സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ക്രിയാത്മക നിർദേശങ്ങളുമായി കുടുംബശ്രീ-എൻ.ആർ.എൽ.എം ദേശീയ ശിൽപശാല

Posted on Friday, September 12, 2025

ഉൽപാദനം മുതൽ വിപണനം വരെയുളള വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് സംരംഭങ്ങളെ ഗ്രോത്ത് എന്റർപ്രൈസുകളാക്കി രൂപപ്പെടുത്താൻ സഹായിക്കുന്ന നിരവധി മാർഗനിർദേശങ്ങളുമായി കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റേഴ്സ് -ദേശീയതല ശിൽപശാലയുടെ രണ്ടാം ദിനം. പ്രവർത്തന വിജയം നേടാൻ കഴിയാത്ത ഗ്രാമീണ സംരംഭങ്ങളെയാണ് ഇൻക്യുബേറ്റർ പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരും പങ്കെടുത്ത ശിൽപശാലയിലാണ് പ്രവർത്തനമികവിൽ പിന്നാക്കം നിൽക്കുന്ന സംരംഭങ്ങളുടെ സമഗ്രപുരോഗതിക്കായുള്ള ആശയരൂപീകരണം.

സുസ്ഥിര വരുമാന ലഭ്യതയ്ക്ക് പ്രാദേശിക വിപണികളിലടക്കം അവസരം കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ പ്ളാറ്റുഫോമുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നതാണ് ശിൽപശാലയിൽ മുന്നോട്ടു വച്ച പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിനായി സംരംഭകരെ തൊഴിൽപരമായും സാങ്കേതികമായും സജ്ജമാക്കണം. ഇൻക്യുബേറ്റർ പദ്ധതിയിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്ക് ബ്രാൻഡിങ്ങും മാർക്കറ്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിന്തുണ ലഭ്യമാക്കുകയാണ് മറ്റൊന്ന്.  സംരംഭകരിൽ ആത്മവിശ്വാസവും അഭിരുചിയും വളർത്തുന്നതിനായി രാജ്യത്തെ വൻകിട സംരംഭങ്ങൾ സന്ദർശിക്കുന്നതിനും ഏറ്റവും മികച്ച സംരംഭകരുമായി അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനുമുള്ള അവസരങ്ങൾ ലഭ്യമാക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതിനായി രാജ്യമൊട്ടാകെയുള്ള കാർഷിക കാർഷികേതര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണം തേടാനാകും. സംരംഭകർക്ക് സമയബന്ധിതമായ സാമ്പത്തികപിന്തുണയും തൊഴിൽ നൈപുണ്യ പരിശീലനവും ലഭ്യമാക്കണം.

ദേശീയ ശിൽപശാലയിൽ ലഭ്യമായ മികച്ച ആശയങ്ങളും നിർദേശങ്ങളും എൻ.ആർ.എൽ.എമ്മിന്റെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇൻക്യുബേറ്റർ പദ്ധതി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്നും ഗ്രാമീണ സംരംഭ മേഖലയെ നവീകരിക്കുന്നതിന് നൂതന ആശയങ്ങൾ ലഭ്യമാകുന്നതിന് ദേശീയ ശിൽപശാല സഹായകമായെന്നും  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി ടി.കെ അനിൽ കുമാർ  സമാപന സമ്മേളനത്തിൽ ഒാൺലൈനായി പങ്കെടുത്തു കൊണ്ട് പറഞ്ഞു.

സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ഫലപ്രദമായ വിപണനവേദിയൊരുക്കാൻ 48 ലക്ഷം വനിതകൾ അംഗങ്ങളായുള്ള കുടുംബശ്രീ ശൃംഖലയ്ക്ക് കഴിയുമെന്ന് കേരള മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് ഡയറക്ടർ സ്വാതി ശർമ എസ്.എം വിജയാനന്ദിന് മെമന്റോ സമ്മാനിച്ചു. ഡയറക്ടർ രാജശ്വരി എസ്.എം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ പങ്കെടുത്തു. ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ സി നവീൻ നന്ദി പറഞ്ഞു.  

ദേശീയ ശിൽപശാലയുടെ രണ്ടാം ദിനമായ ഇന്നലെ(11-9-2025)"സുസ്ഥിര ഗ്രാമീണ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ', "പഠനവും പ്രതിഫലനവും-സ്വയംസഹായ സംഘങ്ങളുടെ സംരംഭങ്ങൾക്ക് ഇൻക്യുബേറ്റർമാർ', "സംയോജനവും പങ്കാളിത്തവും', "സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷനുകൾക്കു വേണ്ടി ഇൻക്യുബേറ്റർ മോഡലുകളെ കണ്ടെത്തൽ', "മുന്നോട്ടുള്ള വഴികൾ-സംസ്ഥാന പദ്ധതികളും പ്രതിബദ്ധതയും' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. രാമകൃഷ്ണ എൻ.കെ, പോൾ ബേസിൽ, ദിഗ് വിജയ് ചൗധരി, ഇമ്മാനുവൽ മുറേ, മാർക്ക് ഡിസൂസ, ഡോ. സുബ്രാങ്ങ്സു സന്യാൽ, ഇന്ദ്രജിത്ത് ദാസ്, ആനന്ദ് ബി.വി, മധുമിത പൻഹരി, നിർമ്മല മെഹ്തോ, സുബ്രഹ്മണ്യ ശാസ്ത്രി സി.എസ്, ശാന്താമണി ചാറ്റർജീ, രഘു കച്ചിഭാട്ടിയ, ഡോ. സുരേഷ് സാക്ഹരേ, മദൻ പദകി, പ്രഫ.പുണ്യശ്ളോക് ദ്വിവേദി, വിഘ്നേഷ് വി, ബിദ്യുത് ബികാഷ് രാജ്കാൻവാർ, അജിത്ത് ചാക്കോ, ഡോ.ദുഖാബന്ധു സഹോ, നിതിഷ് കുമാർ സിൻഹ, പ്രഫ.റിഷി കുമാർ പ്രഫ. അഭിയുദയ ഗോയൽ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, രാജ്യത്തെ വിവിധ സ്റ്റേറ്റ് റൂറൽ ലൈവിലിഹുഡ് മിഷനുകൾ, രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ബിറ്റ്സ് പിലാനി, ഐ.ഐ.ടി ഭുവനേശ്വർ, ഐ.ഐ.എം ഉദയ്പൂർ, ഐ.ഐ.എം ഇൻഡോർ, ഐ.ഐ.എം കാശിപൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവ കൂടാതെ മറ്റ് പ്രമുഖ  സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അക്കാദമിക് വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തു. ഇൻക്യുബേറ്റർ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ  നിന്നുളള അനുഭവങ്ങൾ പാനൽ ചർച്ചയിൽ പങ്കു വച്ചു.  ശിൽപശാലയുടെ അവസാന ദിനമായ ഇന്ന് (12-9-2025) പ്രതിനിധികൾ തിരുവനന്തപുരത്തെ പ്രീമിയം കഫേ, ഷീ ഹബ്, വെങ്ങാനൂരിലെ ന്യൂട്രിമിക്സ് യൂണിറ്റ്, കോട്ടുകാലിലെ കുടുംബശ്രീ ഹരിതകർമ സേന, മെറ്റീരിയൽ കളക്ഷൻ സെന്റർ എന്നിവിടങ്ങൾ സന്ദർശിക്കും.

 

*ഇൻക്യുബേറ്റർ പദ്ധതി വഴി കുടുംബശ്രീ* *പിന്തുണയ്ക്കുന്നത്*
   *150 സംരംഭങ്ങളെ**

വിവിധ കാരണങ്ങളാൽ വിപണിയിൽ വിജയം നേടാൻ കഴിയാത്ത ഗ്രാമീണ സംരംഭങ്ങളെ തിരഞ്ഞെടുത്ത് അവയെ സ്കെയിൽ അപ് ചെയ്ത് സുസ്ഥിര വരുമാനലഭ്യത കൈവരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻക്യുബേറ്റർ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എസ്.വി.ഇ.പി അംബ്രല്ല പദ്ധതിക്ക് കീഴിൽ വരുന്ന സംരംഭകത്വ വികസന പദ്ധതികളിലെ ഒരു ഉപപദ്ധതിയാണിത്.
തിരഞ്ഞെടുക്കുന്ന സംരംഭങ്ങൾക്ക്  മികച്ച രീതിയിൽ പ്രവർത്തിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കി ഉയർന്ന തോതിലുള്ള ഉൽപാദനത്തിനും വിപണനത്തിനും സംരംഭകരുടെ തൊഴിൽനൈപുണ്യത്തിനും ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുകയാണ് ഇൻക്യുബേറ്റർമാർ വഴി ചെയ്യുന്നത്.

മൂന്നു വർഷമാണ് ഒരു ഇൻക്യുബേറ്റ്റിന്റെ കാലാവധി. ഒാരോ വർഷവും സംരംഭത്തിന്റെ വാർഷിക വരുമാനവും പ്രവർത്തനപുരോഗതിയും വിലയിരുത്തും. നിലവിൽ കുടുംബശ്രീയുടെ കീഴിലുളള 150 സംരംഭങ്ങളെ സഹായിക്കുന്നതിനായി കോഴിക്കോട് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റി(ഐ.ഐ.എം)നെ ഇൻക്യുബേറ്റ്റായി തിരഞ്ഞെടുത്തിട്ടുണ്ട്. 2024 മെയ് മുതൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.  150 സംരംഭങ്ങളെയും ഗ്രോത്ത് എന്റർപ്രൈസുകളാക്കി മാറ്റുന്നതിന് ഒാരോ വർഷവും 10.7 കോടി രൂപ വീതം എൻ.ആർ.എൽ.എം അനുവദിച്ചിട്ടുണ്ട്.

Content highlight
Kudumbashree-NRLM National Workshop with Creative Suggestions for Sustainable Growth and Progress of Enterprises