2018ലെ പ്രളയത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് കുടുംബശ്രീ മുഖേന ധനസഹായ വിതരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു

Posted on Thursday, November 14, 2019

2018 ഓഗസ്റ്റില്‍ കേരളം നേരിട്ട പ്രളയദുരിതത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബശ്രീ സംരംഭകര്‍ക്കും വനിതാ സംഘകൃഷി അംഗങ്ങള്‍ക്കുമുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ നവംബര്‍ എട്ടിന് നടന്ന ചടങ്ങിലാണ് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയ, കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന 75 കോടിയുടെ പ്രത്യേക ഉപജീവന പാക്കേജിന്റെ ഭാഗമായുള്ള ഈ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.

  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയെ പ്രളയം ബാധിച്ചിരുന്നു. അന്ന് മേളയില്‍ പങ്കെടുത്ത 253 സംരംഭകര്‍ക്ക് ആറ് കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. കൂടാതെ കുടുംബശ്രീയുടെ 14,000 വനിതാ കൃഷി സംഘങ്ങളുടെ 25,000 ഹെക്ടര്‍ കൃഷി ഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. ഏഴ് കോടി രൂപയാണ് ഈ കൃഷി സംഘങ്ങള്‍ക്കുണ്ടായ നഷ്ടം. അങ്ങനെ ആകെ 13 കോടി രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.

  പ്രളയദുരിതം നേരിട്ടവര്‍ക്ക് ആശ്വാസമേകുന്നതിനായി അയല്‍ക്കൂട്ടങ്ങള്‍ വഴി  സംസ്ഥാന സര്‍ക്കാര്‍ വായ്പ അനുവദിച്ചിരുന്നു. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പേരിലാണ് ഈ ഗാര്‍ഹിക വായ്പ പദ്ധതി അവതരിപ്പിച്ചത്.

  സജി ചെറിയാന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. വേണു, ജെബിന്‍ പി. വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ എബ്രഹാം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, നഗരസഭാ കൗണ്‍സിലര്‍ കെ. അനില്‍ കുമാര്‍, ചെങ്ങന്നൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ. സരോജിനി, ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. സുനില്‍ നന്ദി രേഖപ്പെടുത്തി.

 

Content highlight
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2018ല്‍ ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയെ പ്രളയം ബാധിച്ചിരുന്നു.