വാര്‍ത്തകള്‍

റീബില്‍ഡ് കേരള: കുടുംബശ്രീയുടെ 250 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Posted on Friday, November 22, 2019

 * ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 205 കോടി രൂപ
* പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമര്‍പ്പിച്ച 250 കോടി രൂപയുടെ വിശദമായ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രളയക്കെടുതികള്‍ അനുഭവിക്കേണ്ടി വന്ന രണ്ടു ലക്ഷം ആളുകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുക, 1.6 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്നിവയ്ക്കായി സമര്‍പ്പിച്ച പദ്ധതിയ്ക്കാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ക്യാബിനറ്റ് അംഗീകാരത്തോടെ സര്‍ക്കാര്‍ ഉത്തരവ് (ജി.ഓ.നമ്പര്‍ 28/2019/ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്,  തീയതി 15/ 11/ 19)  ലഭിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കുടംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.  
 
 250 കോടി രൂപയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 45 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഉപജീവന പദ്ധതികളില്‍ പതിനായിരം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അയ്യായിരത്തോളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേര്‍ക്ക് ഇലക്ട്രിക്കല്‍, പ്ളംബിങ്ങ് തുടങ്ങിയ  മേഖലകളില്‍ പരിശീലനം നല്‍കി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിന്‍ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.  കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ളോക്കിലും സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും അറുനൂറു സി.ഡി.എസുകള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുന്നതിനായി കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്.

Content highlight
10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക

കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിയമസഭാ സമുച്ചയത്തില്‍ ' ഗോത്രപ്പെരുമ-2019' ന് തുടക്കം

Posted on Friday, November 22, 2019

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ആദിവാസി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള 'ഗോത്രപ്പെരുമ-2019' ന് തുടക്കമായി. പട്ടികജാതി പട്ടികവര്‍പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍റെ  അധ്യക്ഷതയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കറും മന്ത്രിയും ഒരുമിച്ച് മേള സന്ദര്‍ശിച്ചു. ഇവരെ കൂടാതെ മന്ത്രിമാരായ  ഇ.ചന്ദ്രശേഖരന്‍,  അഡ്വ.കെ.രാജു, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ,എം.എല്‍.എമാര്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ എന്നിവരും മേള സന്ദര്‍ശിച്ചു.

നിയമസഭാ സമുച്ചയത്തിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ മേളയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തിരക്കായി. കുടംപുളി, കുരുമുളക്, ചെറുതേന്‍, കൂവപ്പൊടി, ചോളം, റാഗിപ്പൊടി, കാട്ടുതേന്‍, മഞ്ഞള്‍പ്പൊടി എന്നിവയ്ക്കായിരുന്നു ഏറെ ആവശ്യക്കാരെത്തിയത്. എള്ള്, കറുപ്പപ്പട്ട എന്നിവയും ഏറെ വിറ്റഴിഞ്ഞു.  ഇടുക്കി ജില്ലയില്‍  നിന്നും ഉല്‍പന്നങ്ങളുമായി എത്തിയത് ഭാസ്ക്കരന്‍ കാണി, രാധാമണി എന്നിവരാണ്. അട്ടപ്പാടിയില്‍ നിന്നും മുരുഗി, തങ്കമണി തൃശൂരില്‍ നിന്നും പട്ടികവര്‍ഗ അനിമേറ്റര്‍മാരായ സുമിത, വില്‍സി എന്നിവരുമാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്.

തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസികള്‍ ഉല്‍പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങളും ഇവര്‍ കാട്ടില്‍ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങളുമാണ് നിയമസഭാ സമുച്ചയത്തില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മൂവായിരത്തി ഇരുനൂറിലേറെ കര്‍ഷകരുണ്ട്. ഇരുള, കുറുമ്പ, മുഡുഗ വിഭാഗത്തില്‍ പെട്ടവരാണ് ഈ കര്‍ഷകര്‍. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെല്ലാം  'ഹില്‍ വാല്യു' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. 35 കര്‍ഷകരില്‍ നിന്നും ശേഖരിച്ച റാഗി, ചാമ, തിന, വരക്, കമ്പ്, ചോളം, ചോളപ്പൊടി, തേന്‍, കുന്തിരിക്കം, കുരുമുളക്, അമര, തുമര, കറുവപ്പട്ട, വാളന്‍പുളി, കുടംപുളി, കാപ്പിപ്പൊടി, എള്ള്, മഞ്ഞള്‍പ്പൊടി, ചോളം, കാന്താരി മുളക് എന്നീ ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്.

തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കാനനം അതിരപ്പിള്ളി' എന്ന പേരില്‍ പുറത്തിറക്കുന്ന തേന്‍, കാപ്പിപ്പൊടി, കുരുമുളക് കൂടാതെ ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കുറവന്‍ കുറത്തി' എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളായ തേന്‍, കൂവപ്പൊടി എന്നിവയും പ്രദര്‍ശന വിപണന മേളയിലുണ്ട്. 'കാനനം അതിരപ്പിള്ളി' ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ് ബ്രാന്‍ഡിങ്ങ് എന്നിവയ്ക്ക് യു.എന്‍.ഡി. പിയുടെ സാങ്കേതിക പിന്തുണ ലഭിച്ചിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്‍റെ (എസ്.വി.ഇ.പി) ഭാഗമായാണ് ഇടുക്കി ജില്ലയില്‍ പരമ്പരാഗത ആദിവാസി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്ങ് ഏര്‍പ്പെടുത്തിയത്.

രാവിലെ 8.30 മുതല്‍ വൈകുന്നേരം  ആറു മണി വരെയാണ് ഉല്‍പന്ന പ്രദര്‍ശന വിപണനം. നിയമസഭാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക്  ഗുണനിലവാരമുള്ള ആദിവാസി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുളള മികച്ച അവസരമാണിത്. മേള ഇന്ന് (21-11-2019) അവസാനിക്കും. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ദത്തന്‍.സി.എസ്, നിരഞ്ജന എന്‍.എസ്,  പ്രമോദ് കെ.വി, സ്റ്റേറ്റ്  അസിസ്റ്റന്‍റ് പ്രോഗ്രാംമാനേജര്‍ ഐശ്വര്യ, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

 

Content highlight
തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കാനനം അതിരപ്പിള്ളി' എന്ന പേരില്‍ പുറത്തിറക്കുന്ന തേന്‍, കാപ്പിപ്പൊടി, കുരുമുളക് കൂടാതെ ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കുറവന്‍ കുറത്തി' എന

വയോജന സൗഹൃദ സമൂഹം: കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, November 21, 2019

വയോജന സൗഹൃദ സമൂഹം എന്ന ആശയം മുനിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) സംയുക്തമായി ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നവംബര്‍ 19, 20 തീയതികളിലായാണ് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. 19ന് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വയോജന ക്ഷേമം ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവ മുഖേന നല്കുന്ന എല്ലാ സേവനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

  കേരളത്തിന് വ്യക്തമായ ഒരു വയോജന നയമുണ്ട്. ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള വിധത്തില്‍ വയോജനങ്ങളുടെ  ശാരീരിക മാനസിക സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തി  അന്തസോടെ ജീവിക്കാന്‍ പര്യാപ്തമാകുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വയോജനക്ഷേമം മുന്‍ നിര്‍ത്തി മിക്ക തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ വാര്‍ഷിക കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നിലവില്‍  നടപ്പാക്കി വരുന്ന പകല്‍വീട് അത്തരത്തില്‍ മികച്ച ഒരു  മാതൃകയാണ്.  ഇത്തരം പകല്‍വീടുകളില്‍ വയോജനങ്ങള്‍ക് അര്‍ഹമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനും നിലവിലെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പരിഹരിച്ചുകൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകള്‍ കുടുംബശ്രീ വഴി നിര്‍വഹിക്കുന്നതിനും സാധിക്കണം. സാങ്കേതികരംഗത്ത് മികച്ച വൈദഗ്ധ്യ ശേഷിയുള്ള വയോജനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവരുടെ കര്‍മശേഷിയും സേവനതല്‍പരതയും സമൂഹത്തിന്‍റെ ഗുണപരമായ പരിണാമത്തിനും വളര്‍ച്ചയ്ക്കും  ഉപയോഗിക്കാന്‍ സാധിക്കണം. പൊതുസമൂഹത്തിന്‍റെ ജാഗ്രതയും കരുതലും അനിവാര്യമായ ഒന്നാണ് വയോജനങ്ങളുടെ സുരക്ഷ. നിലവില്‍ സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കും വൃദ്ധര്‍ ഇരയാകേണ്ടി വരുന്ന സംഭവങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ വയോജനങ്ങളുടെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം  നല്‍കിക്കൊണ്ടുള്ള ഇടപെടലുകള്‍  ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് വിഭാവനം ചെയ്തു നടപ്പാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിനും ഇക്കാര്യത്തില്‍ ശ്രദ്ധേയവും മാതൃകാപരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. ഇനിയുമേറെ കാര്യങ്ങള്‍ സമൂഹത്തിനായി നിര്‍വഹിക്കാന്‍ കഴിയുമെന്നും അതിനുള്ള യുവത്വം വയോജനങ്ങള്‍ക്കുണ്ടെന്നും തെളിയിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയില്‍  അധിഷ്ഠിതമാക്കുന്നതോടൊപ്പം ഇത്തരം സേവനങ്ങള്‍ വയോജനങ്ങളുടെ അവകാശമായി കാണുന്ന തലത്തിലേക്ക് ബന്ധപ്പെട്ട നയങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു.

കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ലൈസേഷന്‍ സി.ഇ.ഓ സജിത് സുകുമാരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സെമിനാറിന്‍റെ  ആശയവും ലക്ഷ്യങ്ങളും വിശദമാക്കി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ കോബ്രഗേഡ് ഡോ.പി.കെ.ബി നായര്‍ ഡോ.കെ.ആര്‍ ഗംഗാധരന്‍,  ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍, ഡോ. ഇറുദയ രാജന്‍, മാത്യു ചെറിയാന്‍,  ഡോ.ഗീതാ ഗോപാല്‍, ഡോ.അരവിന്ദ് കസ്തൂരി, ഡോ.എം.ആര്‍.രാജഗോപാല്‍, ഡോ.എസ്.ശിവരാജു, ഡോ.പി.വി ഉണ്ണിക്കൃഷ്ണന്‍,  ഡോ.എം.അയ്യപ്പന്‍, ഹരിതമിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍, ആനന്ദ് കുമാര്‍, ബി.ആര്‍.ബി പുത്രന്‍ എന്നിവര്‍ പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി, സാമൂഹ്യനീതിയുടെ മാനങ്ങള്‍,  വാര്‍ധക്യ സംരക്ഷണം-നയങ്ങളും നിയമവും തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. മേയേഴ്സ് ചേമ്പര്‍ ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ സെക്രട്ടറി സാബു.കെ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ. തുളസീ ബായ്, നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

   കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി നന്ദി അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍, ഗവേഷകര്‍,  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ-ബ്ളോക്ക്-പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

Content highlight
വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമാക്കുന്നതോടൊപ്പം ഇത്തരം സേവനങ്ങള്‍ വയോജനങ്ങളുടെ അവകാശമായി കാണുന്ന തലത്തിലേക്ക് ബന്ധപ്പെട്ട നയങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു.

വയോജന സൗഹൃദ സമൂഹത്തിനായി കുടുംബശ്രീയും കിലയും സംയുക്തമായി ദേശീയ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു

Posted on Monday, November 18, 2019

തിരുവനന്തപുരം: വയോജന സൗഹൃദ സമൂഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍-കിലയും സംയുക്തമായി ദേശീയ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനസംഖ്യാ പരിണാമത്തിന്‍റെ ഫലമായി വയോജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് സുരക്ഷിതവും ആരോഗ്യപരവുമായ വാര്‍ധക്യകാല ജീവിതം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കലാണ് ശില്‍പശാലയുടെ ലക്ഷ്യം. 19,20 തീയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് ശില്‍പശാല സംഘടിപ്പിക്കുക.  

നിലവില്‍ ഈ രംഗത്ത് പാലിയേറ്റീവ് കെയര്‍ അടക്കം നൂതനമായ നിരവധി പ്രവര്‍ത്തനങ്ങള്‍  കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്.  ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെയും കിലയുടെയും നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.  

2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് പല ജില്ലകളിലും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 15 ശതമാനത്തിലേറെയാണ്. ഇതു പ്രകാരം 2026ല്‍ വയോജനങ്ങള്‍ ജനസംഖ്യയുടെ 18.3 ശതമാനം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വയോജനങ്ങളില്‍ തന്നെ 60-70നും ഇടയില്‍ പ്രായമുള്ളവര്‍, 70-80നും ഇടയില്‍ പ്രായമുള്ളവര്‍, 80 വയസ് കടന്നവര്‍, 90-100 വയസ് കടന്ന അതിവൃദ്ധര്‍ എന്നിങ്ങനെ വിവിധ പ്രായത്തില്‍ പെട്ടവരുണ്ട്. കൂടാതെ സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പട്ടികവര്‍ഗ മേഖലയിലുള്ള വയോജനങ്ങള്‍, അതീവ ദരിദ്രര്‍, അംഗപരിമിതര്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സന്‍ തുടങ്ങിയ വാര്‍ധക്യസഹജമായ വിവിധ രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍, ഒറ്റപ്പെടല്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവ കാരണം വിഷമതകള്‍ നേരിടുന്നവര്‍, വിധവകളായ വൃദ്ധര്‍, വൃദ്ധരായ കിടപ്പുരോഗികള്‍ ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവും വ്യത്യസ്തമായ മാര്‍ഗങ്ങളും സമീപനങ്ങളും രൂപീകരിക്കുകയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.

പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി- സാമൂഹ്യനീതിയുടെ മാനങ്ങള്‍, വാര്‍ധക്യ സഹജ രോഗ പരിചരണവും അതിലെ വെല്ലുവിളികളും തുടങ്ങി മുതിര്‍ന്ന പൗരന്‍മാരും അവരുടെ കുടുംബാംഗങ്ങളും  വീട്ടിലും സമൂഹത്തിലും നേരിടുന്ന ബഹുമുഖ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ എന്നിവ രണ്ടു ദിവസത്തെ ശില്‍പശാലയിലൂടെ ചര്‍ച്ച ചെയ്തു കണ്ടെത്തി അവതരിപ്പിക്കും.

ദേശീയ ശില്‍പശാല 19ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന  വിവിധ സെഷനുകളില്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. ശില്‍പശാലയിലൂടെ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ശില്‍പശാലയുടെ സമാപന സമ്മേളത്തില്‍ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറും.

Content highlight
19,20 തീയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് ശില്‍പശാല സംഘടിപ്പിക്കുക.

കുടുംബശ്രീക്ക് ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ്

Posted on Monday, November 11, 2019

തിരുവനന്തപുരം: നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗത്തില്‍ കുടുംബശ്രീ സൂക്ഷ്മംരംഭങ്ങള്‍, അഗതിരഹിത കേരളം എന്നീ പദ്ധതികള്‍ക്കും നൈപുണ്യ വികസനത്തിന് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയ്ക്കുമാണ് അവാര്‍ഡ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണന്‍സ് നൗ എന്ന സ്ഥാപനമാണ്  അവാര്‍ഡ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ ഈ പദ്ധതികള്‍ കൈവരിച്ച വളര്‍ച്ചയും അതിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമായ നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഇതു പ്രകാരം തൊഴില്‍ നൈപുണ്യ പരിശീലനത്തിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന' (ഡിഡിയുഡികൈവൈ), സംസ്ഥാനത്ത് അഗതിത്വം ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'അഗതിരഹിത കേരളം', അയല്‍ക്കൂട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സഹായകമാകുന്ന സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിനും ഏകോപനത്തിനും വിവരശേഖരണത്തിനും അനുയോജ്യമായ മൊബൈല്‍ ആപ്ളിക്കേഷനുകളും  പോര്‍ട്ടലും രൂപീകരിച്ച് ബന്ധപ്പെട്ട മേഖലയില്‍ സമഗ്ര വളര്‍ച്ച കൈവരിച്ചതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഡിഡിയുജികൈവൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായിയുള്ള ഏകീകൃത പ്രവര്‍ത്തന നടപടി ക്രമം അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും വേണ്ടി രൂപകല്‍പന ചെയ്ത പോര്‍ട്ടലാണ് അവാര്‍ഡിനര്‍ഹമായത്.  പദ്ധതിയുടെ വളര്‍ച്ച, പരിശീലനം നല്‍കുന്നതിനായി തിരഞ്ഞെടുത്ത 126 പരിശീലന ഏജന്‍സികള്‍ ഓരോന്നിന്‍റെയും പ്രവര്‍ത്തന മികവ്, പരിശീലന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍,  ദൈനംദിന പ്രവര്‍ത്തനങ്ങള്‍, മൊബിലൈസേഷനു ശേഷം  പദ്ധതി ഗുണഭോക്താവാകുന്നതു മുതല്‍ ജോലി ലഭ്യമാകുന്നതു വരെ ഒരു പരിശീലനാര്‍ത്ഥിയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ലഭ്യമാക്കുന്നതാണ് ഡിഡിയുജികെവൈ പോര്‍ട്ടല്‍. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ ഏതു സമയത്തും ലഭ്യമാക്കുന്നതിന് പോര്‍ട്ടല്‍ ഏറെ സഹായകരമാണ്.   
 
കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളെ ജിയോടാഗ് ചെയ്യുന്നതിനായി പ്രത്യേകം മൊബൈല്‍ ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്യുകയും ഇതുപയോഗിച്ച് 22000ലേറെ സംരംഭങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു. പരിശീലനം ലഭിച്ച 350 മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേനയാണ് ഇതു സംബന്ധിച്ച സര്‍വേ പൂര്‍ത്തിയാക്കിയത്. ജിയോ ടാഗ് ചെയ്തതു വഴി ഓരോ യൂണിറ്റിന്‍റെയും ഉല്‍പാദനം, വാര്‍ഷിക വിറ്റുവരവ്, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ സര്‍ട്ടിഫിക്കേഷന്‍, അക്കൗണ്ടിങ്ങ് ആന്‍ഡ് ബുക്ക് കീപ്പിങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന മികവ് നേരിട്ടു മനസിലാക്കുന്നതിനും ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഗ്രേഡിങ്ങ് ഏര്‍പ്പെടുത്താനും സാധിച്ചു. ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തിയതിലൂടെ ഓരോ യൂണിറ്റിന്‍റെയും പ്രതിമാസ വിറ്റുവരവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും  ഇതുവഴി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണിയുമായുള്ള സഹകരണം, ഉല്‍പാദനം വര്‍ധിപ്പിക്കല്‍ തുടങ്ങി സംരംഭകര്‍ക്കാവശ്യമായ പിന്തുണകള്‍ ഏതെല്ലാമാണെന്നു മനസിലാക്കി അത് ലഭ്യമാക്കുന്നതിനും കഴിയുന്നുണ്ട്. ജിയോ ടാഗിങ്ങ് വഴി സംരംഭമേഖലയില്‍ കൈവരിച്ച ഈ മുന്നേറ്റമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു

2017ല്‍ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി പ്രത്യേകമായി മൊബൈല്‍ ആപ്ളിക്കേഷന്‍  രൂപകല്‍പന ചെയ്തിരുന്നു. ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന മൂന്നു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ സര്‍വേ നടത്തുന്നതിനും ഇതില്‍ നിന്നും അര്‍ഹരായ 1,57,691 ഗുണഭോക്താക്കളെ സംബന്ധിച്ച വിവരശേഖരണം സാധ്യമാക്കുന്നതിനും കുടുംബശ്രീക്ക് കഴിഞ്ഞു. പദ്ധതിയിലെ ഓരോ ഗുണഭോക്താവിനും ലഭ്യമാകുന്ന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ ആകസ്മികമായി അഗതികളായി മാറിയ കുടുംബങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content highlight
ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.

കുടുംബശ്രീയുടെ സ്‌നേഹിത @ സ്‌കൂളിന് തുടക്കം

Posted on Monday, October 14, 2019

കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായുള്ള സ്‌നേഹിത @ സ്‌കൂള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം പുതുവേലി ഗണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്ടോബര്‍ നാലിന് നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

  തിരുവനന്തപുരം ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ നല്‍കുക. മാനസിക പ്രശ്‌നങ്ങളെയും സംഘര്‍ഷങ്ങളെയും അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക, ജീവിത വിജയത്തിനൊപ്പം പഠനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത @ സ്‌കൂള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

  നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. ഈ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായാണ് സ്‌നേഹിത @ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടുകാരിയായി നിന്നുകൊണ്ട് സ്‌നേഹിതയുടെ സേവന സംവിധാനങ്ങള്‍ പ്രാദേശിക സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്തും.  14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ ക്ലിനിക്കുകളുടെ സേവനവും ഉപയോഗപ്പെടുത്തും. സ്‌കൂളുകളിലെല്ലാം സ്‌നേഹിത കൗണ്‍സിലറുടെ സേവനം നല്‍കും.

 

Content highlight
നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാന്ത്വനമേകുന്നതിനായി കുടുംബശ്രീ ആരംഭിച്ചിരിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്. ഈ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായാണ് സ്‌നേഹിത @ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

കുടുംബശ്രീ ഇ-നെസ്റ്റിന് തുടക്കം

Posted on Monday, October 14, 2019

കുടുംബശ്രീയുടെ ഭാഗമായ 43 ലക്ഷം അയല്‍ക്കൂട്ട കുടുംബങ്ങളെയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിയോടാഗ് ചെയ്യുകയും കുടുംബങ്ങളുടെ സംപൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച് താഴേത്തട്ടില്‍ നിന്നുള്ള സൂക്ഷ്മതല ആസൂത്രണം സമഗ്രമാക്കാനുമുള്ള പദ്ധതിയായ ഇ-നെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കോട്ടയം തെള്ളകത്തുള്ള ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഒക്ടോബര്‍ നാലിനായിരുന്നു ഉദ്ഘാടന ചടങ്ങ്.  ഓരോ കുടംബത്തിന്റെയും സൂക്ഷ്മതലത്തിലുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ഇ-നെസ്റ്റ് പദ്ധതി വഴി കഴിയും.

  പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ഉടന്‍ തന്നെ ആരംഭിക്കും. ലഭിക്കുന്ന വിവരങ്ങള്‍ എഡിഎസ്-സിഡിഎസ് തലത്തില്‍ പ്രാഥമിക തലത്തിലും പിന്നീട് ഉദ്യോഗസ്ഥ തലത്തിലും പരിശോധിച്ച് ഉറപ്പുവരുത്തും. എഡിഎസ്, സിഡിഎസ് തലത്തില്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ ക്രോഡീകരിക്കും. പിന്നീട് അയല്‍ക്കൂട്ടം, എഡിഎസ്, സിഡിഎസ് തലത്തില്‍ വിവിധ പ്ലാനുകള്‍ തയാറാക്കും. വിവിധ പ്ലാനുകള്‍ സംയോജിപ്പിച്ച് സിഡിഎസ് തലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.

  സാമൂഹിക വികസന പ്ലാന്‍, ഉപജീവന പ്ലാന്‍, അടിസ്ഥാന വികസന പ്ലാന്‍, റിസോഴ്‌സ് പ്ലാന്‍ എന്നിവ അയല്‍ക്കൂട്ടതലത്തില്‍ രൂപീകരിക്കും. അതാത് പ്രദേശത്തെ അയല്‍ക്കൂട്ടങ്ങളുടെ സൂക്ഷ്മതല പ്ലാനുകളെ സംയോജിപ്പിച്ച് എഡിഎസ് പ്ലാന്‍ തയാറാക്കും. സിഡിഎസ് തലത്തില്‍ ഓരോ എഡിഎസുകളുടെ പ്ലാനുകള്‍ സംയോജിപ്പിച്ചാണ് ആവശ്യകതാ നിര്‍ണ്ണയം നടത്തുന്നതും പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്നതും. സിഡിഎസുകളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ച് ജില്ലാതലത്തില്‍ ആവശ്യകതാ നിര്‍ണ്ണയം നടത്തുകയും അവ കുടുംബശ്രീ ജില്ലാ മിഷനുകള്‍ സംസ്ഥാന മിഷന് കൈമാറുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കുടുംബശ്രീ വാര്‍ഷിക പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക.

  അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനായി യുവശ്രീ, പ്രത്യാശ, അഗതിരഹിത കേരളം, സ്‌നേഹിത കോളിങ് ബെല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിവരുന്നത്. ഇതിന് പുറമേയാണ് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കായി ഇ-നെസ്റ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. താഴേത്തട്ടിലുള്ള സൂക്ഷ്മതല ആസൂത്രണത്തിന് പദ്ധതി ഏറെ സഹായകരമാകും.
 
  ഉദ്ഘാടന യോഗത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷനായി. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.വി. പ്രമോദ് പദ്ധതി വിശദീകരിച്ചു.

 

Content highlight
അയല്‍ക്കൂട്ട അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനായി യുവശ്രീ, പ്രത്യാശ, അഗതിരഹിത കേരളം, സ്‌നേഹിത കോളിങ് ബെല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിവരുന്നത്.

പതിനൊന്ന് ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമായി കണ്ണൂര്‍ ജില്ലാ മിഷന്‍

Posted on Friday, September 27, 2019

കണ്ണൂര്‍ ജില്ലയിലെ പത്ത് കുടുംബശ്രീ സംരംഭങ്ങളുടെ പതിനൊന്ന് ഉത്പന്നങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  ബ്രാന്‍ഡഡായി പുറത്തിറക്കി. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖം, പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

  ഊര്‍ജ്ജശ്രീ പായസം മിക്സ് (മുണ്ടേരി, എടക്കാട് ബ്ലോക്ക്), വൈബ്രന്‍ഡ് ഷര്‍ട്ട്സ് (പാട്യം സിഡിഎസ്), സഹ്യശ്രീ ഹണി, ചോക്കോസോഫ്ട് ചോക്ലേറ്റ്സ്, യാഹൂ ബിസ്കറ്റ്സ് (മൂന്നും കൊട്ടിയൂര്‍ സിഡിഎസ്), സെന്‍റ് ജോര്‍ജ്ജ് ഓര്‍ഗോ ക്ലീനര്‍ (പേരാവൂര്‍ സിഡിഎസ്), ഷൈസോള്‍ ക്ലോത്ത് സാന്‍ഡല്‍സ് (കുഞ്ഞിപ്പള്ളി, കണ്ണൂര്‍ സിഡിഎസ്), ഗോകുല്‍ അഗര്‍ബത്തീസ് (തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ ബ്ലോക്ക് എസ്വിഇപി), നൈറ്റിംഗേല്‍ നൈറ്റീസ് (അപ്പാരല്‍ പാര്‍ക്കുകളുടെ കണ്‍സോര്‍ഷ്യം), ആക്ടീവ് പ്ലസ് ലിക്വിഡ് ക്ലോത്ത് വാഷ് (കൂത്തുപറമ്പ് സിഡിഎസ്), ചൈതന്യ കമ്പിളി വസ്ത്രങ്ങള്‍ (കൊട്ടിയൂര്‍ സിഡിഎസ്).  കുടുംബശ്രീ സംരംഭങ്ങള്‍ വഴി ആദ്യമായി പുറത്തിറക്കുന്ന ചോക്ലേറ്റാണ് ചോക്കോസോഫ്ട്.

 

Content highlight
ഊര്‍ജ്ജശ്രീ പായസം മിക്സ് (മുണ്ടേരി, എടക്കാട് ബ്ലോക്ക്), വൈബ്രന്‍ഡ് ഷര്‍ട്ട്സ് (പാട്യം സിഡിഎസ്), സഹ്യശ്രീ ഹണി, ചോക്കോസോഫ്ട് ചോക്ലേറ്റ്സ്, യാഹൂ ബിസ്കറ്റ്സ് (മൂന്നും കൊട്ടിയൂര്‍ സിഡിഎസ്), സെന്‍റ് ജോര്‍ജ്ജ് ഓര്‍ഗോ ക്ലീനര്‍ (പേരാവൂര്‍ സിഡിഎസ്)

വയോജന അയല്‍ക്കൂട്ട രൂപീകരണത്തിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ മുന്നേറ്റം: കുടുംബശ്രീക്ക് സ്കൊച്ച് (SKOCH) ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്

Posted on Monday, September 16, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും അതിലൂടെ സാമൂഹ്യ സുരക്ഷാ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനും കുടുംബശ്രീക്ക് ഈ വര്‍ഷത്തെ സ്കൊച്ച് (ടഗഛഇഒ)ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ലഭിച്ചു. അയല്‍ക്കൂട്ട രൂപീകരണം വഴി വയോജനങ്ങള്‍ക്കായി കൂട്ടായ്മകള്‍ സൃഷ്ടിക്കാനും അവരുടെ ആവശ്യങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരിടമായി വയോജന അയല്‍ക്കൂട്ട വേദികളെ  മാറ്റുന്നതിനും സാധിച്ചതിനാണ് കുടുംബശ്രീക്ക്    അവാര്‍ഡ്. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി  സ്റ്റേറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് അനീഷ്കുമാര്‍ എം.എസ് സ്കൊച്ച് ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സീനിയര്‍ ഡിസ്റ്റിങ്ങ്യുഷ്ഡ് ഫെല്ലോ നിര്‍മല്‍ ബെന്‍സാലില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു. മെമന്‍റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

രാജ്യമെമ്പാടു നിന്നും ലഭിച്ച ആയിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ വയോജന സംരക്ഷണത്തിനും അവരുടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. ഇതില്‍ നിന്നും മികവുറ്റ രീതിയില്‍ പദ്ധതി നടപ്പാക്കുന്നുവെന്ന് വിലയിരുത്തിയ അധികൃതര്‍ രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ  പദ്ധതി അവതരിപ്പിക്കാന്‍ കുടുംബശ്രീയെ ക്ഷണിക്കുകയായിരുന്നു. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‍റെയും സാമൂഹ്യ സുരക്ഷാ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെയും ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന അയല്‍ക്കൂട്ട രൂപീകരണം ആരംഭിച്ചത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്. ഇവരില്‍ താല്‍പര്യമുള്ളവര്‍ക്ക് കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ വിവിധ വരുമാനദായക സംരംഭങ്ങള്‍ ആരംഭിച്ച് മാന്യമായ വരുമാനം നേടുന്നതിനു കുടുംബശ്രീ സഹായിക്കുന്നുണ്ട്. നിലവില്‍ 276 സൂക്ഷ്മസംരംഭങ്ങളും ഇവരുടേതായിട്ടുണ്ട്.

ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്  സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്. 2018 ലും കുടുംബശ്രീയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് സ്കൊച്ച് അവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിക്ക് സ്കൊച്ച് കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡും ആറ് സ്കൊച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡുകളും ലഭിച്ചിരുന്നു. ഇതുകൂടാതെ നാല്‍പത്തിമൂന്ന് ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് കാര്യശേഷി വികസന പരിശീലനം നല്‍കിയ കുടുംബശ്രീ സ്കൂള്‍ പദ്ധതി, കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍, ഹോംഷോപ്പ്, വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, അമൃതം ന്യൂട്രിമിക്സ് എന്നിവയും രാജ്യത്തെ മികച്ച പദ്ധതികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യത നേടിയിരുന്നു.

Content highlight
നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 17189 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 2,08,063 പേര്‍ അംഗങ്ങളാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Sunday, August 18, 2019

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍  കുടുംബശ്രീയുടെഎറൈസ് ടീമിനെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് (അഞകടഋ അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ) എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്,  ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളി ലായി 90 മള്‍ട്ടി ടാസ്ക് ടീമുകള്‍ ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ്...തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.  

  അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴി ക്കോട്ടെ ഒളവന, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാമിഷന്‍ തയാറാക്കുകയും അത് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും കൈമാറുന്നു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.

 ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പി ച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി. എറൈസ് ടെക്നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. 22 ഗവണ്‍മെന്‍റ് ഐടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയി ലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്ക് ടീമെങ്കിലും രൂപീകരിക്കുകയും ചെയ്യാ നാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു