വാര്‍ത്തകള്‍

നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി കര്‍മ്മ പദ്ധതി ആസൂത്രണം - കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം സമാപിച്ചു

Posted on Friday, September 23, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.  

 നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.

 കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍  കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

 

up

 

Content highlight
kudumbashree condicts training for master trainers for UPRP

അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, September 20, 2022

സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍  ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടര്‍ ജാഫര്‍ മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ ബ്രാഞ്ച് അധികൃതര്‍ തന്നെ  കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്‍റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിജി ആര്‍.എസ്., നീതു എല്‍. പ്രകാശ്, യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഹെഡ് സുജിത് എസ്. തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സിജിന്‍ ബി.എസ്. എന്നിവര്‍ സെപ്റ്റംബര്‍ 19ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

unio


 

Content highlight
Kudumbashree signs MoU with Union Bank for the disbursement of fast linkage loans to NHGsml

ലക്കി ബില്‍ സമ്മാന പദ്ധതി- പ്രതിദിന വിജയികള്‍ക്ക് കുടുംബശ്രീ ഗിഫ്റ്റുകൾ

Posted on Monday, September 19, 2022
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബില് സമ്മാന പദ്ധതിയിലെ പ്രതിദിന വിജയികള്ക്കുള്ള സമ്മാനങ്ങള് തയാറാക്കി നല്കി കുടുംബശ്രീയും. പ്രതിദിന വിജയികളാകുന്ന 50 പേരില് 25 പേര്ക്കുള്ള ഗിഫ്റ്റ് ഹാംപറാണ് കുടുംബശ്രീ നല്കന്നത്. കുടുംബശ്രീ സംരംഭകരുടെ 10 ഉത്പന്നങ്ങളാണ് ഒരു ഹാംപറിലുണ്ടാകുക.
 
കണ്ണൂര് ബ്രാൻഡ് , അട്ടപ്പാടിയിലെ ഹില് വാല്യു ബ്രാൻഡ് എന്നീ ബ്രാന്ഡ് ഉത്പന്നങ്ങള്ക്കൊപ്പം ഊര്ജ്ജശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റിന്റെയും കുളിർമ യൂണിറ്റിന്റെയും ഉത്പന്നങ്ങളാണ് കുടുംബശ്രീ നല്കുന്ന ഗിഫ്റ്റ് ഹാംപറിലുള്ളത്. ഉത്പന്നങ്ങള് പായ്ക്ക് ചെയ്ത് തയാറാക്കി, ജി.എസ്.ടി വകുപ്പ് നല്കുന്ന വിജയികളുടെ വിലാസത്തിലേക്ക് കുടുംബശ്രീ അയച്ചു നല്കുന്നു.
 
സേവനങ്ങള് സ്വീകരിക്കുമ്പോഴോ, സാധനങ്ങള് വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നല്കുമ്പോഴോ തുടങ്ങിയ ഏതു സാഹചര്യത്തിലും ഉപദോക്താക്കള്ക്ക് ലഭിക്കുന്ന ബില്ലുകള് അപ് ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്ന പദ്ധതിയാണ് ലക്കി ബില് പദ്ധതി. ലക്കി ബില് മൊബൈല് ആപ്പ് മുഖേനയാണ് മത്സരത്തില് പങ്കെടുക്കാനാവുക.
 
മത്സര രീതിയും സമ്മാനങ്ങളും
⏺️ ഒരു ബില് അപ്‌ലോഡ് ചെയ്താല് അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും (25 പേര്ക്ക് കുടുംബശ്രീയും 25 പേര്ക്ക് വനശ്രീയും നല്കുന്ന ആയിരം രൂപ മൂല്യമുള്ള സമ്മാനം) കൂടാതെ, പ്രതിവാരം (കെ.ടി.ഡി.സി ഹോട്ടലുകളില് 3 പകല് /2 രാത്രി സകുടുംബ താമസ സൗകര്യം), പ്രതിമാസം (ഒന്നാം സമ്മാനം - 10 ലക്ഷം രൂപ, രണ്ടാം സമ്മാനം 5 പേര്ക്ക് രണ്ട് ലക്ഷം വീതം, മൂന്നാം സമ്മാനം 5 പേര്ക്ക് ഒരു ലക്ഷം വീതം), ബംബര് (25 ലക്ഷം) എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കും.
⏺️ ബില് അപ്‌ലോഡ് ചെയ്യുന്നതിന് ജി.എസ്.ടി ലക്കി ബില് ആപ്പ് ഇന്സ്റ്റാള് ചെയ്യുക. ഇന്സ്റ്റാള് ചെയ്യുമ്പോള് ഒ.ടി.പി ലഭിക്കുകയും തുടര്ന്ന് പേര്, വിലാസം, ഇ-മെയില്, മൊബൈല് നമ്പര് എന്നിവ നല്കി പിന് സെറ്റ് ചെയ്യുകയും വേണം. സമ്മാനം നേടുമ്പോള് ഈ വിലാസത്തിലാണ് അയച്ചു നല്കുന്നത്.
⏺️ബില് അപ്‌ലോഡ് ചെയ്യുന്നതിനായി നാം സെറ്റ് ചെയ്ത PIN ഉപയോഗിച്ച് ഈ App ഓപ്പണ് ചെയ്ത് ബില്ലിന്റെ ഫോട്ടോ എടുക്കുക. ഈ സമയം ജി.എസ്.ടി നമ്പര്, ബില് നമ്പര്, തീയതി, തുക തുടങ്ങിയവ ഓട്ടോമാറ്റിക് ആയി കാണിക്കും. ഏതെങ്കിലും വിവരങ്ങള് അപ്രകാരം വന്നില്ലെങ്കിലോ, തെറ്റായി കാണിച്ചാലോ അത് ടൈപ്പ് ചെയ്ത് / തിരുത്തി നല്കുക.
⏺️ഏതു തരം ബില്ലുകളും അപ് ലോഡ് ചെയ്യാമെങ്കിലും GST രജിസ്‌ട്രേഷന് ഉള്ള ബില്ലുകള് മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും വാങ്ങുന്ന ബില്ലുകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. എന്നാല് അത് നറുക്കെടുപ്പിന് പരിഗണിക്കില്ല. കച്ചവടക്കാര് തമ്മിലുള്ള ബില്ലുകളും പരിഗണിക്കില്ല.)
⏺️ സമ്മാനം ലഭിക്കുന്നതിനുള്ള സാധ്യതയ്ക്ക് ബില്ലുകളുടെ തുകയ്ക്ക് പ്രധാന്യമുണ്ട് എന്നതാണ്. അതായത്, ബില്ലിലെ ഓരോ ആയിരം രൂപാ മൂല്യത്തിനും ഒരു സമ്മാനക്കൂപ്പണ് എന്ന നിലയില് ഒരു ബില്ലിന് പരമാവധി 20 കൂപ്പണ് വരെ കണക്കാക്കിയാണ് ആ ഒരു ബില്ലിനെ നറുക്കെടുപ്പില് ഉള്പ്പെടുത്തുന്നത്. അതിനാല് ബില്ലിലെ മൂല്യത്തിനനുസരിച്ച് നറുക്കെടുപ്പില് വിജയിയാകാനുള്ള സാധ്യതയും കൂടുതലാണ്. (ഒരു ബില്ല് ഒരു തവണ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ. ബില്ലിലെ ഏറ്റവും കുറഞ്ഞ തുക 200 രൂപ എങ്കിലും വേണം. പരമാവധി തുകയ്ക്ക് പരിധിയില്ല. ഓരോ നറുക്കെടുപ്പിനും ബന്ധപ്പെട്ട കാലയളവില് അപ്ലോഡ് ചെയ്ത ബില്ലുകളാണ് പരിഗണിക്കുന്നത്.)
⏺️ ലക്കി ബില് ആപ്പ് Play Store ല് നിന്നും ഡൗണ്ലോഡ് ചെയ്യാന് -
 
lucky

 

Content highlight
Lucky Bill Contest- Kudumbashree is providing gift hampers for daily winners

'സുദൃഢം-2022': സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശന ക്യാമ്പെയ്‌നുമായി കുടുംബശ്രീ

Posted on Sunday, September 18, 2022

കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സുദൃഢം-2022' സംസ്ഥാനതല ക്യാമ്പെയ്‌ന് തുടക്കമായി. കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവരേയും അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വിട്ടു പോയവരേയും കണ്ടെത്തി ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം. 1071 സി.ഡി.എസ്, 19,438 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 3,06,551 അയല്‍ക്കൂട്ടങ്ങളും ഇതില്‍ പങ്കാളികളാകും. ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ പങ്കെടുത്ത യോഗത്തില്‍  എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പദ്ധതി വിശദീകരണം നടത്തി.  

  പുതിയ അയല്‍ക്കൂട്ട രൂപീകരണം, പുതുതായി കടന്നു വരുന്നവും വിട്ടുപോയവരുമായ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കല്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് കണക്കെഴുത്ത് പരിശീലനം നല്‍കല്‍ എന്നിവയാണ് രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ. കൂടാതെ തീരദേശ, ന്യൂനപക്ഷ, പട്ടികവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടെ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം ഉറപ്പു വരുത്തും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്കായി പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവര്‍ക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കും.

  കുടുംബശ്രീ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് രണ്ടാഴ്ച നീളുന്ന സുദൃഢം ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസുകള്‍ക്കുള്ള പരിശീലനം ഈ മാസം 19ന്  സംഘടിപ്പിക്കും. ഇതിനു ശേഷം സി.ഡി.എസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എ.ഡി.എസുകള്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന, ജില്ലാ മിഷനുകള്‍ സംയുക്തമായി നിര്‍വഹിക്കും.

 

postr

 

Content highlight
Kudumbashree launches sudrudam campaign

കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്

Posted on Wednesday, September 14, 2022

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച 1102 സി.ഡി.എസ്തല ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 14.13 കോടിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 4.81 കോടി രൂപയും ലഭിച്ചു. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഇതിന്‍റെ നേട്ടം.


പ്രളയത്തിനും കോവിഡ് ദുരിതകാലത്തിനും ശേഷം ഇതാദ്യമാണ് ഓണ വിപണിയില്‍ നിന്നും കുടുംബശ്രീ  ഇത്ര വലിയ വിറ്റുവരവ്  നേടുന്നത്. കഴിഞ്ഞ വര്‍ഷം നേടിയ 9.67 കോടി രൂപയുടെ ഇരട്ടിയോളമാണിത്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 2.90 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 2.62 കോടി രൂപയുടെ വിറ്റുവരവ് നേടി കോഴിക്കോട് ജില്ല രണ്ടാമതെത്തി. 2.52 രൂപയുടെ വിറ്റുവരവ് നേടി ആലപ്പുഴ ജില്ലയാണ് മുന്നാമത്.

സംരംഭകരുടെ മികച്ച പങ്കാളിത്തം കൊണ്ടും ഇപ്രാവശ്യം ഓണച്ചന്തകള്‍ ശ്രദ്ധേയമായി. ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച സി.ഡി.എസ്തല  ഓണച്ചന്തകളില്‍ 35383 സൂക്ഷ്മസംരംഭ യൂണിറ്റുകളും 17475 കുടുംബശ്രീ കര്‍ഷക സംഘങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങളെത്തിച്ചു. ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി, സപ്ളൈക്കോ വകുപ്പുകളുമായി സഹകരിച്ചു സംഘടിപ്പിച്ച വിപണനമളകളിലും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി. ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കിയതിനൊപ്പം മികവുറ്റ സംഘാടനവും കാര്യക്ഷമമായ  ഏകോപനവും ഓണച്ചന്തകളുടെ വിജയത്തിനു വഴിയൊരുക്കി.

കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഓണം വിപണി. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് മാന്ദ്യത്തില്‍ നിറം മങ്ങിയെങ്കിലും ഇത്തവണ ഗ്രാമ നഗര സി.ഡി.എസുകളില്‍ ഓണച്ചന്തകളുടെ സംഘാടനം ഒരു പോലെ സജീവമാക്കുന്നതില്‍ കുടുംബശ്രീ വിജയിച്ചു. കോവിഡ് ഭീഷണിയകന്ന് പൊതുവിപണി ഉഷാറായതും സഹായകമായി.
 
onam

 

 
Content highlight
sales of 18.94 crores through Kudumbashree Onam market

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണം: മന്ത്രി അഡ്വ. ആന്‍റണി രാജു

Posted on Tuesday, September 6, 2022

കുട്ടികള്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടണമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്‍റണി രാജു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ബാലസഭാംഗങ്ങള്‍ക്കായി പഴയ നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്‍റ് സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമെന്നത് വിവിധ മേഖലകളില്‍ നേടുന്ന അറിവിനൊപ്പം സാമൂഹ്യപ്രതിജ്ഞാബദ്ധതയും ഉത്തരവാദിത്വ ബോധവും പുലര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വ്യക്തിയുടെ സമഗ്ര വികാസമാണ്. എല്ലാ മേഖലയിലും അറിവ് നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ ബാലപാര്‍ലമെന്‍റ്. നിയമസഭയും പാര്‍ലമെന്‍റും ഉള്‍പ്പെടെയുള്ള ജനാധിപത്യസംവിധാനവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന ബാലപാര്‍ലമെന്‍റ് പരിശീലനങ്ങള്‍ കുട്ടികളില്‍ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളര്‍ത്താന്‍ സഹായകമാകും. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുളള കരുത്ത് ചെറുപ്രായത്തില്‍ തന്നെ നേടണമെന്നു പറഞ്ഞ മന്ത്രി  ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭാവിയില്‍ നിയമസഭയിലേക്ക് കടന്നു വരാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടന്ന ബാലപാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കല്‍, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി.

രാഷ്ട്രപതിയായി ജെസി അലോഷ്യസ്(ആലപ്പുഴ), പ്രധാനമന്ത്രിയായി നന്ദന വി(എറണാകുളം), സ്പീക്കറായി കാദംബരി വിനോദ് (കോഴിക്കോട്), ഡെപ്യൂട്ടി സ്പീക്കറായി ആരോമല്‍ ജയകുമാര്‍(ആലപ്പുഴ), പ്രതിപക്ഷ നേതാവായി സയന്‍ സജി(മലപ്പുറം)എന്നിവര്‍ ബാലപാര്‍ലമെന്‍റില്‍ പങ്കെടുത്തു. അഭിജിത് വി.എസ്, കൃഷ്ണേന്ദു സി.പി എന്നിവര്‍ യഥാക്രമം ധനകാര്യമന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായി. അഭിനന്ദ് കെ(എറണാകുളം), ആദില്‍ എ(ആലപ്പുഴ), ഫാത്തിമ ദുഫൈമ(കണ്ണൂര്‍), ശിവാനി സന്തോഷ് (ആലപ്പുഴ),ദിയ ജോസഫ് (എറണാകുളം) ഷബാന ഷൗക്കത്ത്(തിരുവനന്തപുരം), എബ്രോണ്‍ സജി(എറണാകുളം), പവിത്ര കെ.ടി (എറണാകുളം), സ്നേഹ കെ.എസ്(കണ്ണൂര്‍), ഐശ്വര്യ പ്രജിത്(ആലപ്പുഴ) എന്നിവര്‍ മറ്റു മന്ത്രിമാരായി. സനുഷ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍.ആര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലസഭാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പബ്ളിക് റിലേഷന്‍സ്  ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.നജീബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ കൃതജ്ഞത അറിയിച്ചു. സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

minister antony

 

Content highlight
kudumbashree organized state bala parliament

ചുവട്-2022: കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സമാപിച്ചു

Posted on Monday, September 5, 2022

പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതിയ വേഗവും ഊര്‍ജവും നല്‍കുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' പൂര്‍ത്തിയായി. ഏഴാമത് ബാച്ചിന്‍റെ പരിശീലനമാണ് 2-9-2022 ന്‌
അവസാനിച്ചത്.  ഇതോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി കഴിഞ്ഞ ഒന്നര മാസമായി നടത്തി വന്ന എല്ലാ പരിശീലനവും പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എല്ലാ ബാച്ചിലും പങ്കെടുത്തു സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന  ചെയ്ത് സംസാരിച്ചു.

തിരുവനന്തപുരം മണ്‍വിള അഗ്രകള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സി.ഡി.എസ് അധ്യക്ഷമാര്‍ക്കും പരിശീലക ടീമുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹേമലത സി.കെ അധ്യക്ഷത വഹിച്ചു.
     
സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഭരണനിര്‍വഹണശേഷിക്കൊപ്പം അക്കാദമിക് മികവും പ്രഫഷണലിസവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ഇത്തവണ ലക്ഷ്യമിട്ടത്. ഇതിന്‍റെ ഭാഗമായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുന്‍ പ്രോഗ്രാം ഓഫീസറുമായ എം.രാമനുണ്ണി എന്നിവരുമായി സംവദിക്കാനുള്ള അവസരവും സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ലഭ്യമാക്കിയത് ഏറെ ഫലപ്രദമായി. കൂടാതെ കിലയുടെ നേതൃത്വത്തില്‍ മൂന്നു ബാച്ചുകളുടെ പരിശീലനവും സംഘടിപ്പിച്ചു.

ഫലപ്രദമായ ആസൂത്രണവും സംഘാടനമികവും ഒരുമിച്ച 'ചുവട് 2022' കുടുംബശ്രീയുടെ നേതൃത്വത്തില്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് ഇതുവരെ  നല്‍കിയിട്ടുള്ളതില്‍ ഏറ്റവും  വിപുലമായ പരിശീലന പരിപാടിയായി മാറി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ  എന്നിവര്‍ പരിശീലന വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും രൂപവല്‍ക്കരണത്തിലും നേതൃത്വം നല്‍കിയത് പരിപാടിക്ക് കൂടുതല്‍ പ്രഫഷണല്‍ സമീപനം കൈവരിക്കാന്‍ സഹായകമായി. കൂടാതെ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, സംസ്ഥാന മിഷന്‍ ഉദ്യോഗസ്ഥരും പരിശീലന ഗ്രൂപ്പ് അംഗങ്ങളും ഇതില്‍ പങ്കാളികളായി.  
 
ഒന്നര മാസം നീണ്ടു നിന്ന പരിശിലന പരിപാടിയുടെ വിജയത്തിനു പിന്നില്‍ കുടുംബശ്രീയുടെ ദൃഢനിശ്ചയത്തിനൊപ്പം പരിശീലക ഗ്രൂപ്പുകളില്‍ നിന്നുള്ള അറുപതോളം അംഗങ്ങളുടെ നിരന്തര അധ്വാനവുമുണ്ട്.  ദൂരെയുള്ള ജില്ലകളില്‍ നിന്നും കൈക്കുഞ്ഞുങ്ങളുമായി പരിശീലനത്തിനെത്തിയവര്‍ക്കും തുണയായത് ഇവരുടെ സ്നേഹവും കരതലുമാണ്. കുഞ്ഞുങ്ങളുടെ പകല്‍പരിപാലനം ഏറ്റെടുത്തതു മുതല്‍ ക്യാമ്പിലെത്തുന്നവരുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിച്ചതും ഇവരുടെ നേതൃത്വത്തിലാണ്.  കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി നന്ദിയും പറഞ്ഞു.

 

ed

 

Content highlight
'Chuvad 22': State Level Training Programme for Kudumbashree CDS Chairpersons concludeden

മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററെ കുടുംബശ്രീ ഉപഹാരം നൽകി ആദരിച്ചു

Posted on Friday, September 2, 2022
സ്ഥാനമൊഴിയുന്ന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്ററെ കുടുംബശ്രീ ഉപഹാരം നൽകി ആദരിച്ചു. സ്വരാജ് ഭവനിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് മന്ത്രിയ്ക്ക് ഉപഹാരം നൽകി.
 
പുതിയ കർമ്മ മണ്ഡലത്തിൽ ഉജ്ജ്വല ശോഭയോടെ തിളങ്ങാൻ ബഹുമാനപ്പെട്ട എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കുടുംബശ്രീ കുടുംബത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
 
kshree

 

തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് ഉപഹാരം നൽകുന്നു. മന്ത്രി പത്നി പി.കെ. ശ്യാമള, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ.എ.എസ് , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ജഹാംഗീർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മൈന ഉമൈബാൻ എന്നിവർ സമീപം

Content highlight
Kudumbashree felicitated m.v. govindan master

വായനാപക്ഷാചരണം: കുടുംബശ്രീ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ അഭിരാം പവിത്രന് ഒന്നാം സ്ഥാനം

Posted on Friday, September 2, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 'സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സര ത്തില്‍ അഭിരാം പവിത്രന്‍. ഒ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ഐ.ടി മദ്രാസില്‍ ഇന്‍റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി യായ അഭിരാം.

  പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ് പി.പി രണ്ടാം സ്ഥാനവും കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജില്‍ ബി.എസ്.സി ഫിസിക്സ്  വിദ്യാര്‍ത്ഥിനിയായ നീലിമ വാസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ ഹരിവിന്ദ്നാഥ് വി.പി (എം.എഡ് വിദ്യാര്‍ത്ഥി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍, കേരള യൂണിവേഴ്സിറ്റി), ശിവരഞ്ജിനി ജി.ബി (എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍, ഗവണ്‍മെന്‍റ് ലോ കോളേജ് തിരുവനന്തപുരം) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 1000 രൂപയാണ് ക്യാഷ് അവാര്‍ഡ്. കൂടാതെ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

essay

 

Content highlight
essay competition winners announced

സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, September 1, 2022

കുടുംബശ്രീയെന്ന ഊര്‍ജ്ജ സ്രോതസ് ഉപയോഗിച്ചു കൊണ്ട് സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ  അവസാന ബാച്ചിന്‍റെ മൂന്നാം ദിനം സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനകരമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സാക്ഷരാ പ്രവര്‍ത്തനവും ജനകീയാസൂത്രണവും പോലുള്ള വിപ്ളവകരമായ മാറ്റങ്ങളുടെ പിന്തുടര്‍ച്ചയാണ് കുടുംബശ്രീയും. കേരളം വികസനത്തിലേക്ക് നീങ്ങുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കൈവരിച്ച പുരോഗതിയാണ്. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതിന് കുടുംബശ്രീക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കെഡിസ്കുമായി ചേര്‍ന്ന് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയണം.

പുതുതായി രൂപീകരിച്ച 19555 ഓക്സിലറി ഗ്രൂപ്പുകളെ പ്രാദേശിക തലത്തില്‍ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും ആഗോള വിപണിയില്‍ ഇടം നേടാന്‍ കഴിയുന്ന വിധത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകണം. ക്രിയാത്മക ചിന്ത കൊണ്ടും സാമൂഹ്യ പ്രതിജ്ഞാബദ്ധതയോടെയുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം.  നിരന്തരമായ നവീകരണത്തിലൂടെ ഈ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തി കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.    

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പുതുതായി ചുമതലയേറ്റ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കുളള പരിശീലനമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ജൂലൈ 29നാണ് പരിശീലനം ആരംഭിച്ചത്. ആകെ ഏഴു ബാച്ചുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന്‍റെ പരിശീലനം പൂര്‍ത്തിയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും  സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍ വില്‍ഫ്രഡ് നന്ദിയും പറഞ്ഞു. കുടുംബശ്രീയുടെ പത്തൊമ്പത് പരിശീലക ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത്തേഴ് പേരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇപ്പോള്‍ നടന്നു വരുന്ന അവസാന ബാച്ചിന്‍റെ പരിശീലനം വെള്ളിയാഴ്ച പൂര്‍ത്തിയാകും.

 

 

minister

 

Content highlight
minister mv govindan master interacts with cds chairpersons