ഫീച്ചറുകള്‍

ചേര്‍ത്തല നഗരം 'ഒപ്പം' ചേര്‍ന്നു അതിദരിദ്രര്‍ക്കായി ലഭിച്ചത് 2000ത്തിലേറെ വീട്ടുസാമഗ്രികള്‍!

Posted on Thursday, March 2, 2023
 
വാര്‍ഡ്തല സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര- അഗതി- ആശ്രയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ സമാഹരിക്കുന്നതിന് ചേര്‍ത്തല നഗരസഭയും കുടുംബശ്രീ സി.ഡി.എസും കൈകോര്‍ത്ത് നടത്തിയ ജനകീയ വീട്ടുപകരണ സമാഹരണത്തിന്റെ തുടക്കം വന്‍വിജയം.
 
കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് (നഗരം), ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍, നഗരങ്ങളിലെ അതിദരിദ്രര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ഠിത തൊഴിലിലൂടെയോ ഉപജീവന മാര്‍ഗ്ഗവും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനതല ക്യാമ്പെയിന്‍ 'ഒപ്പ'ത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട പ്രവര്‍ത്തനം നഗരസഭ നടത്തിയത്. ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി വാര്‍ഡ്തലത്തില്‍ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യകത അനുസരിച്ചാണ് ഓരോ വാര്‍ഡിലും സാധനങ്ങള്‍ ശേഖരിച്ചത്.
 
ഫെബ്രുവരി 11, 12 തീയിതികളിലായി ആദ്യഘട്ട സമാഹരണത്തില്‍ ഗ്ലാസ്സും പാത്രങ്ങളും കുക്കറും കട്ടിലും ഉള്‍പ്പെടെ രണ്ടായിരത്തിലധികം വീട്ടുസാമഗ്രികളാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ആയിരത്തോളം കുടുംബങ്ങള്‍ വിവിധ സാമഗ്രികള്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് സാധനസാമഗ്രികള്‍ ശേഖരിച്ചത്.
വീടുകളില്‍ ചെന്ന് ഉപകരണങ്ങള്‍ ശേഖരിച്ച് വാര്‍ഡ് തലത്തില്‍ സംഭരിച്ചു. പിന്നീട് ഹരിത കര്‍മ്മസേനയുടെ വാഹനത്തില്‍ ഈ സാധനസാമഗ്രികള്‍ ശേഖരിച്ച് നഗരസഭയില്‍ എത്തിക്കുകയായിരുന്നു. ഒപ്പം ക്യാമ്പെയിന്‍ മാര്‍ച്ച് 15 ന് അവസാനിക്കും.
Content highlight
oppam cherthala

10 ദിനം, 10.22 ലക്ഷം രൂപ വിറ്റുവരവ്! അന്താരാഷ്ട്ര നാടകോത്സവത്തിലും ഹിറ്റായി കുടുംബശ്രീ രുചി

Posted on Thursday, March 2, 2023
തൃശ്ശൂരില് നടന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യമേള സൂപ്പര് ഹിറ്റ്. പത്ത് ദിവസങ്ങള് കൊണ്ട് നേടിയത് 10.22 ലക്ഷം രൂപയുടെ വിറ്റുവരവ്!
 
ഫെബ്രുവരി 5 മുതല് 14 വരെയുള്ള ദിവസങ്ങളിലായിരുന്നു നാടകോത്സവം. തൃശ്ശൂര് ഇന്ഡോര് സ്‌റ്റേഡിയത്തിന് സമീപമുള്ള ബാസ്‌കറ്റ്‌ബോള് കോര്ട്ടിലാണ് ഫുഡ്‌കോര്ട്ട് സജ്ജീകരിച്ചിരുന്നത്. തൃശ്ശൂര് ജില്ലാ മിഷന്റെ നേതൃത്വത്തില് 12 സ്റ്റാളുകളിലായി കേരളത്തിലെ വിവിധ ജില്ലകളില് നിന്നും ആദിവാസി മേഖലയില് നിന്നുമുള്ള തനത് ഭക്ഷണ വിഭവങ്ങളും ഉത്തരാഖണ്ഡ്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് നിന്നുള്ള രുചി വൈവിധ്യങ്ങളും ലഭ്യമാക്കി. രാവിലെ 11 മുതല് രാത്രി 11 വരെയായിരുന്നു ഫുഡ്‌കോര്ട്ടിന്റെ പ്രവര്ത്തനം.
 
നാടകോത്സവത്തിന്റെ ഭാഗമാകുന്ന വിദേശ സംഘങ്ങള്ക്കും സംഘാടകര്ക്കുമുള്ള ഭക്ഷണവും കുടുംബശ്രീ യൂണിറ്റുകള് തന്നെയാണ് ഒരുക്കിയത്. ലക്ഷ്യ ജ്യൂസ് എറണാകുളം, കല്യാണി കഫേ തൃശ്ശൂര്, സ്വസ്തി കഫെ കാസര്ഗോഡ്, എ.വി.എസ് ഫുഡ് ആലപ്പുഴ, വെണ്മ കഫേ യൂണിറ്റ് തലശ്ശേരി, ഐസ്‌ക്രീ യൂണിറ്റ് കണ്ണൂര്, അട്ടപ്പാടി, വി വണ് യൂണിറ്റ് മലപ്പുറം, ശ്രേയസ് കഫെ തൃശ്ശൂര് എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് മേളയുടെ ഭാഗമായത്. കുടുംബശ്രീയുടെ 'ഐഫ്രം' (അദേഭ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്ച്ച് ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) ഫുഡ്‌കോര്ട്ടിന്റെ മേല്നോട്ടം നിര്വഹിച്ചു.
Content highlight
kudumbashree food fest at itfok a huge success

ആലപ്പുഴയില്‍ ഐടി സ്റ്റാര്‍ട്ടപ്പുമായി അയല്‍ക്കൂട്ടാംഗങ്ങള്‍

Posted on Monday, February 27, 2023

സേവന സംരംഭ മേഖലയിലാകെ പടര്ന്ന് പന്തലിക്കുകയാണ് കുടുംബശ്രീ. ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങള്ക്കൊപ്പം ജീവിതശൈലി രോഗ നിര്ണ്ണയവും ജെറിയാട്രിക് കെയര് സേവനവുമെല്ലാമേകി സേവന മേഖലയിലും വ്യത്യസ്തങ്ങളായ ഇടപെടലുകള് നടത്തുന്ന നമ്മുടെ സ്വന്തം അയല്ക്കൂട്ടാംഗങ്ങള് ഇപ്പോഴിതാ ഒരു ഐടി സ്റ്റാര്ട്ടപ്പും ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയില്.

ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയില് ഉള്പ്പെടുത്തി ആര്യാട് ഡിവിഷനില് മണ്ണഞ്ചേരിയില് പത്ത് വീതം അയല്ക്കൂട്ടാംഗങ്ങള് ഉള്പ്പെടുന്ന വുമണ്സ് സ്റ്റാര്ട്ടപ്പ്, ഷീ ടെക് ഐടി സൊല്യൂഷന് എന്നീ രണ്ട് യൂണിറ്റുകള്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
 
ഓണ്ലൈന് മാര്ക്കറ്റിങ്, സോഷ്യല് മീഡിയ പ്രൊമോഷന്, ഐടി ട്രെയിനിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡോക്യുമെന്റേഷന്, ഡേറ്റ എന്ട്രി, വനിതാ സംരംഭകര്ക്കുള്ള പരിശീലന പരിപാടികള് എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റുകള് മുഖേന ലഭ്യമാകുക.
ആര്യാട് ബ്ലോക്കിലെ മുഴുവന് അയല്ക്കൂട്ടാംഗങ്ങള്ക്കും ഇ- സാക്ഷരത നല്കുന്ന 'സ്മാര്ട്ട് വുമണ്' എന്ന പദ്ധതി ഈ യൂണിറ്റുകളിലൂടെ നടപ്പിലാക്കാന് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിട്ടിട്ടുണ്ട്.
 
ഫെബ്രുവരി രണ്ടിന് നടന്ന ചടങ്ങില് സ്റ്റാര്ട്ടപ്പ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാര് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന് മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ജെ. പ്രശാന്ത് ബാബു ഐടി ഉപകരണങ്ങള് കൈമാറി.
 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന് എം.എസ്. സന്തോഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് എം.ജി. സുരേഷ്, സി.ഡി.എസ് ചെയര്പേഴ്‌സണ്മാരായ കെ.ബി. ഷനൂജ, അമ്പിളി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്. റിയാസ്, സ്റ്റാര്ട്ടപ്പ് യൂണിറ്റ് കോ-ഓര്ഡിനേറ്റര് സോണിയ എന്നിവര് ചടങ്ങില് സംസാരിച്ചു.
Content highlight
kudumbashree IT startup unit starts in alappuzha

128 ടണ്‍ പച്ചക്കറിയുടെ ‘പൊലിമ’യുമായി പുതുക്കാട് – രണ്ടാംഘട്ടത്തിനും തുടക്കം

Posted on Thursday, February 23, 2023

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ‘പുതുക്കാട്’ നിയോജകമണ്ഡലം. ‘പൊലിമ പുതുക്കാട്’ എന്ന നൂതന പദ്ധതിയിലൂടെ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള്‍ 126 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ചത് 128 ടണ്‍ പച്ചക്കറി!

വിഷരഹിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട കൃഷിയുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡനില്‍ ബഹുമാനപ്പെട്ട സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിര്‍വഹിച്ചു.

പുതുക്കാട് നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. കെ.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒന്നാം ഘട്ടത്തില്‍ പഞ്ചായത്ത് തലത്തിലും മണ്ഡല തലത്തിലും മികച്ച പ്രകടനം കാഴ്ച്ചവച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌ക്കാരവിതരണവും നിര്‍വഹിച്ചു.

ഒരേക്കര്‍ 40 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നന്മ അയല്‍ക്കൂട്ടം നിയോജക മണ്ഡല തലത്തില്‍ വിജയികളായി. വല്ലച്ചിറയിലെ സൗന്ദര്യയും നെന്മണിക്കരയിലെ സൗഹൃദയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സി.ഡി.എസ് തല വിജയികളായ അയല്‍ക്കൂട്ടങ്ങള്‍
1. പുതുക്കാട് (വിജയശ്രീ, ശ്രേയസ്, തുളസി)
2. അളഗപ്പനഗര്‍ (ദേവി, ജീവ, ദേവിശ്രീ)
3. മറ്റത്തൂര്‍ (നന്മ, പുതുമ, കൈരളി)
4. നെന്മണിക്കര (സൗഹൃദ, പ്രതീക്ഷ, ഐശ്വര്യ)
5. തൃക്കൂര്‍ (ഉദയ, ശാന്തി, ഏഞ്ജല്‍ റോസ്)
6. വരന്തരപ്പിള്ളി (സ്‌നേഹ, അനശ്വര, സ്‌നേഹ)
7. വല്ലച്ചിറ (സൗന്ദര്യ, തളിര്‍, രൂപശ്രീ)
8. പറപ്പൂക്കര (ശ്രീലക്ഷ്മി, നവോദയ, ഭാഗ്യശ്രീ).

തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതി മുഖേനയുള്ള സഹായങ്ങളും അംഗങ്ങള്‍ക്ക് നല്‍കി. 2022 ഒക്ടോബര്‍ 24നാണ് ഒന്നാം ഘട്ടത്തിന് തുടക്കമിട്ടത്. ഭക്ഷ്യസുരക്ഷ, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കൃഷിയോട് താത്പര്യം വര്‍ദ്ധിപ്പിക്കല്‍, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് പൊലിമയുടെ പ്രധാന ലക്ഷ്യങ്ങള്‍.  

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ പ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree women from Thrissur produces 128 tonnes of vegetables through 'Polima Puthukkad' ProgrammeML

ഇതാണ് ഈ നാടിന്റെ 'ആദിതാളം'

Posted on Thursday, February 16, 2023
ആദിവാസി തനത് കലകള് ഒരിക്കലും മണ്മറയില്ലെന്ന് അവര് ഈ ലോകത്തിന് ഉറപ്പേകി, 'ആദിതാള'ത്തിലൂടെ. 28 തദ്ദേശ സ്ഥാപനങ്ങളില് നിന്നായി 360 ബാലികാബാലന്മാര് മാറ്റുരച്ച ആദിതാളം ബാലസഭാ ജില്ലാതല ട്രൈബല് കലോത്സവം കണ്ണൂരിന് ഏകിയത് പുതിയൊരു അനുഭവം.
 
പട്ടികവര്ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ സര്ഗ്ഗാത്മക കഴിവുകള് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഫെബ്രുവരി 11ന് സംഘടിപ്പിച്ച കലോത്സവത്തിന് വേദിയായത് കൂത്തുപറമ്പ് തൊക്കിലങ്ങാട് ഹയര്സെക്കന്ഡറി സ്‌കൂള്.
ഇവിടെയാരുക്കിയ അഞ്ച് വേദികളിലായി കൊക്കമാന്തിക്കളി, മംഗലപ്പാട്ട്, പുനംകൊത്തു പാട്ട്, തുടിമുട്ട്, തുടി എന്നീ തനത് ആദിവാസി കലാരൂപങ്ങളില് ഉള്പ്പെടെ ആകെ 21 ഇനങ്ങളിലായിരുന്നു മത്സരം. 55 പോയിന്റ് നേടി ആലക്കോട് സി.ഡി.എസ് ഓവറോള് കിരീടം ചൂടി. പയ്യാവൂര് സി.ഡി.എസ് രണ്ടാം സ്ഥാനവും ഉളിക്കല് സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി. കൊട്ടിയൂര് സി.ഡി.എസിനെ പ്രതിനിധീകരിച്ചെത്തിയ വേദാ ഗിരീഷും പാട്യം സി.ഡി.എസില് നിന്നുള്ള അര്ജ്ജുനും കലോത്സവത്തിലെ കലാരത്‌നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
 
കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് നിര്വഹിച്ചു. തലശ്ശേരി സബ് കലക്ടര് സന്ദീപ് കുമാര് ഐ.എ.എസ്, കലാമണ്ഡലം മഹേന്ദ്രന് എന്നിവരൊടൊപ്പം വി. സുജാത ടീച്ചര്, വി.കെ. സുരേഷ് ബാബു ഉള്പ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. സമാപന സമ്മേളനത്തില് കെ.പി.മോഹനന് എം.എല്.എ വിജയികള്ക്കുള്ള സമ്മാനദാനം നിര്വഹിച്ചു.
Content highlight
Kudumbashree Kannur District Mission organizes 'Aadithalam'-Balasabha District Level Tribal Festival

മുളിയാറില്‍ നിന്ന് തലസ്ഥാനത്തേക്ക് പറന്നെത്തിയ കുട്ടിക്കൂട്ടം

Posted on Monday, February 13, 2023
കാസര്ഗോഡ് ജില്ലയിലെ മുളിയാര് ഗ്രാമപഞ്ചായത്തിലെ 11 കുടുംബശ്രീ ബാലസഭാംഗങ്ങള് തിരുവനന്തപുരത്ത് എത്തി. വെറുതേ ഒരു വരവായിരുന്നില്ല അത്. 'ആകാശത്ത് ഒരു കുട്ടിയാത്ര' എന്ന മുളിയാര് സി.ഡി.എസിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായി വിമാനയാത്ര എന്ന സ്വപ്‌നം സഫലമാക്കിയുള്ള വരവായിരുന്നു അവരുടേത്.
 
വിമാനയാത്ര ചെയ്യാന് ആഗ്രഹിക്കുന്ന പഞ്ചായത്തിലെ ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിച്ച് അവര്ക്കായി പരീക്ഷ നടത്തി അതില് നിന്ന് തെരഞ്ഞെടുത്ത 11 പേരാണ് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും ഫെബ്രുവരി 8ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തിയത്. വിശ്രുത് പ്രഭാകരന്, കെ. കൃഷ്‌ണേന്തു, സി.കെ.പി സനിത്ത്, വി. മായ. കെ.ആര്. ശിവരാജ്, ആദിത്യ സത്യന്, ടി. പ്രജ്വല്, ബി. ശിവകൃഷ്ണ, വിധു വിജയ്, ഋഷികേശ്, ദീക്ഷ എന്നിവരുള്പ്പെടുന്നതായിരുന്നു ഈ ആകാശയാത്ര നടത്തിയ കുട്ടിസംഘം.
 
   രാവിലെ പത്തിന് മുളിയാറില് നിന്നും പഞ്ചായത്ത് ഏര്പ്പെടുത്തിയ ട്രാവലറില് യാത്ര തിരിച്ച സംഘം ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂര് എയര്പോര്ട്ടിലെത്തി. അവിടെ നിന്ന് 3.50നുള്ള വിമാനത്തില് തിരുവന്തപുരത്തേക്ക്. തിരുവനന്തപുരത്ത് എത്തിയ സംഘം നിയമസഭ, മ്യൂസിയം, വേളി, മൃഗശാല എന്നിങ്ങനെ കേട്ടുപരിചയം മാത്രമുള്ള പല ഇടങ്ങളും രണ്ട് ദിനങ്ങള്ക്കൊണ്ട് സന്ദര്ശിച്ചു.
9ന് കുടുംബശ്രീ സംസ്ഥാന മിഷനിലെത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസിനെ സന്ദര്ശിച്ച ഇവര് ബാലസഭയുടെ ഭാവി പ്രവര്ത്തന റിപ്പോര്ട്ടും കൈമാറി. സ്വപ്‌നങ്ങളും യാത്രാവിശേഷങ്ങളും പഠനകാര്യങ്ങളും ഉള്പ്പെടെയുള്ള കാര്യങ്ങള് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി പങ്കുവച്ചു.
 
മുളിയാര് സി.ഡി.എസ് ചെയര്പേഴ്‌സണ് ഖൈറുന്നിസ, പഞ്ചായത്ത് മെമ്പര് സെക്രട്ടറി ബിനുമോന്. എന്, ബാലസഭ റിസോഴ്‌സ് പേഴ്‌സണ് ശ്രീനേഷ്, അക്കൗണ്ടന്റ് സക്കീന പി.എസ് എന്നിവര് കുട്ടികള്ക്കൊപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി എംപ്ലോയ്‌സ് യൂണിയനാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കി നല്കിയത്. സ്‌പോണ്സര്ഷിപ്പിലൂടെയും മറ്റുമാണ് യാത്രാ ചെലവുകളും മറ്റും സി.ഡി.എസ് ഈ പരിപാടിക്കായി കണ്ടെത്തിയത്. കുഞ്ഞുപ്രായത്തിലെ വലിയ സ്വപ്‌നങ്ങള് പലതും പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് സ്വന്തം നാട്ടിലേക്കുള്ള കുട്ടിക്കൂട്ടത്തിന്റെ മടക്കയാത്ര.
Content highlight
Balasabha members from Mooliyar CDS flies to Thiruvananthapuram

ആഘോഷമായി തിരുനെല്ലിയിലെ 'നൂറാങ്ക്' വിളവെടുപ്പ്

Posted on Monday, February 13, 2023
വയനാട്ടിലെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒന്പതാം വാര്ഡിലെ ഇരുമ്പുപാലം ഊരിലെ 'നൂറാങ്ക്' വിളവെടുപ്പ് മഹോത്സവം ആഘോഷമായി. ഗോത്രവിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില് സ്ഥിര സ്ഥാനമുണ്ടായിരുന്ന കിഴങ്ങുവര്ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും പുതുതലമുറയ്ക്ക് കിഴങ്ങുവര്ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ടാണ് നൂറാങ്ക് പദ്ധതി ആവിഷ്‌ക്കരിച്ചത്.
 
ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീ കൂട്ടായ്മകളിലെ പത്തോളം സ്ത്രീകള് ചേര്ന്ന് നടത്തിയ കിഴങ്ങ് കൃഷിയുടെ ഭാഗമായി 130 കിഴങ്ങ് വര്ഗ്ഗങ്ങളുടെ വിളവെടുപ്പാണ് ആഘോഷമായി ഫെബ്രുവരി നാലിന് നടത്തിയത്.
 
വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്.എ. ഒ.ആര്. കേളു നിര്വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. തിരുനെല്ലി സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി ചടങ്ങിന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പി.കെ. ബാലസുബ്രഹ്‌മണ്യന് മുഖ്യപ്രഭാഷണം നടത്തി.
 
സുനില് കുമാര് കെ.പി ( റേഞ്ച് ഓഫീസര്, തോല്പ്പെട്ടി), ഡോ. അനില് കുമാര് (എ.ഡി.എ മാനന്തവാടി), വിമല ബി.എം (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്), ജയേഷ്. വി ( കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്- ട്രൈബല്), റൂഖ്യ സൈനുദ്ദീന് (സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്, തിരുനെല്ലി പഞ്ചായത്ത്), പി.ജെ. മാനുവല് (കിഴങ്ങുവിള സംരക്ഷകന്), സണ്ണി കല്പ്പെറ്റ ( പൊതു പ്രവര്ത്തകന്) എന്നിവര് ആശംസകള് അര്പ്പിച്ചു. സായി കൃഷ്ണന് ടി.വി (കോ-ഓര്ഡിനേറ്റര്, എന്.ആര്.എല്.എം തിരുനെല്ലി ) നന്ദി പറഞ്ഞു. വിളവെടുപ്പ് മഹോത്സവത്തില് 150 പേര് പങ്കാളികളായി.
Content highlight
'Noorang' Harvest of Thirunelly held in a festive mode

ബഡ്‌സി'ന്റെ ബാന്‍ഡ് താളം, കൈയടിച്ച് കണ്ണൂര്

Posted on Wednesday, February 8, 2023
കണ്ണൂര് ജില്ലയിലെ പോലീസ് പരേഡ് ഗ്രൗണ്ടില് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ജില്ലാതല പരേഡില് കൈയടി മുഴുവന് നേടിയത് ഒരു കൂട്ടം ബഡ്‌സ് സ്‌കൂള് വിദ്യാര്ത്ഥികളായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണനും, ജില്ലാ കളക്ടറും ഉള്പ്പെടുന്ന വിശിഷ്ട വ്യക്തികളുടെ മുന്നില് ആത്മവിശ്വാസത്തോടെ, താളം പിഴയ്ക്കാതെ ബാന്ഡ് വാദ്യ പരേഡ് നടത്തി ബഡ്‌സ് സ്ഥാപനങ്ങളുടെ ചരിത്രത്തില് ഒരു പൊന്തൂവല് എഴുതിച്ചേര്ത്തു ആ കുട്ടിക്കൂട്ടം.
 
അവര് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ 14 അംഗ ബാന്ഡ് സംഘം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികള്ക്ക്‌ പുതിയൊരു മാതൃക. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് തുടക്കമിട്ട പരിശ്രമങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് ബാന്ഡ് സംഘം രൂപീകരിക്കാന് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിന് കഴിഞ്ഞത്. നിഷാദ് നയിക്കുന്ന ടീമില് അപര്ണ്ണ, ഫാത്തിമത്ത് നാഫിയ, ടി. നിഖിഷ, മുബീന ഫാത്തിമ, രഞ്ജിനി, മഞ്ജുഷ മുരളീധരന്, എം.പി. പ്രണവ്, മുഹമ്മദ് മുഷ്താഖ്, ടി. അക്ഷയ്, എം. റജിനാസ്, അര്ഷാദ്, ജിതിന്, സനീഷ് എന്നിവരാണ് അംഗങ്ങളായുള്ളത്. എ.കെ. നവീന് കുമാറാണ് പരിശീലകന്. പരേഡ് പൂര്ത്തിയാക്കിയ സംഘത്തിന് മന്ത്രി സര്ട്ടിഫിക്കറ്റും ഉപഹാരവും നല്കി.
ട്രൂപ്പിന് ആവശ്യമുള്ള വാദ്യോപകരണങ്ങള്ക്കും പരിശീലനത്തിനുമായുള്ള ധനസഹായം നല്കിയത് ജില്ലാ മിഷനായിരുന്നു. ജില്ലയിലെ മറ്റ് അഞ്ച് ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനും ജില്ലാ മിഷന് ലക്ഷ്യമിടുന്നു.
 
ജില്ലാ മിഷനും പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ അധ്യാപകരുള്പ്പെടെയുള്ള ജീവനക്കാര്ക്കും എല്ലാവിധ അഭിനന്ദനങ്ങളും. ഒരായിരം കുഞ്ഞുമക്കള്ക്ക് പ്രതീക്ഷയുടെ പുതിയ തിരി നീട്ടി വേറിട്ട വീഥിയിൽ പുതു ചുവടുവച്ച ബാന്ഡ് സംഘത്തിന് നിറഞ്ഞ കൈയടികളും...
Content highlight
BUDS Band Group from Kannur make historyml

കുടുംബശ്രീ 'കേരള ചിക്കന്‍' പദ്ധതി മലപ്പുറത്തും

Posted on Wednesday, February 8, 2023
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്' പദ്ധതി മലപ്പുറം ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചു. താനൂര് നിറമരുതൂര് കാളാട് സൂര് പാലസില് നടന്ന ചടങ്ങില് കായിക, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചു. നിലവില് കുടുംബശ്രീയുടെ നേതൃത്വത്തില് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില് പദ്ധതി നടപ്പിലാക്കി വരുന്നു.
 
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്ഷകര്ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്ക്കാര് വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് കേരള ചിക്കന്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്ട്രി ഡെവലപ്പ്‌മെന്റ് കോര്പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ ബ്രോയിലര് ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡ് എന്ന പ്രൊഡ്യൂസര് കമ്പനി മുഖേനയാണ് കുടുംബശ്രീ പദ്ധതി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്.
 
303 ബ്രോയിലര് ഫാമുകളും 104 കേരള ചിക്കന് ബ്രാന്ഡഡ് ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. ഇത് മുഖേന 400 കുടുംബങ്ങള്ക്ക് സ്ഥിരവരുമാനവും ലഭ്യമാക്കി വരുന്നു. ദിവസേന 24,000 കിലോഗ്രാം ഇറച്ചിയുടെ വിപണനം ഔട്ട്‌ലെറ്റുകള് മുഖേന നടക്കുന്നു.
നിറമരുതൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മയില് പുതുശ്ശേരി അധ്യക്ഷനായ ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ശ്രീ. ജാഫര് മാലിക് ഐ.എ.എസ് വിശിഷ്ടാതിഥിയി. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ശ്രീ. ജാഫര് കക്കൂത്ത് ചടങ്ങില് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. സജീവ് കുമാര്. എ പദ്ധതി വിശദീകരണം നടത്തി.
മലപ്പുറം ജില്ലയില് നിലമ്പൂര്, പെരിന്തല്മണ്ണ, വണ്ടൂര്, അരീക്കോട്, കാളികാവ് എന്നിവിടങ്ങളിലെ 25 ഫാമുകളിലാണ് കോഴികളെ വളര്ത്തുക.
Content highlight
Kerala Chicken Project starts in Malappuram Districtml

ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് മലപ്പുറം...

Posted on Wednesday, February 8, 2023
കൈയിലുള്ളത് സ്മാര്ട്ട്ഫോണ് ആണെങ്കിലും ആരെയെങ്കിലും ഒന്ന് വിളിച്ച് സംസാരിക്കാനോ കൂടിപ്പോയാല് രണ്ട് വാട്സ്ആപ്പ് മെസേജുകള് അയയ്ക്കാനോ മാത്രം ആ ഫോണ് ഉപയോഗിക്കുന്ന ഒരു വീട്ടമ്മ. ഡിജിറ്റല് ലോകം മുന്നോട്ട് വയ്ക്കുന്ന ബാങ്കിങ് സേവനങ്ങള് ഉള്പ്പെടെയുള്ള, ലോകം ഒരു വിരല്ത്തുമ്പിലാക്കാനുതകുന്ന അറിവുകള് സ്വായത്തമാക്കാനുള്ള അവസരം 30,000 അയല്ക്കൂട്ടാംഗങ്ങള്ക്ക് തുറന്നേകുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.
 
ഇ-മെയിലോ ഇ-സേവനങ്ങളോ എന്താണെന്ന് പോലും കേട്ടിട്ട് കൂടിയില്ലാത്ത, നീണ്ട ക്യൂ നില്ക്കാതെ ബാങ്കിങ് സേവനങ്ങള് തങ്ങളുടെ കൈയിലുള്ള സ്മാര്ട്ട്ഫോണുകള് വഴി നടത്താനാകുമെന്ന് ചിന്തിക്കാത്ത, അതിന്റെ സാധ്യതകള് മുതലെടുക്കാത്ത അയല്ക്കൂട്ടാംഗങ്ങള്ക്കുള്ള ഈ ഡിജിറ്റല് ലിറ്ററസി പദ്ധതി (ഡ്രൈവ് 23) പി.എന്. പണിക്കര് ഫൗണ്ടേഷനുമായി ചേര്ന്നാണ് ജില്ലാ മിഷന് സംഘടിപ്പിക്കുന്നത്. ജനുവരി 15ന് തുടങ്ങിയ പദ്ധതി ഈ മാസത്തോടെ പൂര്ത്തിയാക്കാനാണ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.
60 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് ഇതിന്റെ ഭാഗമായി ഡിജിറ്റല് സാക്ഷരത നേടാനാകും. ഓരോ പഞ്ചായത്തില് നിന്നും മൂന്ന് വീതം റിസോഴ്സ് പേഴ്സണ്മാരെ കണ്ടെത്തി പരിശീലനം നല്കി അവര് മുഖേനയാണ് പഞ്ചായത്ത്തലത്തില് പദ്ധതി നടപ്പിലാക്കുന്നത്. യുവജന ക്ലബ്ബുകള്, ലൈബ്രറി കൗണ്സില്, സന്നദ്ധ പ്രവര്ത്തകര് എന്നിവരുടെ
സഹായവും പദ്ധതിക്കുണ്ടാകും.
 
ജില്ലയിലെ 111 സി.ഡി.എസുകളിലും റിസോഴ്സ് പേഴ്സണ്മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്കിക്കഴിഞ്ഞു. സി.ഡി.എസുകളില് ഓണ്ലൈന് ട്രെയിനിങ് സെന്ററുകള് രജിസ്ട്രര് ചെയ്യുന്ന പ്രവര്ത്തനങ്ങളും പൂര്ത്തിയായിരിക്കുകയാണ്. പി.എന്. പണിക്കര് ഫൗണ്ടേഷനില് നിന്ന് ട്രെയിനിങ് സെന്ററുകളിലേക്ക് ലഭ്യമാക്കിയിരിക്കുന്ന ബയോമെട്രിക് ഉപകരണങ്ങള് ഉപയോഗിച്ചുള്ള പഠിതാക്കളുടെ രജിസ്ട്രേഷന് ഇപ്പോള് പുരോഗമിക്കുകയാണ്. രജിസ്റ്റര് ചെയ്ത് പരിശീലനം നേടിയ ശേഷം പത്ത് ദിവസങ്ങള് പിന്നിട്ടാല് ഓണ്ലൈനായി പരീക്ഷയ്ക്കിരിക്കാനാകും. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഐടി മന്ത്രാലയത്തിന്റെ എന്.ഐ.ഒ.എസ് സര്ട്ടിഫിക്കറ്റും നല്കും.
Content highlight
Kudumbashree Malappuram District Mission organizes Digital Literacy Programmeml