പൊന്നോണ വിപണിയില്‍ കളം നിറഞ്ഞ് ഇക്കുറിയും കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും

Posted on Monday, August 24, 2026

മലയാളിക്ക് ഓണാഘോഷത്തിന് നിറപ്പകിട്ടേകാന്‍ ഇക്കുറിയും കുടുംബശ്രീയുടെ പൂക്കള്‍ കളം നിറയുന്നു. ഓണാഘോഷത്തിന്‍റെ ആവേശം അലയടിക്കുന്ന വിപണിയില്‍ കുടുംബശ്രീയുടെ പൂപ്പാടങ്ങളില്‍ നിന്നാണ് പൂക്കളെത്തുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് അത്തപ്പൂക്കളമിടാനും അലങ്കാരത്തിനുമായി വിപണിയിലേക്കൊഴുകുന്നത്. ആകെ 1966.93 ഏക്കറില്‍ 5688 കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇക്കുറി പൂക്കൃഷി. അട്ടപ്പാടിയില്‍ നിന്നുള്ള കര്‍ഷകരും കൃഷിയില്‍ സജീവമാണ്.

ഇതോടൊപ്പം കുടുംബശ്രീ 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 20475.81 ഏക്കറില്‍ 28187 കര്‍ഷകസംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയും വിപണിയിലെത്തിത്തുടങ്ങി.  വെണ്ട, തക്കാളി, പയര്‍, പടവലങ്ങ, അമര, ചേന, ചേമ്പ്, ചീര, കോവയ്ക്ക, ചുരയ്ക്ക, മത്തന്‍, കുമ്പളം, വെള്ളരിക്ക, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും കൂടാതെ പഴങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ കൃഷിയിടങ്ങളില്‍ നിന്നും വ്യാപാരികള്‍ നേരിട്ടു വാങ്ങുകയാണ്. ഓണത്തിന് മുമ്പായി പരമാവധി കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ച് വരുമാനം നേടുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇക്കുറിയും ഗുണനിലവാരമുളള കാര്‍ഷികോല്‍പന്നങ്ങളുമായി വനിതാ കര്‍ഷകര്‍ കുടുംബശ്രീയുടെ ഓണച്ചന്തകളിലും മറ്റു പ്രാദേശിക വിപണികളിലും എത്തിയിട്ടുണ്ട്. 25 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍.  

സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്ന രണ്ടായിരത്തിലേറെ സി.ഡി.എസ്തല വിപണന മേളകളിലും സംസ്ഥാന ജില്ലാതല വിപണന മേളകളിലും പ്രാദേശികമായും ഉല്‍പന്ന വിപണനം ഊര്‍ജിതമാണ്. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം ഓണത്തിന് പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
 
കഴിഞ്ഞ വര്‍ഷം ഓണവിപണിയില്‍ പൂക്കളും പച്ചക്കറികളും വിറ്റഴിച്ച് കുടുംബശ്രീ കര്‍ഷകര്‍ നേടിയത് 10.3 കോടി രൂപയാണ്. ഈ വര്‍ഷം ഇതു മറി കടക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനമൊട്ടാകെ 8913 ഏക്കറില്‍ പച്ചക്കറികളും 1820 ഏക്കറില്‍ പൂക്കൃഷിയും നടത്തിയിരുന്നു. ഇതു വിജയിച്ചതോടെ ഈ വര്‍ഷം 12000 ഏക്കറില്‍ പച്ചക്കറികളും 2000 ഏക്കറില്‍ പൂക്കൃഷിയും നടത്താനായിരുന്നു പ്രാഥമിക തീരുമാനം. എന്നാല്‍ മികച്ച വരുമാന ലഭ്യത മുന്നില്‍ കണ്ട് ഇരുപദ്ധതികളിലേക്കും കൂടുതല്‍ കര്‍ഷക സംഘങ്ങള്‍ എത്തിയതോടെ  പച്ചക്കറി കൃഷി 20475.81 ഏക്കറിലേക്കും പൂക്കൃഷി 1966.93 ഏക്കറിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

Content highlight
kudumbashree vegetable and flower cultivation