വാര്‍ത്തകള്‍

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തില്‍ ദേശീയതലത്തിലെ മികവ്: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം

Posted on Friday, March 24, 2023

*ദേശീയതലത്തില്‍ നടപ്പാക്കുന്ന സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളം അവാര്‍ഡ് നേടുന്നത് തുടര്‍ച്ചയായ അഞ്ചാം തവണ
*സംസ്ഥാനത്ത് 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീ
                       
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2021-22ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളം രണ്ടാം സ്ഥാനം നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും സ്പാര്‍ക്ക് അവാര്‍ഡിന് അര്‍ഹമായതു വഴി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം.  

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്‍റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അയല്‍ക്കൂട്ട രൂപീകരണം, സ്വയംതൊഴിലിലും വേതനാധിഷ്ഠിത തൊഴിലിലും പരിശീലനം, തൊഴില്‍ ലഭ്യമാക്കല്‍, സമയബന്ധിതമായ ഫണ്ട് വിനിയോഗം, ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, ഓഡിറ്റ് പൂര്‍ത്തീകരണം, പദ്ധതി പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട്, ലിങ്കേജ് വായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി (എം.ഐ.എസ്)ശേഖരിക്കും. ഇതു പരിഗണിച്ച ശേഷമാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരളം രണ്ടാം സ്ഥാനം നേടിയത്.

കുടുംബശ്രീ വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികവില്‍ കഴിഞ്ഞ വര്‍ഷം കേരളം സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. അന്ന് ഇരുപത് കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം വാര്‍ഷിക പദ്ധതി വിഹിതമായി ഇതുവരെ 49.92 കോടി രൂപ നല്‍കിയിട്ടുണ്ട്. സമ്മാനത്തുകയായി ലഭിക്കുന്ന 15 കോടിരൂപയും വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

സംസ്ഥാനത്ത്  കുടുംബശ്രീ മുഖേന  93 നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41604 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

sdd

Content highlight
NULM- kerala bags national award

'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം'- മാലിന്യമുക്ത കേരളത്തിനായി രംഗത്ത് 'രംഗശ്രീ'യും.

Posted on Thursday, March 23, 2023
നമ്മുടെ സ്വന്തം കേരളത്തെ മാലിന്യമുക്തമാക്കാന് അക്ഷീണ പരിശ്രമം നടത്തുന്ന ഹരിത കര്മ്മസേന. ഓരോ വീടുകളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കല്, അവ തരംതിരിക്കല്, പുനരുപയോഗ സാധ്യമാകുന്നവ അതിനായുള്ള കമ്പനികള്ക്ക് കൈമാറല്, അല്ലാത്തവ റോഡ് ടാറിങ് പോലുള്ള പ്രവര്ത്തനങ്ങള്ക്ക് കൈമാറല്, ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങളും നിര്ദ്ദേശങ്ങളും നല്കല്... എന്നിങ്ങനെ നീളുന്നു ഹരിത കര്മ്മസേന നടത്തുന്ന വിവിധ പ്രവര്ത്തനങ്ങള്.
 
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന കടമ ഓരോ പൗരന്മാരെയും ഓര്മ്മിപ്പിച്ച്, ഹരിതകര്മ്മസേന നടത്തിവരുന്ന വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിച്ചുവരികയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി നാടക സംഘമായ രംഗശ്രീ.
'നല്ല ഭൂമിയുടെ പാട്ടുകാര്' എന്ന പേരില് തയാറാക്കിയിരിക്കുന്ന നാടകം ഉള്പ്പെട്ട കലാജാഥയാണ് ഓരോ ജില്ലയിലെയും വിവിധ കേന്ദ്രങ്ങളില് അതാത് ജില്ലകളിലെ രംഗശ്രീ ടീം അംഗങ്ങള് അവതരിപ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില് കലാജാഥ സംഘടിപ്പിച്ചു കഴിഞ്ഞു.
Content highlight
rangashree team for waste management campaign

ബഹുമാനപ്പെട്ട രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിച്ചു, 'രചന'യിലൂടെ കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തും അഞ്ച് ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍

Posted on Monday, March 20, 2023
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്ഷത്തെ കുടുംബശ്രീയുടെ വളര്ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന 'രചന' പരിപാടിയുടെ ഉദ്ഘാടനം ഇന്നലെ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്മു തിരുവനന്തപുരം ഉദയ് പാലസ് കണ്വെന്ഷന് സെന്ററില് നിര്വഹിച്ചു. കുടുംബശ്രീയുടെ തുടക്കം മുതല് ഇതുവരെയുള്ള സി.ഡി.എസ് പ്രവര്ത്തകരായ അഞ്ച് ലക്ഷത്തിലേറെ വനിതകള് ഒരുമിക്കുന്ന പങ്കാളിത്ത രചനയിലൂടെയാണ് 'രചന' എന്ന ഈ പരിപാടിയിലൂടെ കുടുംബശ്രീയുടെ രജതചരിത്രം രേഖയാക്കുന്നത്. കുടുംബശ്രീയുടെ കരുത്തില് സമൂഹത്തില് സ്വന്തം ഇടംകണ്ടെത്തിയവരും സ്വയംപര്യാപ്തത നേടിയവരുമാണ് കുടുംബശ്രീയുടെ കാല് നൂറ്റാണ്ട് ചരിത്രമെഴുതുന്നത്. 'സ്ത്രീകള്ക്ക് വേണ്ടി സ്ത്രീകളാല് രചിക്കപ്പെടുന്ന ചരിത്രം' എന്ന വിശേഷണവും രചനയ്ക്ക് നല്കാം.
 
ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സര്ക്കാര് നല്കിയ പൗരസ്വീകരണ ചടങ്ങിലാണ് രചന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാഷ്ട്രപതി നിര്വഹിച്ചത്. കേരളത്തില് സ്ത്രീകള് കൂടുതല് വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തില് ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി 'കുടുംബശ്രീ' മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 
കുടുംബശ്രീ 25ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം അയല്ക്കൂട്ടങ്ങളിലും ജനുവരി 26ന് സഘടിപ്പിച്ച 'ചുവട'് അയല്ക്കൂട്ട സംഗമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളും കൈവരിച്ച നേട്ടങ്ങളും ക്രോഡീകരിച്ച് കുടുംബശ്രീയുടെ നാളെ എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള 'ചുവട്', കുടുംബശ്രീ മുഖേന ജീവിതത്തില് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തെരഞ്ഞെടുത്ത 53 പേരുടെ അനുഭവ സാക്ഷ്യങ്ങളടങ്ങിയ 'കുടുംബശ്രീ @25' എന്നീ പുസ്തകങ്ങള് ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട കേരള ഗവര്ണര് ശ്രീ. ആരിഫ് മുഹമ്മദ് ഖാനില് നിന്ന് ഏറ്റുവാങ്ങി.
 
സംസ്ഥാന സര്ക്കാരിന്റെ ഉപഹാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റര് അജു വരച്ച രാഷ്ട്രപതിയുടെ ചിത്രം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷും തിരുവനന്തപുരം കോര്പ്പറേഷന്റെ ഉപഹാരം മേയര് ശ്രീമിതി ആര്യ രാജേന്ദ്രനും സമ്മാനിച്ചു.
 
പട്ടികവര്ഗ വിഭാഗത്തില്പ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കല് എന്ജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും ചടങ്ങില് രാഷ്ട്രപതി നിര്വഹിച്ചു. നിയമസഭാ സ്പീക്കര് ശ്രീ. എ.എന്. ഷംസീര്, പട്ടികജാതി, പട്ടിവര്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്, ശ്രീ. വി.കെ. പ്രശാന്ത് എം.എല്.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്, കേരള ഡിജിറ്റല് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങില് പങ്കെടുത്തു.
 
'പ്രാദേശിക സാമ്പത്തിക വികസനത്തില് സ്ത്രീ കൂട്ടായ്മകളുടെ പങ്ക്' എന്ന വിഷയത്തില് പാനല് ചര്ച്ചയും പ്രശസ്ത ഗായിക ഗായത്രി അശോകിന്റെ ഗസല് സന്ധ്യയും ചടങ്ങിനെത്തുടര്ന്ന് നടന്നു.
 
prdnt

 

Content highlight
president of India inaugurates Kudumbashree Rachna

മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Tuesday, March 14, 2023

കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുന്ന മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് നെടുമങ്ങാട് ആരംഭിച്ച മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററി(എം.ഇ.ആര്‍.സി)ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ള പ്രകാരം ബ്ളോക്ക്തലത്തില്‍ എംപ്ളോയബിലിറ്റി സെന്‍ററുകളായി എം.ഇ.ആര്‍.സികള്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വനിതകള്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ ഉപജീവന മേഖലയെ ശക്തിപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംരംഭങ്ങളെ വളര്‍ത്താന്‍ ഏറ്റവും മികച്ച സംവിധാനമായിരിക്കും ബ്ളോക്ക്തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍. യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതോടൊപ്പം സംരംഭം തുടങ്ങുന്നതിനാവശ്യമായ വിവിധ പിന്തുണകളും ഇതു വഴി  ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ആധുനിക ലോകത്തെ പുതിയ വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളിലേക്ക് കടക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭ്യമാക്കാന്‍ മൈക്രോ എന്‍റര്‍പ്രൈസ് റിസോഴ്സ് സെന്‍ററുകള്‍ സഹായകമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍  അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.    

ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളിലും ഇന്നു മുതല്‍ എം.ഇ.ആര്‍.സി പ്രവര്‍ത്തനം ആരംഭിക്കും.  മാര്‍ച്ച് 31നകം വയനാട് ഒഴികെ ബാക്കിയുള്ള ഒമ്പത് ജില്ലകളിലും എം.ഇ.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. അടുത്ത സാമ്പത്തിക വര്‍ഷം മുപ്പത് ബ്ളോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ വ്യക്തമാക്കി.
നെടുമങ്ങാട് നഗര സഭാധ്യക്ഷ ശ്രീജ.സി.എസ് സ്വാഗതം പറഞ്ഞു.  എം.എല്‍.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലേഖ റാണി. യു, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. കല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ബീന ജയന്‍,എസ്. ശൈലജ, മിനി. എസ് ,  തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത. എസ്, നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി. സതീശന്‍, ജില്ലാപഞ്ചായത്ത് അംഗം കെ. വി. ശ്രീകാന്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സിന്ധു കൃഷ്ണകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ. എസ്, എം.ഇ.ആര്‍.സി ചെയര്‍പേഴ്സണ്‍ സീനത്ത്  എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബി.നജീബ് കൃതജ്ഞത പറഞ്ഞു.

merc

 

Content highlight
MERC inaugurated

പെണ്‍കരുത്തിന്‍റെ ശോഭയില്‍ കുടുംബശ്രീ വനിതാ ദിനാഘോഷം- 'ധീരം': വനിതകള്‍ക്ക് കരാട്ടെ പരിശീലന പദ്ധതിക്ക് തുടക്കം

Posted on Thursday, March 9, 2023

ലിംഗസമത്വമെന്ന ആശയത്തിനൊപ്പം മാലിന്യ വിമുക്ത കേരളത്തിനായി അണി നിരന്നു കൊണ്ട് കുടുംബശ്രീയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം. ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരത്തി അഞ്ഞൂറിലേറെ കുടുംബശ്രീ വനിതകളെ സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഹരിത കര്‍മസേനാ സംഗമത്തിന്‍റെയും സ്ത്രീകള്‍ക്കുള്ള കരാട്ടേ പരിശീലനത്തിന്‍റെയും സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ചു.

ഹരിതകര്‍മസേന എന്ന സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ മാലിന്യ വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനത്തിന് കുടുംബശ്രീ നല്‍കിയ ഏറ്റവും മികച്ച സംഭാവനയാണ് ഹരിതകര്‍മ സേനകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇരുപത്തി എണ്ണായിരത്തോളം വരുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം നീക്കം ചെയ്തത് അയ്യായിരം ടണ്‍ പ്ളാസ്റ്റിക് മാലിന്യമാണ്. വാതില്‍പ്പടി ശേഖരണത്തിന് ഏറ്റവും മികച്ച സംവിധാനമാണ് ഹരിതകര്‍മ സേനകള്‍. സര്‍ക്കാരിന്‍റെ മാലിന്യ വിമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് ഹരിതകര്‍മ സേനയുടെ സേവനം വളരെ വിലപ്പെട്ടതാണ്. കേരളത്തിന്‍റെ ശുചിത്വ സൈന്യമാണ് ഹരിതകര്‍മ സേനകള്‍. വനിതാദിനത്തില്‍ തുടക്കമിടുന്ന 'ധീരം' എന്ന പുതിയ കരാട്ടെ പരിശീലന പദ്ധതി സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഏറെ സഹായകമാകും. നാനൂറ്റി ഇരുപത് വനിതകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി കരാട്ടെയില്‍ വിദഗ്ധ പരിശീലനം നല്‍കിയ ശേഷം  സൂക്ഷ്മ സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന സംഘങ്ങള്‍ രൂപീകരിക്കും. വനിതകള്‍ക്ക് ആയോധന കലയില്‍ പരിശീലനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത് ഏറ്റവും അനുയോജ്യമായ ദിനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ഹരിതകര്‍മ സേനകള്‍ക്ക് നല്‍കുന്ന ഇ-റിക്ഷകളുടെ താക്കോല്‍ കൈമാറലും ഫ്ളാഗ് ഓഫും മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.

സ്ത്രീകളുടെ നേട്ടത്തെ ആദരിക്കുകയും അതോടൊപ്പം ലിംഗസമത്വത്തെ കുറിച്ച് അവബോധം വളര്‍ത്തുകയുമാണ് വനിതാ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും മുന്നേറാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ലിംഗസമത്വം, തുല്യ അവകാശം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നാം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ലിംഗസമത്വവും സ്ത്രീശാക്തീകരണവും നേടുന്നതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഇന്ന് ലോക ശ്രദ്ധ നേടുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനിതാദിനാചരണം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വിദ്യാഭ്യാസം, സാക്ഷതരത, ആരോഗ്യം, സംരംഭകത്വം എന്നിവയില്‍ കേരള വനിതകള്‍ ഏറെ മുന്നിലാണ്.സ്ത്രീകളുടെ ശാരീരിക ശേഷി വര്‍ധിപ്പിക്കാനും അപകട സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ഏറ്റവും മികച്ച മാര്‍ഗം ആയോധനകലകള്‍ പഠിക്കുക എന്നതാണെന്നും  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ധീരം' പദ്ധതി കുടുംബശ്രീ വനിതകള്‍ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചു നല്‍കുന്ന  ഇ-റിക്ഷകളുടെ താക്കോല്‍ വിതരണം മന്ത്രി എം.ബി രാജേഷ്, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍  സോണല്‍ മേധാവിമാരായ ബി.കെ വെങ്കിടേഷ്, ആതിര കണ്ണന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഹരിതകര്‍മസേനകള്‍ക്കും അവര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്കാര വിതരണം, 'ധീരം' പദ്ധതിയുടെ ലോഗോ പ്രകാശനം, കരാട്ടേ പരിശീലന ധാരണാ പത്രം കൈമാറല്‍, കരാട്ടേ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം എന്നിവ മന്ത്രിമാരായ എം.ബി രാജേഷ്, വി.അബ്ദു റഹിമാന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ലേബര്‍ കമ്മീഷണര്‍ ഡോ.കെ.വാസുകി ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി മോട്ടിവേഷണല്‍ ക്ളാസ് നടത്തി. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ഹരിതകര്‍മ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി ടോക് ഷോ സംഘടിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രിയാ പോള്‍ മോഡറേറ്ററായി. ഹരിതകര്‍മ സേനയും സംരംഭ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത് കൃതജ്ഞത പറഞ്ഞു.

ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം.കൃഷ്ണ ദാസ്, ഏലൂര്‍ നഗരസഭാധ്യക്ഷന്‍ സുജിന്‍, സി.ഡി.എസ് അധ്യക്ഷമാരായ വിനിത.പി, സിന്ധു ശശികുമാര്‍, സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കുടുംബശ്രീ ഡയറക്ടര്‍ അനില്‍ പി.ആന്‍റണി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് കുമാര്‍,   കുടുംബശ്രീ സംസ്ഥാന, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

inaguraion


 

 

Content highlight
Kudumbashree celebrated international women's day in grand style

കുടുംബശ്രീ ഉല്പന്നങ്ങള്‍ ഒ.എന്‍.ഡി.സി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്‌സ്) പ്ളാറ്റ്ഫോമിൽ

Posted on Thursday, March 9, 2023

അടുത്ത സാമ്പത്തിക വര്‍ഷം ഒ.എന്‍.ഡി.സി പ്ളാറ്റ്ഫോമില്‍ 700 ഉൽപ്പന്നങ്ങൾ കുടുംബശ്രീ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒ.എന്‍.ഡി.സി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 2ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ ഓണ്‍ലൈനായി മില്ലറ്റ് പൗഡര്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണിത്.

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകുന്നതിനും വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെയും ഭാഗമായുളള ഈ തുടക്കം ഒരു നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കുടുംബശ്രീയുടെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്നും വരുമാന വർദ്ധനവ് എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ലോകത്ത് മദ്ധ്യവര്‍ഗ വരുമാനമുള്ള രാജ്യങ്ങളുടെ ശ്രേണിയിലേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന രീതിയിലാണ് കേരളത്തിലെ സ്ത്രീജീവിതത്തെ അടയാളപ്പെടുത്താന്‍ കഴിയുക. കുടുംബശ്രീ മുഖേന ലഭിച്ച സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ദൃശ്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സ്വയംപര്യാപ്ത നേടാന്‍ സംരംഭകത്വം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളും വിദ്യാസമ്പന്നരുമായ മൂന്നു ലക്ഷം വനിതകളെ കൂടി നൂതനമായ സംരംഭ മേഖലയിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ്. കൃതജ്ഞത അറിയിച്ചു. ഒ.എന്‍.ഡി.സി വൈസ് പ്രസിഡന്‍റ് നിതിന്‍ നായര്‍, സെല്‍മെട്രിക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ദിലീപ് വാമനന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത സംരംഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്. ഒ.എന്‍.ഡി.സി പ്ളാറ്റ്ഫോമില്‍ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ലോഞ്ച് എന്നിവ സംബന്ധിച്ച് സിമ്പോസിയം സംഘടിപ്പിച്ചു.

 

 

Content highlight
Launch of Kudumbashree Products at ONDC heldml

കുടുംബശ്രീ 'ചലനം 2023' - നഗര സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം; രണ്ടു ബാച്ചിന്‍റെ പരിശീലനം പൂര്‍ത്തിയായി

Posted on Thursday, February 23, 2023

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 'ചലനം 2023' ആദ്യ രണ്ടു ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായി. ഓരോ ബാച്ചിനും നാല് ദിവസം വീതം ആകെ അഞ്ചു ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക. കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികളുടെയും സാമൂഹിക ജനക്ഷേമ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉപസമിതി കണ്‍വീനര്‍മാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുളള പരിശീലനം ഇന്നലെ (22-2-2023) പൂര്‍ത്തീകരിച്ചു.

നഗര സി.ഡി.എസുകളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ട കുടുംബാംഗത്തിനും പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് ഫെബ്രുവരി 14നാണ് 'ചലനം 2023' പരിശീലന പരിപാടി ആരംഭിച്ചത്.  സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം,  വാര്‍ഡ് സഭ,തൊഴിലുറപ്പ്, മൈക്രോ ഫിനാന്‍സ് ഉപജീവനം, എന്നിങ്ങനെ വിഷയാധിഷ്ഠിതമായി ഇടപെട്ടു കൊണ്ട് നഗര സി.ഡി.എസുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നവരാണ് ഉപസമിതി കണ്‍വീനര്‍മാര്‍. സി.ഡി.എസും നഗരസഭയുമായി സംയോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഒരു ബാച്ചില്‍ 129 പേര്‍ വീതം ആകെ 645 പേര്‍ക്ക് പരിശീലനം നല്‍കും.

 കുടുംബശ്രീ പദ്ധതികള്‍ സംബന്ധിച്ച വിശദമായ ക്ളാസുകളും സംശയ നിവാരണത്തിനായി ചോദ്യോത്തര വേളയും ഉള്‍പ്പെട്ടതാണ് പരിശീലന പരിപാടി. ഉപസമിതികളുടെ പ്രസക്തിയും പ്രാധാന്യവും, കുടുംബശ്രീക്ക് ലഭ്യമാകുന്ന വിവിധ ഫണ്ടുകള്‍, സി.ഡി.എസിന്‍റെ തനതു പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും വിശദമായ പരിശീലനം ലഭ്യമാക്കും. ക്ളാസ് റൂം പരിശീലനത്തിനു പുറമേ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചു കൊണ്ട് എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും ഔട്ട് ഡോര്‍ പരിശീലനവും നല്‍കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, കുടുംബശ്രീ കോര്‍ ട്രെയിനിങ്ങ് ടീം അംഗങ്ങള്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജഗജീവന്‍, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
 
ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള  മൂന്നാമത്തെ ബാച്ചിന്‍റെ പരിശീലനം മാര്‍ച്ച് ആറു മുതല്‍ ഒമ്പത് വരെ സംഘടിപ്പിക്കും.  വാര്‍ഡ് സഭ, തൊഴിലുറപ്പ് ഉപസമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടുന്ന നാലാമത്തെ ബാച്ചിന്‍റെ പരിശീലനം മാര്‍ച്ച് 11 മുതല്‍ 14 വരെയും 16 മുതല്‍ 19 വരെ മൈക്രോ ഫിനാന്‍സ് ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിക്കും.  

Content highlight
chalanam-training

കുടുംബശ്രീ രജത ജൂബിലി വ്ളോഗ്, റീല്‍സ് മത്സരം: എന്‍ട്രികള്‍ നല്‍കാനുളള അവസാന തീയതി മാര്‍ച്ച് ആറ്

Posted on Thursday, February 23, 2023

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്ളോഗ്, റീല്‍സ് മത്സരത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് ആറ് വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്ളോഗ്, റീല്‍സ് തുടങ്ങിയവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

മികച്ച വ്ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. റീല്‍സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയുമാണ് ക്യാഷ് അവാര്‍ഡായി ലഭിക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

മത്സരം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
 www.kudumbashree.org/reels2023

Content highlight
VLOG AND REELS DATE EXTENDED MARCH06

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പാക്കല്‍: കുടുംബശ്രീയും എസ്.എല്‍.ബി.സിയും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

Posted on Friday, February 10, 2023

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും നിലവില്‍ ലഭ്യമായി വരുന്ന ബാങ്കിങ്ങ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയും സംയുക്തമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സുസ്ഥിര വരുമാനം നല്‍കാന്‍ നിലവിലുള്ള ഉപജീവന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി സാമ്പത്തിക പിന്തുണയും സാമ്പത്തിക സാക്ഷരതയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സൂക്ഷ്മസമ്പാദ്യ പദ്ധതിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് കുടുംബശ്രീയുടെ അടിത്തറ. അശാസ്ത്രീയമായ വായ്പാ ഇടപാടുകള്‍ ഒഴിവാക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയും സൂക്ഷ്മതയും കൈവരിക്കുന്നതിനും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.  

സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി 8029 കോടി രൂപ അയല്‍ക്കൂട്ടങ്ങളുടേതായുണ്ട്. ഇതില്‍ നിന്നും ആന്തരിക വായ്പ നല്‍കിയ ശേഷം ബാക്കിയുള്ള തുകയ്ക്ക് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഇനത്തില്‍ നല്‍കുന്ന പലിശയാണ് ലഭിക്കുന്നത്. ഈ നിക്ഷേപത്തിന് കൂടുതല്‍ പലിശ ലഭ്യമാക്കുന്നതു സംബന്ധിച്ച നിര്‍ദേശവും കുടുംബശ്രീ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്കിന്‍റെ നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം പരിഗണിക്കുമെന്ന് കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരും എസ്.എല്‍.ബി.സി പ്രതിനിധിയുമായ ശ്രീകുമാര്‍ പറഞ്ഞു. ഇതു കൂടാതെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, സ്വയം തൊഴില്‍ വായ്പ നേടുന്നതില്‍ നിലവിലെ സംരംഭകരും പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളിലെ ഇളവ്, വായ്പാ നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കിങ്ങ് കറസ്പോണ്ടന്‍റ്മാരുടെ സേവനം എന്നിവ സംബന്ധിച്ചും കുടുംബശ്രീയും വിവിധ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റിണി സ്വാഗതം പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, സംരംഭകര്‍ക്ക് ബാങ്ക് വായ്പ ആവശ്യമുള്ള പദ്ധതികള്‍, കേന്ദ്ര പദ്ധതികള്‍ എന്നിവ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ അവതരണം നടത്തി. എന്‍.ഐ.ആര്‍.ഡി നാഷണല്‍ റിസോഴ്സ് പേഴ്സണ്‍ പി.മോഹനയ്യ, എന്‍.ആര്‍.എല്‍.എം-എന്‍.ഐ.ആര്‍.ഡി മിഷന്‍ മാനേജര്‍ അഭിഷേക് ഗോസ്വാമി എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്ക് പ്രതിനിധികള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ഫോട്ടോ-അടിക്കുറിപ്പ്- കുടുംബശ്രീയും എസ്.എല്‍.ബി.സിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കുന്നു. പി.മോഹനയ്യ, ശ്രീകുമാര്‍, അഭിഷേക് ഗോസ്വാമി എന്നിവര്‍ സമീപം  

Content highlight
slbc kudmbashree workshop held

കുടുംബശ്രീ രജത ജൂബിലി വ്ളോഗ്, റീല്‍സ് മത്സരം അവസാന തീയതി ഫെബ്രുവരി 21 വരെ നീട്ടി

Posted on Tuesday, February 7, 2023

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്ളോഗ്, റീല്‍സ് മത്സരത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

മികച്ച വ്ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മികച്ച റീല്‍സ് തയ്യാറാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതു കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

മത്സരം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.kudumbashree.org/reels2023

Content highlight
vlogs and reels contest date extended