ഫീച്ചറുകള്‍

കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ 'രസോയി' നാടന്‍ ഭക്ഷണശാലയ്ക്ക് തുടക്കം

Posted on Friday, February 25, 2022

കോഴിക്കോടുള്ള നാഷണല്‍ കേഡറ്റ് കോര്‍ (എന്‍.സി.സി) ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ (24/02/22) നടന്ന ചടങ്ങില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫന്‍സീവ് സര്‍വീസ് സ്ഥാപനത്തില്‍ ഇത്തരത്തിലൊരു അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് ഏറെ ശ്രദ്ധേയമായി.

  കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി.ഡി.എസിന് കീഴിലുള്ള രസോയി എന്ന സംരംഭത്തിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഭക്ഷണ ശാല നടത്തുക. കെട്ടിടത്തിന് വാടക നല്‍കേണ്ടതില്ല. പാത്രങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റൗ മുതലായവ  സംരംഭകര്‍ക്ക് സൗജന്യമായി  നല്‍കുകയും ചെയ്തിട്ടുണ്ട്.

rasoi

  ഭക്ഷണശാലയിലേക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എന്‍.സി.സി ക്യാന്റീനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വാങ്ങുന്ന സാധനങ്ങളുടെ തുക നല്‍കാന്‍ ഒരു മാസ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കേണ്ടതുമില്ല. എന്‍.സി.സി ക്യാമ്പിനെത്തുന്ന കുട്ടികള്‍ക്കും മറ്റുമുള്ള ഭക്ഷണം തയാറാക്കി നല്‍കുന്നതിനുള്ള വലിയ ഓര്‍ഡറുകള്‍ സ്ഥിരമായി ലഭിക്കുകയും ചെയ്യും.
 
   ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ. പ്രകാശന്‍, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ യമുന, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാരായ ബിന്‍സി ഇ.കെ, നിഖില്‍ ചന്ദ്രന്‍, ജൈസണ്‍ ടി.ജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
Rasoi

ദേശീയ സരസ് മേള 22 - ലോഗോ ക്ഷണിക്കുന്നു

Posted on Tuesday, February 22, 2022

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണനമേളയായ സരസ് മേള 2022നായുള്ള ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം.

  തിരുവനന്തപുരത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക തനിമയും സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. ലോഗോകള്‍ tvmsaras2022@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അവസാനതീയതി ഫെബ്രുവരി 28. ലോഗോയുടെ ഒറിജനല്‍ വര്‍ക്ക് ഫയല്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അയച്ച് നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം കുടുംബശ്രീയ്ക്ക് മാത്രമായിരിക്കും.

   തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍.ആര്‍.എല്‍.എം) ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന സരസ് മേളകളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനായി എത്തിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭിക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടാകും.
 
  മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2447552.

 

Content highlight
National Saras Mela 2022- Invites logoen

ഡി.ഡി.യു - ജി.കെ.വൈ: എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ജോലിയും നേടി വിദ്യാര്‍ത്ഥികള്‍

Posted on Tuesday, February 22, 2022

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ ഭാഗമായി എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനാര്‍ത്ഥികള്‍.

  കുടുംബശ്രീയുടെ ഡി.ഡി.യു-ജി.കെ.വൈ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സിയായ (പി.ഐ.എ) വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലവ് ഗ്രീന്‍ അസോസിയേഷന്‍ മുഖേന രണ്ട് ബാച്ചുകളിലായി ഈ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 70 വിദ്യാര്‍ത്ഥികള്‍ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ (എ.എ.എസ്.എസ്.സി) നടത്തുന്ന അസസ്‌മെന്റിലും മികച്ച സ്‌കോര്‍ നേടി വിജയം കൈവരിച്ചിരുന്നു. ഇവരില്‍ 44 പേര്‍ ഇതിനോടകം ജോലിയും നേടിക്കഴിഞ്ഞു.

എയര്‍ ഇന്ത്യ സാറ്റ്‌സ്, ബംഗളൂരു, ചെന്നൈ, കൊച്ചി എയര്‍പോര്‍ട്ടുകള്‍, ഗ്രൗണ്ട് ഗ്ലോബ് ഇന്ത്യ, സ്പീഡ്വിങ്‌സ് സര്‍വീസസ് എന്നിവിടങ്ങളിലായി കാര്‍ഗോ, റാമ്പ്, സെക്യൂരിറ്റി ഏജന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് ഇവര്‍ ജോലി സ്വന്തമാക്കിയത്.

ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കാണ് ഡി.ഡി.യു-ജി.കെ.വൈയുടെ ഭാഗമായി നൈപുണ്യ പരിശീലനം നേടാനാകുന്നത്. സ്ത്രീകള്‍, പ്രാക്തന ഗോത്രവിഭാഗക്കാര്‍, വൈകല്യമുള്ളവര്‍ എന്നിവരുടെ പ്രായപരിധി 45 വയസ്സുവരെയാണ്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍, ക്യാപ്പിറ്റല്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടാന്‍ കഴിയും. ഡി.ഡി.യു-ജി.കെ.വൈ കോഴ്‌സുകളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങള്‍ അറിയാന്‍ അതാത് കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ബന്ധപ്പെടുക.
 
Content highlight
DDU-GKY beneficiaries successfully complete Airline Customer Service Executive Course and secure placementsen

ജലജീവന്‍ മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ അവസരം

Posted on Saturday, February 19, 2022
2024ഓടെ പ്രത്യേക ഗാര്ഹിക കുടിവെള്ള കണക്ഷനുകള് മുഖേന ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന് മിഷന്. ജലജീവന് മിഷന് പ്രവര്ത്തനങ്ങളുടെ ഭാഗമാകുന്നതിനായി കുടുംബശ്രീ അംഗങ്ങള്ക്കോ അവരുടെ കുടുംബാംഗങ്ങള്ക്കോ സൗജന്യ നൈപുണ്യ പരിശീലനം നേടാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുന്നു.
 
സംസ്ഥാന ജല അതോറിറ്റി, കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് (KASE) എന്നിവയുമായി സഹകരിച്ചാണ് നൈപുണ്യ പരിശീലനം നല്കുന്നത്. പ്ലംബര്, പൈപ്പ് ഫിറ്റര്, മേസണ്, ഇലക്ട്രീഷ്യന് തുടങ്ങിയ ജോലികള് ഏറ്റെടുത്ത് നിര്വഹിക്കാനാവും വിധത്തില്, ഈ നാല് മേഖലകളില് വ്യക്തമായ സിലബസ് അടിസ്ഥാനമാക്കിയുള്ള പരിശീലനമാണിത്.
 
ആയിരത്തോളം പേര്ക്ക് പത്ത് ദിവസം നീളുന്ന പരിശീലനം നല്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് കേന്ദ്രങ്ങള്, സര്ക്കാര് ഐ.ടി.ഐകള് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് വാട്ടര് അതോറിറ്റി പ്രത്യേക ലൈസന്സും നല്കും. ജലജീവന് മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് കണക്ഷന് നല്കല്, നിര്മ്മാണ പ്രവര്ത്തനങ്ങള്, അറ്റകുറ്റ പണികള്, പരിപാലന പ്രവര്ത്തനങ്ങള് എന്നിവ നടത്തുന്നതിനുള്ള അവസരവും പരിശീലനം പൂര്ത്തിയാക്കുന്നവര്ക്ക് ലഭിക്കും.
 
ജലജീവന് മിഷന്റെ ഭാഗമായി നല്കുന്ന സൗജന്യ നൈപുണ്യ പരിശീലനത്തില് പങ്കെടുക്കാന് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് അതാത് സി.ഡി.എസുകളിലോ ജില്ലാ മിഷന് ഓഫീസുകളിലോ ബന്ധപ്പെടാം.
വയനാട്, കാസര്ഗോഡ്, കോട്ടയം, ഇടുക്കി, തൃശ്ശൂര് എന്നീ ജില്ലകളില് ജലജീവന് മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷന് നല്കലുള്പ്പെടെയുള്ള വിവിധ പ്രവര്ത്തനങ്ങള് കുടുംബശ്രീയുടെ മള്ട്ടി ടാസ്‌ക് ടീം (എറൈസ്) അംഗങ്ങള് ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. 258 പഞ്ചായത്തുകളില് ജലജീവന് മിഷന്റെ പദ്ധതി നിര്വ്വഹണ ഏജന്സികള്ക്ക് പിന്തുണ നല്കുന്ന ഇംപ്ലിമെന്റിങ് സപ്പോര്ട്ട് ഏജന്സിയായി പ്രവര്ത്തിക്കാനുള്ള അവസരവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. പത്ത് ജില്ലകളില് നിന്നുള്ള 162 പേര്ക്ക് ഒരാഴ്ച്ച നീളുന്ന ആദ്യഘട്ട പരിശീലനങ്ങളും ലഭ്യമാക്കിയിരുന്നു.
Content highlight
Opportunity to avail free skill training as part of Jal Jeevan Mission

ആറളത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങള്‍

Posted on Wednesday, February 2, 2022

കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ സംഘങ്ങള്‍. ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ലക്ഷ്മി, ബിന്ദു, ശാന്ത എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ട് വനിതാ നിര്‍മ്മാണ സംഘങ്ങള്‍ ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തയാറാക്കിയ ഈ ആദ്യ മൂന്ന് വീടുകളുടെ താക്കോല്‍ദാനം ജനുവരി 27ന് നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു.

    560 മുതല്‍ 580 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 വീടുകള്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു വീടിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു വീട്.

   ജ്വാല, കനല്‍ എന്നീ കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സിസിലി ജോസഫ് (പ്രസിഡന്റ്), നിഷ ജയപ്രകാശ് (സെക്രട്ടറി), ബിന്ദു ഷിബിനന്‍, വിമല ചന്ദ്രന്‍, കുമാരി സുബ്രഹ്മണ്യന്‍, നസീമ റഷീദ്, പാത്തുമ്മ എന്‍.എം എന്നിവരാണ് ജ്വാലയിലെ അംഗങ്ങള്‍. അശ്വതി ബാബു (പ്രസിഡന്റ്), കെ. പങ്കജാക്ഷി (സെക്രട്ടറി), സഫീറ, കെ. ലീല, ഷൈജ, ശ്രീജ, സെഫിയ, സക്കീന, ഷാഹിന എന്നിവര്‍ കനലിലെ അംഗങ്ങളും.

  സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയും കുടുംബശ്രീ കുടുംബാംഗവുമായ നിതിഷയുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ആറളം പുനരധിവാസ പദ്ധതി പ്രദശത്തെ ഭവന നിര്‍മ്മാണ രംഗത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ സംരംക്ഷിച്ച് അവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായ താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പിള്ളി, വാര്‍ഡ് അംഗം മിനി ദിനേശന്‍, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പി.പി. ഗിരീഷ്, കെ.വി. സന്തോഷ്, വി.വി അജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമാ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Content highlight
Houses constructed by Kudumbashree Women Construction Groups for ST Families of Aralam Farm handed over to the beneficiariesml

കോവിഡ് - 19 ഓണ്‍ലൈന്‍ ബോധവത്ക്കരണ പരമ്പരയ്ക്ക് തുടക്കം

Posted on Tuesday, February 1, 2022

കോവിഡ് - 19 രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) യൂണിസെഫുമായും ചേര്‍ന്നാണ് ഈ പരമ്പര കുടുംബശ്രീ നടത്തുന്നത്. പരമ്പരയുടെ ആദ്യ സെഷനും ഉദ്ഘാടനവും ജനുവരി 21ന് സംഘടിപ്പിച്ചു.

  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിനത്തില്‍ 'ഡെല്‍റ്റ മുതല്‍ ഒമിക്രോണ്‍ വരെ' എന്ന വിഷയത്തില്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള വി.എസ്.എം ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോ. സോണിയ സുരേഷ് സെഷന് നേതൃത്വം നല്‍കി.

  കിലയുടെയും കുടുംബശ്രീയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഈ സെഷന്‍ തത്സമയം സ്ട്രീം ചെയ്തു. സംശയങ്ങള്‍ ഉന്നയിക്കാനും വിദഗ്ധരില്‍ നിന്ന് അതിനുള്ള മറുപടി നേടിയെടുക്കാനുമുള്ള അവസരവും ഈ തത്സമയ സ്ട്രീമിങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

  കോവിഡ് 19 രണ്ടാം തരംഗത്തിന്റെ ഭാഗമായും കുടുംബശ്രീയും ഐ.എം.എയും സംയുക്തമായി ഇതുപോലെ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീയുടെയും കിലയുടെയും പേജിലും ചാനലിലും ഈ വീഡിയോകള്‍ ലഭ്യമാണ്. പരമ്പരയിലെ അടുത്ത സെഷന്‍ ഫെബ്രുവരി നാലിന് സംഘടിപ്പിക്കും.

  പരിഭ്രാന്തിയില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാനും മറ്റ് സഹായങ്ങളേകാനും ഇത്തരമൊരു സംയോജന പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആദ്യ സെഷന് ലഭിച്ചതും.

 ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.എ.എ- എന്‍.പി.പി.എസ് ഹോണററി സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വി. സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഐ.എം.എയുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു.

 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ക്കും വാര്‍ഡ് സമിതി അംഗങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, കില, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Content highlight
Online Awareness programme Series on Covid-19 startsml

കോവിഡ് - 19 ഗൃഹപരിചരണത്തിന് പോസ്റ്റര്‍ പരമ്പരയുമായി കുടുംബശ്രീ

Posted on Tuesday, February 1, 2022
കോവിഡ് - 19 ബാധിതരായവരുടെ ഗൃഹപരിചരണം എങ്ങനെ നടത്താം എന്നതില്‍ ബോധവത്ക്കരണം നടത്തുന്നതിനായി കുടുംബശ്രീയുടെ പോസ്റ്റര്‍ പരമ്പര. കുടുംബശ്രീയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ പോസ്റ്ററുകള്‍ നിരന്തരം പങ്കുവയ്ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഓരോ അംഗങ്ങളിലേക്കും ഈ പോസ്റ്ററുകള്‍ എത്തിച്ച് താഴേത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളല്ലാത്ത പൊതുജനങ്ങളും ഈ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നു.

  കോവിഡ് -19 ബാധിതരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാസ്‌ക് ധരിക്കുമ്പോഴും കൈകള്‍ കഴുകമ്പോഴും കോവിഡ് രോഗിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍, കോവിഡ് രോഗിയുടെ ഗൃഹപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാസഹായം തേടേണ്ടതെപ്പോള്‍, ഗൃഹനിരീക്ഷണം അവസാനിപ്പിക്കേണ്ടതെപ്പോള്‍ തുടങ്ങിയ നിരവധി വിവരങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളും കുടുംബശ്രീ തയാറാക്കിയിരുന്നു.
Content highlight
Kudumbashree produces online poster series on the home treatment of Covid-19ml

കുടുംബശ്രീ സംരംഭക രജിതയുടെ വിജയഗാഥ 'ഇംപാക്ട് ഫോറം ഫിലിം ഫെസ്റ്റിവലിലേക്ക്'

Posted on Saturday, January 15, 2022
കുടുംബശ്രീ മുഖേന കേരളത്തില് നടപ്പിലാക്കുന്ന സ്റ്റാര്ട്ടപ്പ് വില്ലെജ് എന്റര്പ്രണര്ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി സംരംഭം ആരംഭിച്ച് ജീവിത വിജയം കൈവരിച്ച രജിത മണി എന്ന എറണാകുളം സ്വദേശിനിയെക്കുറിച്ചുള്ള ഹ്രസ്വ ചിത്രമാണ് ഐക്യരാഷ്ട്രസഭയുടെയും ഇന്വെസ്റ്റ്‌മെന്റ് ന്യൂസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇംപാക്ട് ഫോറം ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗിക സെലക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
 
ഗ്രാമീണ മേഖലയില് സംരംഭ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് 'നോണ് ഫാം' മേഖലയില് പരമാവധി സംരംഭങ്ങള് ആരംഭിക്കാനുള്ള ധനസഹായവും പിന്തുണാ സഹായങ്ങളുമാണ് എസ്.വി.ഇ.പി പദ്ധതി വഴി നല്കുന്നത്.
പദ്ധതി നടത്തിപ്പില് നിന്ന് പഠിക്കാനായ പാഠങ്ങളും അനുഭവ സമ്പത്തും പ്രതിസന്ധികള് തരണം ചെയ്ത് വിജയം കൈവരിച്ച സംരംഭകരുടെ കഥകളും ഏവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ഹ്രസ്വ ചിത്രങ്ങള് തയാറാക്കിയിരുന്നു. ഇതിലൊന്നായ 'പയനിയേഴ്‌സ് ഓഫ് ചെയ്ഞ്ച് (Pioneers of Change)- കീര്ത്തി ഫുഡ്‌സ്' എന്ന ചിത്രമാണ് ഇംപാക്ട് ഫോറം ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
 
flm

 

വീട്ടിലുണ്ടാക്കിയ അച്ചാര് അയല് വീടുകളില് വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരു സാധാരണക്കാരിയായ വീട്ടമ്മയില് നിന്ന് ഭക്ഷ്യോത്പന്നങ്ങള് വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സംരംഭക എന്ന നിലയിലേക്ക് ഉയര്ന്നിരിക്കുകയാണ്, കീര്ത്തി ഫുഡ്‌സ് എന്ന എസ്.വി.ഇ.പി സംരംഭത്തിലൂടെ രജിത മണി. വിവിധ ഇനം പലഹാരങ്ങളും ധാന്യപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാമാണ് കീര്ത്തി ഫുഡ്‌സ് വഴി ഉത്പാദിപ്പിക്കുന്നത്.
 
ട്രാവലിങ് ട്രൈപ്പോഡ് ഫിലിംസുമായി സഹകരിച്ചാണ് ഈ ഹ്രസ്വ ചിത്രം കുടുംബശ്രീ തയാറാക്കിയത്.
ഹ്രസ്വ ചിത്രം കാണാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യാം.... www.youtube.com/watch?v=LgIhQW3EKaQ&t=120s
Content highlight
Success Story of Kudumbashree Entrepreneur Rajitha to 'Impact Forum Film Festival'en

കോട്ടയത്തിന്റെ 'മുന്നേ' ദേശീയ ഗ്രാമീണ ചലച്ചിത്രമേളയിൽ

Posted on Thursday, January 13, 2022
അഞ്ചാം ദേശീയ ഗ്രാമവികസന ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് കുടുംബശ്രീ കോട്ടയം ജില്ലാ മിഷന് നിര്മ്മിച്ച 'മുന്നേ' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡെവലപ്പ്മെന്റ് ആന്ഡ് പഞ്ചായത്തീരാജാണ് (എന്.ഐ.ആര്.ഡി.പി.ആര്) ഗ്രാമവികസന പ്രവര്ത്തനങ്ങള് ആധാരമാക്കിയുള്ള ഈ ചലച്ചിത്രമേള വര്ഷംതോറും സംഘടിപ്പിക്കുന്നത്.
 
   എല്ലാ ജില്ലകളിലെയും മികച്ച വിജയകഥകളുടെ വീഡിയോ ഡോക്യുമെന്റേഷന് നിര്വഹിക്കണമെന്ന നിര്ദ്ദേശം സംസ്ഥാന മിഷനില് നിന്ന് ജില്ലകള്ക്ക് നല്കിയിരുന്നു. ഇതനുസരിച്ചാണ് സ്ത്രീജീവിതത്തില് കുടുംബശ്രീ ഉളവാക്കിയ മാറ്റങ്ങള് വ്യക്തമാക്കുന്ന രീതിയില് ഒരു ചലച്ചിത്രം തയാറാക്കാന് കോട്ടയം ജില്ലാ ടീം തീരുമാനിക്കുന്നതും അതാത് മേഖലകളില് പ്രഗത്ഭരായവരെ കണ്ടെത്തി 'മുന്നേ' അണിയിച്ചൊരുക്കുന്നതും.
 
munne

 

  ഫിക്ഷന്, നോണ് ഫിക്ഷന് വിഭാഗങ്ങളിലായി 84 ചിത്രങ്ങള് മേളയിലേക്ക് ലഭിച്ചു. ഇതില് നിന്നാണ് കോട്ടയം ജില്ലാമിഷന് തയാറാക്കിയ 'മുന്നേ' എന്ന ചലച്ചിത്രം ഉള്പ്പെടെ 44 ചിത്രങ്ങള് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫിക്ഷന് വിഭാഗത്തിലാണ് മുന്നേ മത്സരിച്ചത്.നവംബര് 26ന് ഹൈദരാബാദിലെ എന്.ഐ.ആര്.ഡി.പി.ആര് ക്യാമ്പസിലായിരുന്നു മേള.

  ദേശീയ, സംസ്ഥാനതലങ്ങളില് നിരവധി പുരസ്‌ക്കാരങ്ങള് നേടിയിട്ടുള്ള പ്രദീപ് നായരാണ് മുന്നേ സംവിധാനം ചെയ്തത്. കുടുംബശ്രീ വനിതകളുടെ നാടകസംഘമായ രംഗശ്രീ കലാകാരികളായ രാധാമണി പ്രസാദ്, ജ്യോതി, മായ, അഞ്ചിമ സിബു, ഗീത, തങ്കമ്മ, രാജി, പൊന്നമ്മ എന്നിവരും ഗിരീഷ് ചമ്പക്കുളം, മധു.ജി, ഷര്ഷാദ് എം.പി, നന്ദു, വാസുദേവ്, ഷീല കുട്ടോംപുറം എന്നിവരുമാണ് 'മുന്നേ'യിലെ അഭിനേതാക്കള്.
 
   ദേശീയ അവാര്ഡ് ജേതാവായ നിഖില് എസ്. പ്രവീണ് ഛായാഗ്രഹണവും അരുണ് രാമ വര്മ്മ, എബി തോമസ് എന്നിവര് ശബ്ദമിശ്രണവും നിര്വഹിച്ചു. അജീഷ് ആന്റോയാണ് സംഗീതം. എഡിറ്റിങ് സുനീഷ് സെബാസ്റ്റിയനും. വാസുദേവന് തീയാടി തിരക്കഥയും രചിച്ചു.
Content highlight
Film produced by Kudumbashree Kottayam District Mission gets selected to the Competition Section of 5th National Rural Development Film Festivalml

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ സീസണ്‍ 4- അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on Tuesday, January 4, 2022

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് പ്രോത്സാഹന സമ്മാനര്‍ഹര്‍ക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡിസംബര്‍ 18ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ് വിതരണം.


ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ തെക്കന്‍കുറൂര്‍ തെക്കുംമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ 25,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാരനുള്ള സമ്മാനമായ 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി മുരിങ്ങാതെരി വീട്ടിലെ ആല്‍ഫ്രഡ് എം.കെയും മൂന്നാം സ്ഥാനക്കാരനുള്ള സമ്മാനമായ 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും വയനാട് ജില്ലയിലെ ഒഴക്കൊടി കുളങ്ങര വീട്ടില്‍ മധു എടച്ചെനയും ഏറ്റുവാങ്ങി.

 പ്രോത്സാഹന സമ്മാനം നേടിയ കെ.ബി.വിജയന്‍, പ്രമോദ് കെ, അഭിലാഷ് ജി, ബൈജു സി.ജെ, ഷിജു വാണി, ഇജാസ് പുനലൂര്‍ എന്നിവര്‍ 2000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പ്രോത്സാഹന സമ്മാനം നേടിയ ജുബല്‍ ജോസഫ് ജൂഡിന് വേണ്ടി പിതാവ് ബെന്നിയും ദീപേഷ് പുതിയപുരയില്‍, ദിനേഷ് കെ, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടി അഭിലാഷ് ജിയും സമ്മാനം ഏറ്റുവാങ്ങി.

 2021 ജൂലൈ 22 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണ്‍ സംഘടിപ്പിച്ചത്. മുതിര്‍ന്ന സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ഡോക്യുമെന്ററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ ചന്ദ്രലേഖ സി. എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തില്‍ ലഭിച്ച 850ലേറെ ചിത്രങ്ങളില്‍ നിന്നാണ് വിജയ ചിത്രങ്ങള്‍ കണ്ടെത്തിയത്.

Content highlight
'Kudumbashree Oru Nerchithram' Season 4 Photography Awards distributed