തിരുവനന്തപുരം നഗരസഭ- കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സൗകര്യം

Posted on Friday, August 17, 2018

കേരളത്തില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉല്പന്നശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 19നാണ് 16 കേന്ദ്രങ്ങളില്‍ ഉല്‍പന്നശേഖരണ കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നലെ(16/08/2018) മുതല്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ സ്വമേധയാ ഉല്‍പന്നങ്ങളുമായി നഗരസഭയുടെ മെയിന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എത്തുകയാണ്.തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 24മണിക്കൂറും പ്രവര്‍ത്തിക്കുകയാണെന്നും ദുരിതബാധിതരെ സാഹായിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ഈ കൗണ്ടറില്‍ സാധനങ്ങള്‍ എത്തിക്കാമെന്നും മേയര്‍ അറിയിച്ചു.പാത്രങ്ങള്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍, പനംപായ, പ്രൊവിഷനുകള്‍ തുടങ്ങി ഇതിനകം തന്നെ 15 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ നഗരസഭാ കൗണ്ടറില്‍ എത്തികഴിഞ്ഞിട്ടുണ്ട്. ഇവ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നഗരസഭക്ക് ഉല്‍പന്നങ്ങള്‍ കൈമാറുന്നവര്‍ നൈറ്റി, ലുങ്കി, അണ്ടര്‍ ഗാര്‍മന്‍റ്സ്, കുടിവെള്ളം, ബിസ്ക്കറ്റ്, ബെഡ് ഷീറ്റ്, തോര്‍ത്ത്, നാപ്കിന്‍, അരി, പയര്‍, പരിപ്പ്, അവല്‍ തുടങ്ങിയ എത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നവര്‍ എളുപ്പത്തില്‍ നശിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ എത്തിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20000 കുപ്പി കുടിവെള്ളം ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ച് പ്രളയബാധിതരെ തമസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് സഹായം നല്‍കണമെന്ന് മേയറുടെ അഭ്യര്‍ത്ഥനയോട് തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതികരിക്കുകയും നൂറോളം പേര്‍ താമസസൗകര്യം ഒരുക്കാന്‍ തങ്ങളുടെ വീടുകളും കെട്ടിടങ്ങളും ഫ്ളാറ്റുകളും വിട്ടുനല്‍കാന്‍ മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് മേയര്‍ അറിയിച്ചു.