കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിയമസഭാ സമുച്ചയത്തില്‍ ' ഗോത്രപ്പെരുമ-2019' ന് തുടക്കം

Posted on Friday, November 22, 2019

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ആദിവാസി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള 'ഗോത്രപ്പെരുമ-2019' ന് തുടക്കമായി. പട്ടികജാതി പട്ടികവര്‍പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍റെ  അധ്യക്ഷതയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കറും മന്ത്രിയും ഒരുമിച്ച് മേള സന്ദര്‍ശിച്ചു. ഇവരെ കൂടാതെ മന്ത്രിമാരായ  ഇ.ചന്ദ്രശേഖരന്‍,  അഡ്വ.കെ.രാജു, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ,എം.എല്‍.എമാര്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ എന്നിവരും മേള സന്ദര്‍ശിച്ചു.

നിയമസഭാ സമുച്ചയത്തിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ മേളയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തിരക്കായി. കുടംപുളി, കുരുമുളക്, ചെറുതേന്‍, കൂവപ്പൊടി, ചോളം, റാഗിപ്പൊടി, കാട്ടുതേന്‍, മഞ്ഞള്‍പ്പൊടി എന്നിവയ്ക്കായിരുന്നു ഏറെ ആവശ്യക്കാരെത്തിയത്. എള്ള്, കറുപ്പപ്പട്ട എന്നിവയും ഏറെ വിറ്റഴിഞ്ഞു.  ഇടുക്കി ജില്ലയില്‍  നിന്നും ഉല്‍പന്നങ്ങളുമായി എത്തിയത് ഭാസ്ക്കരന്‍ കാണി, രാധാമണി എന്നിവരാണ്. അട്ടപ്പാടിയില്‍ നിന്നും മുരുഗി, തങ്കമണി തൃശൂരില്‍ നിന്നും പട്ടികവര്‍ഗ അനിമേറ്റര്‍മാരായ സുമിത, വില്‍സി എന്നിവരുമാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്.

തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസികള്‍ ഉല്‍പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങളും ഇവര്‍ കാട്ടില്‍ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങളുമാണ് നിയമസഭാ സമുച്ചയത്തില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മൂവായിരത്തി ഇരുനൂറിലേറെ കര്‍ഷകരുണ്ട്. ഇരുള, കുറുമ്പ, മുഡുഗ വിഭാഗത്തില്‍ പെട്ടവരാണ് ഈ കര്‍ഷകര്‍. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെല്ലാം  'ഹില്‍ വാല്യു' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. 35 കര്‍ഷകരില്‍ നിന്നും ശേഖരിച്ച റാഗി, ചാമ, തിന, വരക്, കമ്പ്, ചോളം, ചോളപ്പൊടി, തേന്‍, കുന്തിരിക്കം, കുരുമുളക്, അമര, തുമര, കറുവപ്പട്ട, വാളന്‍പുളി, കുടംപുളി, കാപ്പിപ്പൊടി, എള്ള്, മഞ്ഞള്‍പ്പൊടി, ചോളം, കാന്താരി മുളക് എന്നീ ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്.

തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കാനനം അതിരപ്പിള്ളി' എന്ന പേരില്‍ പുറത്തിറക്കുന്ന തേന്‍, കാപ്പിപ്പൊടി, കുരുമുളക് കൂടാതെ ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കുറവന്‍ കുറത്തി' എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളായ തേന്‍, കൂവപ്പൊടി എന്നിവയും പ്രദര്‍ശന വിപണന മേളയിലുണ്ട്. 'കാനനം അതിരപ്പിള്ളി' ഉല്‍പന്നങ്ങളുടെ പായ്ക്കിങ്ങ് ബ്രാന്‍ഡിങ്ങ് എന്നിവയ്ക്ക് യു.എന്‍.ഡി. പിയുടെ സാങ്കേതിക പിന്തുണ ലഭിച്ചിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്‍റെ (എസ്.വി.ഇ.പി) ഭാഗമായാണ് ഇടുക്കി ജില്ലയില്‍ പരമ്പരാഗത ആദിവാസി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്ങ് ഏര്‍പ്പെടുത്തിയത്.

രാവിലെ 8.30 മുതല്‍ വൈകുന്നേരം  ആറു മണി വരെയാണ് ഉല്‍പന്ന പ്രദര്‍ശന വിപണനം. നിയമസഭാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക്  ഗുണനിലവാരമുള്ള ആദിവാസി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുളള മികച്ച അവസരമാണിത്. മേള ഇന്ന് (21-11-2019) അവസാനിക്കും. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ ദത്തന്‍.സി.എസ്, നിരഞ്ജന എന്‍.എസ്,  പ്രമോദ് കെ.വി, സ്റ്റേറ്റ്  അസിസ്റ്റന്‍റ് പ്രോഗ്രാംമാനേജര്‍ ഐശ്വര്യ, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

 

Content highlight
തൃശൂര്‍ ജില്ലയിലെ ആതിരപ്പിള്ളിയില്‍ കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കാനനം അതിരപ്പിള്ളി' എന്ന പേരില്‍ പുറത്തിറക്കുന്ന തേന്‍, കാപ്പിപ്പൊടി, കുരുമുളക് കൂടാതെ ഇടുക്കി ജില്ലയിലെ ഊരാളി വിഭാഗത്തില്‍ പെട്ടവര്‍ ഉല്‍പാദിപ്പിച്ച് 'കുറവന്‍ കുറത്തി' എന