ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ 37.91 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

Posted on Tuesday, December 7, 2021

•    ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെയായിരുന്നു മേള

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രോമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐ.ഐ.ടി.എഫിൽ) 37,91,946 രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. എെ.എെ.ടി.എഫിലെ ഉത്പന്ന പ്രദർശന വിപണന സ്റ്റാൾ, ഫുഡ്കോർട്ട് എന്നിവ കൂടാതെ ഐ.ഐ.ടി.എഫിന്റെ ഭാഗമായി സംഘടിപ്പിച്ച സരസ് മേളയിലെ വിപണന സ്റ്റാളുകൾ എന്നിവ വഴിയാണ് കുടുംബശ്രീ സംരംഭകർ ഇൗ മികച്ച വിറ്റുവരവ് നേടിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങൾ രാജ്യമൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തിലാണ് 'സരസ് മേള' സംഘടിപ്പിക്കുന്നത്.

  ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനിലെ കുടുംബശ്രീ കൊമേഴ്സ്യൽ സ്റ്റാളിൽ വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തിച്ചത്. 10,06,511 രൂപയുടെ വിറ്റുവരവ്  സ്റ്റാളിൽ നിന്നുണ്ടായി. മേളയുടെ ഭാഗമായുള്ള ഫുഡ് കോർട്ടിൽ തൃശ്ശൂരിൽ നിന്നുള്ള കല്യാണി, മലപ്പുറം ജില്ലയിലെ അന്നപൂർണ്ണ എന്നീ കേറ്ററിങ് യൂണിറ്റുകൾ പങ്കെടുക്കുകയും കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കി നൽകി 6,43,550 രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു.

iitf gnrl

  സരസ് മേളയിൽ പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സംരംഭകരാണ് പങ്കെടുത്തത്. 21,41,885 രൂപയുടെ വിറ്റുവരവ് നേടാൻ ഇവർക്കും കഴിഞ്ഞു. ഇത് കൂടാതെ 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവർത്തനങ്ങൾ/സംരംഭ വികസന പദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും ഐ.ഐ.ടി.എഫിൽ കുടുംബശ്രീ ഒരുക്കിയിരുന്നു. 2002 മുതൽ ഐ.ഐ.ടി.എഫിൽ കുടുംബശ്രീ സംരംഭകർ പങ്കെടുത്തുവരുന്നു.

Content highlight
Kudumbashree entrepreneurs record great sales at Indian International Trade Fairml

കുടുംബശ്രീ ഉത്പന്നങ്ങള്‍ ജില്ലയിലെങ്ങും എത്തിക്കാന്‍ ഡെലിവറി വാനുമായി കണ്ണൂര്‍

Posted on Thursday, December 2, 2021

കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നതിനായി പുതിയ ഒരാശയം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ മിഷന്‍. ‘കുടുംബശ്രീ ഡെലിവറി വാന്‍’ എന്ന സംവിധാനത്തിലൂടെ സംരംഭകര്‍ക്ക് വിപണന പിന്തുണയേകുകയാണ് ജില്ല. നവംബര്‍ 20ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ വി. ശിവദാസന്‍ എം.പി വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്വന്തം ഡെലിവറി വാനില്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിച്ചത്. കോവിഡ് 19ും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ഇങ്ങനെയൊരു സംവിധാനം നിലവില്‍ വരുത്തേണ്ടത് അനിവാര്യവുമാക്കിയിരുന്നു. ഈ പദ്ധതി പ്രാബല്യത്തില്‍ വരുന്നതിന് ഒമ്പത് ലക്ഷം രൂപ ആവശ്യമായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഈ ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണയേകി. കുടുംബശ്രീ മൂന്ന് ലക്ഷം രൂപയും വകയിരുത്തി.

knr dlvry

 

ജില്ലയിലെ  നാലായിരത്തിലധികം സംരംഭ യുണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് വിപണന ശൃംഖല വിപുലപ്പെടുത്താന്‍ ഡെലിവറി വാന്‍ സഹായകരമാകും.

Content highlight
Kudumbashree Delivery Van for delivering the Kudumbashree products across Kannurml

കാസര്‍ഗോഡിന്റെ ദത്തുപുത്രന് ഡി.ഡി.യു-ജി.കെ.വൈ വഴി പരിശീലനവും തൊഴിലും

Posted on Tuesday, November 30, 2021

കാസര്‍ഗോഡിന്റെ ദത്തുപുത്രനായ അനൂപ് കൃഷ്ണന്‍ എന്ന അക്ബറിന് ഡി.ഡി.യു-ജി.കെ.വൈ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ തൊഴില്‍ നേടിയെടുക്കാനുള്ള സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് കുടുംബശ്രീ. അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും മരണശേഷമാണ് ഉത്തര്‍പ്രദേശുകാരനായ അനൂപ് കാസര്‍ഗോഡിന്റെ ദത്തുമകനായി മാറിയത്. സന്തോഷകരവും സുരക്ഷിതവുമായ ഒരു ജീവിതമെന്ന അനൂപിന്റെ സ്വപ്‌നത്തിന് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനും യുവകേരളം പദ്ധതിയുടെ ജില്ലയിലെ പരിശീലന കേന്ദ്രവുമായ ഹിര ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് എല്ലാവിധ പിന്തുണയുമേകിയത്.

  അമ്മയുടെയും രണ്ട് സഹോദങ്ങളുടെയും മരണ ശേഷം അനൂപിന് ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു.   അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടു. 13ാം വയസ്സില്‍ അനൂപിനെ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമില്‍ താമസ, പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഇവിടെ താമസിച്ച് പഠിച്ച അനൂപ് പത്താം ക്ലാസ്സ് വിജയിച്ചു. ഇതിന് ശേഷം എട്ടു വര്‍ഷത്തിലധികമായി സ്വന്തമായൊരു പേരിനും മേല്‍വിലാസത്തിനും വേണ്ടിയുള്ള നിരന്തരമായ നിയമ പോരാട്ടത്തിലായിരുന്നു അനൂപ്. ഇതേക്കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം അനൂപിന് ആവശ്യമുള്ള രേഖകള്‍ നേടിയെടുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി.

  ഒരു ജോലി എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യുവ കേരളം പദ്ധതിയുടെ മൊബിലൈസേഷന്‍ ക്യാമ്പിലെത്തുകയും ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഹിര ചാരിറ്റബിള്‍ ട്രസ്റ്റില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ കോഴ്സിലേക്ക് പ്രവേശനം നേടുകയും ചെയ്തു.   പരിശീലനത്തിന് ശേഷം സ്‌കൈല ഇലക്ട്രിക്കല്‍സില്‍ ജോലിയിലും പ്രവേശിച്ചു.

  പ്രതിസന്ധി കാലത്തും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ട അനൂപ് യുവതലമുറയ്ക്ക് പ്രചോദനമായിത്തീരുകയായിരുന്നു. നിശ്ചയ ദാര്‍ഢ്യത്തിനും കഴിവിനുമുള്ള അംഗീകാരമായി അനൂപിനെ കുടുംബശ്രീ ജില്ലാമിഷന്‍ ആദരിച്ചു. ഒക്ടോബര്‍ 26ന് കാസര്‍ഗോഡ് കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.  സുരേന്ദ്രന്‍, അനൂപിന് ഉപഹാരം കൈമാറി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, ഇക്ബാല്‍ സി.എച്ച്, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, പരിശീലന ഏജന്‍സി പ്രതിനിധികള്‍, കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Content highlight
Kudumbashree extends helping hand to the adopted son of Kasaragod to secure job placement through DDU-GKY Skill Training Programme

ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണം - കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

Posted on Tuesday, November 23, 2021

നവംബര്‍ 18 മുതല്‍ 24 വരെ നടക്കുന്ന ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണത്തോട് അനുബന്ധിച്ച് കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് സമൂഹത്തിന് അറിവ് നല്‍കുന്നതിനും അതിലൂടെ ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ പ്രാപ്തരാക്കുകയും ലക്ഷ്യമിട്ടാണ് ഈ വെബിനാര്‍ സംഘടിപ്പിച്ചത്.

  ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗം, പിഴവുകള്‍ കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ സംബന്ധിച്ച് സമൂഹം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, കൊല്ലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ് എന്നിവര്‍ വെബിനാറില്‍ വിശദീകരിച്ചു.

anti

 

  സംസ്ഥാന ആരോഗ്യവകുപ്പും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നവംബര്‍ 22ന് സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീയുടെയും കിലയുടെയും ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ മുഖേന നല്‍കിയ ഈ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 4000ത്തോളം പേര്‍ തത്സമയം വീക്ഷിച്ചു.

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പരിശീലന വിഭാഗം ചുമതല വഹിക്കുന്ന ഡോ. ദിവ്യ വി.എസ് പരിപാടി നയിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ് നന്ദി പറഞ്ഞു.

 

Content highlight
World Antimicrobial Awareness Week observance: Webinar organized for Kudumbashree Office Bearersml

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം പുരോഗമിക്കുന്നു

Posted on Monday, November 22, 2021

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംസ്ഥാനത്തുടനീളം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. നവംബര്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 19,521 ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ആകെ 3,00,531 പേര്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പ് രൂപീകരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ ജില്ലകള്‍. ചില ജില്ലകളില്‍ ഒരു വാര്‍ഡില്‍ തന്നെ ഒന്നിലേറെ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിനൊപ്പം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരവധിയായ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണ ഏജന്‍സി കൂടിയാണ് കുടുംബശ്രീ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് പിന്നിലുണ്ട്.

  18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഗ്രൂപ്പില്‍ അംഗമാകാനാകുക. ഒരു വാര്‍ഡില്‍ ഒരു ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ പരമാവധി 50 പേരാണ് അംഗങ്ങള്‍. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനാകുമാകും.

aulry ksgd

  

 സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും  സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി, സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങീ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, കക്ഷി, രാഷ്ട്രീയ, ജാതിമത, വര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുള്ള ഇടം, നിലവില്‍ സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായുള്ള 'ജാഗ്രതാ സമിതി', മദ്യ ഉപയോഗത്തിനെതിരേയുള്ള 'വിമുക്തി', സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന 'സമം' തുടങ്ങീ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പെയ്നുകള്‍/പദ്ധതികള്‍/ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിങ്ങനെയുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള വേദി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

Content highlight
Kudumbashree Auxiliary Group Formation Progressing

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റിവല്‍- സരസ് മേള 2021 ന് ഡല്‍ഹിയില്‍ തുടക്കം; 10 സ്റ്റാളുകളുമായി കുടുംബശ്രീയും

Posted on Thursday, November 18, 2021
ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും (ഐ.ടി.പി.ഒ) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന 40ാം അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) 2021ന് തുടക്കമായി. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിന്റെ ഭാഗമായി നടക്കുന്നുണ്ട്. നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന ഐ.ഐ.ടി.എഫില്‍ കുടുംബശ്രീയുടേതായി നാല് സ്റ്റാളുകളാണുള്ളത്. സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടേതായി ആറ് സ്റ്റാളുകളുമുണ്ട്.
 
ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനില്‍ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി കൊമേഴ്‌സ്യല്‍ സ്റ്റാള്‍, 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍/സംരംഭ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാള്‍ എന്നിവയുണ്ട്. കൂടാതെ ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ രണ്ട് സ്റ്റാളുകളുമുണ്ട്.
 
IITF2021

 

 
വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഐ.ഐ.ടി.എഫ് കൊമേഴ്‌സ്യല്‍ സ്റ്റാളിലുള്ളത്. ഭക്ഷ്യ മേളയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും മലപ്പുറത്ത് നിന്നുള്ള അന്നപൂര്‍ണ്ണ കാറ്ററിങ് യൂണിറ്റും പങ്കെടുക്കുന്നു.
 
സരസ് മേളയില്‍ പാലക്കാട് ജില്ലയിലെ വിഷ്ണുമായ ഹാന്‍ഡ്‌ലൂം, സുപ്രിയ ഫുഡ്‌സ്, അട്ടപ്പാടിയില്‍ നിന്നുള്ള മല്ലേശ്വര പ്രൊഡ്യൂസര്‍ മില്‍ എന്നീ യൂണിറ്റുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇടുക്കി ജില്ലയില്‍ നിന്ന് ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിള്‍സ്, മലപ്പുറത്ത് നിന്ന് സ്‌നേഹ ക്ലേ പോട്ടറി യൂണിറ്റ്, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ക്യൂന്‍സ് ബേക്കറി യൂണികളും പങ്കെടുക്കുന്നു.
 
2002 മുതല്‍ ഐ.ഐ.ടി.എഫില്‍ കുടുംബശ്രീ പങ്കെടുത്തുവരുന്നു. മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകളും നിരവധി തവണ കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ ഐ.ഐ.ടി.എഫ്- സരസ് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 22 ലക്ഷത്തോളം രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞിരുന്നു.
 
 
Content highlight
Kudumbashree opens 10 stalls at IITF

കുടുംബശ്രീ സംസ്ഥാനതല പദ്ധതി അവലോകന യോഗം സംഘടിപ്പിച്ചു, മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി

Posted on Monday, November 15, 2021

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍, സംസ്ഥാനതല പദ്ധതി അവലോകന യോഗം നവംബര്‍ 12ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ഗ്രൂപ്പുകളിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പെയ്‌നുകള്‍ ആസൂത്രണം ചെയ്യുണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

rev

  സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും (കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

  കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി, ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ്, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, ദേശീയ നഗര ഉപജീവന ദൗത്യം തുടങ്ങീ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകന യോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു.

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസും അവലോകനം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

Content highlight
kudumbahreee plan review conducted

വയനാടിന്റെ ചരിത്രമറിയാം, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ തയാറാക്കിയ 'ചരിത്രമുറങ്ങുന്ന വയനാട്' പുസ്തകത്തിലൂടെ...

Posted on Saturday, November 6, 2021

വയനാട് ജില്ലയുടെ വിശദമായ ചരിത്രം പുസ്തക രൂപത്തില്‍ തയാറാക്കി ജില്ലയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍. 'ചരിത്രമുറങ്ങുന്ന വയനാട്' എന്ന പേരില്‍ രണ്ട് വോള്യങ്ങളിലായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, നവംബര്‍ രണ്ടിന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, ചരിത്രകാരന്‍ ഒ.കെ. ജോണിക്ക് നല്‍കി നിര്‍വഹിച്ചു.

  2017ല്‍ ബാലസഭാംഗങ്ങള്‍ക്കായി നടത്തിയ 'നാടറിയാന്‍' ക്യാമ്പെയ്‌ന് ശേഷമാണ് വയനാടിന്റെ ചരിത്രം ഉള്‍പ്പെടുന്ന ഒരു പുസ്തകം തയാറാക്കണമെന്ന തീരുമാനം ജില്ലാ മിഷന്‍ കൈക്കൊണ്ടത്. ഇതിനായി പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ഉപദേശക സമിതിയും നാല് ബാലസഭാംഗങ്ങളും ഒമ്പത് മുന്‍ അധ്യാപകരും ഉള്‍പ്പെടുന്ന എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു. ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും ചരിത്രം പ്രമുഖ വ്യക്തികളുടെയും, പുസ്തകങ്ങളുടെയും സഹായത്തോടെ ശേഖരിക്കുകയായിരുന്നു.

  ആകെ 970 പേജുകളുള്ള പുസ്തകത്തില്‍ 20 വിഷയങ്ങളിലായി 20 അധ്യായങ്ങളാണുള്ളത്. ആദ്യ വോള്യത്തില്‍ പാരിസ്ഥിതിക ചരിത്രം, ഭരണചരിത്രം, വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങള്‍, ജനങ്ങളും ജീവിതവും, കാര്‍ഷിക ഭൂമിക, വാണിജ്യപാതകളുടെ വികാസം, വ്യാപാര വാണിജ്യ വികസന വഴികള്‍, സമ്പദ്ഘടനയുടെ വളര്‍ച്ചാ പടവുകള്‍, വയനാടിന്റെ പൈതൃക സമ്പന്നത, സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ചരിത്രവഴികള്‍ എന്നീ അധ്യായങ്ങളാണുള്ളത്.

wynd

 

വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, തോട്ടം തൊഴിലാളികളുടെ ഇന്നലെകള്‍, വയനാടിന്റെ സാംസ്‌ക്കാരിക ചരിത്ര പടവുകള്‍, ഗോത്രഭൂമികളിലെ സാംസ്‌ക്കാരിക തനിമകള്‍, വയനാടന്‍ തനിമകള്‍, ഗോത്രപ്പെരുമയുടെ പെരുമ്പറ മുഴക്കങ്ങള്‍- കലാ- സാഹിത്യ മണ്ഡലങ്ങളിലൂടെ, വയനാടന്‍ ചരിത്രത്തില്‍ അടയാളം കുറിച്ചവര്‍, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍, സ്ഥലനാമോല്‍പ്പത്തി ചരിത്രം, കുടുംബശ്രീയുടെ ചരിത്രം എന്നീ അധ്യായങ്ങള്‍ രണ്ടാമത്തെ വോള്യത്തിലും.

  കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിതയാണ് പുസ്തകത്തിന്റെ മാനേജിങ് എഡിറ്റര്‍. സംസ്ഥാന റിസോഴ്‌സ് പേഴ്സണ്‍ സി.കെ. പവിത്രനും വയനാട് ജില്ലാ പ്രോഗാം മാനേജര്‍ കെ.ജെ. ബിജോയിയുമാണ് ചീഫ് എഡിറ്റര്‍മാര്‍. വാസു പ്രദീപ് (വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍), സി.എസ്. ശ്രീജിത്ത്, ഡോ. കെ. രമേശന്‍, കെ. അശോക് കുമാര്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഡോ. സുമ വിഷ്ണുദാസ്, പി.സി. മാത്യു, എ. ശിവദാസന്‍, വി.വി. പാര്‍വതി, ശിവന്‍ പളളിപ്പാട്, സി.എം. സുമേഷ്, ഷാജി പുല്‍പ്പള്ളി, ബാലസഭാംഗങ്ങളായ പി.എസ് സാനിയ, ആഭാ ലക്ഷ്മി, സാന്ദ്ര സജീവന്‍, റാണി പൗലോസ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും.

 

Content highlight
Balasabha members from Wayanad prepare a book on the history of Wayanadml