വാര്‍ത്തകള്‍

പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് കുടുംബശ്രീ 'സമുന്നതി' പദ്ധതി വഴിയൊരുക്കും: മന്ത്രി എം.ബി രാജേഷ്

Posted on Monday, August 25, 2025

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമുന്നതി പദ്ധതി പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര പുരോഗതിക്ക്  വഴിയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട്  ആനക്കര പഞ്ചായത്തിലെ ചോലക്കുളമ്പിൽ പദ്ധതിയുടെ ഉദ്ഘാടനവും  അയൽക്കൂട്ടങ്ങൾ, സി.ഡി.എസുകൾ എന്നിവയ്ക്കുളള റിവോൾവിങ്ങ് ഫണ്ട്, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ബ്രിഡ്ജ് കോഴ്സ് നടത്തിപ്പ്, കാര്യശേഷി വികസന പരിശീലനം, സാമൂഹ്യ വികസനം എന്നിവയ്ക്കുള്ള വിവിധ ഫണ്ടുകളുടെ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

കുട്ടികൾ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കെല്ലാം പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സമുന്നതി പദ്ധതിയുടെ നടത്തിപ്പ്. കുടുംബശ്രീ അംഗങ്ങൾക്ക് കാര്യശേഷി വികസനം, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബ്രിഡ്ജ് കോഴ്സ്, സംരംഭ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി പദ്ധതി നടപ്പാക്കുന്ന എട്ടു സി.ഡി.എസുകൾക്ക് ഒാരോന്നിനും ഒമ്പത് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങൾക്ക് 15000 രൂപ വീതവും   സി.ഡി.എസുകൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് റിവോൾവിങ്ങ് ഫണ്ടായി  ലഭിക്കുക. സി.ഡി.എസുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ടും ലഭിക്കും. അയൽക്കൂട്ട സംവിധാനത്തെ പ്രവർത്തനക്ഷമമാക്കുന്നതിനും വിവിധ പരിശീലനത്തിനും പഠനയാത്ര നടത്തുന്നതിനുമെല്ലാമുളള സാമ്പത്തിക സഹായമായാണ് സി.ഡി.എസുകൾക്ക് ഒരു ലക്ഷം രൂപ നൽകുന്നത്. പട്ടികജാതി മേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ബ്രിഡ്ജ് കോഴ്സുകൾ നടപ്പാക്കുന്നതിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും. വിവിധ സാമൂഹിക വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സി.ഡി.എസുകൾക്കും ഒരു ലക്ഷം വീതം നൽകും.  പദ്ധതി തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും സാമ്പത്തിക പിന്തുണകൾ നൽകുന്നത്. സി.ഡി.എസുകളും അയൽക്കൂട്ടങ്ങളും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കുന്ന മുറയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കും. പട്ടികജാതി വിഭാഗക്കാർക്കു വേണ്ടിയുള്ള സമുന്നതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് കുഴൽമന്ദത്താണ്. രണ്ടാമതായി നടപ്പാക്കുന്നത് തൃത്താലയിലാണ്. ഇനി പത്തനംതിട്ട ജില്ലയിൽ മൂന്നു പഞ്ചായത്തുകളിൽ നടപ്പാക്കും. തൃത്താലയിൽ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എ അധ്യക്ഷനായി ജില്ലാതല കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പഞ്ചായത്ത്തല കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് ഐ.എസ്.ഒാ അംഗീകാരം നേടിയ ആനക്കര, പട്ടിത്തറ,  കപ്പൂർ, പരതൂർ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്,  തൃത്താല സി.ഡി.എസുകൾക്കും വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ച കലാകാരൻമാർക്കും കലാകാരികൾക്കുമുള്ള ആദരവും മന്ത്രി നൽകി.

തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.വി.പി റജീന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷറഫുദ്ദീൻ കളത്തിൽ, വി.വി ബാലചന്ദ്രൻ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഉപദേശകസമിതി അംഗവും വിജിലൻസ്, മോണിട്ടറിങ്ങ് സമിതി അംഗവുമായ കെ.പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ,  ആനക്കര ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ പി.കെ ബാലചന്ദ്രൻ, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ലീനാ രവി, ബിന്ദു മുരളീധരൻ, സുജാത മനോഹരൻ, ലത സൽഗുണൻ, സുജിത ജയപ്രകാശ്, സൗമ്യ സതീശൻ, ബേനസീർ, വിവിധ പാർട്ടി പ്രതിനിധികളായ സലീം കെ, പി. വേണു മാസ്റ്റർ, സൂര മലമക്കാവ്, ശ്രീജി കടവത്ത്, ഗിരീഷ് കുമാർ പി എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ  അനുരാധ എസ് നന്ദി പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന പ്രതേ്യക ജീവനോപാധി പദ്ധതിയാണ് "സമുന്നതി'. നേരത്തെ പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ളോക്കിൽ 2023ലാണ്“പദ്ധതിക്ക് തുടക്കമിട്ടത്. ഇത് വിജയം കൈവരിച്ചതിനെ തുടർന്നാണ് തൃത്താലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. തൃത്താല മണ്ഡലത്തിൽ ഉൾപ്പെടുന്ന ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, തൃത്താല, ആനക്കര, പരതൂർ പഞ്ചായത്തുകളിലെ 477 ഉന്നതികളിലാണ് പദ്ധതി നടപ്പാക്കുന്നത്.  7875 പട്ടികജാതി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
 

Content highlight
Press Release - Minister MB Rajesh inaugurates Kudumbashree Samunnathi project at Thrithala block

കുടുംബശ്രീ "സർഗം-2025' ചെറുകഥാ രചനാ മത്സരം: രചനകൾ ക്ഷണിച്ചു

Posted on Saturday, August 23, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി  'സർഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും  ലഭിക്കും. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക.

രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ 2025 സെപ്റ്റംബർ 23-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ താഴെ കാണുന്ന വിലാസത്തിൽ ലഭ്യമാക്കണം.

Content highlight
Kudumbashree "Sargam-2025" Short Story Writing Competition: Entries invited

ഇക്കുറി മലയാളിയുടെ ഓണസദ്യയിൽ കുടുംബശ്രീയുടെ കൈപ്പുണ്യവും

Posted on Friday, August 22, 2025

ഇക്കുറി മലയാളിയുടെ ഓണസദ്യയിൽ കുടുംബശ്രീയുടെ കൈപ്പുണ്യവും. രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ വനിതാ സംരംഭകർ ഓണാഘോഷം കെങ്കേമമാക്കുന്നത്. പതിനാല് ജില്ലകളിലും വിവിധ ബ്ളോക്കുകളിലും ഒാണസദ്യ ബുക്ക് ചെയ്യുന്നതിന് കോൾ സെന്റർ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ  പൂർത്തിയായി.  പലയിടത്തും ബുക്കിങ്ങ് അതിവേഗം പുരോഗമിക്കുകയാണ്.

സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്കൂളുകൾ, മാധ്യമ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഒാണാഘോഷത്തിനാവശ്യമായ ഒാണസദ്യ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വീടുകളിൽ നിന്നുള്ള ഒാർഡറുകളും സ്വീകരിക്കും.

ആവശ്യക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുൻകൂട്ടി ഒാർഡർ നൽകാം. വാഴയില ഉൾപ്പെടെ ഇരുപതോളം വിഭവങ്ങളാണ് ഒാണസദ്യയിൽ ഉണ്ടാവുക. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 150 രൂപ മുതൽ 300 വരെയാണ് സദ്യയുടെ വില. ഒാണസദ്യ ബുക്ക് ചെയ്തവർക്ക് അതത് കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് വാങ്ങാം. കൂടാതെ ഒാണസദ്യ 25 എണ്ണത്തിനു മുകളിൽ  ബുക്ക് ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വിളമ്പി നൽകാനുള്ള സംവിധാനവും ഒരുക്കും. ഇതിന് പ്രതേ്യകം തുക നൽകിയാൽ മതിയാകും.

കുടുംബശ്രീ കർഷക സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന ഗുണമേൻമയുള്ള പച്ചക്കറികളും പഴങ്ങളും കൂടാതെ സൂക്ഷ്മ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളും ഒാണസദ്യ തയ്യാറാക്കാൻ ഉപയോഗിക്കും.

Content highlight
Kudumbashree units to prepare and deliver Onam Sadya during this onam

"ഡിജി കേരളം' പദ്ധതി:കുടുംബശ്രീ നടത്തിയത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

Posted on Friday, August 22, 2025

എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ "ഡിജി കേരളം' പദ്ധതിയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കുടുംബശ്രീ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 3.16 ലക്ഷം അയൽക്കൂട്ടങ്ങളെയും കുടുംബശ്രീ "ഡിജി കേരളം' പദ്ധതിയുടെ ഭാഗമാക്കി. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനവും ബാലസഭാംഗങ്ങളും ഒന്നാകെ ഡിജി കേരളം പദ്ധതിയിൽ പങ്കാളിത്തം വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ഇതര വകുപ്പുകൾ, വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിലാണ് കുടുംബശ്രീയുടെ മികവുറ്റ പങ്കാളിത്തം.
 
14-നും 65-നും ഇടയിൽ പ്രായമുളളവർക്ക് കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്. സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും അടിസ്ഥാനപരമായ അറിവ് നൽകുക എന്നതായിരുന്നു "ഡിജി കേരളം' പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പ്രേരക്മാർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകിക്കൊണ്ടായിരുന്നു വിവരശേഖരണം. തിരഞ്ഞെടുത്ത കുടുംബശ്രീ വൊളണ്ടിയർമാർ മുഖേന സർവേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടർന്ന് ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ സുരക്ഷ, വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എന്നിവ സംബന്ധിച്ചും സാധാരണക്കാർക്ക് അവബോധം നൽകിക്കൊണ്ട് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളിലും കുടുംബശ്രീ ഭാഗമായി.

"ഡിജി കേരളം' ക്യാമ്പയിനോടനുബന്ധിച്ച് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ "ഡിജി കൂട്ടം' എന്ന പേരിൽ പ്രതേ്യക അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ട്  അംഗങ്ങൾക്ക് ഡിജിറ്റൽ അവബോധം നൽകി. പ്രതേ്യകം തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നുമായി തിരഞ്ഞെടുത്ത  മാസ്റ്റർ പരിശീലകരാണ് ഇതിന്  നേതൃത്വം നൽകിയത്. ഇവർ മുഖേന ജില്ലകളിൽ അവബോധ ക്ളാസുകൾ, സി.ഡിഎസ്തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം എന്നിവയും സംഘടിപ്പിച്ചു.

പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ ആദ്യവാരം "ഡിജി വാര'മായി ആഘോഷിച്ചു. ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ചേർന്ന അയൽക്കൂട്ട യോഗങ്ങളിൽ ഇത് പ്രതേ്യക അജണ്ടയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബശ്രീ നടപ്പാക്കിയ "തിരികെ സ്കൂളിൽ' സംഘടനാ ശാക്തീകരണ ക്യാമ്പയിനിൽ അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകാൻ തിരഞ്ഞെടുത്ത അഞ്ചു വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ സാക്ഷരത എന്നതായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീയുടെ ഔദേ്യാഗിക യൂട്യൂബ് ചാനൽ, കുടുംബശ്രീയുടെ റേഡിയോശ്രീ എന്നിവ സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള പരിശീലനം നൽകി.  

പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തനങ്ങളും പുരോഗതിയും സംബന്ധിച്ച്  കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.  

നിലവിൽ  കുടുംബശ്രീ യോഗങ്ങൾ, ഉൽപന്നങ്ങളുടെ ഒാൺലൈൻ വിപണനം എന്നിവ ഉൾപ്പെടെ കുടുംബശ്രീയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭകർക്ക് മികച്ച രീതിയിൽ ഉൽപന്ന വിപണനം നടത്തുന്നതിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനുമായി ഡിജിറ്റൽ മാർക്കറ്റിങ്ങിലും പരിശീലനം നൽകുന്നതു വഴി സംരംഭകർക്ക് ഈ രംഗത്ത് കൂടുതൽ അവബോധം ലഭ്യമാക്കാൻ  കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.  

സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കിക്കൊണ്ട് വിവര സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഡിജികേരളം പദ്ധതിയുടെ ലക്ഷ്യം. അർഹരായവർക്ക് എത്രയും വേഗം സർക്കാർ സേവനങ്ങൾ എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാകാനും വിഭാവനം ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്.

Content highlight
"Digi Kerala' project: Kudumbashree has carried out remarkable activities

പുരസ്‌ക്കാര നിറവില്‍ തിരുനെല്ലിയിലെ കുടുംബശ്രീ 'ബത്തഗുഡെ'

Posted on Tuesday, August 19, 2025

തൊണ്ടി, വെളിയന്‍, ചോമാല...എന്നിങ്ങനെ നീളുന്ന 208 നെല്‍വിത്തിനങ്ങള്‍ നട്ട് സംരക്ഷിച്ച വയനാട്ടിലെ തിരുനെല്ലിയിലെ ബത്ത ഗുഡെയ്ക്ക് സംസ്ഥാന കാര്‍ഷിക അവാര്‍ഡ്. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് തൃശ്ശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദില്‍ നിന്ന് ബത്ത ഗുഡെ പൈതൃക നെല്‍വിത്ത് സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ചിത്തിര കുടുംബശ്രീ ജെ.എല്‍.ജി സംഘാംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും ഫലകളും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഏറ്റവും മികച്ച പൈതൃക നെല്‍കൃഷിക്കും വിത്ത് സംരക്ഷണത്തിനുമുള്ള ഈ അവാര്‍ഡ്.

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴില്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് തദ്ദേശീയ ജനവിഭാഗമായ അടിയ വിഭാഗത്തിലെ ഈ സ്ത്രീകൂട്ടായ്മ 18 ഏക്കറില്‍ നെല്ലിനങ്ങള്‍ കൃഷി ചെയ്തുവരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അടുമാരി പാടശേഖരത്തില്‍ ആണ് ബത്ത ഗുഡെ എന്ന പേരില്‍ ഇവരുടെ പൈതൃക നെല്‍വിത്ത് സംരക്ഷണ കേന്ദ്രമുള്ളത്. നെല്‍കൂട്ടം എന്നാണ് ബത്ത് ഗുഡെ എന്ന വാക്കിന്റെ അര്‍ത്ഥം.

വയനാടിന്റെ തനത് നെല്ലിനങ്ങള്‍ ആയ ചോമാല, വെളിയന്‍, ഗന്ധകശാല, തൊണ്ടി തുടങ്ങിയ നെല്ലിനങ്ങള്‍ കൂടാതെ കേരളത്തിലെ മറ്റിടങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന നെല്ലിനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 ല്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ഓരോ നെല്ലിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയ്ക്കും സമൂഹത്തിനും പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഓരോ വര്‍ഷവും വിത്ത് ഇടുന്ന സമയം മുതല്‍ നെല്ല് കൊയ്യുന്ന സമയം വരെ വിവിധ ഘട്ടങ്ങളായി സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യത്യസ്ത പരിശീലനങ്ങളും ഇവര്‍ നല്‍കി വരുന്നുണ്ട്.

Content highlight
bathagude under kudumbashree Thirunelli CDS got state award

കേരളം സൃഷ്ടിച്ച കരുതലിൻ്റെ മാതൃകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങൾ: മന്ത്രി എം. ബി രാജേഷ്

Posted on Sunday, August 17, 2025

കേരളം സൃഷ്ടിച്ച  കരുതലിൻ്റെ മാതൃകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളെന്നു തദ്ദേശ സ്വയംഭരണ പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.  കുടുംബശ്രീ ബഡ്സ് ദിനാഘോഷം -സംസ്ഥാനതല ഉദ്ഘാടനം  പാലക്കാട് തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്റ്റിൽ    നിർവഹിച്ചു  സംസാരിക്കുകയായിരുന്നു.

സാമൂഹിക വികസന രംഗത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ്  ബഡ്‌സ് എന്ന് മന്ത്രി പറഞ്ഞു.   കുടുംബശ്രീ നടത്തി വരുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽഅഭേദ്യമായ പ്രവർത്തനമാണ് ബഡ്‌സിൻ്റേത്. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീക്ക് ലഭിച്ച  അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബഡ് സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ദരിദ്ര കുടുംബങ്ങളിൽ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവ രോ ഉണ്ടെങ്കിൽ അവരെ പരിചരി ക്കുന്നതിനായി രക്ഷിതാക്കൾക്ക്   വീട്ടിൽ കഴിയേണ്ടി വരുന്നു.  തൊഴിൽ ചെയ്യാൻ പുറത്ത് പോകാൻ കഴിയാത്ത സാഹചര്യത്തിൽ  അത് ആ കുടുംബത്തെ കൂടുതൽ ദാരിദ്ര്യത്തിലാക്കുകയും ചെയ്യുന്നു എന്ന   തിരിച്ചറിവാണ്  ഈ സാമൂഹ്യ പ്രശ്നത്തിന് പരിഹാരമായി  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത്.
  തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ്  കുടുംബശ്രീ ഈ  പദ്ധതി നടപ്പാക്കുന്നത്. ബഡ്സ്.  2004 ആഗസ്റ്റ് 16ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ആദ്യത്തെ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.   അതു കൊണ്ട് എല്ലാ വർഷവും ഈ ദിവസം കുടുംബശ്രീ ബഡ്സ് ദിനമായി ആഘോഷിച്ചു വരികയാണ്.  

  നിലവിൽ സംസ്ഥാനമൊട്ടാകെ  378 ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ  166 എണ്ണം ബഡ്സ് സ്പെഷൽ സ്കൂളുകളാണ്. 212 എണ്ണം പതിനെട്ടു വയസിന് മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പകൽ പരിപാലനത്തിനും തൊഴിൽ പരിശീലനത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന ബഡ്സ് പുനരധിവാസകേന്ദ്രങ്ങളാണ്.   പദ്ധതിയുടെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളിലുള്ള  13081 പേർക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം. തൊഴിൽ പരിശീലനം എന്നിവയ്ക്ക് പിന്തുണ ലഭ്യമാകുന്നു.  

ബഡ്സ് സ്ഥാപനങ്ങളുടെ മികച്ച നടത്തിപ്പിനും പരിശീലനാർത്ഥികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കുമായി നിരവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. ബഡ്സ് വിദ്യാർത്ഥികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി സ്കൂളുകൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു നൽകി കൊണ്ടിരിക്കുകയാണ്.  ബഡ്സ് വിദ്യാർത്ഥികളുടെ ഉൽപന്നങ്ങൾ "ഇതൾ' എന്ന പേരിൽ ബ്രാൻഡ് ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അതിഥി കളെ സ്വീകരിക്കാൻ    ബഡ്‌സ് വിദ്യാർഥികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

സ്മാർട്ട് ക്ളാസ് റൂം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 182 ബഡ്സ് സ്ഥാപനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം 3.64 കോടിരൂപയാണ് സർക്കാർ അനുവദിച്ചത്. കൂടാതെ പുതുതായി ആരംഭിക്കുന്ന ബഡ്സ് സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ വീതം അനുവദിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

 
ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികളുടെ സർഗാത്മകത വളർത്തുന്നതിനായി എല്ലാ വർഷവും ബഡ്സ് കലോത്സവം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കായിക മികവ് പ്രകടിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ബഡ്സ് ഒളിമ്പിയയും സംഘടിപ്പിച്ചു. ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനായി സഞ്ജീവനി അഗ്രി തെറാപ്പി പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇവരുടെ മാതാപിതാക്കൾക്ക് തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നു. ഇത് കൂടാതെ ബഡ്‌സ് ആയ മാർക്കും ടീച്ച ർമാർക്കും കുട്ടികളുടെ അമ്മമാർക്കും ഉള്ള പരിശീലനം ഈ വർഷം ആരംഭിക്കുമെന്നും ഇങ്ങനെ എല്ലാ അർത്ഥത്തിലും  സർക്കാർ  ബഡ്‌സ് വിദ്യാർത്ഥികൾക്ക് കരുതലൊരുക്കി അവരെ ചേർത്ത് നിർത്തുകയാണെന്നും
മന്ത്രി പറഞ്ഞു.  

തൃത്താല ബഡ്‌സ് സ്ഥാപനത്തിലെ കുട്ടികൾ നിർമ്മിച്ച  ഇതൾ ' നോട്ട്ബുക്കിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച
തൃത്താല, തീരുമിട്ടക്കോട്, പട്ടിത്തറ  റീഹാബിൽറ്റേഷൻ സെൻ്റർ എന്നിവിടങ്ങളിലെ കുട്ടികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും
മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തൃത്താല ബഡ്‌സ് സ്കൂളിലെ വിദ്യാർഥികളായ വിജിഷ, ജെസ്സ എന്നിവർ തയ്യാറാക്കിയ എംബോസ് പെയിൻ്റിംഗ്   മന്ത്രി എം. ബി രാജേഷിന്
സമ്മാനിച്ചു.

തൃത്താല, തിരുമിറ്റക്കോട്,പട്ടിത്തറ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ എന്നിവടങ്ങളിലെ അധ്യാപകർക്ക്   മന്ത്രി എം. ബി. രാജേഷ്  മൊമെന്റോ നൽകി ആദരിച്ചു.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ ജയ സ്വാഗതം പറഞ്ഞു. തൃത്താല ബ്ളോക്ക് പഞ്ചായത് പ്രസിഡന്റ് അഡ്വ .വി. പി റജീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മാരായ  ടി. സുഹറ,ഷറഫുദ്ദീൻ കളത്തിൽ, തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌  പി. ആർ. കുഞ്ഞുണ്ണി,തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. പി. ശ്രീനിവാസൻ, ജില്ലാപഞ്ചായത്ത്  അംഗങ്ങളായ  അനു വിനോദ്, ഷാനിബ,  കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കുബ്റ ഷാജഹാൻ,തൃത്താല ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷ  പി. ദീപ, ക്ഷേമകാര്യ അധ്യക്ഷൻ ടി അരവിന്ദാക്ഷൻ, സിഡിഎസ് അധ്യക്ഷമാരായ    സുജിത ജയപ്രകാശ്, ബിന്ദു മുരളീധരൻ, സൗമ്യ സതീശൻ, സുജാത മനോഹരൻ, ലതാ സൽഗുണൻ, ലീന രവി, തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അമ്പിളി എം എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻകോർഡിനേറ്റർ അനുരാധ എസ് നന്ദി പറഞ്ഞു.

Content highlight
minister mb rajesh inaugurates kudumbashree buds day state level celebration

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം - ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണ്‍ ; അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി

Posted on Saturday, August 16, 2025

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം ഏഴാം സീസണി ലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 31 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്.

  ഇരു വിഭാഗങ്ങളിലും ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയാണ് ക്യാഷ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടാതെ ഇരു വിഭാഗങ്ങളിലും മികച്ച അഞ്ച് ചിത്രങ്ങള്‍ക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവുമായും ലഭിക്കും. വിശദമായ വിജ്ഞാപനം  www.kudumbashree.org/photography2025  എന്ന ലിങ്കില്‍ ലഭിക്കും. ഒരാള്‍ക്ക് അഞ്ച് ചിത്രങ്ങള്‍ വരെ അയക്കാനാകും.

  ഫോട്ടോകള്‍  kudumbashreephotocontest@gmail.com  എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയച്ചു നല്‍കാം. ഫോട്ടോ പ്രിന്‍റുകളോ അല്ലെങ്കില്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാത്ത ഫോട്ടോ കള്‍ ഉള്‍പ്പെടുത്തിയ സി.ഡി-യോ പെന്‍ഡ്രൈവോ څപബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് (പി.ഒ), തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നല്‍കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 

Content highlight
kudumbashree oru nerchithram photography competition season 7 last date exended

400 കോടി വിറ്റുവരവുമായി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

Posted on Saturday, August 16, 2025

വിറ്റുവരവിൽ നാനൂറ് കോടി പിന്നിട്ട് കുടുംബശ്രീ കേരള ചിക്കൻ. 2019ൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആറ്  വർഷം കൊണ്ടാണ് ഈ നേട്ടം. നിലവിൽ പതിമൂന്ന് ജില്ലകളിലാണ്  പദ്ധതി നടപ്പാക്കുന്നത്. ആകെ 482 ബ്രോയ്ലർ ഫാമുകളും 141 ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.

പദ്ധതി ഗുണഭോക്താക്കളായ കർഷകർക്ക് ഫാം ഇന്റഗ്രേഷൻ വഴി രണ്ടുമാസത്തിലൊരിക്കൽ 2.5 ലക്ഷം രൂപ വരെയാണ് വരുമാനം. പതിനായിരം കോഴികളെയെങ്കിലും വളർത്തുന്ന കർഷകർക്കാണ് ഈ നേട്ടം. നാളിതുവരെ ഈയിനത്തിൽ 38.27 കോടി രൂപ കർഷകർക്ക് മൊത്തവരുമാനമായി ലഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്കും മികച്ച നേട്ടം ഉറപ്പു വരുത്താൻ കഴിയുന്നുണ്ട്. ഇവർക്ക് ശരാശരി ഒരു ലക്ഷം രൂപയാണ് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്. പദ്ധതി ആരംഭിച്ച് ഇതുവരെ 54.60 കോടി രൂപ ഇവർക്കും നേടാനായി. നിലവിൽ പദ്ധതി വഴി എഴുനൂറോളം കുടുംബങ്ങൾക്ക് നേരിട്ടും മുന്നൂറോളം കുടുംബങ്ങൾക്ക് പരോക്ഷമായും തൊഴിലും വരുമാനവും ഉറപ്പു വരുത്താൻ കഴിയുന്നുണ്ട്.

ചിക്കൻ ഉൽപാദനത്തിലും ഗണ്യമായ വർധനവ് നേടിയിട്ടുണ്ട്. നേരത്തെ ആഭ്യന്തര ഉൽപാദനത്തിന്റെ  രണ്ടു ശതമാനമാണ് ഉൽപാദിപ്പിച്ചിരുന്നത്. നിലവിൽ എട്ടു  ശതമാനമാണ് ഉൽപാദനം.  ഇത് ഇരുപത്തിയഞ്ച് ശതമാനമാക്കി ഉയർത്തുകയാണ് അടുത്ത ലക്ഷ്യം. വിപണനത്തിലും മുന്നേറാനായി. 2021-ൽ പ്രതിദിനം ആറ് മെട്രിക് ടൺ ചിക്കൻ വിപണനം ചെയ്തിരുന്നത് 2025 ൽ പ്രതിദിനം 58 മെട്രിക് ടണ്ണായി ഉയർന്നിട്ടുണ്ട്. നാളിതുവരെ 35255 മെട്രിക് ടൺ ചിക്കൻ വിപണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ രണ്ടാം ഘട്ടമായി "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സ്വന്തം ഔട്ട്ലെറ്റും ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിലും ഉപ-ഭോ-ക്താ-ക്കൾക്ക് ന്യായവിലയ്ക്ക് ഗുണ-മേ-യുള്ള ചിക്കൻ ലഭ്യ-മാ-ക്കുന്നതിനുമായി കുടും-ബശ്രീ വിഭാവനം ചെയ്തു നട-പ്പാ-ക്കുന്ന പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ. കുറഞ്ഞ മുതൽമുടക്കിൽ മികച്ച ആദായം ലഭിക്കുന്നത് കൂടുതൽ കർഷകരെ പദ്ധതിയിലേക്ക് ആകർഷിക്കുന്നുണ്ട്.

Content highlight
kudumbashree Kerala chicken records a sale of 400 crore

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം: കുടുംബശ്രീ ജനഗൽസയ്ക്ക് നിറപ്പകിട്ടാർന്ന സമാപനം

Posted on Sunday, August 10, 2025

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സോപാനം ഒാഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ജനഗൽസ-സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എൽ എ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.  

മനുഷ്യരെല്ലാം ഒന്നാണ് എന്ന ബോധ്യം ഏവരിലും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച ജനഗൽസയെന്ന് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കലയും സാഹിത്യവും മണ്ണിൽ പണിയെടുക്കുന്നവരുടേതു കൂടിയാണ്. അതുകൊണ്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗോത്ര കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജനഗൽസ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. പട്ടികവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ഈ ജനവിഭാഗത്തിന്റെ പുരോഗതിക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ മേഖലയിലെ 680-ലേറെ വിദ്യാർത്ഥികൾ ഇന്ന് ജർമ്മനി അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പഠിക്കുന്നത് ഇതിന്റെ തെളിവാണ്. കുടുംബശ്രീ വഴി സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം നേടാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാനും കഴിഞ്ഞെന്നും എം.എൽ. പറഞ്ഞു.

ഊരുമൂപ്പത്തിമാരായ ലേഖാ വള്ളിക്കൊച്ചീ, വിനീത തുമ്പത്തേട്ട്,  സതി മാധവൻ കമ്മാടി, ചെനിയൻ പുളിവഞ്ചി, ഫോക്ലോർ അക്കാദമി അംഗീകാരം നേടിയ അമ്പാടി കുറ്റിക്കോൽ, സുനിൽ പി. ബാനം, സുരേഷ് പായം എന്നിവർക്ക് എം.എൽ. എ ആദരം നൽകി.

കാസർഗോഡ് ജില്ലയിൽ നടപ്പാക്കുന്ന കൊറഗ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന  ലിറ്റിൽ പബ്ളിക്കേഷൻസ് പ്രസിദ്ധീകരണത്തിന്റെ ലോഗോ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ എന്നിവർ പ്രകാശനം ചെയ്തു.

കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശോഭന കുമാരി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സവിത പി, ഡി.പി.സി സർക്കാർ നോമിനി അഡ്വ.സി രാമചന്ദ്രൻ, ബേഡഡുക്ക ഗ്രാമ് പഞ്ചായത്ത്. വൈസ് പ്രസിഡൻ്റ് എ മാധവൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി ശ്രീജിത്ത്, വിവിധ സി.ഡി.എസ് അധ്യക്ഷമാർ എന്നിവർ ആശംസിച്ചു.  കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ റീന സി നന്ദി പറഞ്ഞു.

സമാപന സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്, കുറ്റിക്കോൽ കുടുംബശ്രീ സി.ഡി.എസ്, ആപതാ മിത്ര വൊളണ്ടിയർമാർ, ബേഡഡുക്ക പഞ്ചായത്ത് ഭരണ സമിതി, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് ടീമിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കുടുംബശ്രീയുടെ സ്നേഹാദരം സമ്മാനിച്ചു.

Content highlight
International day of indigenous people celebration

ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും: തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്

Posted on Saturday, August 9, 2025

ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്.   തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് എട്ട്, ഒമ്പത് തീയതികളിലായി കാസർഗോഡ് കുറ്റിക്കോൽ പഞ്ചായത്ത് സോപാനം ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ജനഗൽസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതൽ കുടുംബശ്രീ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ ജനതയുടെ ജീവിതാഭിവൃദ്ധിക്കായി  എല്ലാ അർത്ഥത്തിലും ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സാമൂഹിക ഉൾച്ചേർക്കലിനും ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 2013 മുതൽ അട്ടപ്പാടിയിലും 2016 മുതൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവർഗ പ്രതേ്യക പദ്ധതി വഴി സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഉപജീവന മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞു. അട്ടപ്പാടിയിൽ "ഹിൽവാല്യു' വയനാട്ടിൽ നിന്നും "വൻ ധൻ', നിലമ്പൂരിൽ നിന്നും "ഗംന്തേ' എന്ന പേരിലും പുറത്തിറക്കിയ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെ മറ്റേത് ഉൽപന്നങ്ങളോടും കിട പിടിക്കുന്നതാണ്.  കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ നിന്നും "ആദി' കുടകൾ, "കോക്കോ' വെളിച്ചെണ്ണ, എറണാകുളം ജില്ലയിൽ നിന്നും "കുട്ടമ്പുഴ കോഫി', കാസർഗോഡ് ജില്ലയിലെ "കമ്മാടി ഹണി' തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ തദ്ദേശീയ സംരംഭകരുടേതായി വിപണിയിലെത്തിയതും ഇക്കാലയളവിലാണ്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശീയ ജനസമൂഹത്തിലെ  98 ശതമാനം കുടുംബങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുണ്ട്.  7135 പ്രതേ്യക അയൽക്കൂട്ടങ്ങൾ വഴിയും പൊതു അയൽക്കൂട്ടങ്ങൾ വഴിയും 1,24,904 കുടുംബങ്ങളെ കുടുംബശ്രീയിൽ ഉൾപ്പെടുത്താൻ സാധിച്ചത് വലിയ നേട്ടമാണ്. 2893 യുവജനങ്ങൾക്ക് പി.എസ്.സി പരിശീലനം നൽകിയതിലൂടെ 193 പേർക്ക് സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭ്യമായി. 394 പേർ വിവിധ റാങ്ക് ലിസ്റ്റുകളിലുണ്ട്. കുടുംബശ്രീ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി 1480 പേർക്കും ജോലി ലഭിച്ചു. കാർഷിക മൃഗ സംരക്ഷണ മേഖലയിലും മെച്ചപ്പെട്ട ഉപജീവന മാർഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ സാമ്പത്തികവും സാമൂഹികവുമാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കി വരുന്ന കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ അഥവാ കെ-ടിക്, കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷാ പരിശീലനം ലഭ്യമാക്കുന്ന "കമ്മ്യൂണിക്കോർ', കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനുള്ള കനസ് ജാഗ 2.0, കമ്യൂണിറ്റി കിച്ചൻ,   തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പദ്ധതികൾ തുടർന്നും കൂടുതൽ ഊർജിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതം പറഞ്ഞു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ എം, കാറഡുക്ക ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന കുമാരി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സവിത പി,  സി.ഡി.എസ് അധ്യക്ഷമാരായ റീന സി, റോഷിനി, ഗുലാബി, മാലിനി എ, സൂര്യ, റീന, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ,  ജില്ലാ ഇൻഫർമേഷൻ ഒാഫീസർ എം.മധുസൂദനൻ, മലപ്പുറം, കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സുരേഷ് കുമാർ ബി, എം.വി ജയൻ, കാസർഗോഡ് ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സി.എച്ച് ഇഖ്ബാൽ, സൗദ സി.എം എന്നിവർ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി സി.രാമചന്ദ്രൻ  പരിപാടിയിൽ പങ്കെടുത്തു. അസിസ്റ്റന്റ് കോർഡിനേറ്റർ കിഷോർ കുമാർ എം. നന്ദി പറഞ്ഞു.

കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ  സി.ഡി.എസ് പ്രവർത്തകർ കുടുംബശ്രീ മുദ്രാഗീതത്തിന്റെ നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ തദ്ദേശീയ മേഖലയിലെ നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മേഖലാതല സംഗമത്തിൽ മലപ്പുറം, വയനാട്, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ എന്നിവർ ഉൾപ്പെടെ നാനൂറിലേറെ പേർ പങ്കെടുത്തു.

 

 

 

Content highlight
minister MB Rajesh inaugrates Kudunmbashree's International day of indigenous people celebration