വാര്‍ത്തകള്‍

'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍: കുടുംബശ്രീ വനിതകള്‍ മുഖേന വിറ്റഴിച്ചത് ഏഴുകോടി രൂപയുടെ ടിക്കറ്റ്

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വില്‍പന കുടുംബശ്രീ വനിതകള്‍ മുഖേന ഊര്‍ജിതമാകുന്നു. ഇതുവരെ ഏഴു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. അതിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്നതിനെ സഹായിക്കുന്നതിനാണ് കുടുംബശ്രീയുടെ ശ്രമങ്ങള്‍.

    ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ഭാഗ്യക്കുറി വില്‍പനയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 1064 കുടുംബശ്രീ സി.ഡി.എസുകളില്‍ 1021 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സിയെടുത്തിരുന്നു. ഇതുവഴി 13673 കുടുംബശ്രീ വനിതാ ഏജന്‍റ്മാര്‍ ടിക്കറ്റ് വില്‍പനയുമായി മുന്നേറുകയാണ്. ഇതുവരെ 280000 ടിക്കറ്റുകളാണ് ഇവര്‍ മുഖേന വിറ്റഴിച്ചത്. ലോട്ടറി വില്‍പന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങള്‍ എല്ലാ ജില്ലകളിലും എട്ടുകേന്ദ്രങ്ങളിലായി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു വരികയാണ്.  

     കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് നവകേരളം ഭാഗ്യക്കുറി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് നിരവധി സി.ഡി.എസുകളണ് മുന്നോട്ടു വന്നത്.  ഇപ്പോഴും സി.ഡി.എസുകള്‍ ഏജന്‍സിയെടുക്കാന്‍  തയ്യാറായി വരുന്നുണ്ട്. സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവരും കാഷ്വല്‍ ഏജന്‍സി എടുത്ത്  ടിക്കറ്റ് വില്‍പന രംഗത്ത് സജീവമായിട്ടുണ്ട്. പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കിയിരുന്നു.   

   ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്. പത്ത് ടിക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഏജന്‍റിന് 557 രൂപ കമ്മീഷനായി ലഭിക്കും. കൂടാതെ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ പ്രൈസ് മണിയുടെ പത്ത് ശതമാനം ഏജന്‍സി പ്രൈസായി സി.ഡി.എസിനും ബാക്കി തുക ഏജന്‍റിനും ലഭിക്കും.

സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Content highlight
ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും.

'അതിജീവനത്തിന്‍റെ പാതയില്‍' നവകേരള സൃഷ്ടിക്കായി സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ തെരുവുനാടകം

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നാടെങ്ങും സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനും വേണ്ടി സര്‍ക്കാരിന്‍റെ വിഭവസമാഹരണം ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുള്ള നവകേരളം ലോട്ടറിയുടെ വില്‍പനയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് രംഗശ്രീ കലാകാരികളുടെ തെരുവുനാടകം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതും ജനങ്ങള്‍ സാഹോദര്യത്തോടും സന്തോഷത്തോടും പുതിയൊരു കാലത്തെ വരവേല്‍ക്കുന്നതുമാണ് 'അതിജീവനത്തിന്‍റെ പാതയില്‍' എന്നു പേരിട്ടിരിക്കുന്ന തെരുവുനാടകത്തിന്‍റെ പ്രമേയം. അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവുമെല്ലാം നാടകത്തില്‍ ഊന്നി പറയുന്നു. കൂടാതെ പ്രളയകാലത്ത് ജാതിമതഭേദങ്ങളും സാമ്പത്തികവുമായ അന്തരങ്ങളും മറന്ന് ജനങ്ങള്‍ പരസ്പരം സഹായിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതും അവരൊരുമിച്ച് സമൂഹനന്‍മയ്ക്കായി നിലകൊള്ളുന്നതും നാടകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. .       
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു വരെയാണ് അവതരണം. തൊണ്ണൂറോളം കുടുംബശ്രീ വനിതകളാണ് വിവിധ ജില്ലകളിലായി അരങ്ങേറുന്ന തെരുവുനാടകത്തില്‍ അഭിനയിക്കുന്ന കലാകാരികള്‍. അയല്‍ക്കൂട്ട വനിതകളില്‍ നിന്നും ഏറ്റവും മികച്ച കലാകാരികളെ തിരഞ്ഞെടുത്ത് ഈ മേഖലയില്‍ പ്രശസ്തരായ വ്യക്തികളുടെ കീഴില്‍ പരിശീലനം നല്‍കിയാണ് രംഗശ്രീ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുളളത്. 'അതിജീവനത്തിന്‍റെ പാതയില്‍' എന്ന പുതിയ തെരുവു നാടകത്തിന്‍റെ ആശയവും സ്ക്രിപ്റ്റുമെല്ലാം ഇതിലെ കലാകാരികള്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. നാടക സംവിധായകനായ പ്രമോദ് പയ്യന്നൂരിന്‍റെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാടകം അവതരിപ്പിച്ചു.  മറ്റ് ജില്ലകളില്‍ നാടകം അവതരിപ്പിച്ചു വരികയാണ്.
                                                                     

 

Content highlight
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്.

കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് തമിഴകത്തിന്‍റെ കാരുണ്യമായി നൂറ്റമ്പത് ടണ്‍ ജൈവവളം

Posted on Friday, September 28, 2018

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴകത്തിന്‍റെ കാരുണ്യം. തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്ളെമന്‍റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍  ദത്തന്‍.സി.എസ് എന്നിവര്‍ക്കൊപ്പം കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ്  കുടുംബശ്രീയുടെ കൃഷികളിലേറെയും.  നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച്  സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന്  ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്‍റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജൈവവള വിതരണം അവസാനിക്കും.  

chief minister

മുഖ്യമന്ത്രി പിണറായി വിജയന് ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു കുടുംബശ്രീ വനിതാ സംഘക്കൃഷി സംഘങ്ങള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് കൈമാറുന്നു. ദത്തന്‍.സി.എസ്, പെച്ചി മുത്തു, വി. ക്ളെമന്‍റ് രാജേഷ്, എസ്.ഹരികിഷോര്‍ ഐ.എ.എസ് എന്നിവര്‍ സമീപം.

 

സംസ്ഥാനത്തുണ്ടായ  പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. 


 
 

                                 

 

Content highlight
നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തയ്യല്‍ സംബന്ധമായ ജോലികള്‍: ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted on Thursday, September 27, 2018

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നും തയ്യല്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള തയ്യല്‍ യൂണിറ്റുകള്‍ക്ക് കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച്  സര്‍ക്കാര്‍ ഉത്തരവിറക്കി.ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ നിരവധി അപ്പാരല്‍ പാര്‍ക്കുകളും ആയിരത്തിലേറെ ചെറുകിട തയ്യല്‍ യൂണിറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായി വരുന്ന തയ്യല്‍ ജോലികള്‍ ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാനാകും.  ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ സര്‍ക്കാര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് തയ്യല്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം സാമൂഹ്യനീതി, ലോട്ടറി വകുപ്പുകളില്‍ നിന്നും കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള  തയ്യല്‍ജോലികളും ഏറ്റെടുത്തു ചെയ്തതു വഴി കുടുംബശ്രീക്ക് നാലു കോടി രൂപയുടെ വരുമാനം നേടാന്‍ സാധിച്ചു. മിതമായ നിരക്കില്‍ ഗുണമേന്മയും ഈടും ഉറപ്പാക്കി തയ്യല്‍ ജോലികള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുന്നതു വഴി യൂണിറ്റുകള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭിക്കുന്നുണ്ട.

 

Content highlight
ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാന്‍റീന്‍ നടത്താന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി

Posted on Wednesday, September 26, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൈമാറ്റം ചെയ്യുന്ന ഓഫീസുകളിലും ടെന്‍ഡര്‍ നടപടികളില്ലാതെ കാന്‍റീന്‍ നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ കാന്‍റീന്‍ നടത്തുന്നതിനാണ് അനുമതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍. 2143/2018/ ത.സ്വ.ഭ തിരുവനന്തപുരം.തീയതി-3-8-2018 ) പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു  പുറമെ, ഇവിടേക്ക് കൈമാറ്റം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. പുതിയ ഉത്തരവ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1074 കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇതുപ്രകാരം നിലവിലുള്ള സംരംഭകര്‍ക്ക് പ്രാദേശികമായി തന്നെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള അവസകരമൊരുങ്ങുകയും അതുവഴി മികച്ച വരുമാനം നേടാനും കഴിയും.

പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് ഭക്ഷണമൊരുക്കുന്ന കരാറും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ കഴിയും.
നിലവില്‍ ഓരോ ജില്ലയിലും കളക്ട്രേറ്റുകള്‍, ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പല പ്രമുഖ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മേളകള്‍, ദേശീയ സരസ് ഉല്‍പന്ന വിപണന മേളകള്‍, ഇതരസംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ഫെയറുകള്‍, അന്താരാഷ്ട്ര വ്യാപാരോത്സവം എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ വനിതകള്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളുമായി പങ്കെടുക്കാറുണ്ട്.  ഗുണനിലവാരമുള്ള ഭക്ഷണവും മികച്ച ആഥിതേയത്വവുമാണ് കുടുംബശ്രീ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ പ്രത്യേകത. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളോട് ചേര്‍ന്ന് കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആറായിരത്തിലേറെ സ്ത്രീകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

 

Content highlight
പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത.

പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിഡിയുജികെവൈ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ)

Posted on Monday, September 24, 2018

* 2.21 കോടി ദുരിതാശ്വാസ നിധിയിലേക്ക്
* 6.41 കോടിയുടെ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു
* 505 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയബാധയില്‍ ദുരിതാശ്വാസ പുനരധി വാസ പ്രവര്‍ത്തനങ്ങ ളില്‍ സജീവമായി വര്‍ത്തിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജി കെവൈ)യുടെ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ) മാതൃകയായി. കുടുംബശ്രീ മുഖേ ന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത നൈപുണ്യ പരിശീലന പദ്ധതിയാണ് ഡിഡിയു ജികെവൈ. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി 120 പിഐഎകളാണ് കുടുംബശ്രീയുമായി കരാറിലെത്തിയിരിക്കുന്നത്. പ്രളയബാധയുണ്ടായത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ ത്തിച്ചു വരികയായിരുന്നു ഇവര്‍ . ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും അവശ്യവസ്തു ക്കള്‍ വിതരണം ചെയ്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും ദുരിതബാധിതരുടെ ഭാവിജീവി തം ഭദ്രമാക്കുക ലക്ഷ്യമിട്ട് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിയും പിഐഎകള്‍ പ്രവര്‍ത്തനം സജീവമാക്കി.
വീട് വയ്ക്കാന്‍ സൗജന്യ സ്ഥലം
ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.21 കോടി രൂപയാണ് ദുരിതാശ്വാസ നിധി യിലേക്ക് പിഐഎകള്‍ സംഭാവനയായി നല്‍കിയത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന പിഐഎ മാത്രം 1.5 കോടി രൂപ നല്‍കി. ഇത് കൂടാതെ 50 ലക്ഷം രൂപയുടെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുക യും ചെയ്തു ഇവര്‍. ഇടുക്കി ജില്ലയിലെ ദുരിതബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിക്കു ന്നതിന് 1.25 ഏക്കര്‍ സ്ഥലവും എച്ച്ആര്‍ഡിഎസ് ഇന്ത്യ വിട്ടു നല്‍കി. മറ്റൊരു പിഐഎ ആയ ഇസാഫ് പ്രളയ ബാധിച്ച 399 പ്രദേശങ്ങളില്‍ സഹായ ഹസ്തവുമായെത്തി. അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറ ന്ന അവര്‍ അവര്‍ അഞ്ച് കോടി രൂപയുടെ അവശ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. 2.14 ലക്ഷം പേര്‍ക്ക് അവര്‍ ക്യാമ്പുകളില്‍ അഭയം നല്‍കി.
നൈപുണ്യ പരിശീലനം
മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചു. മലപ്പുറത്ത് നിലമ്പൂരില്‍ ഡിഡിയുജികെവൈ പദ്ധതിക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ റെസിഡന്‍ഷ്യല്‍ ട്രെയ്നിങ് സെന്‍റര്‍ തന്നെ അവര്‍ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി. ഇവിടെ 292 പേരെ പുനരധിവസിപ്പിച്ചു. ഇതില്‍ 168 പേരും ആദിവാസികളായിരുന്നു. ഡിഡിയുജികെവൈ പദ്ധതി അനുസരിച്ച് കുക്ക്- ജനറല്‍ കോഴ് സ് പഠിക്കുന്ന കുട്ടികളാണ് ഇവിടെ ദുരിതബാധിതകര്‍ക്കായി ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. ക്യാമ്പിലെത്തിയ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഡിഡിയുജികെവൈ പദ്ധതി പ്രകാരം പരിശീലനം നല്‍കുകയും ചെയ്യും.
വീടുകളുടെ അറ്റകുറ്റപ്പണി
അതേസമയം ഡോണ്‍ ബോസ്കോ ടെക്ക് സൊസൈറ്റി, വിമലഗിരി വിദ്യാപീഠം എന്നീ പിഐ എകള്‍ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ വൈദ്യുത കണക്ഷനുകളിലെ തകരാറുകള്‍ പരി ഹരിക്കുകയും എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ ദുരി താശ്വാസ നിധിയിലേക്ക് നല്‍കിയ വിമലഗിരി വിദ്യാപീഠം 1.3 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് സൊ സൈറ്റി ഒരു ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുകയും ഒരു ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക യും ചെയ്തു. അരലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കും നല്‍കി.  
ദുരിതാശ്വാസ ക്യാമ്പുകള്‍
ചേതന ഇന്‍ഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിപ്പിച്ചത്. 12147പേര്‍ക്ക് അഭയം നല്‍കി. 22 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ് തു. അതേസമയം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് 4 ദുരിതാശ്വാസ ക്യാമ്പുകള്‍ എട്ട് ദിവസത്തേക്ക് പ്രവര്‍ത്തിപ്പിച്ചു. 1520പേര്‍ക്ക് അവര്‍ അഭയം നല്‍കി. 36 ക്യാമ്പുകളിലായി 3460 പേര്‍ക്ക് അഭയം നല്‍കിയ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി 48.32 ലക്ഷം രൂപയുടെ അവശ്യസാ ധനങ്ങള്‍ നല്‍കുകയും ചെയ്തു. 2 ക്യാമ്പുകളിലായി 341 പേര്‍ക്കാണ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊ സൈറ്റി അഭയം നല്‍കിയത്. കൂടാതെ 18 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയും 4.5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കാപ് വര്‍ക്ക്ഫോഴ്സ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 3.3 ലക്ഷം രൂപയുടെ അവശ്യവസ്തുക്കളും വിതരണം ചെയ്തു.
   എഡ്യുജോബ്സ് അക്കാഡമി പ്രൈവറ്റ് ലിമിറ്റഡ് 1.12 ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ വിതര ണം ചെയ്തു. പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 15 ലക്ഷം രൂപ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി, കൂടാതെ 5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങളും വിതരണം ചെയ്തു. ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ് 25 ലക്ഷം രൂപയും  സിംഗ്റോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 5.1 ലക്ഷം രൂപയും സെന്‍റം വര്‍ക്ക്സ് സ്കില്‍സ് ഇന്ത്യ ലിമിറ്റഡ് 81000 രൂപയും മെഗാ ഇന്‍ഡസ്ട്രീസ് 17000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകളുടെ സംഘാടനം എന്നിവയിലും പിഐഎകള്‍ സജീവമാ യിരുന്നു.
  15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ 24000ത്തോളം പേര്‍ക്ക് തൊഴിലും ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് ദേശീയ തലത്തില്‍ 2016-17 കാലഘട്ടത്തില്‍ മൂന്നാം സ്ഥാനവും 2017-18 കാലഘട്ടത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

Content highlight
15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി.

പദ്ധതികളുടെ മികവുറ്റ നടപ്പാക്കല്‍: കുടുംബശ്രീക്ക് ഏഴ് സ്കൊച്ച് അവാര്‍ഡ്

Posted on Saturday, September 22, 2018

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് 2018 ലെ  ഏഴ് സ്കൊച്ച് (skoch) അവാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാനത്ത്  ഏറ്റവും ഫലപ്രദവും മാതൃകാപരവുമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
 കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന  പദ്ധതികളായ അമൃതം ന്യൂട്രിമിക്സ്, വിമന്‍ കണ്‍സ്ട്രക്ഷന്‍ ടീം, ഹോംഷോപ്പ്, ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ കൊച്ചി മെട്രോ, കുടുംബശ്രീ സ്കൂള്‍, കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കൈ.വൈ) എന്നീ പദ്ധതികള്‍ക്കാണ് ഓഡര്‍ ഓഫ് മെറിറ്റ്  അംഗീകാരം ലഭിച്ചത്. ഇതില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പ്രവര്‍ത്തന മികവിന്  ഓഡര്‍ ഓഫ് മെറിറ്റിനു പുറമേ ബ്രോണ്‍സ് അവാര്‍ഡും ലഭിച്ചു.

അസാധാരണായ നേതൃപാടവം വഴി പദ്ധതി നിര്‍വഹണത്തിലും സമൂഹത്തിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ സാമ്പത്തിക സാമൂഹിക രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിച്ചതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ്. ഡല്‍ഹിയില്‍ റാഫി മാര്‍ഗില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയന്‍ കെ.ആര്‍, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ നിഷാന്ത് ജി.എസ് എന്നിവര്‍ സ്കൊച്ച് ചെയര്‍മാന്‍ സമീര്‍ കൊച്ചറില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, ജില്ലാ ഭരണകൂടം എന്നിവടങ്ങളില്‍ നിന്നെല്ലാം സ്കൊച്ച് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു. ഇതു പ്രകാരം ആദ്യഘട്ടത്തില്‍ പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. അതില്‍ നിന്നും മികവുറ്റ രീതിയില്‍ നടപ്പാക്കുന്ന പദ്ധതികളെയാണ് രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ  അവതരണത്തിനായി തിരഞ്ഞെടുത്തത്. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.  

ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്  സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്.   

 

Content highlight
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, ജില്ലാ ഭരണകൂടം എന്നിവടങ്ങളില്‍ നിന്നെല്ലാം സ്കൊച്ച് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു

Kudumbashree Official's compassionate act becomes a model for many

Posted on Tuesday, September 18, 2018

Kudumbashree Official's compassionate act became a model for many. Shri.Sulaiman Pathiyil, Mentor, Kudumbashree National Resource Organization, Wayanad along with  his wife Smt. N.N Aseena, Teacher, Kottakal Rajas Higher Secondary School, Malappuram contributed their one month salary to Chief Minister's Distress Relief Fund. By adding more money to their one month salary, they made it Rs 1 lakh and handed over the same to Shri. T.P Ramakrishnan, Minister for Labour and Excise, Government of  Kerala at Collectorate, Wayanad.

It is after visiting the  camp at Panamaram that they decided to contribute both of their one month's salary to Chief Minister's Distress Relief Fund (CMDRF). Wayanad District Mission felicitated Shri. Sulaiman for his kind act of compassion.

Content highlight
By adding more money to their one month salary, they made it Rs 1 lakh and handed over the same to Shri. T.P Ramakrishnan, Minister for Labour and Excise, Government of Kerala at Collectorate, Wayanad.

കേരളത്തിന്‍റെ പുന:സൃഷ്ടി: കാരുണ്യത്തിന്‍റെ കരുതലൊരുക്കി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളും

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയദുരിതങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടും നാടിന്‍റെ നന്‍മയ്ക്കായി കാരുണ്യത്തിന്‍റെ  കരുതലൊരുക്കുകയാണ് കുടുംബശ്രീ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെ (ബി.ആര്‍.സി) അധ്യാപകരും അനധ്യാപകരും. സംസ്ഥാനത്തെ 114 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയിലെ ഇരുനൂറ്റി എഴുപത്തഞ്ചോളം അംഗങ്ങളാണ് തങ്ങളുടെ നഷ്ടങ്ങള്‍ മറന്ന് കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി കൈകോര്‍ത്തത്. ഈ കൂട്ടായ്മയിലെ അംഗങ്ങളായ ഷീജാ ബീഗം, അംബികാ കുമാരി, വിനീത, ശാന്തി എന്നിവര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ വെള്ളിയാഴ്ച (14-9-2018) വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കൈമാറി. പ്രളയദുരന്തത്തില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടും തങ്ങളാലാകുന്ന സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ടു വരികയായിരുന്നു.   

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പകല്‍പരിപാലനവും സംരക്ഷണവും നല്‍കുന്നതാണ് കുടുംബശ്രീയുടെ ബഡ്സ് പുനരധിവാസ കേന്ദ്രങ്ങള്‍(ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്‍റര്‍) അഥവാ ബി.ആര്‍.സി.  കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി എല്ലാവരും സ്വയം മുന്നോട്ടു വരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ക്കാവുന്ന സംഭാവന നല്‍കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഇവരെല്ലാവരും ഒരേ മനസോടെ ഇതിനായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു. ഇതില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എല്ലാ ബി.ആര്‍.സി സ്ഥാപനങ്ങളും പ്രളയത്തില്‍ മുങ്ങിപ്പോയവയാണ്. ഇവിടങ്ങളിലെ അധ്യാപകരുടെയും അനധ്യാപരുടെയും വീടുകളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരില്‍ തന്നെ പലര്‍ക്കും മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉളളവരാണ്. ഈ കുട്ടികളും ബി.ആര്‍.സിയിലെ അന്തേവാസികളാണ്. മിക്ക ബി.ആര്‍.സി സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത അനുഭവിക്കേണ്ടി വന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ അവിടുത്ത അധ്യാപകര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ നല്‍കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു.

മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ ഈ സ്ഥാപനങ്ങളും അവരുടെ വീടുകളും വെള്ളത്തിനടിയിലായതോടെ അധ്യാപകരും രക്ഷകര്‍ത്താക്കളും ഏറെ പ്രയാസങ്ങള്‍ നേരിട്ടാണ് ഇവരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. പ്രളയം തകര്‍ത്ത കേരളത്തിനു കൈത്താങ്ങാകാന്‍ കഴിയുന്നതിന്‍റെ സന്തോഷത്തിലാണ് ബി.എര്‍.സിയിലെ അധ്യാപകര്‍.  

 

Content highlight
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 2834 കുട്ടികളാണ് ഈ സ്ഥാപനങ്ങളിലുള്ളത്.

ഞങ്ങള്‍ കൃഷി വീണ്ടെടുക്കും: കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളുടെ ആത്മവിശ്വാസം അഭിനന്ദനാര്‍ഹം: പി.സായ്നാഥ്

Posted on Tuesday, September 18, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അതീവ ഗുരുതരവും വ്യാപകവുമായ കൃഷിനാശം സംഭവിച്ചെങ്കിലും  കഠിനാധ്വാനത്തിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പുലര്‍ത്താന്‍ കഴിയുന്നവരാണ് കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകളിലെ വനിതകളെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റമണ്‍ മാഗ്സാസെ അവാര്‍ഡ് ജേതാവുമായ പി.സായ്നാഥ് പറഞ്ഞു. ഇത് തികച്ചും അഭിനന്ദനാര്‍ഹമാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയം ഏറ്റവും സാരമായി ബാധിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുണ്ടായ കൃഷിനാശം നേരില്‍ കണ്ടറിയാനും പഠിക്കാനുമായി സന്ദര്‍ശനം നടത്തിയ ശേഷം കുടുംബശ്രീ സംസ്ഥാനമിഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികതയില്‍ അടിയുറച്ച മുന്നേറ്റമാണ് കുടുംബശ്രീയുടെ സംഘക്കൃഷിയുടേത്. ഭൂപരിഷ്ക്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക വിപ്ളവമാണിത്. വളരെ വ്യാപകമായ കൃഷിനാശമാണ് സംഘക്കൃഷി അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ജില്ലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസിലാക്കുന്നു. എന്നാല്‍ ദുരന്തം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മോചിതരാകാന്‍ കുടുംബശ്രീ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നശിച്ചിട്ടും കൃഷിയിലൂടെ തന്നെ തങ്ങളുടെ ഉപജീവനോപാധി വീണ്ടെടുക്കുമെന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച കൂട്ടായ്മയുടെ കരുത്തുകൊണ്ടാണ്. നിലവില്‍ സംഭവിച്ച കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ നിന്ന് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനുമുള്ള അടിയന്തിര പിന്തുണകളാണ് അവര്‍ക്കിനി ലഭ്യമാക്കേണ്ടത്. കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കുന്നതിനായി മണ്ണിന്‍റെ ഫലഭൂയിഷ്ഠത ദീര്‍ഘകാലം നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മികച്ച കാര്‍ഷിക പദ്ധതികള്‍ അവര്‍ക്കായി ആസൂത്രണം ചെയ്ത് നടപ്പാക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.


കോര്‍പ്പറേറ്റുകള്‍ ലാഭം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഉല്‍പാദനരീതികള്‍ കാലക്രമേണ മണ്ണിന്‍റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ ഉല്‍പന്നങ്ങളുടെ ക്രമാനുഗതമല്ലാത്ത വളര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ഇത്തരം ഭക്ഷ്യോല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നമ്മുടെ വാസസ്ഥലത്തു നിന്നും നൂറു മൈല്‍ ചുറ്റളവില്‍ ഉല്‍പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങളും കാര്‍ഷികോല്‍പന്നങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാക്കണം.  ഇക്കാര്യത്തില്‍ കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്താന്‍ കഴിയും. പ്രളയക്കെടുതികളെ തുടര്‍ന്ന് ഗ്രാമീണ കാര്‍ഷിക മേഖലയില്‍ വലിയ നഷ്ടങ്ങള്‍ നേരിട്ടെങ്കിലും ഫലപ്രദമായ ആസൂത്രണം വഴി രൂപപ്പെടുത്തിയ കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് അത് മറികടക്കാനാകുമെന്നും സംഘക്കൃഷി ഗ്രൂപ്പിലെ സാധാരണക്കാരായ വനിതകള്‍ പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യൂപ്പിള്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യ ബാംഗ്ളൂര്‍ കറസ്പോണ്ടന്‍റ് വിശാഖ ജോര്‍ജ്, പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ആലപ്പുഴ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി, നെടുമ്പുറം ആലപ്പുഴ ജില്ലയിലെ കൈനകരി, ചമ്പക്കുളം, ചെട്ടികുളങ്ങര എന്നീ സി.,ഡി.എസുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.എസ്. ദത്തന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും പറഞ്ഞു.          

 

Content highlight
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും സാമ്പത്തികമായി അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന തരത്തിലുമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കേണ്ടത്.