ജെന്‍ഡര്‍ - കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ദേശീയ ത്രിദിന ശിൽപ്പശാല സമാപിച്ചു

Posted on Saturday, March 19, 2022

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 മുതൽ തൃശ്ശൂരിൽ നടത്തിവന്ന ദേശീയ ത്രിദിന ശിൽപ്പശാല 17ന്‌ സമാപിച്ചു. ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.


  എൻ.ആർ,എൽ.എം -ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതുമായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, അരുണാചൽപ്രദേശ് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതിലേറെ പ്രതിനിധികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.
 

finl
  ജെൻഡർ മേഖലയിൽ നടത്തുന്ന പ്രത്യേക ഇടപെടലുകളെക്കുറിച്ച് മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യ ദിനത്തിൽ അവതരണങ്ങൾ നടത്തി. അതേസമയം രണ്ടാംദിനത്തിൽ കുടുംബശ്രീ മുഖേന കേരളത്തിൽ നടത്തുന്ന ജെൻഡർ ഇടപെടലുകൾ നേരിട്ട് കണ്ടറിയുന്നതിനായി നടത്തറ, പാണഞ്ചേരി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ സംഘം പഠനസന്ദർശനം നടത്തി.
 
 ഓരോ സംഘവും ഇവിടെ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പകർത്താനാകുന്ന മികച്ച ഇടപെടലുകൾ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടത്തുന്ന മാതൃകാ ഇടങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.

 

Content highlight
national gender workshop concludes

കുടുംബശ്രീയുടെ ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് സംസ്ഥാന പ്രതിനിധികൾ

Posted on Thursday, March 17, 2022

കേരള സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി ജെൻഡർ മേഖലയിൽ ഉൾപ്പെടെ കുടുംബശ്രീ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ അവർ കണ്ടറിഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടത്തിവരുന്ന ദേശീയ ത്രിദിന ശില്പശാലയ്ക്കായി 19 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമെത്തിയ എഴുപതോളം പ്രതിനിധികളാണ് ഈ പഠന സന്ദർശനം നടത്തിയത്. 


  ഇവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ നടത്തറ, അതിരപ്പിള്ളി, പാണഞ്ചേരി പഞ്ചായത്തുകൾ സന്ദർശിച്ചു. മധ്യപ്രദേശ്,  ഝാർഖണ്ഡ്, ഗുജറാത്ത്, കർണ്ണാടക, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ  നടത്തറയിലും  അസാം, മേഘാലയ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബീഹാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ അതിരപ്പിള്ളിയിലും സന്ദർശനം നടത്തി.  പാണഞ്ചേരിയിൽ എത്തിയത് അരുണാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, മിസോറാം, ത്രിപുര, ആന്ധ്ര, മണിപ്പൂർ... തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. 


 സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ, വിജിലന്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഇവർ വിശദമായി മനസിലാക്കി.  പഞ്ചായത്ത്, സി.ഡി.എസ് ഭരണസമിതി അംഗങ്ങളുമായും ഇവർ  സംവദിച്ചു.   ശില്പശാലയുടെ ഭാഗമായ  വിവിധ എൻ.ജി.ഒ പ്രതിനിധികളും എൻ.ആർ.എൽ.എം ദേശീയ ഭാരവാഹികളും കുടുംബശ്രീ പ്രതിനിധികളും സന്ദർശക സംഘത്തിലുണ്ടായിരുന്നു.


  സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി കാലജാഥയുടെ അവതരണവും ഇവർ കണ്ടു. 


 'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലുള്ള ദേശീയ ശില്പശാല 15നാണ് തൃശ്ശൂരിൽ ആരംഭിച്ചത്.  എൻ.ആർ,എൽ.എം - ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ്  ശില്പശാലയു‌ടെ ലക്ഷ്യം. ശില്പശാല 17ന് അവസാനിക്കും. 

Content highlight
participants of national seminar visitd panchayaths to learn kudumbashree activities

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദേശീയ ത്രിദിന ശില്പശാലയ്ക്ക് തുടക്കം

Posted on Wednesday, March 16, 2022

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണൽ റൂറൽ ലൈവ് ലി ഹുഡ് മിഷൻ- എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശിൽപ്പശാലയ്ക്ക് തൃശ്ശൂരിൽ 15ന് തുടക്കമായി. ‘ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. 

എൻ.ആർ,എൽ.എം – ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ്  ശിൽപ്പശാലയു‌ടെ ലക്ഷ്യം. 


 ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജരിവാൾ എൻ.ആർ.എൽ.എം ലെ ജെൻഡർ സമന്വയം എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനത്തിലൂടെയുള്ള സ്ത്രീശാക്തീകരണം- കേരളത്തിൽ എന്ന വിഷയം മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അവതരിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ സ്വാഗതം ആശംസിച്ചു. എൻ.ആർ.എൽ.എം തയാറാക്കിയ ജെൻഡർ സമന്വയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പുറത്തിറക്കി. 


  തമിഴ് നാട്, കർണ്ണാടക, ബീഹാർ, ഗുജറാത്ത് തുടങ്ങിയ 19 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി എന്നിങ്ങനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപതോളം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയ വിവിധ ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിയുന്നതിനായി പ്രതിനിധികൾ  ഫീൽഡ് സന്ദർശനവും ശിൽപ്പശാലയുടെ ഭാഗമായി നടത്തും. ശിൽപ്പശാല 17ന്  അവസാനിക്കും. 

Content highlight
Three day national workshop starts

സ്ത്രീശക്തി കലാജാഥയ്ക്ക് തുടക്കം-  മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Thursday, March 10, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാ​ഗമായുള്ള സ്ത്രീശക്തി കലാജാഥയ്ക്ക് അഭിമാനകരമായ തുടക്കം. പല കാരണങ്ങൾ കൊണ്ടും തങ്ങളുടെ സർ​ഗ്​ഗശേഷിയെ തളച്ചിടേണ്ടി വന്ന സ്ത്രീകൾ തടവറകൾ ഭേദിച്ചു മുന്നോട്ടു വരുന്നതും കാലങ്ങളായി അനുഭവിച്ചു വരുന്ന അനീതിയുടെ  തീക്കനലുകൾ കുടഞ്ഞെറിയുന്നതും കലാജാഥയിലൂടെ വേദിയിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു  വനിതാ​ദിനാഘോഷത്തിന് കരുത്തു പകർന്നത്.

    സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണമെന്ന സന്ദേശം നൽകി കൊണ്ട്  സ്വാതന്ത്ര്യത്തിന്റെ പൊൻപുലരികളിലേക്ക്  സൂര്യതേജസ്സോടെ മുന്നേറുന്ന വർത്തമാനകാല സ്ത്രീയുടെ തിളക്കമാർന്ന  കാഴ്ച കാണികൾക്ക് പുതിയൊരു ദൃശ്യാനുഭവമായി.  

പെൺകാലം, സദസ്സിൽ നിന്നും അരങ്ങിലേക്ക്, അതു ഞാൻ തന്നെയാണ് എന്നീ മൂന്നു നാടകങ്ങളും പാടുക ജീവിത​ഗാഥകൾ, പെൺ വിമോചന കനവുത്സവം എന്നിങ്ങനെ രണ്ടു സം​ഗീതശിൽപ്പങ്ങളുമാണ് സ്ത്രീശക്തി കലാജാഥയുടെ ഭാ​ഗമായുള്ളത്. പ്രണയവും സമീപകാലത്ത്  അതിനു സംഭവിച്ച അപഭ്രംശങ്ങളും തുറന്നു കാട്ടുന്ന പെൺകാലമാണ്  ആദ്യം വേദിയിൽ അവതരിപ്പിച്ചത്. മാനസികവും ബൗദ്ധികവും സാമൂഹികവുമായ അടിമത്തങ്ങളിൽ നിന്നും വിമോചിതരാകുന്ന സ്ത്രീകളുടെ ശക്തമായ മുന്നേറ്റം ഓരോ കലാരൂപത്തിലും വേദിയിൽ അരങ്ങേറി. 

   കൂടാതെ ​ഗാർഹിക ലൈം​ഗിക  പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന സ്ത്രീകളും അവരുടെ ജീവിതാവസ്ഥ, സ്ത്രീധനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ പെൺകുട്ടികൾക്ക് ജീവഹാനി സംഭവിക്കുന്നതുമെല്ലാം മികച്ച രീതിയിൽ വേദിയിൽ പകർന്നാടിയത് കുടുംബശ്രീയുടെ തന്നെ തിയേറ്റർ ​ഗ്രൂപ്പായ രം​ഗശ്രീയിലെ അം​ഗങ്ങളായ  ബിജി.എം, മാധവി.സി, രതി.പി, റീജ എം.എം, ലീന.പി, പാർ‍വതി കെ.ടി, ബിന്ദു.പി, പ്രമീള പി, നിഷ.വി.സി, നൈനി.ടി,  സരോജിനി കെ.കെ, രാജി.വി.സി എന്നിവരാണ്.   

 

 

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം,  സ്ത്രീശക്തി കലാജാഥ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശ സ്വയംഭരണ എക്സൈസ്  വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ  നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്യനിർമാർജ്ജനത്തിന്റെയും ലോകമാതൃകയായി വിമോചനത്തിന്റെ പാതയിൽ മുന്നേറുന്നതിനൊപ്പം  സ്ത്രീധനത്തിനും സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾക്കുമെതിരേ ഏറ്റവും ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന സംഘശക്തിയാണ് കുടുംബശ്രീയെന്നും  മന്ത്രി പറഞ്ഞു. പൊതുജനാ​രോ​ഗ്യ- വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്  മുന്നേറാൻ കഴിയുന്നതിൽ കുടുംബശ്രീക്കും വലിയ പങ്കുണ്ട്. സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്ന സാമൂഹികാവസ്ഥ മാറേണ്ടതുണ്ടെന്നും സ്വന്തം കുടുംബത്തിൽ അവർ ചെയ്യുന്ന ജോലിക്ക് മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തദ്ദേശ സ്വയം ഭരണം, എക്സൈസ് എന്നീ വകുപ്പുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാ​ഗമായി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം കലക്ടർ എൻ.തേജ്  ലോഹിത്  റെഡ്ഢിക്കു നൽകി മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ  നിർവഹിച്ചു. തീം സോങ്ങ് തയ്യാറാക്കിയ ജില്ലാ മിഷൻ മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ക്ഷേമ കെ. തോമസ്,  സ്ത്രീശക്തി കലാജാഥയുടെ ഭാ​ഗമായി നാടകവും സം​ഗീതശിൽപ്പവും സംവിധാനം ചെയ്ത കരിവെള്ളൂർ മുരളി എന്നിവരെ മന്ത്രി ആദരിച്ചു. 

കാലിക പ്രസക്തിയുള്ള ലക്ഷ്യങ്ങൾക്കനുസൃതമായി കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുകയും സാമ്പത്തികവും  സാമൂഹികവുമായി സ്ത്രീകളെ മുന്നേറാൻ പഠിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന്  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്  ദേവർ കോവിൽ പറഞ്ഞു. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. 

കുടുംബശ്രീ ​ഭരണ സമിതി അം​ഗം കെ.കെ ലതിക ഓക്സിലറി ​ഗ്രൂപ്പ് സർവേ റിപ്പോർട്ടിന്റെയും  മേയർ ഡോ.ബീന ഫിലിപ്പ് ഓക്സിലറി ​ഗ്രൂപ്പ് ചർച്ച റിപ്പോർട്ടിന്റെയും  പ്രകാശനം നിർവഹിച്ചു. 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാ​ഗതം പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽഎ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ്, ഉത്തരമേഖലാ ജോയിന്റ്  എക്സൈസ് കമ്മീഷണർ ജി.പ്രദീപ്,  കോഴിക്കോട് ജില്ലാ ​ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.ജി ജോർജ്ജ്  മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ കെ.പി ബിന്ദു, കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ, കൗൺസിലർ എസ്.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ജാസ്മിൻ കെ.കെ, കെ.പുഷ്പജ, റീന മുണ്ടേങ്ങാട്ട്, രമ്യ മുരളി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എം ​ഗിരീശൻ നന്ദി പറഞ്ഞു.  

 സ്ത്രീധനത്തിനും  സ്ത്രീപീഡനത്തിനും എതിരേയുള്ള സന്ദേശങ്ങൾ ഓരോ വ്യക്തിയിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ്    സ്ത്രീശക്തി   കലാജാഥയുടെ ലക്ഷ്യം.  ഇന്നു (09-3-2022 )  മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലും അഞ്ചു വേദികൾ വീതം ആകെ എഴുപതോളം വേദികളിൽ പരിശീലനം നേടിയ168 കലാകാരികൾ കലാജാഥ അവതരിപ്പിക്കും. 

Content highlight
sthreesakthi kalajadha starts

ഡി.ഡി.യു-ജി.കെ.വൈ: 15 വിദ്യാർത്ഥികൾക്ക് ചെന്നൈ എയർപോർട്ടിൽ ജോലി

Posted on Saturday, March 5, 2022

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി  പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്ക്  ചെന്നൈ എയർപോർട്ടിൽ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് ആയി നിയമനം. 15000  രൂപയാണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം ഇൻസെന്റീവും ലഭിക്കും.

ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് എന്നിവ ഉൾപ്പെടെ ആറു മാസത്തെ എയർലൈൻ ടിക്കറ്റിങ്ങ് കോഴ്സിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്.  പദ്ധതിയുടെ കീഴിലുളള പരിശീലക ഏജൻസിയായ സീമെഡ് മുഖേനയായിരുന്നു പരിശീലനം.

പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ തൊഴിൽ മേഖലകളിൽ വിജയകരമായി പരിശീലനം  പൂർത്തിയാക്കിയ  45555 പേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞു. കൂടാതെ 475 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ നൂറ്റി ഇരുപതിലേറെ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്സുകളിൽ ചേർന്നു പഠിക്കുന്ന ഫീസ്, പദ്ധതി ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, താമസം എന്നിവ ഉൾപ്പെടെ സൗജന്യമാണ്.

 
Content highlight
DDUGKY trainees got placement in chennai airport

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ കേരളത്തില്‍

Posted on Saturday, March 5, 2022

കുടുംബശ്രീ മാതൃക പകര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി വിശദമായ പഠന സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, അംഗങ്ങളായ ഫിര്‍ദോസ്, വന്ദന സിങ്, റിസര്‍ച്ച് അസോസിയേറ്റ് സാക്ഷി സൗരഭ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദീപിക സിങ്, റിസര്‍ച്ച് ഓഫീസര്‍ സൗരഭ് സിങ് എന്നീ ആറംഗ സംഘമാണ് പഠനം നടത്തുന്നത്.

  മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കണ്ടറിഞ്ഞു.

DWC

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് , കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് എന്നിവരുമായി സംഘം സംവദിച്ചു.

  തിരുവനന്തപുരത്തും കൊല്ലത്തുമായി അയല്‍ക്കൂട്ടം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പിങ്ക് കഫെ, അപ്പാരല്‍ പാര്‍ക്ക്, ഷീ ലോഡ്ജ്, ആര്‍.ഒ പ്ലാന്റ്, എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം, കൊച്ചി മെട്രോ, സമൃദ്ധി ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലുമെല്ലാം സംഘം സന്ദര്‍ശനം നടത്തി.
Content highlight
DWC studied about kudumbashree

കുടുംബശ്രീ 'സ്ത്രീശക്തി' കലാജാഥ - ആദ്യ രംഗാവതരണം നടത്തി

Posted on Wednesday, March 2, 2022

അവര്‍ 42 കുടുംബശ്രീ അംഗങ്ങള്‍. കഴിഞ്ഞ നാല് ദിനങ്ങളിലായി തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കിലയില്‍ സംഘടിപ്പിച്ച നാടകക്കളരിയിലൂടെ പഠിച്ചെടുത്ത പാഠങ്ങള്‍ മനസ്സിലുറപ്പിച്ച്  അവര്‍ വേദിയിലേക്ക് എത്തി. ആത്മവിശ്വാസത്തോടെ  മൂന്ന് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും അവതരിപ്പിച്ച് ക്ഷണിക്കപ്പെട്ട സദസ്സിന്റെ മനംകവര്‍ന്നു.

  സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള സന്ദേശങ്ങള്‍ കേരള സമൂഹത്തിലെമ്പാടുമെത്തിക്കാനും സ്ത്രീശാക്തീകരണത്തിന് അനുകൂലമായ മനോഭാവം വളര്‍ത്താനും ലക്ഷ്യമിട്ട് അണിയിച്ചൊരുക്കപ്പെട്ട  സ്ത്രീശകതി കലാജാഥയുടെ ഭാഗമാണ് ഈ നാടകങ്ങളും സംഗീതശില്‍പ്പങ്ങളും. 23 മുതല്‍ 26 വരെ നടന്ന നാടകക്കളരിയുടെ അവസാനദിനത്തിലായിരുന്നു ആസ്വാദക മനംകവര്‍ന്ന ആദ്യ രംഗാവതരണം.

  2021 ഡിസംബര്‍ 18 മുതല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ നടത്തിവരുന്ന സ്ത്രീപക്ഷ നവകേരളം സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആദ്യഘട്ട പരിശീലനം നല്‍കിയതിന് ശേഷമാണ് എല്ലാജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 42 പേര്‍ക്ക് കിലയില്‍ രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചത്.

 'സ്ത്രീശക്തി കലാജാഥയ്ക്കായി എല്ലാ ജില്ലകളിലും  രൂപീകരൂപീകരിച്ചിരിക്കുന്ന ഒന്ന് വീതം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ആകെ 168 വനിതകള്‍ ഇങ്ങനെ പരിശീലനം നേടും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പത്ത് ദിനങ്ങളിലായി ജില്ലകളിലെ വിവിധ വേദികളില്‍ കലാജാഥ സംഘടിപ്പിക്കും.

sthreesa



   കരിവെള്ളൂര്‍ മുരളിയുമായി ചേര്‍ന്ന് രചിച്ച്, റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത പെണ്‍കാലം, ശ്രീജ അറങ്ങോട്ടുകര രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത അത് ഞാന്‍ തന്നെയാണ്, ശ്രീജ അറങ്ങോട്ടുകര രചനയും സംവിധാനവും നിര്‍വഹിച്ച സദസ്സില്‍ നിന്ന് അരങ്ങിലേക്ക് എന്നീ നാടകങ്ങളും കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച പാടുക ജീവിതഗാഥകള്‍, പെണ്‍വിമോചന കനവുത്സവം എന്നീ സംഗീത ശില്‍പ്പങ്ങളും വരും ദിനങ്ങളില്‍ കുടുംബശ്രീ വനിതകളിലൂടെ സ്ത്രീപക്ഷ നവകേരള സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കും. ഷൈലജ പി അമ്പു, രാജരാജേശ്വരി എന്നിവരാണ് സംവിധാന സഹായികള്‍. ഭൈരവി, ആര്യ, ഗ്രീഷ്മ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

  കിലയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Content highlight
sthreesakthi en

അട്ടപ്പാടിയില്‍ ഉപജീവന അവസരങ്ങളൊരുക്കി മില്ലറ്റ് കഫേയും വൈഗയും

Posted on Saturday, February 26, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹില്‍ വാല്യു ബ്രാന്‍ഡില്‍ രണ്ട് കാര്‍ഷിക ഉപജീവന സംരംഭങ്ങള്‍ക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുക, നല്ലഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചിത്രശലഭം കാര്‍ഷിക ഗ്രൂപ്പിലെ രേശി, ലക്ഷ്മി വെള്ളിങ്കിരി, ലക്ഷ്മി ബാലന്‍ എന്നിവരാണ് പുതൂരിലുള്ള ഈ കഫേയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

  ചെറുധാന്യങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ...തുടങ്ങിയ വിഭവങ്ങള്‍ ഇവിടെ ലഭിക്കും.

  അഗളി പഞ്ചായത്ത് സമിതിയ്ക്ക് കീഴിലാണ് വൈഗ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെല്ലി, ലക്ഷ്മി നഞ്ചന്‍, പാപ്പ കക്കി, ആശ, രാധ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് ദോശമാവും മസാലപ്പൊടികളും മറ്റും ഉത്പാദിപ്പിക്കുന്ന ഈ സംരംഭം നടത്തുന്നത്. ഹില്‍ വാല്യു എന്ന  കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്ന ബ്രാന്‍ഡിന്റെ കീഴിലാണ് ഈ രണ്ട് സംരംഭങ്ങളും ആരംഭിച്ചിരിക്കുന്നത്.   കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13ാം സംരംഭമാണ് മില്ലറ്റ് കഫേ.

 കുടുംബശ്രീയുടെ ഭാഗമായി 1037 ജെ എല്‍ജികളിലായി 4606  കര്‍ഷകര്‍ വിവിധ വിളകള്‍ അട്ടപ്പാടിയില്‍ കൃഷി ചെയ്യുന്നുണ്ട്. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി ,ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്ത് വരുന്നു.

 

Content highlight
kudumbashree starts millet cafe at attappadyml

കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ 'രസോയി' നാടന്‍ ഭക്ഷണശാലയ്ക്ക് തുടക്കം

Posted on Friday, February 25, 2022

കോഴിക്കോടുള്ള നാഷണല്‍ കേഡറ്റ് കോര്‍ (എന്‍.സി.സി) ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ (24/02/22) നടന്ന ചടങ്ങില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫന്‍സീവ് സര്‍വീസ് സ്ഥാപനത്തില്‍ ഇത്തരത്തിലൊരു അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് ഏറെ ശ്രദ്ധേയമായി.

  കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി.ഡി.എസിന് കീഴിലുള്ള രസോയി എന്ന സംരംഭത്തിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഭക്ഷണ ശാല നടത്തുക. കെട്ടിടത്തിന് വാടക നല്‍കേണ്ടതില്ല. പാത്രങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റൗ മുതലായവ  സംരംഭകര്‍ക്ക് സൗജന്യമായി  നല്‍കുകയും ചെയ്തിട്ടുണ്ട്.

rasoi

  ഭക്ഷണശാലയിലേക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എന്‍.സി.സി ക്യാന്റീനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വാങ്ങുന്ന സാധനങ്ങളുടെ തുക നല്‍കാന്‍ ഒരു മാസ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കേണ്ടതുമില്ല. എന്‍.സി.സി ക്യാമ്പിനെത്തുന്ന കുട്ടികള്‍ക്കും മറ്റുമുള്ള ഭക്ഷണം തയാറാക്കി നല്‍കുന്നതിനുള്ള വലിയ ഓര്‍ഡറുകള്‍ സ്ഥിരമായി ലഭിക്കുകയും ചെയ്യും.
 
   ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ. പ്രകാശന്‍, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ യമുന, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാരായ ബിന്‍സി ഇ.കെ, നിഖില്‍ ചന്ദ്രന്‍, ജൈസണ്‍ ടി.ജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
Rasoi