Flood relief-Counter for Collecting and Distributing Essential Goods-Thiruvananthapuram Corporation

Posted on Saturday, August 17, 2019

കേരളത്തില്‍ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി നടന്നുവരുന്ന ഉല്പന്ന ശേഖരണ കൗണ്ടര്‍ ഇന്ന് അവസാനിപ്പിക്കുകയാണ്.
നഗരസഭയുടെ ആദ്യ കളക്ഷന്‍ കേന്ദ്രം നഗരസഭ മെയിന്‍ ഓഫീസില്‍ 09.08.2019 ന് ആരംഭിച്ചു. രണ്ടാമത്തെ കേന്ദ്രം വിമന്‍സ് കോളേജില്‍ 10.08.2019 നാണ് തുടങ്ങിയത്. നഗരസഭയിലെ കളക്ഷന്‍ കൗണ്ടറില്‍ 350 ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാരോടൊപ്പം നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 1884 വോളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന യുവാക്കളുടെ സംഘമാണ് ഈ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത്. വഴുതക്കാട് വിമന്‍സ് കോളേജില്‍ സിഗ്നേച്ചര്‍ ഓഫ് നിശാഗന്ധി, ഫോണിക്സ് എന്നീ ഫേയ്സ് ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള 1232 പേരാണ് ശേഖരണ കൗണ്ടര്‍ പ്രവര്‍ത്തനവുമായി സഹകരിച്ചത്. ഇതില്‍ 486 പേര്‍ യുവാക്കളും 746 പേര്‍ യുവതികളുമാണ്. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാര്‍ 1884. ഇതില്‍ 1281 പേര്‍ നഗരസഭാ പരിധിയില്‍ നിന്നുള്ളവരാണ്. ആദ്യദിവസം ഈ ശേഖരണ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ എത്തിയത് മന്ദഗതിയിലായിരുന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞതോടെ സാധനങ്ങളുമായി എത്തുന്നവരുടെ ഒഴുക്കാണ് നഗരസഭയുടെ രണ്ട് കളക്ഷന്‍ കേന്ദ്രങ്ങളിലും ഉണ്ടായത്. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍, യുവജന സംഘടനകള്‍, ഫാന്‍സ് അസോസിയേഷനുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളിലുമുള്ളവര്‍ നഗരസഭ കൗണ്ടറിലെത്തി സാധനങ്ങള്‍ കൈമാറി. വോളണ്ടിയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രിവാന്‍ഡ്രം മ്യൂസിക് ഫെര്‍ട്ടേണിറ്റി, ചുമടുതാങ്ങി ബാന്‍റ്സ്, കൂട്ടാളി നാടാന്‍പാട്ട് സംഘം, സിംഗ് ബാന്‍റ്, ഫിങ്കര്‍ ഡ്രം ശ്യാം, രാജ് കലേഷ്, ജോബി തുടങ്ങിയവര്‍ കലാകാരന്‍മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ആനാവൂര്‍ നാഗപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, വി.ശിവന്‍കുട്ടി, കെ. ചന്ദ്രിക തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മുരളി തുമ്മാരുകുടി, ജോബി, തുടങ്ങിയവര്‍ എത്തി. സാധനങ്ങളുടെ അളവ് പ്രത്യേകം നല്‍കിയിട്ടുണ്ട് സാധനങ്ങള്‍ കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലേക്കാണ് കൊണ്ടുപോയത്. ആകെ 68 ലോഡ് സാധനങ്ങള്‍ ഇതുവരെ കയറ്റിയയച്ചു. ഏകദേശം 560 ടണ്ണോളം വരും. നിലവില്‍ 15 ലോഡിലേറെ സാധനങ്ങള്‍ നഗരസഭയില്‍ ഇനിയും അയയ്ക്കാന്‍ ബാക്കിയുണ്ട്. 6 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 20 അംഗ മെഡിക്കല്‍ ടീം നിലമ്പൂരില്‍ രണ്ടര ദിവസം ക്യാമ്പുകളില്‍ സേവനം നല്‍കി. ആവശ്യമായ മരുന്ന് ഉള്‍പ്പെടെ എല്ലാ സജികരണങ്ങളോടും കൂടിയായണ് ടീം ദുരിത ബാധിക കേന്ദ്രങ്ങളിലെത്തിയത്. 4 ക്യാമ്പുകള്‍ നടത്തി. നഗരസഭയിലെ എല്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നഗരസഭ കൗണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. ഇതില്‍ ഹെല്‍ത്ത് വിഭാഗത്തിലെ ജീവനക്കാരുടെയും വാഹനം ഓടിച്ച ഡ്രൈവമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെയും സേവനം മികച്ചതാണ്.