കുടുംബശ്രീ 4 കെയര്‍ (കെ 4 കെയര്‍) പദ്ധതി ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Saturday, February 17, 2024

കേരളം കൈവരിച്ച സാമൂഹിക വളർച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങൾ ഏറ്റടുത്തു കൊണ്ടുള്ള  കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പ്പാണ് കെ 4 കെയര്‍ പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവല്ലയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും  പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന 'പത്തനംതിട്ട റെഡി ചില്ലീസ്' മുളക് പൊടിയുടെ ലോഞ്ചിങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതി.

ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമായാണ് ആയുർദൈർഘം വർധിക്കുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്തത്.
ഒപ്പം പ്രവാസികളുടെ എണ്ണം വർധിക്കുമ്പോൾ
വീട്ടിൽ ഒറ്റക്കാവുന്ന വയോജനങ്ങളുടെ പരിപാലനം ഗൗരവമായി പരിഗണിക്കേണ്ട പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ വിശ്വസിക്കാവുന്നതും വൈദഗ്ധ്യമുള്ളതുമായ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കെ 4 കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം വനിതകള്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ അഞ്ഞൂറ് പേര്‍ക്ക് പരിശീലനം നല്‍കി ഈ ഏപ്രില്‍ മാസത്തില്‍ ഫീല്‍ഡില്‍ എത്തിക്കും. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മികച്ച പരിചരണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് അവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നീതി ആയോഗിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്‍റെ തോത് 0.48 ശതമാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കുന്നതിന് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


പത്തനംതിട്ട റെഡ് ചില്ലീസ് മുളക് പൊടി,  ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി തുടക്കമിട്ട അഗ്രി വെജിറ്റബിള്‍ കിയോസ്കുകള്‍ എന്നിവയിലൂടെ വിഷരഹിത ഭക്ഷ്യോല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന മറ്റൊരു സാമൂഹിക ഉത്തരവാദിത്വം കൂടി കുടുംബശ്രീ നിര്‍വഹിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ അവസരങ്ങൾ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ യും വൈവിധ്യ വത്കരണത്തിന്റെയും പാതയിലാണ് കുടുംബശ്രീയിപ്പോള്‍. ആധുനിക സൗകര്യങ്ങളോട ആരംഭിച്ച പ്രീമിയം കഫേ, ബജറ്റില്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നു തന്നെ തുടക്കമിട്ട മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 430 കോടി രൂപയുടെ ഉപജീവന പദ്ധതി കെ-ലിഫ്റ്റ് എന്നിവ ഇതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്. കേന്ദ്രത്തിൽ നിന്നും അർഹമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതു മൂലം ഉണ്ടായ ഞെരുക്കത്തിനിടയിലും
 961 ജനകീയ ഹോട്ടലുകള്‍ക്കായി 161 കോടി രൂപ സബ്ഡിസി ഇനത്തില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി ചൂണ്ടിക്കാട്ടി.


കെ 4 കെയര്‍ പദ്ധതി, പത്തനംതിട്ട റെഡ് ചില്ലീസ് എന്നിവയുടെ പ്രൊമോ വീഡിയോ ലോഞ്ചിങ്ങ്,  കെ 4 കെയര്‍ പദ്ധതിയുടെ ഭാഗമായി ടൂള്‍കിറ്റ്, യൂണിഫോം എന്നിവയുടെ വിതരണം, കുടുംബശ്രീ സംഘടിപ്പിച്ച വ്ളോഗ്, റീല്‍സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
കെ 4 കെയര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നതിലൂടെ കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മുഖമാണ്  വ്യക്തമാക്കുന്നതെന്ന് അഡ്വ.മാത്യു.ടി തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ട ഒരു വിഷയത്തെയാണ് കുടുംബശ്രീ അഭിസംബോധന ചെയ്യുന്നത്. ഒപ്പം വിഷരഹിത ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. സമൂഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ആവശ്യങ്ങളോട് പ്രതികരിക്കുന്ന കുടുംബശ്രീ വലിയൊരു നന്‍മയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  
 
പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തിനു കെയര്‍ എക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്,  മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ഡോ.ജിജു.പി.അലക്സ് മോഡറേറ്ററായി.

 ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കാശ്മീരി മുളക്  പ്രൊഡ്യൂസര്‍ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുന്ന 'റെഡ് ചില്ലീസ്' ഉല്‍പന്നം മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കൈമാറി. ജില്ലാ കലക്ടര്‍ ഷിബു.എ ഐ.എ.എസ് 'രചന' പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷിന് ബഡ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ എംബോസ് പെയിന്‍റിങ്ങ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സമ്മാനിച്ചു.  

തിരുവല്ല നഗരസഭാധ്യക്ഷ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായാ അനില്‍ കുമാര്‍, തിരുവല്ല നഗരസഭ ഉപാധ്യക്ഷന്‍ ജോസ് പഴയിടം, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍.തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയോഷന്‍ പ്രസിഡന്‍റ് പി.എസ് മോഹനന്‍, തിരുവല്ല ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഉഷ രാജേന്ദ്രന്‍, കെ.പി ഉദയഭാനു, വെസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഇന്ദിരാഭായി, എച്ച്.എല്‍.എഫ്.പി.പി.റ്റി സംസ്ഥാന മേധാവി റ്റിന്‍റോ ജോസഫ്, ആസ്പിറന്‍റ് ലേണിങ്ങ് അക്കാദമി സി.ഇ.ഓ മുഹമ്മദ് ഷെറീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദിയും പറഞ്ഞു.

jkj

 

Content highlight
minister shri. M B Rajesh inaugurates k 4 care project