വാര്‍ത്തകള്‍

പതിനൊന്ന് ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമായി കണ്ണൂര്‍ ജില്ലാ മിഷന്‍

Posted on Friday, September 27, 2019

കണ്ണൂര്‍ ജില്ലയിലെ പത്ത് കുടുംബശ്രീ സംരംഭങ്ങളുടെ പതിനൊന്ന് ഉത്പന്നങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  ബ്രാന്‍ഡഡായി പുറത്തിറക്കി. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖം, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

  ഊര്‍ജ്ജശ്രീ പായസം മിക്സ് (മുണ്ടേരി, എടക്കാട് ബ്ലോക്ക്), വൈബ്രന്‍ഡ് ഷര്‍ട്ട്സ് (പാട്യം സിഡിഎസ്), സഹ്യശ്രീ ഹണി, ചോക്കോസോഫ്ട് ചോക്ലേറ്റ്സ്, യാഹൂ ബിസ്കറ്റ്സ് (മൂന്നും കൊട്ടിയൂര്‍ സിഡിഎസ്), സെന്‍റ് ജോര്‍ജ്ജ് ഓര്‍ഗോ ക്ലീനര്‍ (പേരാവൂര്‍ സിഡിഎസ്), ഷൈസോള്‍ ക്ലോത്ത് സാന്‍ഡല്‍സ് (കുഞ്ഞിപ്പള്ളി, കണ്ണൂര്‍ സിഡിഎസ്), ഗോകുല്‍ അഗര്‍ബത്തീസ് (തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ ബ്ലോക്ക് എസ്വിഇപി), നൈറ്റിംഗേല്‍ നൈറ്റീസ് (അപ്പാരല്‍ പാര്‍ക്കുകളുടെ കണ്‍സോര്‍ഷ്യം), ആക്ടീവ് പ്ലസ് ലിക്വിഡ് ക്ലോത്ത് വാഷ് (കൂത്തുപറമ്പ് സിഡിഎസ്), ചൈതന്യ കമ്പിളി വസ്ത്രങ്ങള്‍ (കൊട്ടിയൂര്‍ സിഡിഎസ്).  കുടുംബശ്രീ സംരംഭങ്ങള്‍ വഴി ആദ്യമായി പുറത്തിറക്കുന്ന ചോക്ലേറ്റാണ് ചോക്കോസോഫ്ട്.

 

Content highlight
ഊര്‍ജ്ജശ്രീ പായസം മിക്സ് (മുണ്ടേരി, എടക്കാട് ബ്ലോക്ക്), വൈബ്രന്‍ഡ് ഷര്‍ട്ട്സ് (പാട്യം സിഡിഎസ്), സഹ്യശ്രീ ഹണി, ചോക്കോസോഫ്ട് ചോക്ലേറ്റ്സ്, യാഹൂ ബിസ്കറ്റ്സ് (മൂന്നും കൊട്ടിയൂര്‍ സിഡിഎസ്), സെന്‍റ് ജോര്‍ജ്ജ് ഓര്‍ഗോ ക്ലീനര്‍ (പേരാവൂര്‍ സിഡിഎസ്)

വയോജന അയല്‍ക്കൂട്ട രൂപീകരണത്തിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ മുന്നേറ്റം: കുടുംബശ്രീക്ക് സ്കൊച്ച് (SKOCH) ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്

Posted on Monday, September 16, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും അതിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനും കുടുംബശ്രീക്ക് ഈ വര്‍ഷത്തെ സ്കൊച്ച് (ടഗഛഇഒ)ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ലഭിച്ചു. അയല്‍ക്കൂട്ട രൂപീകരണം വഴി വയോജനങ്ങള്‍ക്കായി കൂട്ടായ്മകള്‍ സൃഷ്ടിക്കാനും അവരുടെ ആവശ്യങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരിടമായി വയോജന അയല്‍ക്കൂട്ട വേദികളെ  മാറ്റുന്നതിനും സാധിച്ചതിനാണ് കുടുംബശ്രീക്ക്    അവാര്‍ഡ്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി  സ്റ്റേറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അനീഷ്കുമാര്‍ എം.എസ് സ്കൊച്ച് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സീനിയര്‍ ഡിസ്റ്റിങ്ങ്യുഷ്ഡ് ഫെല്ലോ നിര്‍മല്‍ ബെന്‍സാലില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു. മെമന്‍റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

രാജ്യമെമ്പാടു നിന്നും ലഭിച്ച ആയിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ വയോജന സംരക്ഷണത്തിനും അവരുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. ഇതില്‍ നിന്നും മികവുറ്റ രീതിയില്‍ പദ്ധതി നടപ്പാക്കുന്നുവെന്ന് വിലയിരുത്തിയ അധികൃതര്‍ രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ  പദ്ധതി അവതരിപ്പിക്കാന്‍ കുടുംബശ്രീയെ ക്ഷണിക്കുകയായിരുന്നു. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‍റെയും സാമൂഹ്യ സുരക്ഷാ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെയും ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന അയല്‍ക്കൂട്ട രൂപീകരണം ആരംഭിച്ചത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്. ഇവരില്‍ താല്‍പര്യമുള്ളവര്‍ക്ക് കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ വിവിധ വരുമാനദായക സംരംഭങ്ങള്‍ ആരംഭിച്ച് മാന്യമായ വരുമാനം നേടുന്നതിനു കുടുംബശ്രീ സഹായിക്കുന്നുണ്ട്. നിലവില്‍ 276 സൂക്ഷ്മസംരംഭങ്ങളും ഇവരുടേതായിട്ടുണ്ട്.

ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്  സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്. 2018 ലും കുടുംബശ്രീയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് സ്കൊച്ച് അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിക്ക് സ്കൊച്ച് കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡും ആറ് സ്കൊച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡുകളും ലഭിച്ചിരുന്നു. ഇതുകൂടാതെ നാല്‍പത്തിമൂന്ന് ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് കാര്യശേഷി വികസന പരിശീലനം നല്‍കിയ കുടുംബശ്രീ സ്കൂള്‍ പദ്ധതി, കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍, ഹോംഷോപ്പ്, വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, അമൃതം ന്യൂട്രിമിക്സ് എന്നിവയും രാജ്യത്തെ മികച്ച പദ്ധതികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യത നേടിയിരുന്നു.

Content highlight
നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Sunday, August 18, 2019

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍  കുടുംബശ്രീയുടെഎറൈസ് ടീമിനെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് (അഞകടഋ അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ) എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്,  ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളി ലായി 90 മള്‍ട്ടി ടാസ്ക് ടീമുകള്‍ ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ്...തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.  

  അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴി ക്കോട്ടെ ഒളവന, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാമിഷന്‍ തയാറാക്കുകയും അത് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും കൈമാറുന്നു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.

 ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പി ച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി. എറൈസ് ടെക്നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. 22 ഗവണ്‍മെന്‍റ് ഐടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയി ലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്ക് ടീമെങ്കിലും രൂപീകരിക്കുകയും ചെയ്യാ നാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി: കര്‍ഷകര്‍ക്ക് 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണ

Posted on Wednesday, August 14, 2019

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്‍' പദ്ധതിയുടെ ഭാഗമാ യി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (കെബിഎഫ്പിസിഎല്‍) തമ്മില്‍ ത്രികക്ഷി കരാറിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ കെബിഎഫ്പിസിഎല്‍ സിഇഒയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ചേര്‍ന്ന് കരാറിലൊപ്പുവച്ചു. ഗുണമേന്മയേറിയ ഇറച്ചിക്കോഴി മിതമായ നിരക്കില്‍ കേരളത്തിലെവിടെയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1000 കര്‍ഷകര്‍ക്കാകും വായ്പ നല്‍കുക. പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കാനോ വിപുലീകരിക്കാനോ ഈ തുക ഉപയോഗിക്കാം. മൂന്ന് ലക്ഷം രൂപ വരെ 9.95% പലിശനിരക്കിലും മൂന്ന് ലക്ഷത്തിന് മുകളില്‍ പത്ത് ലക്ഷം രൂപ വരെ 10.1% പലിശ നിരക്കിലുമാകും വായ്പ നല്‍കുക.

   തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ആധുനിക പൗള്‍ട്രി പ്രോസ സിങ് പ്ലാന്‍റുകളും ബ്രോയിലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമുകളും ആരംഭിക്കും. തിരുവനന്തപുര ത്തെ മേഖലാ കേന്ദ്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളി ലും കേരള ചിക്കന്‍ വിപണന കേന്ദ്രങ്ങളും ആരംഭിക്കും. 1100 പേര്‍ ഇതുവരെ സംരംഭം തുടങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 1000 കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിച്ച് അവരെ മികച്ച സംരംഭകരാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമി ടുന്നത്. നിരവധി പേര്‍ക്ക് ഇതുവഴി ഉപജീവന മാര്‍ഗ്ഗം നല്‍കാനും കഴിയും. 150 ഫാമു കളിലായി 1.50 ലക്ഷത്തോളം കോഴിക്കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി വളര്‍ത്തിത്തുട ങ്ങിക്കഴിഞ്ഞു. സെപ്റ്റംബറോടെ കേരള ചിക്കന്‍ ബ്രാന്‍ഡില്‍ ഇറച്ചിക്കോഴി വിപണിയിലെ ത്തിക്കും. ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ ക്രമേണ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇറച്ചിക്കോഴിയുടെ ഉപഭോഗം പൂര്‍ണ്ണമായും കുറയ്ക്കാനാകും.

   കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായ ഫാമുകളില്‍ നിന്ന് ഇറച്ചിക്കോഴികളെ വാങ്ങി പ്രോസസ് ചെയ്ത് ഫ്രോസണ്‍ ഇറച്ചിയായി വില്‍ക്കുന്നതിന് കെപ്കോ (കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍)യും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ(എംപിഐ)യുമായി കുടുംബശ്രീ ധാരണയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 55 യൂണിറ്റു കളില്‍ നിന്നാണ് കെപ്കോ ഇറച്ചിക്കോഴികളെ വാങ്ങുക. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 100 യൂണിറ്റുകളില്‍ നിന്നാണ് എംപിഐ ഇറച്ചിക്കോഴികളെ വാങ്ങുന്നത്.
  ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍ പി. രാജന്‍, അനന്തു മാത്യു ജോര്‍ജ്ജ്, ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, കെബിഎഫ്പിസിഎല്‍ മാര്‍ക്കറ്റിങ് മാനേജ ര്‍മാരായ കിരണ്‍ എം സുഗതന്‍, രമ്യ ശ്യാം, ചീഫ് അക്കൗണ്ടന്‍റ് സിറില്‍ കമല്‍, പ്രോസസിങ് മാനേജര്‍ ഡോ. ശില്‍പ്പ ശശി എന്നിവരും പങ്കെടുത്തു.

 

Content highlight
1000 കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിച്ച് അവരെ മികച്ച സംരംഭകരാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്

'തീരശ്രീ' പദ്ധതിക്ക് തുടക്കം

Posted on Friday, August 2, 2019

സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ തീരശ്രീ  പദ്ധതിക്ക് ഔദ്യോഗിക തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കൈപ്പമംഗലം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുക.

കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ ഇനിയും അംഗമാകാത്ത കുടുംബങ്ങളെ അയല്‍ക്കൂട്ട സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക, പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക, ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്കെങ്കിലും വരുമാനദായക മാര്‍ഗം നല്‍കി കുടുംബത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കുക, ബാങ്ക് ലിങ്കേജിന് അര്‍ഹതയുള്ള എല്ലാ അയല്‍ക്കൂട്ടങ്ങളെയും ഗ്രേഡ് ചെയ്ത് ലിങ്കേജ് വായ്പ ലഭ്യമാക്കുക, തീരദേശത്തെ  ദരിദ്രരായ യുവതീയുവാക്കള്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡിഡിയുജികെവൈ മുഖേന തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നിവയാണ് 'തീരശ്രീ' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.  

ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്‍റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതുകൂടാതെ ഈ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്‍റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്‍റെയും പ്രകടമായ കുറവ്, യുവാക്കള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ സ്വാധീനം, സമ്പാദ്യ ശീലത്തിന്‍റെ അഭാവം എന്നിവയും ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ ഇടപെടലുകളിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് തീരശ്രീ പദ്ധതി വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്.

'തീരശ്രീ'പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമാകുന്ന  'പ്രതിഭാതീരം' പരിപാടിയും ഇതോടനുബന്ധിച്ച് നടപ്പാക്കും. അതത് സി.ഡി.എസിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി സായാഹ്ന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ കുട്ടികള്‍, കൗമാര പ്രായക്കാര്‍, യുവതീയുവാക്കള്‍ എന്നിവരുടെ കായിക വികാസത്തിനായി സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ 'കായികതീരം' പരിപാടിയും നടപ്പാക്കും.

പ്രത്യേകമായി നിയോഗിച്ച തീരദേശ വോളണ്ടിയര്‍മാര്‍ മുഖേനയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടപ്പാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 82 തീരദേശ പഞ്ചായത്തുകളിലെ 702 വാര്‍ഡുകളിലായി 12045 അയല്‍ക്കൂട്ടങ്ങളാണുള്ളത്. 1,81,671 പേര്‍ ഈ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായിട്ടുണ്ട്. ആകെ 1770 സൂക്ഷ്മസംരംഭങ്ങളും സജീവമാണ്.

Content highlight
തീരശ്രീ'പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമാകുന്ന 'പ്രതിഭാതീരം' പരിപാടിയും ഇതോടനുബന്ധിച്ച് നടപ്പാക്കും.

സേവന മേഖലയില്‍ മുന്നേറാന്‍ കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Friday, August 2, 2019

*  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണതിന് കരുത്തേകാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ വരുന്നു. ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങ്, പ്ളമ്പിങ്ങ്, മേസണ്‍റി എന്നീ മേഖലകളിലാണ് കുടുംബശ്രീ മുഖേന പരിശീലനം നേടിയ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകളുടെ സേവനം ലഭ്യമാകുക. ഇവരുടെ സംസ്ഥാനതല സംഗമം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 26ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു.

നിലവില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ടിയിരത്തിലധികം പേരാണ് എറൈസ്  പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പ്ളമ്പിങ്ങ്, ഇലക്ട്രിക്കല്‍  വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങില്‍ പരിശീലനം നേടി കഴിഞ്ഞു. ഇവരെ ഉള്‍പ്പെടുത്തി ഇപ്പോള്‍ സംസ്ഥാനത്താകെٹ78 മള്‍ട്ടി ടാസ്ക് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്.  ഇവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കി. രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് റിപ്പയറിങ്ങിനായി ടൂള്‍കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയുമടക്കം വായ്പയും നല്‍കാന്‍ കുടുംബശ്രീ ഉദ്ദേശിക്കുന്നുണ്ട്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തുടര്‍പരിശീലനവും അടുത്ത ഘട്ടത്തില്‍ ഇവര്‍ക്കായി കുടുംബശ്രീ ലഭ്യമാക്കും. ഇതിനായി കേരളത്തിലെ 16 ഗവ.ഐ.ടി.ഐ സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്.   ഇപ്രകാരം രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന  മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക. ഈ വര്‍ഷം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടീമെങ്കിലും രൂപീകരിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

പ്രളയത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഉപജീവന സര്‍വേയിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 50000 പേര്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കുന്ന എറൈസ് പദ്ധതി കുടുംബശ്രീ ആരംഭിച്ചത്. പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി മെച്ചപ്പെട്ട ഉപജീവന പദ്ധതികളൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ആളുകളുടെ ആവശ്യാനുസരണം വീടുകളില്‍ പോയി റിപ്പയര്‍ ചെയ്തു കൊടുത്തുകൊണ്ട് മികച്ച രീതിയിലുള്ള വരുമാനം നേടാന്‍ കഴിയുന്നവരായി മള്‍ട്ടി ടാസ്ക് ടീം അംഗങ്ങളെ സജ്ജമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  
   
എറൈസ് സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലൂടെ പരമാവധി ആളുകള്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് മികച്ച തൊഴിലും  സുസ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു.ഇതു കൂടാതെ നിര്‍മാണമേഖലയില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളും ഇവര്‍ക്കായി പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ട്.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വാഗതം ആശംസിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, സുചിത്ര എന്നിവര്‍ ക്ളാസ് നയിച്ചു. ടീം അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഈ മേഖലയില്‍ തങ്ങളുടെ അനുഭവങ്ങള്‍പങ്കു വച്ചു. മള്‍ട്ടി ടാസ്ക് ടീമിലെ മുന്നൂറിലേറെ അംഗങ്ങള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
 

multi task team

 എറൈസ് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മള്‍ട്ടി ടാസ്ക് ടീം അംഗങ്ങള്‍   

 

 

Content highlight
കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയാകും: മന്ത്രി എ.സി. മൊയ്തീന്‍

Posted on Thursday, July 25, 2019

          * ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ്, ബ്രോയ്ലര്‍ പേരന്‍റ് സ്റ്റോക്ക് ഫാം എന്നിവയുള്‍പ്പെടെയുള്ള ആദ്യ മേഖലാ കേന്ദ്രം കഠിനംകുളത്ത്

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബ്രോയ്ലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമിന്‍റെ ശിലാസ്ഥാപനം വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവും നിര്‍വഹിച്ചു. സെപ്റ്റംബറോടെ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ കീഴിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്(കെ.ബി.എഫ്.പി.സി.എല്‍) രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്.

    കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കില്‍ ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറത്തു നിന്നും എത്തുന്ന ഇറച്ചിക്കോഴിക്ക് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നം ലഭ്യമാക്കിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി 1000 കോഴികളെ വീതം വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച സംരംഭകരാക്കി മാറ്റുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിലും പ്രോസസിങ്ങ് യൂണിറ്റുകളും ബ്രോയ്ലര്‍ പേരന്‍റ്സ്റ്റോക്ക്  ഫാമുകളും ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയെ ഉല്‍പാദിപ്പിച്ച് വിപണനം നടത്താന്‍ കഴിയും. ഇതോടൊപ്പം സംസ്ഥാനത്ത് കേരള ചിക്കന്‍റെ വിപണനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതോടെ ആ മേഖലയിലും നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. ഗുണനിലവാരം കൊണ്ടും വനിതകള്‍ക്ക് തൊഴില്‍ ലഭ്യത കൊണ്ടും ഏറെ പ്രയോജനകരമായ പദ്ധതിയായി കേരള ചിക്കന്‍ പദ്ധതി മാറും. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി  സംരംഭകത്വമേഖലയില്‍ കുടുംബശ്രീയെ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന്  മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായതിന്‍റെ 25 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്. കേരള ചിക്കന്‍ പദ്ധതി വഴി ഗുണനിലവാരമുള്ള കോഴിയിറച്ചിയുടെ ഉല്‍പാദനവും വിപണനവും ശക്തമാക്കുന്നതിനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   മലയാളിക്ക് ഗുണനിലവാരമുളള ചിക്കന്‍ ലഭ്യമാക്കുന്നതോടൊപ്പം നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി കൊണ്ട് ഈ മേഖലയില്‍ മികച്ച വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു.

   കേരളത്തില്‍ തന്നെ ആദ്യത്തെ ഐ.എസ്.ഓ 22000 സര്‍ട്ടിഫൈഡ് പൗള്‍ട്രി പ്രോസസിങ് പ്ലാന്‍റാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഠിനംകുളത്ത് തുടങ്ങുന്നത്. പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ മണിക്കൂറില്‍ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാന്‍ കഴിയും.  കൂടാതെ ബ്രീഡര്‍ ഫാമുകള്‍ വഴി ആഴ്ചയില്‍ 60000 കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കാന്‍ കഴിയും.

     കെ.ബി.എഫ്.പി.സി.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ പ്രസന്ന കുമാരി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും പ്രോഗ്രാം ഓഫീസര്‍ നികേഷ് കിരണ്‍ വിഷയാവതരണവും നടത്തി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഫെലിക്സ്, കുടുംബശ്രീ  ഡയറക്ടര്‍ ആശാ വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.സുനില്‍ കുമാര്‍ പി.സി, കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍മാരായ ഉഷാറാണി, ഷൈജി  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു കൃതജ്ഞത അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് 'കെ.ബി.എഫ്.പി.സി.എല്‍-കേരളത്തിലെ ബ്രോയ്ലര്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ' എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.

 

    

 

Content highlight
ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

നഗരങ്ങളില്‍ 12000 യുവതീയുവാക്കള്‍ക്ക് കൂടി സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

Posted on Tuesday, July 23, 2019

·    35 പരിശീലന ഏജന്‍സികളുമായി ധാരണയിലെത്തി
·    എട്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി നഗരപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കില്‍ ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് (ഇഎസ്ടിപി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നാം ഘട്ട ത്തില്‍ 93 നഗരങ്ങളിലെ 12000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 35 പരിശീലന ഏജന്‍സികളുമായി കുടുംബശ്രീ ധാരണയിലെത്തി. കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  2016ലാണ് എന്‍യുഎല്‍എമ്മിന്റെ ഭാഗമായി കുടുംബശ്രീ നൈപുണ്യ പരിശീലനം നല്‍കി തുടങ്ങിയത്. ഇതുവരെ 16000 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാനാകും. മൂന്ന് മാസം മുതല്‍ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) സര്‍ട്ടിഫിക്കറ്റാകും ലഭിക്കുക. 12000ത്തില്‍ 5300 പേര്‍ക്ക് റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.

   അതാത് നഗരസഭകളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസുകളില്‍ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസില്‍ നിന്നോ 155330 എന്ന ടോള്‍ഫ്രീ നമ്പരില്‍ (കുടുംബശ്രീ എന്‍യുഎല്‍എം നൈപുണ്യ പരിശീലനത്തിനായുള്ള പ്രത്യേക നമ്പര്‍) നിന്നോ വിശദ വിവരങ്ങള്‍ ലഭിക്കും. വിവരസാങ്കേതിക വിദ്യ, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിങ്, ഇലക്ട്രോണി ക്‌സ്, ആയുര്‍വേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കോഴ്‌സുകളുണ്ട്. അക്കൗണ്ടന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍- ഇലക്ട്രോണിക്‌സ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയര്‍ സോഫ്ട്‌വെയര്‍ ഡെവല പ്പര്‍, ഫാഷന്‍ ഡിസൈനര്‍, കാഡ് ടിസൈനര്‍ തുടങ്ങിയ 54 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു.

  ചടങ്ങില്‍ എന്‍യുഎല്‍എം പ്രൊജക്ട് അസിസ്റ്റന്റ് അഞ്ജു ആനന്ദ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ പി. രാജേഷ് കുമാര്‍, എസ്. മേഘ്‌ന എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് അസിസ്റ്റന്റ് അദിതി മോഹന്‍ നന്ദി പറഞ്ഞു.

 

Content highlight
Kudumbashree-NULM- Employment through Skill trainiing and placement -Free Training

ബാങ്ക് ലിങ്കേജ് മേഖലയിലെ സമഗ്ര മികവ്, കുടുംബശ്രീക്കും സി.ഡി.എസുകള്‍ക്കും നബാര്‍ഡിന്‍റെ സംസ്ഥാനതല അവാര്‍ഡ്

Posted on Friday, July 19, 2019

2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്ക് മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക്  ലഭിച്ചു.

നബാര്‍ഡിന്‍റെ മുപ്പത്തിയെട്ടാം സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍  സംഘടിപ്പിച്ച ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജിജി. ആര്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ നായര്‍ വി.എസ്, നീതു പ്രകാശ് എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

2018-19 സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍ക്കായി 4132 കോടി രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ് ലഭിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ബാങ്കുകളുമായുള്ള ഏകോപനം ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതും ശ്രദ്ധേയ നേട്ടമായി.. അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിലൂടെ അവര്‍ക്ക് ഉപജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായകരമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്. ഇതില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 540 അയല്‍ക്കൂട്ടങ്ങളില്‍ 9430 സ്ത്രീകള്‍ അംഗങ്ങളാണ്. ഇതില്‍ 385 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി 8.14 കോടി രൂപയോളം ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

പൂതാടി ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളിലായി 540 അല്‍ക്കൂട്ടങ്ങളും ഇതില്‍ 7894 അംഗങ്ങളുമുണ്ട്. ഇതിലെ 199 അയല്‍ക്കൂട്ടങ്ങള്‍ക്ക്  18 കോടി രൂപയുടെ ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനു പുറമേ കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ടു കോടി രൂപയുടെ ബാങ്ക് വായ്പയും ലഭ്യമാക്കാന്‍ സി.ഡി.എസിനു കഴിഞ്ഞു. കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് തൊഴില്‍ മേഖല ശക്തിപ്പെടുത്താന്‍ ഈ ലിങ്കേജ് വായ്പ സഹായകമായി. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 128 അയല്‍ക്കൂട്ടങ്ങള്‍ക്കായി പതിനൊന്ന് കോടിയിലേറെ രൂപയുടെ ലിങ്കേജ് വായ്പയാണ് സിഡിഎസ് മുഖേന  ലഭ്യമാക്കിയത്.

വള്ളിക്കുന്ന് സി.ഡി.എസിനെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്സണ്‍ ഷീബ, വൈസ് ചെയര്‍പേഴ്സണ്‍ ശാരദ കെ.ടി, കണ്‍വീനര്‍മാരായ വല്‍സല. ഓ,  രജനി, ഗീത, കമല, പൂതാടി സി.ഡി.എസിനു വേണ്ടി ചെയര്‍പേഴ്സണ്‍ ബിന്ദു പി.കെ, വെളിയനാടിനു വേണ്ടി ചെയര്‍പേഴ്സണ്‍ രമ്യ സന്തോഷ്, വൈസ് ചെയര്‍പേഴ്സണ്‍ യശോദ. കെ.ജി, അക്കൗണ്ടന്‍റ് സന്തോഷ്കുമാര്‍ എന്നിവര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസനില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു.

Content highlight
ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്

പ്രളയബാധിതര്‍ക്കായി 36 വീടുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീക്ക് ഹഡ്കോ രണ്ടു കോടി രൂപ നല്‍കും

Posted on Friday, July 12, 2019

തിരുവനന്തപുരം:  പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ 36 കുടുംബങ്ങള്‍ക്ക്    വീടു നിര്‍മിച്ചു നല്‍കാന്‍ ഹഡ്കോ കുടുംബശ്രീയ്ക്ക്  രണ്ടു കോടി രൂപ നല്‍കും. ഹഡ്കോയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണിത്.  പ്രളയത്തില്‍ പൂര്‍ണമായും വീടു നഷ്ടപ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടു നിര്‍മിക്കുന്നതിനായി ധനസഹായം നല്‍കണമെന്നുള്ള കുടുംബശ്രീയുടെ ആവശ്യപ്രകാരമാണ് ഹഡ്കോ ഫണ്ട് അനുവദിച്ചത്.  പദ്ധതി തുകയുടെ ആദ്യ ഗഡുവായി ഹഡ്കോ 33.6 ലക്ഷം രൂപ കുടുംബശ്രീക്ക് കൈമാറി.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നീ നഗരസഭകളിലും  ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക. ഇതു പ്രകാരം രണ്ടു  നഗരസഭയിലും  പഞ്ചായത്തിലും 12 വീടുകള്‍ വീതം ആകെ 36 വീടുകള്‍ നിര്‍മിക്കും. കുടുംബശ്രീയുടെ തന്നെ വനിതാകെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേനയായിരിക്കും ഈ 36 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീനാ ഫീലിപ്പോസ് എന്നിവര്‍ നേരത്തേ ഒപ്പു വച്ചിരുന്നു.   

പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിച്ച സര്‍വേ നടത്തിയതില്‍ നിന്നും സര്‍ക്കാര്‍ തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 36 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഭവന നിര്‍മാണത്തിനായി ഹഡ്കോ സാമ്പത്തിക സഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഭവനം നിര്‍മിക്കാന്‍ 5.6 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ആദ്യ ഗഡു നല്‍കിയതിനു പുറമേ പദ്ധതി നടപ്പാക്കാനാവശ്യമായ ബാക്കി ഫണ്ട് ഹഡ്കോയില്‍ നിന്നും കുടുംബശ്രീക്ക് ലഭ്യമാകുന്ന മുറയ്ക്ക് ഈ തുക പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ ജില്ലാ മിഷനുകളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും. ഈ തുക ഉപയോഗിച്ച്  ഗുണനിലവാരമുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങി വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളെ കൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഭവനനിര്‍മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മേല്‍നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുമുള്ള ചുമതല കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കായിരിക്കും. ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി 36 വീടുകളും ഗുണഭോക്താക്കള്‍ക്ക്  കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  ആറ് മാസത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.  

ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ 36 വീടുകളുടെ നിര്‍മാണം കൂടി ഏറ്റെടുത്തു ചെയ്യുന്നതോടെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് നിര്‍മാണ മേഖലയില്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പരിശീലനം നേടിയ 279 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ വിവിധ പദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രളയബാധിതര്‍ക്കായി രാമോജി ഫിലിം സിറ്റി നല്‍കുന്ന 116 ഭവനങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നത് കുടുംബശ്രീ വനിതാ യൂണിറ്റുകളാണ്. വീടൊന്നിന് ആറു ലക്ഷം വീതം ആകെ ഏഴു കോടി രൂപയാണ് രാമോജി ഫിലിം സിറ്റി  കുടുംബശ്രീക്കു നല്‍കുന്നത്. ഇതില്‍ 85 ഭവനങ്ങളുടെ  നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബാക്കി 31 ഭവനങ്ങളുടെ നിര്‍മാണവും നടന്നു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ എടയ്ക്കാട്ട്വയലില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നാല്‍പതു വീടുകള്‍ പണിതത് കുടുംബശ്രീ വനിതകളാണ്. ഇപ്പോള്‍ കൊല്ലം ജില്ലയിലെ അലക്കുകുഴി കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി ഭവനം നിര്‍മിച്ചു നല്‍കുന്നതും കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ വീടുകളുടെ താക്കോല്‍ദാനം ചിങ്ങം ഒന്നിന് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കെട്ടിട നിര്‍മാണ രംഗത്തെ ഈ മികവ് മുന്‍നിര്‍ത്തിയാണ് ഹഡ്കോയുടെ സാമ്പത്തിക സഹായം ഉപയോഗിച്ചു കൊണ്ട് നിര്‍മിക്കുന്ന 36 ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള അവസരവും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചത്.

 

Content highlight
വീടുകള്‍ പണിതു നല്‍കുന്നത് കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍