വയോജന സൗഹൃദ സമൂഹം: കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, November 21, 2019

വയോജന സൗഹൃദ സമൂഹം എന്ന ആശയം മുനിര്‍ത്തി കുടുംബശ്രീയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) സംയുക്തമായി ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നവംബര്‍ 19, 20 തീയതികളിലായാണ് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. 19ന് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വയോജന ക്ഷേമം ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവ മുഖേന നല്കുന്ന എല്ലാ സേവനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് പദ്ധതികള്‍ തയ്യാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

  കേരളത്തിന് വ്യക്തമായ ഒരു വയോജന നയമുണ്ട്. ഇതില്‍ വിഭാവനം ചെയ്തിട്ടുള്ള വിധത്തില്‍ വയോജനങ്ങളുടെ  ശാരീരിക മാനസിക സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തി  അന്തസോടെ ജീവിക്കാന്‍ പര്യാപ്തമാകുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വയോജനക്ഷേമം മുന്‍ നിര്‍ത്തി മിക്ക തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ വാര്‍ഷിക കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നിലവില്‍  നടപ്പാക്കി വരുന്ന പകല്‍വീട് അത്തരത്തില്‍ മികച്ച ഒരു  മാതൃകയാണ്.  ഇത്തരം പകല്‍വീടുകളില്‍ വയോജനങ്ങള്‍ക് അര്‍ഹമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനും നിലവിലെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പരിഹരിച്ചുകൊണ്ട് ഏറ്റവും ഫലപ്രദമായ രീതിയിലുള്ള ഇടപെടലുകള്‍ കുടുംബശ്രീ വഴി നിര്‍വഹിക്കുന്നതിനും സാധിക്കണം. സാങ്കേതികരംഗത്ത് മികച്ച വൈദഗ്ധ്യ ശേഷിയുള്ള വയോജനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവരുടെ കര്‍മശേഷിയും സേവനതല്‍പരതയും സമൂഹത്തിന്‍റെ ഗുണപരമായ പരിണാമത്തിനും വളര്‍ച്ചയ്ക്കും  ഉപയോഗിക്കാന്‍ സാധിക്കണം. പൊതുസമൂഹത്തിന്‍റെ ജാഗ്രതയും കരുതലും അനിവാര്യമായ ഒന്നാണ് വയോജനങ്ങളുടെ സുരക്ഷ. നിലവില്‍ സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കും വൃദ്ധര്‍ ഇരയാകേണ്ടി വരുന്ന സംഭവങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ വയോജനങ്ങളുടെ സുരക്ഷയ്ക്കും അതീവ പ്രാധാന്യം  നല്‍കിക്കൊണ്ടുള്ള ഇടപെടലുകള്‍  ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് വിഭാവനം ചെയ്തു നടപ്പാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിനും ഇക്കാര്യത്തില്‍ ശ്രദ്ധേയവും മാതൃകാപരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. ഇനിയുമേറെ കാര്യങ്ങള്‍ സമൂഹത്തിനായി നിര്‍വഹിക്കാന്‍ കഴിയുമെന്നും അതിനുള്ള യുവത്വം വയോജനങ്ങള്‍ക്കുണ്ടെന്നും തെളിയിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയില്‍  അധിഷ്ഠിതമാക്കുന്നതോടൊപ്പം ഇത്തരം സേവനങ്ങള്‍ വയോജനങ്ങളുടെ അവകാശമായി കാണുന്ന തലത്തിലേക്ക് ബന്ധപ്പെട്ട നയങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു.

കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ലൈസേഷന്‍ സി.ഇ.ഓ സജിത് സുകുമാരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സെമിനാറിന്‍റെ  ആശയവും ലക്ഷ്യങ്ങളും വിശദമാക്കി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ കോബ്രഗേഡ് ഡോ.പി.കെ.ബി നായര്‍ ഡോ.കെ.ആര്‍ ഗംഗാധരന്‍,  ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍, ഡോ. ഇറുദയ രാജന്‍, മാത്യു ചെറിയാന്‍,  ഡോ.ഗീതാ ഗോപാല്‍, ഡോ.അരവിന്ദ് കസ്തൂരി, ഡോ.എം.ആര്‍.രാജഗോപാല്‍, ഡോ.എസ്.ശിവരാജു, ഡോ.പി.വി ഉണ്ണിക്കൃഷ്ണന്‍,  ഡോ.എം.അയ്യപ്പന്‍, ഹരിതമിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍, ആനന്ദ് കുമാര്‍, ബി.ആര്‍.ബി പുത്രന്‍ എന്നിവര്‍ പ്രായാധിക്യവും അതുയര്‍ത്തുന്ന പ്രശ്നങ്ങളും, വാര്‍ദ്ധക്യ സംരക്ഷണത്തിലെ വെല്ലുവിളികള്‍, കെയര്‍ എക്കണോമി, സാമൂഹ്യനീതിയുടെ മാനങ്ങള്‍,  വാര്‍ധക്യ സംരക്ഷണം-നയങ്ങളും നിയമവും തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. മേയേഴ്സ് ചേമ്പര്‍ ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ സെക്രട്ടറി സാബു.കെ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.കെ. തുളസീ ബായ്, നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

   കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി നന്ദി അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധര്‍, ഗവേഷകര്‍,  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ-ബ്ളോക്ക്-പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

Content highlight
വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമാക്കുന്നതോടൊപ്പം ഇത്തരം സേവനങ്ങള്‍ വയോജനങ്ങളുടെ അവകാശമായി കാണുന്ന തലത്തിലേക്ക് ബന്ധപ്പെട്ട നയങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മാറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ പറഞ്ഞു.