുണ്ടാകും.  

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്‍റെ മുന്നോടിയായിട്ടാണ് ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്.  സര്‍വേ നടത്തുന്നതിനായി ഓരോ വാര്‍ഡിലും രണ്ടു മുതല്‍ മൂന്ന് വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000-ലേറെ ഹരിതകര്‍മസേനാംഗങ്ങളും സര്‍വേയുടെ ഭാഗമാകും. ഇവരെ കൂടാതെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ പ്രതിനിധികളും ഉള്‍പ്പെടെ ഓരോ ടീമിലും ചോളം പ്രതിനിധികളാണ് ഉണ്ടാവുക. ഇവര്‍ ഹരിതമിത്രം ആപ് ഉപയോഗിച്ച് സംസ്ക്കരണ ഉപാധികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇതുവരെ ഹരിതമിത്രം ആപ്പില്‍ എന്‍റോള്‍ ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിച്ച് അവയും ഉള്‍പ്പെടുത്തും. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും  വിവരശേഖരണം  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ക്യു.ആര്‍ കോഡ് ലഭ്യമാക്കിയ ശേഷം നടത്തും. സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും.    

സര്‍വേ പൂര്‍ത്തീകരിച്ച ശേഷം ആവശ്യമായ ഇനോകുലത്തിന്‍റെ അളവ് തിട്ടപ്പെടുത്തും. പിന്നീട് ഉല്‍പാദകരുമായി  ബന്ധപ്പെട്ട് ഹരിതകര്‍മ സേനകള്‍ക്ക്  അവരില്‍ നിന്നു ഇനോകുലം  വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കും. ഭാവിയില്‍ കുടുംബശ്രീ വഴി സംരംഭ മാതൃകയില്‍ ഇനോകുലം തയ്യാറാക്കുന്ന യൂണിറ്റുകള്‍ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. മാലിന്യ സംസ്ക്കരണത്തിന് ബയോബിന്‍ അടക്കമുള്ള ഉപാധികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇനോകുലത്തിന്‍റെ വിപണനം ഹരിതകര്‍മ സേനയ്ക്ക് അധികവരുമാന ലഭ്യതയ്ക്ക് സഹായകമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
നിലവില്‍ സര്‍വേയുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തല യോഗങ്ങളും സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്.  

Content highlight
Data collection on organic waste treatment facilities in the state, Kudumbashree Survey to start from January 6

കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനമികവ്: ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംസ്ഥാനതല ചതുര്‍ദിന കാര്യശേഷി വികസന പരിശീലനം

Posted on Monday, December 30, 2024

കുടുംബശ്രീ നഗര സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും വേഗവും കൈവരിക്കുന്നതിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത 11 സി.ഡി.എസുകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നു. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ചലനം' മെന്‍റര്‍ഷിപ് പരിപാടിക്കായി തിരഞ്ഞെടുത്ത പുനലൂര്‍(കൊല്ലം), ചങ്ങനാശേരി(കോട്ടയം), തിരുവല്ല വെസ്റ്റ്(പത്തനംതിട്ട), ഹരിപ്പാട്(ആലപ്പുഴ), കട്ടപ്പന(ഇടുക്കി), ചെര്‍പ്പുളശേരി(പാലക്കാട്), പരപ്പനങ്ങാടി(മലപ്പുറം), മുക്കം(കോഴിക്കോട്), മാനന്തവാടി(വയനാട്), കൂത്തുപറമ്പ്(കണ്ണൂര്‍), കാഞ്ഞങ്ങാട്-2(കാസര്‍കോട്) സി.ഡി.എസുകളിലാണ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത  ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ചു വരുന്ന നാലു ദിവസത്തെ പരിശീലന പരിപാടി ഇന്നു(30-12-2024) സമാപിക്കും.

സി.ഡി.എസ് വഴി നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, ഫണ്ട് വിനിയോഗം, അക്കൗണ്ട് രജിസ്റ്ററുകള്‍, വിവിധ പദ്ധതികള്‍ വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍, ഗുണഭോക്തൃ തെരഞ്ഞെടുപ്പിലെ സുതാര്യത, ഫണ്ട് ചെലവഴിക്കുന്നതില്‍ പാലിക്കുന്ന കൃത്യത, ലിങ്കേജ് വായ്പാ വിവരങ്ങള്‍ തുടങ്ങി കുടുംബശ്രീ ബൈലാ പ്രകാരമുളള എല്ലാവിവരങ്ങളും മൂന്നു മാസത്തിലൊരിക്കല്‍ ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ മുഖേന ഓഡിറ്റ് ചെയ്യും. പിന്നീട് സി.ഡി.എസിന്‍റെ പൊതു സഭയില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  കൃത്യമായ ഇടവേളകളില്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങ് നടപ്പാക്കുന്നതു വഴി പദ്ധതി നിര്‍വഹണത്തിലും പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിലും കൂടുതല്‍ കൃത്യത കൈവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  

സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളിന്‍റെയും കൈപ്പുസ്തകത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരിശീലനം. സി.ഡിഎസ് ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്ക് പുറമേ, സി.ഡി.എസ് ഉപാധ്യക്ഷമാര്‍, 'ചലനം' മെന്‍റര്‍ഷിപ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള മെന്‍റര്‍മാര്‍, അക്കൗണ്‍ന്‍റ്മാര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ചലനം പ്രോഗ്രാമിന്‍റെ മെന്‍റര്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്‍ഡ് ഓഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റി-കാസ് ടീം എന്നിവരാണ് മുഖ്യ പരിശീലകര്‍.  

ജനുവരിയില്‍ സി.ഡി.എസുകള്‍ക്ക് കീഴിലുള്ള ഓരോ ഏരിയാ ഡെവലപ്മെന്‍റ് സൊസൈറ്റി(എ.ഡി.എസ്)കളില്‍ നിന്നും  തിരഞ്ഞെടുത്ത രണ്ട് വീതം ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്കുള്ള നഗരസഭാതല പരിശീലനവും സംഘടിപ്പിക്കും. ഇതോടെ ഫെബ്രുവരി മുതല്‍ എ.ഡി.എസ്തലത്തിലും ഇന്‍റേണല്‍ ഓഡിറ്റ് പ്രാവര്‍ത്തികമാക്കും.

കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മേഘ മേരി കോശി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, സുധീര്‍ കെ.ബി, അബ്ദുള്‍ ബഷീര്‍, നിഷാദ് സി.സി, അനിഷ് കുമാര്‍ എം.എസ് എന്നിവര്‍ ഇന്‍റേണല്‍ ഓഡിറ്റിങ്ങിന്‍റെ പ്രസക്തി. പ്രധാന ചുമതലകള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിച്ചു.

Content highlight
capacity buiding training for kudumbashree CDS internal auditors

കുടുംബശ്രീ വ്‌ളോഗ് , റീല്‍സ് മത്സരം - എന്‍ട്രികള്‍ ക്ഷണിക്കുന്നു

Posted on Friday, December 27, 2024
കുടുംബശ്രീ വ്‌ളോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. വീഡിയോകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 30.
 
 അഞ്ച് മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്‌ളോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
 
  റീല്‍സ് മത്സരത്തിലേക്ക് ഒരു മിനിറ്റില്‍ കവിയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതമാണ് ക്യാഷ് പ്രൈസ് ആയി ലഭിക്കുക. കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
 
 വീഡിയോകള്‍ സി.ഡിയിലോ പെന്‍ഡ്രൈവിലോ ആക്കി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ ബില്‍ഡിങ് രണ്ടാം നില, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്‌ളോഗ്, റീല്‍സ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകള്‍ അറിയാന്‍ - www.kudumbashree.org/vlog-reels2025 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Content highlight
entries invited for kudumbashree vlogs reels competition

അവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആഘോഷമൊരുക്കി കുടുംബശ്രീ ജെന്‍ഡര്‍ കാര്‍ണിവലിന് സമാപനം

Posted on Tuesday, December 24, 2024

അവകാശ സ്വാതന്ത്ര്യത്തിന്‍റെ പെണ്‍പോരാട്ടങ്ങള്‍ക്ക് പുതിയ മുഖവും കരുത്തും പകര്‍ന്നു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് നിറപ്പകിട്ടാര്‍ന്ന സമാപനം. 'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്ന തലക്കെട്ടില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'നയിചേത്ന 3.0 ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ജെന്‍ഡര്‍ കാര്‍ണിവല്‍.  അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും നിര്‍ഭയം മുന്നോട്ടു വരുന്ന സ്ത്രീകളുടെ പുതിയകാല ദൃശ്യം സമ്മാനിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ കീഴില്‍ 1070 സി.ഡി.എസുകളിലും സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് പരിസമാപ്തിയായത്. ദേശീയതലത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷനാണ് നയിചേത്ന 3.0 ക്യാമ്പയിന്‍റെ നേതൃത്വം.

നവംബര്‍ 23 ന് തുടക്കമിട്ട ക്യാമ്പയിനില്‍ പ്രത്യേകം തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്, ജില്ലാതലത്തില്‍ കഴിഞ്ഞ നാല് ആഴ്ചകളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. ലിംഗാവബോധം നിയമബോധം എന്നിവ ഉള്‍പ്പെടെ കുടുംബശ്രീ അംഗങ്ങളുടെ ബൗദ്ധിക വികാസത്തിന് വഴിയൊരുക്കുന്ന പരിപാടികളായിരുന്നു ഇവയില്‍ ഏറെയും. ജെന്‍ഡര്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഇന്നലെ (23-12-2024) 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തെ അധികരിച്ച് വിവിധ വകുപ്പുകള്‍ക്കൊപ്പം പൊതുജന പങ്കാളിത്തം കൂടി ഉറപ്പു വരുത്തി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഏറെ ശ്രദ്ധ നേടി. ജെന്‍ഡര്‍ ക്വിസ്, സംവാദം, ലിംഗതുല്യതയ്ക്കായി പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള, രംഗശ്രീ തെരുവു നാടകം തുടങ്ങിയ പരിപാടികളും കാര്‍ണിവലിനോടനുബന്ധിച്ച് അരങ്ങേറി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്ത് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. സമാനരീതിയില്‍ ഇക്കുറിയും കേരളത്തില്‍ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ കുടുംബശ്രീക്കായിട്ടുണ്ട്. ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം വനിതകളുടെ പങ്കാളിത്തം ഇതില്‍ നിര്‍ണായകമായി.

Content highlight
gender carnival concludes

സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ 'റൈസ്' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Thursday, December 19, 2024
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'റൈസ്' -റീവിറ്റലൈസിങ്ങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സ്ട്രെങ്ങ്തനിങ്ങ് എക്സലന്‍സ് -സംസ്ഥാനതല ക്യാമ്പയിന് ജനുവരിയില്‍ തുടക്കം. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളുടെയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാ സംവിധാനത്തെ ഒന്നാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

'എന്‍റെ സി.ഡി.എസ്' എന്ന പേരില്‍ സി.ഡി.എസുകളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന്‍റെ ചുമതല. ഇവരുടെ നേതൃത്വത്തില്‍ ഓരോ സി.ഡി.എസിലും പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും പുരോഗതിയും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടെ കൃത്യമായി വിലയിരുത്തും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ക്യാമ്പയിന്‍റെ ഭാഗമായി ഒരു ബ്ളോക്കിന് കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ നാല് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കായി വീതിച്ചു നല്‍കും. മൂന്നു മാസമാണ് കാലാവധി. ഈ കാലയളവില്‍ ഓരോ മാസവും ഏഴാം തീയതിക്ക് മുമ്പായി സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തണം.  കുടുംബശ്രീ ബൈലാ പ്രകാരം നിഷ്ക്കര്‍ഷിച്ചിട്ടുള്ള രജിസ്റ്ററുകളുടെ സൂക്ഷിപ്പും കൃത്യതയും,  വായ്പകള്‍, തിരിച്ചടവ്, ജില്ലാ മിഷനില്‍ നിന്നു ലഭ്യമാകുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, സോഫ്റ്റ് വെയര്‍ എന്‍ട്രി, വിവിധ യോഗങ്ങള്‍ ചേരുന്നതിന്‍റെ മിനുട്ട്സ് എന്നിവയാണ് സി.ഡി.എസ് സന്ദര്‍ശിച്ച് പരിശോധിക്കുക.  തുടര്‍ന്ന് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പകര്‍പ്പ്  സി.ഡി.എസ് അധ്യക്ഷയ്ക്കും നല്‍കും.  ഈ റിപ്പോര്‍ട്ട് തൊട്ടടുത്ത സി.ഡി.എസ് യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിക്കാനാണ് നിര്‍ദേശം. മൂന്നു മാസത്തിന് ശേഷം ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് സി.ഡി.എസിന്‍റെ ചുമതല മാറ്റി നല്‍കും.  എല്ലാ സി.ഡി.എസിലും പൊതുമാതൃകയില്‍ പരിശോധനാ രജിസ്റ്ററും സൂക്ഷിക്കും.

സി.ഡി.എസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബ്ളോക്ക് കോര്‍ഡിനേറ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാമിഷനുകള്‍ സി.ഡി.എസുകളെ എ.ബി.സി.ഡി എന്നിങ്ങനെ തരം തിരിക്കും. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും റിപ്പോര്‍ട്ട് പരിശോധിക്കും. സി.ഡി.എസുകളും സന്ദര്‍ശിക്കും. ജില്ലാ പദ്ധതി അവലോകന യോഗങ്ങളിലും സി.ഡി.എസുകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തുന്നുണ്ട്. താഴ്ന്ന ഗ്രേഡുകള്‍ ലഭിച്ച സി.ഡി.എസുകളുടെ നിലവിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ സി.ഡി.എസുകളെയും മികവിലേക്കുയര്‍ത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും.  സംസ്ഥാന മിഷനായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുക.

Content highlight
Kudumbashree RISE State Level Campaign to start in January

'നയി ചേതന' 3.0 ദേശീയ ക്യാമ്പയിന്‍ സമാപനം: സംസ്ഥാനത്ത് 1070 സി.ഡി.എസിലും കുടുംബശ്രീയുടെ ജെന്‍ഡര്‍ കാര്‍ണിവല്‍ ഡിസംബര്‍ 23ന്

Posted on Wednesday, December 18, 2024

ഡിസംബര്‍ 23ന് സംസ്ഥാനത്ത് 1070 കുടുംബശ്രീ സി.ഡി.എസുകളിലും ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിച്ചു വരുന്ന 'നയി ചേതന' ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചാണിത്. 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തില്‍ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓപ്പണ്‍ ഫോറത്തോടു കൂടിയാകും ഓരോ സി.ഡി.എസിലും കാര്‍ണിവല്‍ ആരംഭിക്കുക. ഇതു കൂടാതെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും കാര്‍ണിവലില്‍ അരങ്ങേറും. കാര്‍ണിവല്‍ വന്‍ വിജയമാക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം  കൂടി  ഉറപ്പു വരുത്തും.

ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്, ഓക്സിലറി ഗ്രൂപ്പുകള്‍, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ച ക്ളാസുകള്‍, എല്ലാ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച  പരിശീലനങ്ങള്‍ എന്നിവ ഇതില്‍ മുഖ്യമാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കല്‍,  പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ക്വിസ്, ഗ്രൂപ്പ് ചര്‍ച്ചകള്‍,  പോസ്റ്റര്‍-ഹാഷ്ടാഗ്-ചുവര്‍ചിത്ര ക്യാമ്പെയ്നുകള്‍, പ്രതിജ്ഞയെടുക്കല്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദര്‍ശനം പോലുള്ള പരിപാടികളും അരങ്ങേറി. പലയിടത്തും സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും സജീവ പങ്കാളിത്തവും ദൃശ്യമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍.  

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ  ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിനാണ്  'നയി ചേതന'.  'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്തു കൊണ്ട് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷവും അയല്‍ക്കൂട്ട എ,ഡി.എസ്, സി.ഡി.എസ്, ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പൂര്‍ത്തിയാകുമ്പോള്‍ 46ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാകും.

Content highlight
kudumbashree to conduct gender carnival as part of nayi chetana 3.0 gender campaign on 23rd