news

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇന്റ‌‌ര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യമാക്കി ആദ്യ പൊതു സ്ഥലംമാറ്റം

Posted on Monday, July 3, 2023

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്,
ഇന്റ‌‌ര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യമാക്കി ആദ്യ പൊതു സ്ഥലംമാറ്റം,
മൂന്ന് വര്‍ഷം ഒരേ ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാവരെയും മാറ്റി,
പ്രക്രീയ പൂര്‍ണമായും ഓണ്‍ലൈനില്‍, സംസ്ഥാനതലത്തില്‍ മാറ്റം 6316 പേര്‍ക്ക്

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അപേക്ഷ മുതല്‍ സ്ഥലം മാറ്റ ഉത്തരവ് വരെ പൂര്‍ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ച ആദ്യ സ്ഥലംമാറ്റ നടപടിയാണിത്. മൂന്ന് വര്‍ഷം ഒരു ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 31451 ജീവനക്കാരുടെയും എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ശേഖരിച്ച് കുറ്റമറ്റ നിലയിലാണ് പ്രക്രീയ നടന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ആകെ 13279 പേരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. ഇതില്‍ സംസ്ഥാനതല സ്ഥലംമാറ്റത്തിന് അപേക്ഷിച്ച 7875 പേരില്‍     അര്‍ഹരായ 6316 പേർക്ക് (80.2%) മാറ്റം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ തല സ്ഥലം മാറ്റങ്ങളുടെ നടപടികൾ പുരോഗതിയിലാണ്, ഈ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇത്രയും വിപുലമായ സ്ഥലംമാറ്റ നടപടിയും ചരിത്രത്തില്‍ ആദ്യമാണ്. ഒരു ഓഫീസില്‍ മൂന്ന് വര്‍ഷമായ ജീവനക്കാരെ നിര്‍ബന്ധമായും, അല്ലാത്തവരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാത്തവരെയും, അപേക്ഷിക്കാത്തവരെയും സ്ഥലംമാറ്റത്തിന് പരിഗണിച്ചിട്ടില്ല. പൂര്‍ണമായും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയത്. സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ കരട് തയ്യാറാക്കി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത്, അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. ഈ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്ഥലംമാറ്റം നടത്തി, പദ്ധതി നടത്തിപ്പിന് വേഗം കൂട്ടണമെന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ആവശ്യം കൂടി ഫലം കാണുകയാണ്. 

നിശ്ചിത നിബന്ധനകള്‍ക്ക് അനുസൃതമായി പരാതികള്‍ക്ക് ഇടനല്‍കാതെ പൂര്‍ണമായും ഓണ്‍ലൈനിലാണ് സ്ഥലംമാറ്റ പ്രക്രീയ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ക്ക് താത്പര്യമുള്ള ഓഫീസും വിഭാഗവും ഓണ്‍ലൈനില്‍ പരിധിയില്ലാതെ തെരഞ്ഞെടുക്കാനും, കരട് ലിസ്റ്റില്‍ അപ്പീല്‍ നല്‍കാനുമുള്ള അവസരം നല്‍കിയിരുന്നു. സ്ഥലംമാറ്റ പ്രക്രീയയില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു . സീനിയോറിറ്റിക്കും താത്പര്യത്തിനും അനുസൃതമായി ജോലി ഓരോ ജീവനക്കാരനും ഉറപ്പാക്കാന്‍ നടപടിയിലൂടെ സാധിച്ചു. മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള നിര്‍ബന്ധിതമായ മാറ്റം കാര്യശേഷി വര്‍ധിപ്പിക്കാനും അഴിമതിയുടെ സാധ്യത തടയാനും സഹായകമാണ്. പരാതികളില്ലാതെയും സുതാര്യമായും ട്രാന്‍സ്ഫര്‍ പ്രക്രീയ പൂര്‍ത്തിയാക്കാനായി. നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും, ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയ ഐകെഎമ്മിനെയും മന്ത്രി അഭിനന്ദിച്ചു.

പൊതു ക്യൂ ലിസ്റ്റിന് പുറമെ  പ്രത്യേക മുൻഗണനകൾക്ക് അർഹരായവരുടെ പ്രത്യക ക്യൂ ലിസ്റ്റുകളും , പരിഗണിക്കുന്നതിനുള്ള റൊട്ടേഷൻ ചാർട്ടും തയ്യാറാക്കിയിരുന്നു. കരട് ക്യൂ ലിസ്റ്റിൻ മേലും കരട് സ്ഥലം മാറ്റ ഉത്തരവിൻമേലും 10 ദിവസം വീതം ആക്ഷേപത്തിന് സമയം അനുവദിച്ചു. യാതൊരു മാന്വൽ നടപടിയും ഇല്ലാതെ പൂർണമായും സിസ്റ്റം ജനറേറ്റഡും ശാസ്ത്രീയവുമായാണ് സ്ഥലം മാറ്റ നടപടികൾ സ്വീകരിച്ചത്.  പൊതു സ്ഥലമാറ്റ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവർക്ക് സർക്കാർ മുമ്പാകെ അപ്പീൽ നൽകാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്

മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

Posted on Saturday, June 17, 2023

മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

     മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം നേടുന്നതിനും  2016 ലെ ഘരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായി  ആരംഭിച്ച ക്യാമ്പയിൻ്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ  അംഗീകരിച്ച്  ഉത്തരവ് (സ.ഉ(ആര്‍.ടി) 1068/2023/LSGD Dated 20/05/2023 )പുറപ്പെടുവിച്ചിട്ടുണ്ട്. 

     2024 മാർച്ചോടുകൂടി കേരളസംസ്ഥാനം മാലിന്യമുക്തമാക്കണമെന്ന്  സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിലേയ്കായി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ നടപ്പിലാക്കി വരുന്നു. പ്രസ്തുത ക്യാമ്പയിൻ ഫലപ്രദമായി രുന്നോ എന്നത് ഒരു ജനകീയ വിലയിരുത്തലിലൂടെ പരിശോധിക്കും എന്ന് സർക്കാർ ഉത്തരവിലും കോടതി വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്.

     ഇതിൻ്റെ അടിസ്ഥാനത്തിൽ മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 

സ.ഉ(ആര്‍.ടി) 1109/2023/LSGD Dated 26/05/2023 -മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ

 

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്

Posted on Friday, June 16, 2023

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്- കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പാരിതോഷികം-മാർഗ്ഗനിർദ്ദേശങ്ങൾ 

മാലിന്യം പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവുളിയും ഗുരുതരമായ നിയമലംഘനവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങൾ (ഫോട്ടോസ്, വീഡിയോ) തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് പാരിതോഷികം നൽകുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  ചുവടെ ചേർക്കുന്നു.

1. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കി കളയുക തുടങ്ങി നിലവിലുള്ള മാലിന്യ നിർമ്മാർജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവൃത്തിയും  പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന  വ്യക്തികളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ (തെളിവ് സഹിതം) നൽകുന്ന ഏതൊരു വ്യക്തിയും താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് അർഹനായിരിക്കും.

2. പിഴ ചുമത്തുന്നതിന് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്ക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കിൽ പരമാവധി 2500 രൂപ, മേൽ പ്രകാരം റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക്  മാനദണ്ഡപ്രകാരം പാരിതോഷികം നൽകാവുന്നതാണ്.നിയമലംഘനം നടത്തിയ വ്യക്തി, പിഴ തുക നഗരസഭയിൽ ഒടുക്കിയ തീയതി മുതൽ 30 ദിവസത്തിൽ ആധികരിക്കാത്ത തീയതിയ്ക്കകം കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പാരിതോഷികം നൽകേണ്ടതാണ്.

3.റിപ്പോർട്ട് ചെയ്യൽ നടപടിക്രമം- പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് സാക്ഷിയായ ഏതൊരു വ്യക്തിയും ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് കുറ്റകൃത്യം നടത്തുന്ന ആളിനെ അഥവാ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവ് സഹിതം (ഫോട്ടോസ്, വീഡിയോ, സ്ഥലം, സമയം ഉൾപ്പടെ) റിപ്പോർട്ട്  ചെയ്യണം. ഇതിനായി തദ്ദേശ സ്ഥാപനതലത്തിൽ ഒരു നിശ്ചിത വാട്സ് ആപ്പ് നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ പ്രസിദ്ധീകരിക്കുന്നതാണ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

4.നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരു വ്യക്തി റിപ്പോർട്ട് ചെയ്താൽ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വഷണം നടത്തി 7 ദിവസത്തിനുള്ളിൽ ആയതിൽ തീരുമാനം/ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.വിവരങ്ങൾ വിശ്വസനീയമായി കാണുകയും നിയമലംഘകരെ പിഴ ചുമത്തി ശിക്ഷിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ നിയമ ലംഘനം റിപ്പോർട്ട്  ചെയ്യുന്ന വ്യക്തി നൽകുന്ന ബാങ്ക്  അക്കൌണ്ടിലേയ്ക് പാരിതോഷികം ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി മാത്രം നൽകേണ്ടതും ആയതിന് കൃത്യമായ രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്. ആയത് പെർഫോർമൻസ് ഓഡിറ്റ്/ ഐ.വി.ഒ/ജോയിൻ്റ് ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ പരിശോധിച്ച് ക്വാർട്ടർലി റിപ്പോർട്ട് പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകേണ്ടതാണ്.

5.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ റിപ്പോർട്ട്  ചെയ്യുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പാരിതോഷിക പദ്ധതിയെക്കുറിച്ചുമുള്ള സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിപുലമായ പ്രചാരണം നൽകേണ്ടതാണ്, മാലിന്യം വലിച്ചെറിയൽ/നിക്ഷേപം എന്നിവയ്ക്കെതിരെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കേണ്ടതാണ്.

 https://go.lsgkerala.gov.in/pages/query.php