വാര്‍ത്തകള്‍

'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ സമര്‍പ്പിച്ചത് 1562 കോടി രൂപയുടെ വായ്പാ അപേക്ഷകള്‍

Posted on Tuesday, June 16, 2020

തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ഉള്‍പ്പെട്ട 'മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി' പ്രകാരം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി ഇതുവരെ സമര്‍പ്പിച്ചത് 1562 കോടി രൂപയ്ക്കുള്ള വായ്പാ അപേക്ഷകള്‍. അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച 1,70,943 അപേക്ഷകളിലാണ് ഇത്രയും തുകയുടെ ആവശ്യം. വായ്പ അനുവദിക്കുന്നതോടെ ഈ അയല്‍ക്കൂട്ടങ്ങളിലെ  അംഗങ്ങളായ 19 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

ഇതുവരെ സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച ആകെ അപേക്ഷകളില്‍  നിന്നും  23459 അയല്‍ക്കൂട്ടങ്ങള്‍ക്ക് 212 കോടി രൂപ വായ്പയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് കോഴിക്കോട് ജില്ലയിലാണ്. 90 കോടി രൂപ.  അപേക്ഷ സമര്‍പ്പിച്ച ബാക്കി അയല്‍ക്കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവിധ ബാങ്കുകളില്‍ പുരോഗമിക്കുകയാണ്.  

സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934  അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ആകെയുള്ള അയല്‍ക്കൂട്ടങ്ങളുടെ  81 ശതമാനം വരും. ഇത്രയും അയല്‍ക്കൂട്ടങ്ങളില്‍ 292492 വനിതകളുമുണ്ട്. ഈ അയല്‍ക്കൂട്ടങ്ങള്‍ക്കു മുഴുവന്‍ വായ്പ ലഭ്യമാക്കുന്നതോടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് പദ്ധതി വഴി സഹായം ലഭിക്കുന്നത്.  നിലവില്‍ സിഡിഎസുകളില്‍ ലഭിച്ച അപേക്ഷകള്‍ വിശദമായ പരിശോധന കഴിഞ്ഞ് സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ വായ്പക്കായി സമര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബാങ്കുകള്‍ മുഖേന കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും അതിലൂടെ സാധാരണക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളും കണക്കിലെടുത്താണ് 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിലയ്ക്ക് ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അതത് ജില്ലാമിഷനുകളുടെ മേല്‍നോട്ടത്തിലാണ് വായ്പാ വിതരണവുമായി ബന്ധപ്പെട്ട സിഡിഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍.

Content highlight
സംസ്ഥാനത്താകെ കുടുംബശ്രീയുടെ കീഴിലുള്ള 2,83,934 അയല്‍ക്കൂട്ടങ്ങളില്‍ 231207 എണ്ണവും മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വയോജനങ്ങളുടെ കരുതലിനായി കുടുംബശ്രീയുടെ ഗ്രാന്‍ഡ് കെയര്‍ പദ്ധതി

Posted on Tuesday, June 16, 2020


                     
തിരുവനന്തപുരം: കൊറോണയ്ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ ഏറെ കരുതലോടെയിരിക്കണമെന്ന സന്ദേശം  കേരളത്തിലെ 80 ലക്ഷം കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്നു(15-5-2020) മുതല്‍ സംസ്ഥാനത്ത് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നു. വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച  ബൃഹത്തായ ബോധവല്‍ക്കരണ പരിപാടിയാണിത്.  കോവിഡ് 19 സമൂഹവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശികളായവരും വിദേശത്തു നിന്നെത്തുന്നവരുമായ  വയോജനങ്ങളുടെ കരുതലും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആരോഗ്യ-വനിതാ ശിശു വികസന-  സാമൂഹ്യനീതി-തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായുള്ള സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. പരമാവധി ആളുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ നിരന്തരം എത്തിക്കുക എന്നതു ലക്ഷ്യമിട്ടു കൊണ്ട് ഒരു ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ 80 ലക്ഷം കുടുംബങ്ങളിലേക്കും അതോടൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്കും പദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയും അതുവഴി വയോജന സുരക്ഷയ്ക്ക് കരുത്ത് പകരുന്ന വിധം സമൂഹ മനോഭാവത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചു കൊണ്ടാകും പദ്ധതി  പ്രവര്‍ത്തനങ്ങള്‍.  

വയോജനങ്ങള്‍ക്ക് പൊതുവേ പലവിധ അസുഖങ്ങള്‍ ഉളളതിനാലും രോഗപ്രതിരോധശേഷി കുറവായതിനാലും കൊറോണ വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നതും, രോഗബാധിതരായാല്‍ ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥ നേരിടേണ്ടി വരുന്നവരും ഇവര്‍ക്കാണ്. അതിനാല്‍ ഇവിടെയുള്ള വയോജനങ്ങളും വിദേശത്തു നിന്നെത്തുന്ന വയോജനങ്ങളും മറ്റുളളവരുമായുള്ള സമ്പര്‍ക്കം  ഒഴിവാക്കി കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കണമെന്നും വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗൃഹനിരീക്ഷണത്തില്‍ കഴിയണമെന്നുമുള്ള സന്ദേശങ്ങള്‍ സംസ്ഥാനമെമ്പാടും എത്തിക്കുന്നതിനായി വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.  

നിലവില്‍ ഹോട്ട്സ്പോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വയോജനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഇവര്‍ കൃത്യമായി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഇവര്‍ക്കൊപ്പം പൊതുസമൂഹത്തിലെ വയോജനങ്ങള്‍ക്കും പ്രത്യേക കരുതലും സുരക്ഷയും ഒരുക്കേണ്ടതും അനിവാര്യമായ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.  കേരളത്തിലേക്ക് വരുന്ന വയോധികരില്‍ ഹോം ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍  കരുതലോടെയിരിക്കണമെന്നുള്ള സന്ദേശം കുടുംബശ്രീ  റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന ഇവരിലേക്ക് എത്തിക്കും.

കൂടാതെ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍, തീരദേശ മേഖലയില്‍ കഴിയുന്നവര്‍, സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിയുന്നവര്‍ എന്നിങ്ങനെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അരക്ഷിതാവസ്ഥയില്‍ കഴിയുന്നവരുമായ വയോധികര്‍ക്കും ആവശ്യമായ കരുതലൊരുക്കുന്നതിനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി പട്ടികവര്‍ഗ അനിമേറ്റര്‍മാരുടെയും  തീരദേശ വൊളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഇവര്‍ക്കായി ഒരു പ്രത്യേക ക്യാമ്പെയ്നും നടത്തുന്നുണ്ട്. കുടുംബശ്രീയുടെ കീഴില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രീകൃത കോള്‍ സെന്‍ററുകള്‍ വഴി ഈ മേഖലയിലെ വയോജനങ്ങളെ  ഫോണില്‍ വിളിച്ച് കരുതലോടെയിരിക്കണമെന്ന സന്ദേശം ഇവരിലേക്കെത്തിക്കും. അതോടൊപ്പം അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഉറപ്പു വരുത്തും.  പരിശീലനം നേടിയ 20 റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. വയോജനങ്ങള്‍ പുറത്തു നിന്നുള്ളവരുമായി  സമ്പര്‍ക്കം ഒഴിവാക്കുന്നതിനും അവര്‍ക്ക് കരുതലൊരുക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ഒരു ബൃഹദ്ക്യാമ്പെയ്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി  സമൂഹമാധ്യമങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും.

ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ്.എന്‍.എസ്.കെ, കുടുംബശ്രീ  മാര്‍ക്കറ്റിങ്ങ് മാനേജര്‍(കേരള ചിക്കന്‍ പ്രോജക്ട്), കിരണ്‍.എം.സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കായി ലോഗോ ഡിസൈന്‍ ചെയ്തത്  സ്കെച്ച് മീഡിയ യാണ്. ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച മത്സരത്തില്‍ നിന്നാണ് സ്കെച്ച് മീഡിയ തിരഞ്ഞെടുത്തത

Content highlight
ക്യാമ്പെയ്നുമായി ബന്ധപ്പെട്ട ലോഗോയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി നിര്‍വഹിച്ചു.

കുടുംബശ്രീയിലൂടെ 'ബ്രേക്ക് ദ ചെയിന്‍' സന്ദേശം 44 ലക്ഷം കുടുംബങ്ങളിലേക്ക്

Posted on Thursday, March 19, 2020

ആരോഗ്യവകുപ്പ് തുടക്കം കുറിച്ച 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പെയ്ന്‍ സന്ദേശം കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി 2,99,297 അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഈ ശനിയും ഞായറും പത്ത് മുതല്‍ 20 വരെ പേരുള്‍പ്പെടുന്ന അയല്‍ക്കൂട്ടയോഗം കൂടുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കാനുള്ള നിര്‍ദ്ദേശവും കൂടാതെ കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എല്ലാ കുടുംബങ്ങളും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനുള്ള സന്ദേശം അടങ്ങിയ കുറിപ്പും നല്‍കിയിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങളില്‍ ഈ കുറിപ്പ് ചര്‍ച്ച ചെയ്യുന്നത് വഴി കൂടുതല്‍ ജാഗ്രതയോട് കൂടി ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിന് നേതൃത്വം കൊടുക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനും കഴിയുമെന്നാണ് കരുതുന്നത്.

  ഈ ആഴ്ചാവസാനം അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ കൈകള്‍ കഴുകിയശേഷം മാത്രമേ യോഗം ആരംഭിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു. സോപ്പ് അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം അയല്‍ക്കൂട്ട അംഗങ്ങള്‍ വഴി അതാത് കുടുംബങ്ങളിലേക്ക് ഇത് മൂലം എത്തുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണം അടങ്ങിയ ലഘുലേഖ അയല്‍ക്കൂട്ടങ്ങളിലേക്ക് നല്‍കുകയും ഇത് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

  കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്. ക്വാറന്റൈന്‍ ചെയ്യപ്പെട്ട കുടുംബങ്ങളിലെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും തനിക്കും കുടുംബത്തിലും സമൂഹത്തിലെ മറ്റുള്ളവര്‍ക്കും ഈ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലകുള്‍ സ്വീകരിക്കണമെന്നതിനെക്കുറിച്ചും സാമൂഹ്യ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊണ്ട് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് അയല്‍ക്കൂട്ടങ്ങള്‍ക്കായുള്ള കുറിപ്പുകളിലുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ 44 ലക്ഷം കുടുംബങ്ങളിലേക്കും എത്തുമ്പോള്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹത്തിന് മികച്ച ബോധവത്ക്കരണം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പ്രായമായവര്‍ക്കും മറ്റ് അസുഖബാധിതകര്‍ക്കുമാണ്.

കൊറോണ: കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ച് തയ്യല്‍ യൂണിറ്റുകള്‍.

Posted on Thursday, March 19, 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരേ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലുമായി ചെറുതും വലുതുമായ കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ 268 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ച് കോട്ടണ്‍ മാസ്‌കുകള്‍ തയാറാക്കാനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഈ തയ്യല്‍ യൂണിറ്റുകളുടെ ആകെ പ്രതിദിന മാസ്‌ക് ഉത്പാദന ശേഷി 1,30,000 ആണ്. ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ചും അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും.

  തിരുവനന്തപുരം ജില്ലയില്‍ 50,000 കോട്ടണ്‍ മാസ്‌കുകളുടെ ഓര്‍ഡറാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചത്. ഇടുക്കിയില്‍ 20,000 മാസ്‌കുകളുടെ ഓര്‍ഡറും. രണ്ട് ദിവസം കൊണ്ട് എല്ലാ ജില്ലകളും തങ്ങളുടെ ഉത്പാദന ക്ഷമത അനുസരിച്ചുള്ള തോതില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും അത് തയാറാക്കി നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് പ്രവര്‍ത്തനം എത്തിക്കും.  

  പ്രതിദിനം 1.30 ലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ യൂണിറ്റുകളുടെ ആകെ ഉത്പാദന ശേഷി. ലഭിക്കുന്ന ഓര്‍ഡറുകള്‍ മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും അത് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് ഉത്പാദനം തുടങ്ങിയെന്ന വിവരം അറിഞ്ഞ് കൂടുതല്‍ ഓര്‍ഡറുകള്‍ ജില്ലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവൃത്തി സമയം കൂട്ടിയും കൂടുതല്‍ യൂണിറ്റുകളെ ഇതിലേക്ക് എത്തിച്ചും ഉത്പാദനം കൂട്ടാന്‍ ബന്ധപ്പെട്ട ജില്ലാമിഷനുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന രോഗ വ്യാപനം തടയാന്‍ ഇത് വഴി കുടുംബശ്രീ വനിതകള്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയാണ്.

 

Content highlight
ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് സ്വീകരിക്കുന്നതും പൂര്‍ത്തിയാക്കി നല്‍കുന്നതും

വീട്ടില്‍ ഒരു കുടുംബശ്രീ ഉത്പന്നം ക്യാമ്പെയ്ന്‍

Posted on Wednesday, March 4, 2020

തനിമയും കേരളീയതയും പരിശുദ്ധിയും ഒരുമിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ മാര്‍ച്ച് 15ന് കേരളത്തിലെ ഓരോ വീട്ടിലേക്കുമെത്തുന്നു. 'വീട്ടില്‍ ഒരു കുടുംബശ്രീ ഉത്പന്നം' എന്ന പേരില്‍ മാര്‍ച്ച് പതിനഞ്ചിന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായാണ് കുടുംബശ്രീ ഉത്പന്നങ്ങളുമായി വനിതാ സംരംഭകരും സിഡിഎസ് പ്രവര്‍ത്തകരും വീടുകളിലെത്തുക. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും മെച്ചപ്പെട്ട പ്രാദേശിക വിപണി ഉറപ്പാക്കുകയുമാണ് ക്യാമ്പെയ്ന്റെ  ലക്ഷ്യമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
 
ഈ സാമ്പത്തിക വര്‍ഷം ഉപജീവന വര്‍ഷമായി ആചരിക്കുന്നതിന്റെയും അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെയും ഭാഗമായാണ് മാര്‍ച്ചില്‍ വിവിധ പരിപാടികളോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇങ്ങനെ വേറിട്ടൊരു ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങളെ ഓരോ കുടുംബത്തിനും പരിചയപ്പെടുത്തുകയും അതുവഴി ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

മാര്‍ച്ച് 15ന് അതത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭകര്‍, എഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുമായി ഓരോ വീട്ടിലുമെത്തും. ഇതോടൊപ്പം തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ കുറിച്ചും ഇവ ലഭ്യമാകുന്ന നാനോ മാര്‍ക്കറ്റുകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചും വിശദീകരിക്കും. നാടന്‍ ഉത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുക. അതത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.  

  വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ കൂടുതല്‍ വിപണന മേഖലകള്‍ കണ്ടെത്താനും അതോടൊപ്പം ഓരോ കുടുംബങ്ങളിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ടെത്തിച്ചുകൊണ്ട് സ്ഥായിയായ വിപണന മാര്‍ഗത്തിനു വഴിയൊരുക്കാനും ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് 15ന് വീടുകളിലേക്ക് ഉത്പന്നങ്ങളെത്തിക്കുന്ന ക്യാമ്പെയ്ന്‍ കൂടാതെ ഏഴിന് എല്ലാ ജില്ലകളിലും ഏറ്റവും മികച്ച സംരംഭകരെ തിരഞ്ഞെടുത്ത് ആദരിക്കുന്നതിനും സൂക്ഷ്മസംരംഭ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരുമായി ഇവരുടെ അറിവുകള്‍ പങ്കിടുന്നതിനും  ' ഷീ ടോക്' എന്ന പരിപാടിയും സംഘടിപ്പിക്കും. കൂടാതെ സംരംഭകര്‍ക്ക് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനവും ലഭ്യമാക്കും. കുടുംബശ്രീ ഉത്പന്നങ്ങളെ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16ന് എല്ലാ സിഡിഎസുകളുടെയും പരിധിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്ഥിരമായി ലഭ്യമാക്കുന്നതിനുള്ള?'നാനോ മാര്‍ക്കറ്റു'കളും സ്ഥാപിക്കുന്നുണ്ട്.

ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിബി മാത്യ ഫിലിപ്പ്, മുഹമ്മദ് ഷാന്‍ എസ്.എസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ കൂടുതല്‍ വിപണന മേഖലകള്‍ കണ്ടെത്താനും അതോടൊപ്പം ഓരോ കുടുംബങ്ങളിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ടെത്തിച്ചുകൊണ്ട് സ്ഥായിയായ വിപണന മാര്‍ഗത്തിനു വഴിയൊരുക്കാനും ക്യാമ്പെയ്‌നിലൂടെ സാധിക്കുമെന്നാണ

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on Wednesday, February 26, 2020

* കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയില്‍ സ്ത്രീ മുന്നേറ്റം കൈവരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്. കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ വില്ലേജിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് വില്ലേജിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇത്തവണ ദേശീയതല അംഗീകാരം. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി (എന്‍.ആര്‍.എല്‍.എം) നടപ്പാക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 7ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചടങ്ങില്‍ അയല്‍ക്കൂട്ട പ്രതിനിധികളും ജില്ലാമിഷന്‍ അധികൃതരും ചേര്‍ന്ന് എന്‍.ആര്‍.എല്‍.എം ദേശീയ അവാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും പരിപാടിയില്‍ പങ്കെടുക്കും.      

   ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് അവാര്‍ഡിനു പരിഗണിച്ച മാനദണ്ഡങ്ങള്‍. അവാര്‍ഡിനു വേണ്ടി എന്‍.ആര്‍.എല്‍.എം പ്രത്യേകമായി തയ്യാറാക്കിയ മാതൃകയിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇതിനായി ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങള്‍ വീതം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും ഏറ്റവും മികവ് പുലര്‍ത്തിയ മൂന്ന് അയല്‍ക്കൂട്ടങ്ങളെ സംസ്ഥാന മിഷന്‍ നോമിനേറ്റ് ചെയ്യുകയുമായിരുന്നു. ഇതില്‍ നിന്നാണ് രണ്ട് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്.

    ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അന്താരാഷ്ട്ര വനിതാ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ മറ്റു സ്ത്രീകള്‍ക്കും മാതൃകയാക്കാന്‍ കഴിയും വിധം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടക്കും.

 

Content highlight
ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്‍റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്‍കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന

ആലപ്പുഴയിലെ പ്രളയബാധിതര്‍ക്കായുള്ള 121 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

Posted on Wednesday, February 12, 2020

പ്രളയബാധിതര്‍ക്കായി റാമോജി ഫിലിം സിറ്റിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 121 വീടുകളുടെ ഔദ്യോഗിക താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ നിര്‍വ്വഹിച്ചു. ഫെബ്രുവരി 9ന് ക്യാമലോട്ട്് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ നിര്‍മ്മിച്ച ഈ വീടുകളുടെ താക്കോല്‍ദാനം നടന്നത്.  

  2018ല്‍ കേരളം നേരിട്ട പ്രളയ ദുരിതത്തില്‍ ഏറെ കെടുതികള്‍ സംഭവിച്ച ജില്ലയാണ് ആലപ്പുഴ. പ്രളയ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ രാമോജി ഫിലിം സിറ്റി മുന്നോട്ടുവന്നിരുന്നു. ആലപ്പുഴയിലെ മുന്‍ സബ് കളക്ടറായിരുന്ന ശ്രീ കൃഷ്ണതേജ ഐഎഎസ് മുന്‍കൈയെടുത്തു നടപ്പിലാക്കിയ 'ഐ ആം ഫോര്‍ ആലപ്പി' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ പിന്തുണ ലഭിച്ചത്. 116 വീടുകള്‍ നിര്‍മ്മിക്കാന്‍ 7 കോടി രൂപയാണ് രാമോജി ഫിലിം സിറ്റി കേരള സര്‍ക്കാരിന് വാഗ്ദ്വാനം ചെയ്തത്. ഈ വീടുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിക്കാമെന്നും നിര്‍മ്മാണ ചുമതല കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളെ ഏല്‍പ്പിക്കാമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ മാസത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും രാമോജി ഫിലിം സിറ്റി അധികൃതരുമായി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടു.

116 വീടുകള്‍ 7 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു കരാര്‍. ഒരു വീടിന് 6 ലക്ഷം രൂപ ചെലവ് വരും. എന്നാല്‍ ചെലവ് കുറച്ച് ലാഭിച്ച തുക കൊണ്ട് 5 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കഴിഞ്ഞു. കരാറില്‍ പറയുന്ന കാലയളവിന് മുന്‍പ് തന്നെ എട്ട് മാസത്തിനുള്ളില്‍ ആകെ 121 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആകെ 43 നിര്‍മ്മാണ സംഘങ്ങള്‍ ഇതില്‍ പങ്കെടുത്തു.

  പ്രളയത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക് ആശ്വാസമായി വീടുകള്‍ ലഭിക്കുന്നു എന്നതിന് പുറമേ കുടുംബശ്രീയുടെ കരുത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്നതാണ് പ്രത്യേകത. കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളുടെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടായി ഈ പ്രവര്‍ത്തനം മാറിക്കഴിഞ്ഞിരിക്കുകയാണ്.

 

 

Content highlight
കുടുംബശ്രീയുടെ നിര്‍മ്മാണ പരിശീലനം ലഭിച്ച 215 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2020-21 സംസ്ഥാന ബജറ്റ്, കുടുംബശ്രീയ്ക്ക് 1550 കോടി രൂപയുടെ പദ്ധതികള്‍

Posted on Wednesday, February 12, 2020

2020-21ലെ സാമ്പത്തികവര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റില്‍ കുടുംബശ്രീയ്ക്ക് 1550 കോടിയുടെ പദ്ധതികള്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചു. *ബജറ്റ് വിഹിതമായി 250 കോടി രൂപയും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഉപജീവന സംരംഭങ്ങള്‍ക്കായി 200 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സംയോജന പദ്ധതികള്‍ വഴിയുള്ള ധനസഹായം കൂടി ഉള്‍പ്പെടെ ആകെ 600 കോടി രൂപയാണ് കുടുംബശ്രീയുടെ ബജറ്റ്*. ഇതിന് പുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ആകെ *1550 കോടി രൂപ* യുടേതാണ് ബജറ്റ്.

കുടുംബശ്രീ സംബന്ധിച്ച് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

1. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് 3000 കോടി വായ്പ
2020-21 സാമ്പത്തികവര്‍ഷം 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപ ബാങ്ക് വായ്പ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കും

2. വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കാകും നടത്തിപ്പ് ചുമതല

3. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍

4. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍

5. ഹരിതകര്‍മ്മ സേനയുമായി സംയോജിച്ച് 1000 ഹരിത സംരംഭങ്ങള്‍

6. പ്രതിദിനം 30,000 രൂപ ടേണോവറുള്ള 50 ഹോട്ടലുകള്‍ കുടുംബശ്രീ വനിതകളുടേതായി ആരംഭിക്കും

7. 500 ടോയ്ലറ്റ് കോംപ്ലെക്സുകള്‍ ആരംഭിക്കും, ഇതിന്റെ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും.

8. 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.

9. ആലപ്പുഴ മാതൃകയില്‍ 14 ട്രൈബല്‍ മൈക്രോ പ്രോജക്ടുകള്‍.

10. 20,000 ഏക്കറില്‍ ജൈവ സംഘകൃഷി.

11. 500 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കൂടി ആരംഭിക്കും.

12. കോഴിക്കോട് ഹോം ഷോപ്പ് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ ആരംഭിക്കും.

13. കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം.

14. കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും.

15. രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കായി പകല്‍വീടുകള്‍ ആരംഭിച്ച് കുടുംബശ്രീയുടെ 25,000 വയോജന അയല്‍ക്കൂട്ടങ്ങളെ ഈ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും

16. ബഡ്സ് സ്‌കൂളുകള്‍ക്ക് വേണ്ടി 35 കോടി രൂപ വകയിരുത്തി.

17. പ്രാദേശിക സംരംഭങ്ങളിലൂടെ പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി. ആയിരം പേര്‍ക്ക് ഒരാളിനെന്ന തോതില്‍ തൊഴിലുകള്‍ സൃഷ്ടിക്കും. ഇതില്‍ കുടുംബശ്രീയും പങ്കാളിയാകും.


ഇത് കൂടാതെ കുടുംബശ്രീയുടെ വികസന നേട്ടങ്ങളെക്കുറിച്ചും ബജറ്റില്‍ പരമാര്‍ശങ്ങളുണ്ടായി. സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ സംഭാവനയാണ് കേരളത്തിന് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു. ബാങ്ക് ലിങ്കേജ് വായ്പ 5,717 കോടി രൂപയില്‍ നിന്നും 10,499 കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 10,777 ല്‍ നിന്നും 23,453 ആയി ഉയര്‍ന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54,000ത്തില്‍ നിന്നും 68,000 ആയി ഉയര്‍ന്നു. 12 ഇനം സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ് കൊണ്ടുവന്നു. കുട, നാളികേര ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായ പേരില്‍ ഉത്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കുന്നതിന് കരാറുണ്ടാക്കി. കേരള ചിക്കന്‍ വിപണിയിലിറക്കി, 1000 കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂട്രിമിക്സ് ബ്രാന്‍ഡില്‍ പൊതുപോഷക ഭക്ഷണങ്ങള്‍ വിപണിയിലെത്തിച്ചു. 212 കരകൗശല ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചു. 206 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിച്ചു. 76 ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ ആരംഭിച്ചു. 100ല്‍പ്പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 25,000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടി സ്നേഹിത കോളിങ് ബെല്‍ സ്‌കീം ആരംഭിച്ചു തുടങ്ങിയ വികസന നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു.

 

Content highlight
ബജറ്റില്‍ പരമാര്‍ശിക്കപ്പെട്ട കുടുംബശ്രീയുടെ വികസന നേട്ടങ്ങള്‍ നിരവധിയാണ്.

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നബാര്‍ഡും ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് കുടുംബശ്രീ

Posted on Wednesday, February 12, 2020

*ധാരണാപത്രം ഒപ്പുവച്ചു

കുടുംബശ്രീയുടെ  3000 കൃഷി സംഘങ്ങള്‍ക്ക് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാര്‍ഡും കുടുംബശ്രീയും ഒരുമിക്കുന്നു.  കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനുമാണിത്. കുടുംബശ്രീ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐഎഎസ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ. സുരേഷ് കുമാര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ ജി. വിമല്‍ കുമാര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ത്രികക്ഷി കരാര്‍ ഒപ്പു വച്ചു.

കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്ന പുതിയ തീരുമാനം കൈക്കൊണ്ടത്. കൃഷി ഇടങ്ങളുടെ വലിപ്പക്കുറവു മൂലം ലാഭകരമായി കൃഷി നടത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൂട്ടു കൃഷി നടത്താനും അതിനായി പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിനും സാധിക്കും. നിലവില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷക സംഘങ്ങള്‍ക്കും പാട്ടക്കരാര്‍ സമര്‍പ്പിക്കാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനും അവസരമൊരുങ്ങും. ബാങ്ക് ഓഫ് ഇന്ത്യയാണ് കര്‍ഷക സംഘങ്ങള്‍ക്ക് വായ്പ നല്‍കുക. ഇങ്ങനെ വായ്പ ലഭിക്കുന്ന ഗ്രൂപ്പുകളുടെ കൃത്യമായ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍  ഒരു ഗ്രൂപ്പിന് 2000 രൂപ വീതം നബാര്‍ഡ് കുടുംബശ്രീക്ക് പ്രമോഷണല്‍ ഇന്‍സെന്റീവും നല്‍കും.

നിലവിലെ കൃഷി കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കുക, കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുക, സംയോജിത കാര്‍ഷിക രീതികള്‍ അവലംബിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക,  ആധുനിക കൃഷി ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വായ്പ ലഭ്യമാകുന്നതോടെ കര്‍ഷക സംഘങ്ങള്‍ക്ക് സാധിക്കും. അര്‍ഹതയുള്ള കര്‍ഷക സംഘങ്ങളെ കണ്ടെത്തേണ്ടത് അതത് ജില്ലാമിഷനുകളാണ്. ഇതിനായി ജില്ലാമിഷന്‍ അധികൃതരും ബാങ്ക് ഓഫ് ഇന്ത്യയുടെ ജില്ലാ പ്രതിനിധികളും യോജിച്ചു പ്രവര്‍ത്തിക്കും.   

സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗമൊരുക്കാന്‍ കര്‍ഷക സംഘ മാതൃകകള്‍ രൂപീകരിച്ചു വലിയ തോതില്‍ കൃഷി ചെയ്യുന്ന രീതിയാണ് കുടുംബശ്രീയുടേത്. ഇത് തികച്ചും അനുയോജ്യവും പ്രയോജനകരമാണെന്നുമാണ് നബാര്‍ഡിന്റെ വിലയിരുത്തല്‍. കര്‍ഷക സംഘങ്ങള്‍ക്കും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ആവശ്യമായ കാര്‍ഷിക സാങ്കേതിക പരിശീലനങ്ങള്‍ നബാര്‍ഡ് ലഭ്യമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ നടത്തിപ്പും പ്രവര്‍ത്തന പുരോഗതിയും വിലയിരുത്താനായി പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയും രൂപീകരിക്കും. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍,  ബാങ്ക് ഓഫ് ഇന്ത്യ ഏരിയാ മാനേജര്‍, അതത് ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍, കുടുംബശ്രീയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ കമ്മിറ്റി.

കുടുംബശ്രീയുടെ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടു വരുന്നത് ഇതു മൂന്നാം തവണയാണ്. നിലവില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പ്രധാന മന്ത്രി ആവാസ് യോജന, കേരള ചിക്കന്‍ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ആവശ്യമായ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീയുമായി സഹകരിച്ചിട്ടുണ്ട്.  ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മഹേഷ് കുമാര്‍, ചീഫ് മാനേജര്‍ പി. പരമേശ്വര അയ്യര്‍, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, നബാര്‍ഡ് മാനേജര്‍ വി. രാകേഷ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ഐശ്വര്യ ഇ.എ, ആര്യ എസ്.ബി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
കുടുംബശ്രീയുടെ കീഴിലുള്ള 3000 കര്‍ഷക സംഘങ്ങളെ ഊര്‍ജ്ജിതമാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും നബാര്‍ഡും വിശദമായ ചര്‍ച്ച നടത്തിയിരുന്നു

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, ഫെബ്രുവരി 29 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, January 29, 2020

·    ഒന്നാം സമ്മാനം 20,000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം
·    ഒരാള്‍ക്ക് 5 ചിത്രങ്ങള്‍ വരെ അയയ്ക്കാം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളെ പ്രോത്സാഹിപ്പി ക്കുകയെ ന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തിയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളി ലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടംനേടിയ കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീ നുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്, റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിയന്ത്രണം, കുടുംബശ്രീയുടെ ബാലസഭയുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവ ധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം. ഒരാള്‍ക്ക് അഞ്ച് ചിത്ര ങ്ങള്‍ വരെ അയയ്ക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാ സത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്