വാര്‍ത്തകള്‍

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍; 3.23 ലക്ഷം വനിതകള്‍ക്ക് തൊഴിലൊരുക്കി കുടുംബശ്രീ

Posted on Tuesday, April 22, 2025

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയില്‍  3.23 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉള്‍പ്പെടെ ആകെ  163458 സംരംഭങ്ങള്‍  ഈ മേഖലയില്‍ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിന്‍ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതിലൂടെ മാത്രം 61158 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങള്‍. വിവിധ പദ്ധതികളുടെ ഭാഗമായി ഉല്‍പാദന സേവന മേഖലകളിലടക്കം  കുടുംബശ്രീ വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നു. ഉല്‍പാദന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍. 69484 സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗന്‍വാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കി നല്‍കുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241 യൂണിറ്റുകള്‍ മുഖേനയാണ്. 1680 വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.

സേവന മേഖലയില്‍ 49381-ഉം വ്യാപാര രംഗത്ത് 35646 ഉം സംരംഭങ്ങളും രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണവും ഭക്ഷ്യ-സംസ്കരണവുമടക്കമുള്ള മേഖലകളിലും  ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താന്‍ കുടുംബശ്രീക്കായി. 2685 സംരംഭങ്ങള്‍ ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ മാത്രമുണ്ട്.

സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴില്‍ രൂപീകരിച്ച 4438 ഹരിതകര്‍മ സേനകളിലെ 35214 വനികള്‍ക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, സിമന്‍റ് കട്ട നിര്‍മാണം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഡ്രൈവിംഗ് സ്കൂള്‍, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങിയ രംഗങ്ങളിലും കുടുംബശ്രീ സംരംഭകരുണ്ട്. യുവജനങ്ങള്‍ക്കായി പി.എം-യുവ, പദ്ധതിയും നടപ്പാക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അംഗപരിമിതര്‍, വിധവകള്‍ എന്നിവര്‍ക്കായി 1784 'പ്രത്യാശ'യൂണിറ്റുകളും  സംസ്ഥാനത്തുണ്ട്. പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന  1028 ജനകീയ ഹോട്ടലുകള്‍ നടത്തുന്നതിലൂടെ അയ്യായിരത്തോളം വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു.  

കാലാനുസൃതമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നല്‍കുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാന്‍ഡഡ് കഫേ, 13 ജില്ലകളില്‍ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. വയോജന രോഗീപരിചരണ മേഖലയില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച കെ4കെയര്‍ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ 605 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു.

ഇതര വകുപ്പുകളുമായും ഏജന്‍സികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമായി ചേര്‍ന്ന് 51 ഇ-സേവാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഓഫീസുകളിലായി 343 കാന്‍റീനുകളും ഉണ്ട്. നിലവില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.

സ്വയംതൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് പൊതുഅവബോധന പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകള്‍  എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.

Content highlight
Kudumbashree provides employment to 3.23 lakh women through 1,63,458 micro-enterprise units across the stateml

കാര്‍ഷിക മേഖലയില്‍ പുത്തന്‍ കുതിപ്പുമായി കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം (കെ-ടാപ്)

Posted on Tuesday, April 22, 2025

കാര്‍ഷിക രംഗത്തെ ആധുനികവല്‍ക്കരണവും വനിതാ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാ(കെ-ടാപ്)മുമായി കുടുംബശ്രീ. കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉല്‍പാദനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ  സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കേന്ദ്രീകൃത സാങ്കേതികവിദ്യാ ശേഖരം തയ്യാറാക്കി. ഇതുപ്രകാരം 180-ലേറെ പുതിയ സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സ്വന്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക മേഖലയുടെ നവീകരണത്തിനും വനിതാ കര്‍ഷകരുടെ ശാക്തീകരണത്തിനും കുടുംബശ്രീ ഇത്രയേറെ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്. കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ മുഖച്ഛായ മാറ്റുന്നതാണ് പുതിയ പദ്ധതി. നിലവില്‍ കുടുംബശ്രീക്ക് കീഴിലുള്ള 92442 കര്‍ഷക സംഘങ്ങളിലെ 4.3 ലക്ഷത്തോളം വനിതകള്‍ മുഖേന സംസ്ഥാനമൊട്ടാകെ നെല്ല്, വാഴ, വിവിധ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്.  കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍, കാര്‍ഷിക സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.  ഇപ്രകാരം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പുതിയ ടെക്നോളജി ബാങ്ക് മുഖേന കുടുംബശ്രീ  സഹായമെത്തിക്കും. നിലവില്‍ മികച്ച രീതിയില്‍ കൃഷിയും അനുബന്ധ ബിസിനസുകളും ചെയ്യുന്ന സംരംഭകരെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തെ പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാകും പരിശീലനം നല്‍കുക. പുതിയ പദ്ധതി നടപ്പാകുന്നത് ഇവര്‍ക്ക് വരുമാനവര്‍ധനവിന് വഴിയൊരുക്കും.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംസ്ക്കരണം, ചെറുധാന്യങ്ങളുടെ മൂല്യവര്‍ധനവ്, നാളികേര ഉല്‍പന്നങ്ങള്‍, പരിസ്ഥിതി സൗഹൃദ പാക്കേജിങ്ങ് തുടങ്ങിയ മേഖലകളിലും വലിയ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ജൈവ ഉല്‍പാദന രീതികള്‍, സ്മാര്‍ട്ട് ഫാമിങ്ങ്, പായ്ക്കിങ്ങ്, ബ്രാന്‍ഡിങ്ങ്, ലൈസന്‍സ് ലഭ്യമാക്കല്‍ തുടങ്ങിയവ നവീകരിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇത് നിലവിലുളള സംരംഭങ്ങളുടെ വിപുലീകരണത്തിനും വരുമാനവര്‍ധനവിനും വഴിയൊരുക്കും.  

നിലവില്‍ ഉല്‍പന്ന വിപണനം നേരിടുന്ന എല്ലാ പരിമിതികളെയും മറികടക്കാനുള്ള ആസൂത്രണവും പദ്ധതിയിലുണ്ട്. ഇതിനായി കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ട് പ്രീമിയം ലെവല്‍ ഉല്‍പന്നങ്ങളായിരിക്കും തയ്യാറാക്കുക. ദേശീയ അന്തര്‍ദേശീയ വിപണികളില്‍ കുടുംബശ്രീ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കേഷനുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.    

കുടുംബശ്രീയുടെ യുവനിരയായ  ഓക്സിലറി ഗ്രൂപ്പ് ഉള്‍പ്പെടെ യുവതലമുറയില്‍ നിന്നു കൂടി  മികച്ച കാര്‍ഷിക സംരംഭകരെ കണ്ടെത്താന്‍ കെ-ടാപ് പദ്ധതി പ്രയോജനപ്പെടുത്തും. കാര്‍ഷിക രംഗത്ത് മികച്ച കരിയര്‍ കണ്ടെത്താന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഇവര്‍ക്ക് ആധുനിക കൃഷിരീതികളും സംസ്ക്കരണ സാങ്കേതിക വിദ്യകളും  പരിചയപ്പെടുത്തും. സംരംഭകശേഷി വികസന പരിശീലനങ്ങളും നല്‍കും.

 

Content highlight
Kudumbashree Technology Advancement Programme (K-TAP) takes a new leap in the agricultural sector

പലതുള്ളി പെരുവെള്ളം: സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെ ബാങ്ക് നിക്ഷേപം 9369 കോടി രൂപ

Posted on Saturday, April 19, 2025
വീട്ടുമുറ്റത്തെ ബാങ്ക് എന്നറിയപ്പെടുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുളളത് 9369 കോടി രൂപയുടെ നിക്ഷേപം. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടതലത്തില്‍ സമ്പാദ്യ രൂപീകരണം.

രജത ജൂബിലി പിന്നിട്ട കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അയല്‍ക്കൂട്ട അംഗങ്ങളുടേതായി ഇതുവരെയുള്ള ഭീമമായ നിക്ഷേപം. ആഴ്ചതോറും എല്ലാ അംഗങ്ങളും കുറഞ്ഞത് പത്തു രൂപ വീതം നിക്ഷേപിക്കണം എന്ന വ്യവസ്ഥയിലായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും ക്രമേണ അയല്‍ക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ ക്രമാനുഗത പുരോഗതിയാണ് സമ്പാദ്യം ശതകോടികളിലേക്ക് കുതിക്കാന്‍ സഹായകമായത്. കൂടാതെ കുടുംബശ്രീ മിഷന്‍ 2024-25 സാമ്പത്തിക വര്‍ഷം നടത്തിയ'സസ്റ്റെയിനബിള്‍ ത്രിഫ്റ്റ് ആന്‍ഡ് ക്രെഡിറ്റ് ക്യാമ്പയിന്‍' മുഖേന അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്ച സമ്പാദ്യം ഗണ്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യയില്‍ തന്നെ ആഴ്ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീക്ക് സ്വന്തം.  

സമ്പാദ്യത്തിനൊപ്പം അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുക്കാനും കഴിയും. നടപടിക്രമങ്ങള്‍ ഇല്ലാതെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുമെന്നതാണ് അയല്‍ക്കൂട്ട വായ്പയെ ആകര്‍ഷകമാക്കുന്നത്. ഇവിടെ നിന്നു വായ്പ ലഭ്യമാകുന്നതു വഴി വട്ടിപ്പലിശക്കാരുടെ കടക്കെണി ഒഴിവാക്കാനും സാധിക്കുന്നു.    അംഗത്തിന്‍റെ ആവശ്യമനുസരിച്ച്  നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനും സാധിക്കും. മറ്റ് അംഗങ്ങള്‍ അനുമതി നല്‍കുന്ന പക്ഷം സ്വന്തം നിക്ഷേപ തുകയേക്കാള്‍ കൂടുതല്‍ തുക വായ്പാ ഇനത്തില്‍ ലഭിക്കും. വ്യക്തിഗത വായ്പയായും പരസ്പര ജാമ്യത്തിലും വായ്പയെടുക്കാനും അയല്‍ക്കൂട്ടങ്ങളില്‍ അവസരമുണ്ട്. നിലവില്‍ 28723.89 കോടിരൂപ ആന്തരിക വായ്പാ ഇനത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സംരംഭകരില്‍ നല്ലൊരു വിഭാഗവും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുത്ത് സംരംഭം തുടങ്ങി വിജയിച്ചവരാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം, ഗൃഹനിര്‍മാണം, മക്കളുടെ വിവാഹം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായും ഇവര്‍ കുടുംബശ്രീ വായ്പയെ ആശ്രയിക്കുന്നു.  

സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സാമ്പത്തിക സാക്ഷരത നേടിക്കൊടുക്കുന്നതിലും കുടുംബശ്രീയുടെ മൈക്രോ ഫിനാന്‍സ് പദ്ധതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളും. 3.07 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ഇതുവരെ ബാങ്കുമായി ലിങ്ക് ചെയ്തു കഴിഞ്ഞു. ഇതുവഴി സ്വന്തമായി ബാങ്കിടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള ശേഷിയും ഇവര്‍ കൈവരിച്ചിട്ടുണ്ട്. ഇന്ന് ദേശസാല്‍കൃത ബാങ്കുകള്‍ കൂടാതെ പുതുതലമുറ ബാങ്കുകളും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മുന്നോട്ടു വരുന്നുണ്ട്. വായ്പാ തിരിച്ചടവിലെ കൃത്യതയാണ് ഇതിനു കാരണം.  
             

 
Content highlight
mf

'ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം' - സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു

Posted on Saturday, April 19, 2025

സംസ്ഥാന തദ്ദേശ സ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന  'ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം'  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.ആലത്തൂര്‍ യു. പ്ലസ് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 18ന് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ രജനി ബാബു, ടി കെ ദേവദാസ് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കള്‍, സി.ഡി.എസ് അധ്യക്ഷമാര്‍ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറും പ്രോഗ്രാ ഓഫീസറുമായ സി നവീന്‍  പദ്ധതി അവതരണം നടത്തി.

  കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് സ്വാഗതവും കേരള എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ രജിസ്ട്രാര്‍ സുഭാഷ് ബാബു ബി.വി നന്ദിയും പറഞ്ഞു.ആലത്തൂർ ബ്ലോക്കിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പുതുക്കോട് ഹരിതകർമ്മ സേനയെ കുടുംബശ്രീ ജില്ലാ മിഷൻ ആദരിച്ചു.പാലക്കാട്‌ ജില്ലയിലെ ഏറ്റവും മികച്ച ബഡ്‌സ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ ബഡ്‌സ് സ്കൂളിനെയും രോഗി പരിചരണം വയോജന പരിപാലനം എന്നീ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ സാന്ത്വനം വളണ്ടിയേഴ്സിനെയും ആദരിച്ചു.

2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകളുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും സംരംഭകത്വ വികസനത്തിനും വരുമാന വര്‍ദ്ധനവിനുമായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ   കുടുംബശ്രീയില്‍ അംഗങ്ങളായ 600 വനിതാ സംരംഭകര്‍ക്കാണ് ഇ-സൈക്കിള്‍ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ആലത്തൂര്‍ സി.ഡി.എസില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കുള്ള ഇ-സൈക്കിള്‍ വിതരണം ചെയ്തു. മറ്റു ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ  നാലു കേന്ദ്രങ്ങളില്‍ നിന്നായി വിതരണം ചെയ്യും.  ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്‍കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിന് സഹായിക്കുകയുമാണ് ലക്ഷ്യം.

 

ds

 

Content highlight
e cycle

കുടുംബശ്രീ സ്നേഹിത വഴി അഭയവും പിന്തുണയും നല്‍കിയത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60889 പേര്‍ക്ക്

Posted on Friday, April 18, 2025

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയുടെ തണലൊരുക്കിയ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് മുഖേന  ഇതുവരെ  കൈകാര്യം ചെയ്തത്  60889 കേസുകള്‍. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 11776 പേര്‍ക്ക് സ്നേഹിത വഴി താല്‍ക്കാലിക അഭയം നല്‍കി. 49113 കേസുകളില്‍ അതത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് സൗജന്യ നിയമ സഹായവും കൂടാതെ വൈദ്യ സഹായം, കൗണ്‍സലിങ്ങ് സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കി. 2013 ഓഗസ്റ്റ് 23-ന് പ്രവര്‍ത്തനം തുടങ്ങിയ ശേഷം സ്നേഹിതയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയ കേസുകളും ടെലി കേസുകളും ഉള്‍പ്പെടെയാണിത്.  

2024-25 സാമ്പത്തിക വര്‍ഷം മാത്രം കുടുംബശ്രീ സ്നേഹിത കൈകാര്യം ചെയ്തത് 6605 കേസുകളാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1692 പേര്‍ക്ക് അഭയം നല്‍കി. ആകെയുള്ള കേസുകളില്‍ 1102 എണ്ണം ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയിലും 233 എണ്ണം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളുടെ പരിധിയിലും വരുന്നവയാണ്. ഇതു കൂടാതെ കുട്ടികള്‍ക്കെതിരേയുള്ള മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 136 കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പോലീസിന്‍റെയും ചൈല്‍ഡ് ഹെല്‍പ് ലൈനിന്‍റെയും പിന്തുണയോടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.  

സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ വിവിധ പിന്തുണകളും സഹായവും ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. വനിതാ ശിശുവികസന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായും സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. വിവിധ പ്രശ്നങ്ങള്‍ നേരിട്ട് സ്നേഹിതയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരമാവധി മൂന്നു ദിവസം വരെ താല്‍ക്കാലിക അഭയം നല്‍കും. പുനരധിവാസം ആവശ്യമായ കേസുകളും നിരവധിയാണ്. ഇതിന് വിവിധ വകുപ്പുകളും എന്‍.ജി.ഓകളുമായി ചേര്‍ന്നു കൊണ്ട് ആവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുന്നുണ്ട്. മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് കൗണ്‍സലിങ്ങ് സേവനങ്ങളും  നല്‍കുന്നു.  

പ്രാദേശിക തലത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയുടെ ജില്ലാതല നോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററായും സ്നേഹിത പ്രവര്‍ത്തിക്കുന്നു.

2013 ഓഗസ്റ്റ് 23-ന് എറണാകുളം ജില്ലയിലായിരുന്നു തുടക്കം. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായും സ്നേഹിത പ്രവര്‍ത്തിക്കുന്നു. സ്നേഹിതയുടെ ഓരോ ഓഫീസിലും രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഓഫീസ് അസിസ്റ്റന്‍റ്, കെയര്‍ടേക്കര്‍, രണ്ട് സെക്യൂരിറ്റി എന്നിവരടക്കം 11 ജീവനക്കാരും ഉണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്  ഇവരുടെ പ്രവര്‍ത്തനം.

സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ  ഭാഗമായി ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ 84 ഡി.വൈ.എസ്.പി/എ.സി.പി  ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കൂടാതെ സ്നേഹിതയുടെ സേവനങ്ങള്‍ വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ 11 സ്നേഹിത സബ് സെന്‍ററുകളും പ്രവര്‍ത്തിച്ചു വരുന്നു.

Content highlight
Kudumbashree Snehitha provided shelter and support to 60,889 people, including women & children ML

കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് - ലോഗോ പ്രകാശനം ചെയ്തു

Posted on Friday, April 18, 2025
മേയ് രണ്ട് മുതല്‍ 13 വരെ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് നല്‍കി നിര്‍വഹിച്ചു.
 
ലോഗോ തയാറാക്കൽ മത്സരത്തിൽ ലഭിച്ച 16 എൻട്രികളിൽ നിന്ന് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അനീഷ് പുത്തഞ്ചേരി തയാറാക്കിയ ലോഗോയാണ് സരസ് ലോഗോയായി തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ്‌കോര്‍ട്ടും മേളയുടെ ആകര്‍ഷണങ്ങളാണ്. കോഴിക്കോട് ബീച്ചിലാണ് മേള നടക്കുക.
 
ഏപ്രില്‍ 15ന് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം. സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് അഡ്വ. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ്. സി, കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി. എന്നിവര്‍ പങ്കെടുത്തു.
Content highlight
kudumbashree saras mela at kozhikkode

വൃത്തി കോൺക്ലേവിൽ പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകരുടെ കൈമുദ്രയും

Posted on Friday, April 18, 2025

തിരുവനന്തപുരം കനകക്കുന്നിൽ  സംഘടിപ്പിച്ച വൃത്തി കോൺക്ലേവിലേക്ക് 18000 ത്തോളം തൂണിസഞ്ചികൾ തയാറാക്കി നൽകി പത്തനംതിട്ടയിലെ കുടുംബശ്രീ സംരംഭകർ. പന്തളം നേച്ചർ ബാഗ് യൂണിറ്റാണ് സഞ്ചികൾ തയാറാക്കിയത്.

ഏപ്രിൽ 4നാണ് തുണിസഞ്ചികൾക്കുള്ള ഓർഡർ ശുചിത്വമിഷനിൽ നിന്ന് കുടുംബശ്രീക്ക് ലഭിക്കുന്നത്. യൂണിറ്റിലെ 30ലധികം അംഗങ്ങൾ ചേർന്ന് സഞ്ചികൾ തയാറാക്കുകയായിരുന്നു. 10000 ത്തോളം തുണിസഞ്ചികൾ ഏപ്രിൽ 9 ലെ കോൺക്ലേവ് ഉദ്ഘാടനത്തിന് മുന്നോടിയായി കനകക്കുന്നിൽ എത്തിക്കുകയും ചെയ്തു.
 
വൃത്തി കോൺക്ലേവിന് പുറമേ ശുചിത്വ മിഷൻ്റെയും മിഷൻ ഗ്രീൻ ശബരിമലയുടെയും ഹോർട്ടി കോർപ്പിൻ്റെയും വിവിധ പരിപാടികൾക്കും ഓണം, ക്രിസ്മസ് വിപണന മേളകൾകൾക്കും നേച്ചർ ബാഗ് യൂണിറ്റിൽ നിന്ന് തുണി, ജൂട്ട് സഞ്ചികൾ എന്നിവ വൻതോതിൽ തയ്ച്ച് ലഭ്യമാക്കിയിട്ടുണ്ട്
2014 ലാണ് ഈ യൂണിറ്റ് ആരംഭിച്ചത്. സ്കൂൾ ബാഗ്, ലേഡീസ് ബാഗ്, പേഴ്സുകൾ, ലാപ്ടോപ്പ് ബാഗ്, ഫയൽ ഫോൾഡറുകൾ, ജൂട്ട് ബാഗുകൾ, തൊപ്പികൾ എന്നിവയും എല്ലാത്തരം വസ്ത്രങ്ങളും ഇവർ തയാറാക്കി കൊടുക്കുന്നു. കുടുംബശ്രീയുടെ ഇൻക്യുബേഷൻ സെൻ്റർ കൂടിയാണ് നേച്ചർ ബാഗ്‌സ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും പിന്തുണാ സഹായങ്ങളും ഈ യൂണിറ്റ് മുഖേന നൽകിവരുന്നു.
Content highlight
vruthi

പുതിയമുഖവുമായി കുടുംബശ്രീ ബാലസഭകള്‍, ഒരു ലക്ഷത്തിലേറെ കുട്ടികള്‍ ഭാരവാഹികളായി ചുമതലയേറ്റു

Posted on Friday, April 18, 2025

കുടുംബശ്രീയുടെ കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ 31,612 ബാലസഭകളില് ഏപ്രില് എട്ടിന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പിലൂടെ 1.26 ലക്ഷത്തോളം കുട്ടികള് ഭാരവാഹികളായി ചുമതലയേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി എന്നീ ഭാരവാഹികള് അടങ്ങുന്ന ബാലസഭാ ഭരണസമിതിയുടെ കാലാവധി ഒരു വര്ഷമാണ്. ബാലസഭ ഭരണസമിതയിലെ നാല് പേരില് രണ്ട് പേര് പെണ്കുട്ടികളാണ്. കൂടാതെ പ്രസിഡന്റ്, സെക്രട്ടറി പദവികളിലൊന്നും പെണ്കുട്ടിക്കാണ് നല്കിയിരിക്കുന്നത്.

അമ്മമാരുടെ കൂടെ അയല്ക്കൂട്ട യോഗങ്ങളിലെത്തുന്ന കുട്ടികളുടെ കൂട്ടായ്മയായി തുടക്കമിട്ട ബാലസഭകള് കുട്ടികളുടെ സര്വ്വതോന്മുഖമായ വികസനം ലക്ഷ്യമിട്ടാണ് പ്രവര്ത്തിക്കുന്നത്. തലമുറകളില് നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യ വ്യാപനം തടയുക, വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, നേതൃശേഷി, സഹകരണ മനോഭാവം, ശാസ്ത്ര അഭിരുചി, ജനാധിപത്യ ബോധം, പരിസ്ഥിതി ബോധം എന്നിങ്ങനെയുള്ള മൂല്യങ്ങള് കുട്ടികളില് വളര്ത്തിയെടുക്കുക, വ്യക്തി വികാസം...എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ബാലസഭകള്ക്കുള്ളത്.
 
ഈ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് നിരവധി പ്രവര്ത്തനങ്ങളും കുടുംബശ്രീ ബാലസഭകള് മുഖേന ചെയ്തുവരുന്നു. ഇത്തരത്തിലൊരു പ്രവര്ത്തനമായ മൈന്ഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ് സമ്മര് ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യപടിയായി ബാലസംഗമവും ഏപ്രില് 8ന് ബാലസഭകളില് സംഘടിപ്പിച്ചു. മേയ് മാസത്തിലാണ് ജില്ലാതല സമ്മര് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Content highlight
balasabha

ഭക്ഷണപ്രേമികള്‍ക്കായി 'വനസുന്ദരി ചിക്കന്‍ ഫെസ്റ്റ്' തിരുവനന്തപുരം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റൊറന്‍റില്‍

Posted on Wednesday, April 16, 2025

കുടുംബശ്രീ പ്രീമിയം കഫേയില്‍ ഇന്നു മുതല്‍ 18 വരെ 'വനസുന്ദരി ചിക്കന്‍ ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. ദേശീയ സരസ് മേളയില്‍ സംഘടിപ്പിക്കുന്ന ഫുഡ്കോര്‍ട്ട് ഉള്‍പ്പെടെ പ്രമുഖ ഭക്ഷ്യമേളകളിലെല്ലാം ഇതിനകം ഹിറ്റായി മാറിയ വിഭവമാണ് കുടുംബശ്രീയുടെ മാത്രം ഭക്ഷ്യ ഉല്‍പന്നമായ അട്ടപ്പാടിയുടെ 'വനസുന്ദരി ചിക്കന്‍'. അനന്തപുരിയിലെ  ഭക്ഷണ പ്രേമികള്‍ക്ക് 'വനസുന്ദരി' ചിക്കന്‍ വിഭവം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  

അട്ടപ്പാടിയില്‍ ലഭിക്കുന്ന പ്രത്യേകതരം പച്ചിലകളും സുഗന്ധ വ്യഞ്ജനങ്ങളും ചേര്‍ത്ത് അരച്ചെടുക്കുന്ന പച്ചനിറത്തിലുള്ള കറിക്കൂട്ട് ചിക്കനില്‍ പുരട്ടി എണ്ണ ഉപയോഗിക്കാതെയാണ് പാകം ചെയ്യുന്നത്. അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയില്‍ നിന്നെത്തിയ സംരംഭകരാണ് വിഭവം തയ്യാറാക്കുന്നതും. ഇവര്‍  'വൃത്തി' കോണ്‍ക്ളേവിനൊടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബശ്രീ ഫുഡ് കോര്‍ട്ടിലും പങ്കെടുത്തിരുന്നു.  

സെക്രട്ടേറിയറ്റിന് സമീപം ഗവ.പ്രസിന് എതിര്‍വശത്തെ ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കുടുംബശ്രീയുടെ പ്രീമിയം കഫേ റെസ്റ്റോറന്‍റിലാണ് വനസുന്ദരി ഫെസ്റ്റ് നടക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച റെസ്റ്റൊറന്‍റില്‍ ഒരേ സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യത്തെ പ്രീമിയം കഫേയാണിത്. ട്രാവന്‍കൂര്‍ മിനി സദ്യ, പട്ടം കോഴിക്കറി, നെയ്മീന്‍ ഫിഷ് മല്‍ഹാര്‍, മലബാര്‍ വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ എന്നിവ പ്രീമിയം കഫേയില്‍ ലഭ്യമാകും.  
 

Content highlight
vanasundari fest tvm

കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് തിയേറ്റര്‍ പരിശീലന മൊഡ്യൂള്‍: താല്‍പര്യപത്രം ക്ഷണിച്ചു

Posted on Tuesday, April 15, 2025

കുടുംബശ്രീ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഡി.എസ്തലത്തില്‍ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള തിയേറ്റര്‍ പരിശീലന മൊഡ്യൂള്‍ സംസ്ഥാനത്തെ 14 ബ്ളോക്കുകളില്‍ നടപ്പാക്കുന്നു. ഇതിനായി പ്രമുഖ സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. തിയേറ്റര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് പ്രോപ്പോസല്‍ സഹിതം അപേക്ഷിക്കാം.  അവസാന തീയതി ഏപ്രില്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org/eoi-gpp എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Content highlight
eoi kudumbashree