കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

Posted on Tuesday, January 21, 2020

കേരളത്തിലെ 14 ജില്ലകളിലുമുള്ള കുടുംബശ്രീ അംഗങ്ങളുടെ കുടുംബശ്രീയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1998ലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ രൂപീകരിച്ചത്. ആദ്യ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ് തലത്തിലുള്ള ഫെഡറേഷനായ എഡിഎസും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) പഞ്ചായത്ത് തലത്തിലുള്ള ഫെഡറേഷനായ സിഡിഎസും (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) രൂപീകൃത്യമായി.

  2018ല്‍ കുടുംബശ്രീ 20ാം വര്‍ഷത്തിലേക്ക് കടന്ന അവസരത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആശയം മുന്നോട്ടുവന്നത്. ആ വര്‍ഷത്തിലെ സര്‍ക്കാര്‍ ബജറ്റിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം നടത്തുകയും യെ്തു.

 20 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും അത് പുസ്തക രൂപത്തിലാക്കാനുമായി എല്ലാ ജില്ലകളിലും ഒരു ശില്‍പ്പശാല വീതം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് 14 ജില്ലകളിലും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എഴുത്തുശില്‍പ്പശാല നടത്തി. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിച്ച ശില്‍പ്പശാലകളിലായി 500ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ്മപ്പുസ്തകത്തിലേക്ക് ലഭിച്ചു. കൂടാതെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വാക്കുകളിലൂടെ പങ്കുവച്ചവരുടെ കഥകള്‍ പബ്ലിക് റിലേഷന്‍സ് ടീമിന്റെ നേതൃത്വത്തില്‍ തയാറാക്കുകയും ചെയ്തു. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

  ഈ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കഥകളും ഇതിനു വേണ്ടി അംഗങ്ങള്‍ നടത്തിയ ത്യാഗത്തിന്റെ കഥകളും കുടുംബശ്രീ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ തുടക്കത്തെക്കുറിച്ചും ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെക്കുറിച്ചുമൊക്കെ കൂടുതല്‍ വിശദമായി അറിയാന്‍ കഴിയും. ഈ 14 പുസ്തകങ്ങളും താഴെ നല്‍കുന്ന ലിങ്കില്‍ നിന്ന് വായിക്കാനാകും. ഒരു തലമുറ നേടിയ വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിവരങ്ങള്‍ ഈ പുസ്തകങ്ങള്‍ വഴി അറിയാനാകും. http://www.kudumbashree.org/pages/159#kudumbashree-publication-tab-11  

 

Content highlight
ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം - തൃശൂര്‍

Posted on Monday, January 13, 2020

തൃശൂര്‍, പാലക്കാട്‌ ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം തദ്ദേശ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ 

സ്ഥലം : ടൌണ്‍ ഹാള്‍, തൃശൂര്‍
തിയ്യതി : 14 ജനുവരി 2020, 10am

Content highlight
Annual plan implementation progress review Thrissur

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍; വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു

Posted on Tuesday, January 7, 2020

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുന്‍നിര്‍ത്തി കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം'  ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. കുടുംബശ്രീ സംസ്ഥാനമിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം നല്‍കി.

മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി.പി. രതീഷ്, മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ്, കാസര്‍ഗോഡ് ഉദുമ ഞെക്ലി സ്വദേശി ദീപേഷ്   എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി.  അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.വി, അയ്യപ്പന്‍ എം.കെ, സുജിത.പി എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. ആയിരം രൂപയാണ് സമ്മാനത്തുക.  

 പ്രായാധിക്യം വകവയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്‍റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്തതിനാണ് ഇ. റിയാസിന് രണ്ടാം സ്ഥാനം. അയല്‍ക്കൂട്ട വനിതകളുടെ ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രമാണ്  ദീപേഷിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.   

 2019 ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്. മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ്. പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി-ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോജേര്‍ണലിസ്റ്റുമായ യു.എസ്. രാഖി, കുടുംബശ്രീ അക്കൗണ്ട്സ് ഓഫീസര്‍ എം. രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

 

 

 

 

 

 

 

 

 

 

Content highlight
ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. അരുണ്‍ ജ്യോതി റിഷികേശ്, രാകേഷ്.ടി.പി, ബഷീര്‍ കഡേരി, കെ.സുരേന്ദ്രന്‍, മുഹമ്മദ് ഷിഹാബ്.പി, നോബിള്‍ ജോസഫ്, അശോകന്‍ ടി.വി, ശിവാനന്ദന്‍.പി.

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രഫി മത്സരം മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍

Posted on Saturday, January 4, 2020

 

·    ഒന്നാം സമ്മാനം 20000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം ഫോട്ടോകളുടെ വിഷയം

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ സ്വന്ത മായ ഇടം പതിപ്പിച്ച കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന ഫോട്ടോഗ്രാഫി മത്സരം ' കുടുംബശ്രീ ഒരു നേര്‍ച്ചിത്ര'ത്തിന്റെ മൂന്നാം സീസണ്‍ ജനുവരി 1 മുതല്‍ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 1 ആണ് അവസാന തിയതി. ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രതിപാ ദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ടയോഗം, അയല്‍ക്കൂട്ട വനിത കള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പടെയുള്ള വിവിധ സംരംഭങ്ങള്‍, അയല്‍ക്കൂട്ട വനിതകളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകളിലുള്‍പ്പെടെ കുടുംബശ്രീ വനിതകള്‍ നിയന്ത്രി ക്കുന്ന പാര്‍ക്കിങ്, വിശ്രമമുറിയുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലി കള്‍, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില്‍ സിഡിയിലാക്കിയ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതം പത്ത് പേര്‍ക്കും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

 

Content highlight
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും

എന്‍.യു.എല്‍.എം : കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്

Posted on Friday, January 3, 2020

* അവാര്‍ഡ് തുകയായ ഒമ്പതു കോടി രൂപ കുടുംബശ്രീക്ക് നല്‍കി

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2018-19ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളത്തിന്‍റെ കുടുംബശ്രീക്ക് രണ്ടാം സ്ഥാനം ലഭിച്ചു.  ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശങ്ങളിലും നഗരമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്കാരം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇക്കഴിഞ്ഞ 30ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയില്‍ നിന്നും എന്‍.യു.എല്‍.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ കെ.ബി.സുധീര്‍, ടി.ജെ ജെയ്സണ്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. മികവിനുള്ള അംഗീകാരമായി ഒമ്പതു കോടി രൂപയും കുടുംബശ്രീക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി വിനിയോഗിക്കും.

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ഇതിന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്‍റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കേന്ദ്ര മന്താലയത്തിന്‍റെ ഡേ-എന്‍.യു.എല്‍.എം.എം വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. തൊഴില്‍ നൈപുണ്യ പരിശീലനം ലഭിച്ചവര്‍, തൊഴില്‍ ലഭിച്ചവര്‍ എന്നിവരുടെ എണ്ണം,  നൈപുണ്യ പരിശീലനം ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ, ന്യൂന പക്ഷ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം, പുതുതായി രൂപീകരിക്കേണ്ടതും രൂപീകരിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം, വിതരണം ചെയ്ത വിവിധ വായ്പകള്‍, തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ആവശ്യമായ സംരംഭങ്ങളുടെ എണ്ണം, തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയ തെരുവു കച്ചവടക്കാരുടെ എണ്ണം, ഓരോ ഘടകത്തിന്‍റെയും കീഴിലുള്ള ഫണ്ട് വിനിയോഗം, പദ്ധതിയിലെ നിര്‍ദേശ പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട് ഇങ്ങനെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ കുടുംബശ്രീ രണ്ടാമതെത്തിയത്. ഇതില്‍ നൈപുണ്യ പരിശീലനം എന്ന ഘടകത്തില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കാനും കുടുംബശ്രീക്ക് സാധിച്ചു.

 2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതു വഴി വാര്‍ഷിക പദ്ധതി വിഹിതമായ 30.99 കോടി രൂപയ്ക്കൊപ്പം പ്രത്യേക സമ്മാനമായി ഒമ്പതു കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ നല്‍കല്‍, കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്താന്‍ അയല്‍ക്കൂട്ട രൂപീകരണം എന്നിവയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്തും. കൂടാതെ തെരുവു കച്ചവടക്കാര്‍ക്കു വേണ്ടി വെന്‍ഡിങ്ങ് മാര്‍ക്കറ്റുകള്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍,എന്നിവയുടെ നിര്‍മാണത്തിനും ഈ തുക വിനിയോഗിക്കും.

 

 

Content highlight
2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്.

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പാലക്കാട്

Posted on Friday, January 3, 2020

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ കുടുംബശ്രീയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തോടു കൂടി പാലക്കാട് ജില്ലയില്‍ ആരംഭിച്ചു. പാലക്കാട് സിവില്‍സ്റ്റേഷനിലാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്റീന്‍ നടത്താന്‍ വേണ്ടി പത്തംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കി, കൂടാതെ ആവശ്യമായ മറ്റ് സഹായങ്ങളൊരുക്കുകയും ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ചെറുകടികള്‍, ചട്ടിക്കഞ്ഞി, പുഴുക്ക് തുടങ്ങിയ വിഭവങ്ങള്‍ ലഭിക്കും.

  സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സംയോജനത്തോട് കൂടി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെയും പുരോഗതി നേടുന്നതിന്റെയും ഒരു മികച്ച ഉദാഹരണമാണ് പാലക്കാട് ആരംഭിച്ചിരിക്കുന്ന ഈ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍.

 

Content highlight
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ്‌ കുടുംബശ്രീ

Posted on Friday, January 3, 2020

* പ്രതിദിനം പത്തു ലക്ഷത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നു

 * കുടുംബശ്രീ വനിതകള്‍ മുഖേന പ്‌ളാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണവും  

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്‌ളാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വരുന്ന ജനുവരി ഒന്നു മുതല്‍ പ്‌ളാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി   എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ തയ്യാറാക്കി വിപണിയിലെത്തിച്ചു കൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. പ്‌ളാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നു. തുണിസഞ്ചി നിര്‍മ്മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി കുടുംബശ്രീ സഹകരിച്ചു പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്‌ളോത്ത്, ജ്യൂട്ട്, പേപ്പര്‍  എന്നിവ കൊണ്ട് ബാഗുകള്‍, കൂടാതെ കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉത്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്‌ളാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകള്‍ക്ക് പുറമേ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ ആയിരം  സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്.  അതത് ജില്ലകളിലെ യൂണിറ്റുകള്‍ വഴി പ്രതിദിനം പത്തു ലക്ഷം സഞ്ചികളെങ്കിലും നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

തുണിസഞ്ചികള്‍ കൂടാതെ പാളകൊണ്ടു തയ്യാറാക്കിയ പ്‌ളേറ്റുകളും യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതു കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച്  വൈവിധ്യമാര്‍ന്ന മാതൃകകളില്‍ പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ആവശ്യമായ പരിശീലനവും യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.  ഓരോ ജില്ലയുടെയും പ്രാദേശികമായ പ്രമുഖ പരിപാടികള്‍, ഉത്സാവാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത് നിര്‍മ്മിച്ചു കൊടുക്കാനും കഴിയുന്ന തരത്തില്‍ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്ന 27 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ യൂണിറ്റുകളുടെ അഡ്രസ്സും ഫോണ്‍ നമ്പരും ഉത്പാദനക്ഷമതയും അടക്കമുള്ള വിശദാംശങ്ങള്‍ ശുചിത്വ മിഷനും, ഹരിതകേരളം മിഷനും കൈമാറി. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ കൊണ്ടുള്ള പേനകളടക്കമുള്ള ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു. കോട്ടണ്‍ തുണി ഉപയോഗിച്ച് നാപ്കിന്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ജൂട്ട് ബാഗും ഫയലും നിര്‍മ്മിക്കുന്ന രണ്ട് യൂണിറ്റുകളും ജില്ലയിലുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കുടുംബശ്രീ അംഗങ്ങളായ 5 പേരെ ചേര്‍ത്ത് ഹരിത ചെക്ക് പോസ്റ്റും പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കുകയും പകരം അവര്‍ക്ക് തുണിസഞ്ചികള്‍ നല്‍കുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ഏറ്റെടുക്കും. യുഎന്‍ഡിപി, ഹരിതകേരളം മിഷന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേര്‍ന്ന് കുടുംബശ്രീ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് മുഖേന തുണിസഞ്ചികള്‍ ഉത്പാദിപ്പിക്കാനും തുടങ്ങി.

എറണാകുളം
200 തുണിസഞ്ചി യൂണിറ്റുകള്‍ വഴി ജില്ലയില്‍ 'പച്ച' എന്ന ബ്രാന്‍ഡില്‍ തുണിസഞ്ചികള്‍ തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഒരു മാസത്തിനുള്ളില്‍ 300 യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. ആയിരത്തോളം വനിതകള്‍ക്ക് ഇതുവഴി തൊഴിലവസരവും ലഭിക്കും. 2 മുതല്‍ 50 രൂപ വിലവരുന്നതാണ് ഈ സഞ്ചികള്‍. ഓരോ യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഈ സഞ്ചികള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുറത്തുള്ള വിപണിയിലേക്കും സഞ്ചികള്‍ എത്തിക്കും.

കോഴിക്കോട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന 22 യൂണിറ്റുകള്‍ ജില്ലയിലുണ്ട്. തുണിസഞ്ചി, പേപ്പര്‍ ബാഗ്, മണ്‍പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വിവിധ യൂണിറ്റുകള്‍ ഇതിലുള്‍പ്പെടുന്നു. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ഈ യൂണിറ്റുകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തയ്യലറിയാവുന്ന കുടുംബശ്രീ വനിതകളെ ഉപയോഗിച്ച് കുടുംബശ്രീ സിഡിഎസുകളുടെ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) നേതൃത്വത്തില്‍ വീടുകളില്‍ തുണിസഞ്ചികളുണ്ടാക്കി അതാത് മേഖലകളില്‍ സഞ്ചികള്‍ വിതരണം ചെയ്യുന്നു. അവര്‍ക്ക് തുണി വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ ആവശ്യകത അനുസരിച്ച് സഞ്ചികള്‍ തയാറാക്കി നല്‍കും.

മലപ്പുറം ജില്ല
പേപ്പര്‍ ബാഗും തുണിസഞ്ചികളും നിര്‍മ്മിക്കുന്ന 28 സൂക്ഷ്മ സംരംഭ യൂണിറ്റുകളും ഒപ്പം പാള കൊണ്ട് പാത്രകള്‍ നിര്‍മ്മിക്കുന്ന 2 യൂണിറ്റുകളും തുണി കൊണ്ടുള്ള ചവിട്ടിയും മറ്റും നിര്‍മ്മിക്കുന്ന എട്ട് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ പേന, ഫയല്‍, നോട്ട്ബുക്ക് തുടങ്ങിയ പേപ്പര്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം അടങ്ങിയ കാറ്റലോഗ് തയാറാക്കി ശുചിത്വമിഷന് ജില്ലാ മിഷന്‍ കൈമാറി. തുണി സഞ്ചിയും പേപ്പര്‍ ബാഗും നിര്‍മ്മിക്കുന്ന യൂണിറ്റുകളോട് പരമാവധി സ്ഥാപനങ്ങളുമായി സഹകരിച്ച് അവര്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും ജില്ലാ മിഷന്‍ നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആവശ്യപ്രകാരം 1.50 ലക്ഷം തുണിസഞ്ചികള്‍ യൂണിറ്റുകള്‍ മുഖേന തയാറാക്കി നല്‍കും. ബ്ലോക്ക് തലത്തിലേക്കാവശ്യമുള്ള 12,000 തുണിസഞ്ചികള്‍ ഉടന്‍ കൈമാറും.

വയനാട്
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ അപ്പാരല്‍ യൂണിറ്റുകളെക്കൊണ്ട് തുണിസഞ്ചികളുടെ വിവിധ മോഡലുകള്‍ തയാറാക്കി ഡിസംബര്‍ 26ന് കല്‍പ്പറ്റയില്‍ നടത്തിയ ക്രിസ്മസ് ചന്തയില്‍ ഈ തുണിസഞ്ചികളുടെയും പേപ്പര്‍ ബാഗുകളുടെയും പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സഞ്ചികള്‍ക്കായുള്ള ഓഡര്‍ ലഭിച്ചു. സംരംഭകര്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സഞ്ചി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി വരുന്നു. പ്ലാസ്റ്റിക് സാനിട്ടറി നാപ്കിന്റെ ഉപയോഗം കുറയ്ക്കാനായി മെനുസ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തി. മൂപ്പൈനാട് പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1000 മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും.

കൊല്ലം
ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ഹരിതകേരളം മിഷനുമായി സംയോജിച്ച് 140 കുടുംബശ്രീ സംരംഭങ്ങള്‍ വഴി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതിദിനം 25,000 സഞ്ചികള്‍ ഉത്പാദിപ്പിക്കാന്‍ ശേഷി ഈ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ വായ്പയും ലഭ്യമാക്കുന്നു. ജില്ലാ മിഷന്‍ വഴി തുണിസഞ്ചികള്‍ മൊത്തമായി വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് കൗണ്ടറുകള്‍ ചില്ലറയായും സഞ്ചികള്‍ ലഭിക്കും.

തൃശ്ശൂര്‍
60 തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. കൂടാതെ കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനവും വിവിധ ബ്ലോക്കുകളില്‍ നല്‍കി വരുന്നു.

പാലക്കാട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 62 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. തുണിസഞ്ചി, പേപ്പര്‍ബാഗ്, പാള പ്ലേറ്റ്, മണ്‍പാത്രം, പേപ്പര്‍പേന എന്നിങ്ങനെ വിവിധ ബദല്‍ ഉത്പന്നങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കുന്നു. ഈ യൂണിറ്റുകളുടെ ഭാരവാഹികളുടെ യോഗം ഹരിതകേരള മിഷനും ശുചിത്വ മിഷനുമായി സംയോജിച്ച് വിളിച്ച് ചേര്‍ത്തു. ഓരോ യൂണിറ്റും ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ പരിശോധിച്ച് 100 ശതമാനം പ്ലാസ്റ്റിക്‌രഹിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്തു. ഒരേ ഉത്പന്നങ്ങളുടെ വില ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വരുന്ന ആഴ്ച്ച ഈ നിര്‍മ്മാണ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വില്‍പ്പന മേള നടത്തും. ശുചിത്വ മിഷന്റെ സഹായത്തോടു കൂടി യൂണിറ്റുകളുടെ വിശദാംശങ്ങളടങ്ങിയ ബ്രോഷര്‍ തയാറാക്കി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലഭ്യമാക്കും.

കോട്ടയം
16 തുണിസഞ്ചി യൂണിറ്റുകളാണ് ജില്ലയിലുള്ളത്. യൂണിറ്റുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഈ കണ്‍സോര്‍ഷ്യം മുഖേന യൂണിറ്റുകള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മൊത്തമായി വാങ്ങുകയും യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും. ഇങ്ങനെ ഒരേ മാതൃകയിലുള്ള സഞ്ചികള്‍ നിര്‍മ്മിക്കും. കൂടാതെ പരിശീലനം നേടിയ അയല്‍ക്കൂട്ട വനിതകളെ ഉള്‍പ്പെടുത്തി കൂടുതല്‍ തുണിസഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലെയും തുണിസഞ്ചികളുടെ ആവശ്യകത ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി കണ്ടെത്തി യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നു.


കേരളം പ്‌ളാസ്റ്റിക് വിമുക്തമാക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനോടൊപ്പം നിലവില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകളിലെ വനിതകള്‍ക്ക് അവരുടെ തൊഴില്‍ മേഖല കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്‌ളാസ്റ്റിക്കിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം വഹിക്കാനും സാധ്യമാകും.  

 

 

Content highlight
വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.