വാര്‍ത്തകള്‍

പ്രധാനമന്ത്രി ആവാസ് യോജന-എല്ലാവര്‍ക്കും ഭവനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിലെ ഗുണഭോക്താക്കള്‍ക്ക് ഭവനവായ്പ വേഗത്തിലാക്കാന്‍ കുടുംബശ്രീ നടപടികള്‍ ഊര്‍ജിതമാക്കുന്നു

Posted on Wednesday, October 24, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഘടകപദ്ധതിയായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം -സി.എല്‍.എസ്. എസ് ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.  സംസ്ഥാനത്തെ എല്ലാ ദേശസാല്‍ക്കൃത -ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും, ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളുടെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി വായ്പാ പദ്ധതി ഏറ്റവും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിനായി വായ്പാമേളകളും ക്യാമ്പെയ്നുകളും സംഘടിപ്പിക്കും.  

   ഗുണഭോക്താക്കള്‍ക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണ്  സി.എല്‍.എസ്.എസ്. നഗരപ്രദേശത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സ്വന്തമായി ഭവനം നിര്‍മിക്കാന്‍ ഏറ്റവും പ്രയോജനകരമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  നിലവില്‍ ഈ പദ്ധതിയിലെ 12029 ഗുണഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകള്‍ മുഖേന  വായ്പ അനുവദിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത്  കൊച്ചി നഗരസഭയിലാണ്. 1635 പേര്‍ക്കാണ് വായ്പ ലഭ്യമാക്കിയത്. ഈ വര്‍ഷം സംസ്ഥാനത്ത് 25000 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണം,  ബാങ്കുകളുടെ ഭാഗത്തു നിന്നും കൂടുതല്‍ സജീവമായ സഹകരണം ഉറപ്പാക്കല്‍, ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ വേഗത്തില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍, സബ്സിഡി  ലഭ്യമാക്കല്‍, വായ്പാ മാനദണ്ഡങ്ങളിലെ ഇളവ്, നഗരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാകുന്നതിന് ഹാജരാക്കേണ്ടി വരുന്ന രേഖകള്‍,  താമസിക്കുന്ന സ്ഥലത്തിന്‍റെ വിപണിമൂല്യം എന്നിവയിലെ ഇളവ് തുടങ്ങി പി.എം.എ.വൈ സി.എല്‍.എസ്.എസ് ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും വായ്പാനടപടികള്‍ വേഗത്തിലാക്കി അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ഭവനനിര്‍മാണത്തിനു സഹായിക്കുക എന്നതുമാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.  വായ്പാ നടപടികള്‍ ഊര്‍ജിതമാക്കുന്നത് സംസ്ഥാനത്ത് പി.എം.എ.വൈ സി.എല്‍.എസ്.എസ് പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍ വായ്പ്ക്കായി അപേക്ഷിക്കുന്ന നഗരവാസികളായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും.

   2022 ഓടെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏറ്റവും മികച്ച ഉപാധിയെന്ന നിലയ്ക്കാണ് നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേന ഈ ഭവനപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. നാലു ഘടകങ്ങളുള്ള പദ്ധതിയില്‍ നഗരപ്രദേശത്തെ ഭവനരഹിതര്‍ക്ക് ഭവനം വാങ്ങുന്നതിനും ഭവനം നിര്‍മിക്കുന്നതിനും കച്ചാ വീട് പക്കാ വീട് ആക്കുന്നതിനും നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പി.എം.എ.വൈയിലെ രണ്ടാമത്തെ ഘടകമാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എല്‍.എസ്.എസ്). വാര്‍ഷിക കുടുംബ വരുമാനം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.  വാര്‍ഷിക വരുമാനം  മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍, മൂന്ന് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലുള്ളവര്‍,  ആറ് ലക്ഷത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍,  പന്ത്രണ്ട് ലക്ഷത്തിനും പതിനെട്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍ പെട്ടവരെയാണ് പദ്ധതിക്കായി പരിഗണിക്കുക.  

   ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. 'സി.എല്‍.എസ്.എസ്-ദേശീയ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി രാഹുല്‍ മാന, 'കേരളത്തില്‍ പി.എം.എ.വൈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി' സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ നടപടികള്‍, ഫീല്‍ഡ്തല പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പാനല്‍ ചര്‍ച്ച തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. മിത്ര നയിച്ചു. നാഷണല്‍ ഹൗസിങ്ങ് ബാങ്ക് റീജിയണല്‍ മാനേജര്‍  ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീന പൗലോസ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഡി.ജി.എം എന്‍.കെ. കൃഷ്ണന്‍ കുട്ടി,  സീനിയര്‍ മാനേജര്‍ നന്ദകുമാര്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങ് വിഭാഗം മേധാവി സുനിഷ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അച്യുതന്‍ കുട്ടി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊച്ചി നഗരസഭയില്‍ പദ്ധതിയുടെ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിച്ച് നൂറിലേറെ പേര്‍ക്ക് വായ്പ ലഭ്യമാക്കിയ സിനി ട്രീസ ഈ മേഖലയില്‍ നിന്നുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കു വച്ചു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നാടകവും ശില്‍പശാലയില്‍ അരങ്ങേറി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഭാവന സ്വാഗതവും റോഷ്നി പിള്ള നന്ദിയും പറഞ്ഞു.   

 

Content highlight
ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് : പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് കുടുംബശ്രീ വഴി മുന്‍കൂര്‍ വേതനം, ആദ്യഘട്ടം അട്ടപ്പാടി ബ്ളോക്കില്‍ ആരംഭിച്ചു

Posted on Wednesday, October 17, 2018

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബശ്രീ മുഖേന തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരമൊരുക്കുന്നതിന്‍റെയും  ഭാഗമായാണിത്. ഇതു പ്രകാരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്കിലെ ഷോളയൂര്‍, അഗളി, പുതൂര്‍ പഞ്ചായത്തുകളിലെ ചേരമണ്‍കണ്ടി, വീട്ടിക്കുണ്ട്, ഉമത്തന്‍പടി എന്നീ ഊരുകളില്‍ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ ഊരുസമിതികള്‍ വഴിയാണ് വേതനം മുന്‍കൂറായി നല്‍കുക. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് കുടുംബശ്രീക്ക് 11 കോടി രൂപ അനുവദിച്ചു.  
 
കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ എന്നിവ സംയുക്തമായി പട്ടികവര്‍ഗ മേഖലയില്‍ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ  ഭാഗമായാണ് ഈ പദ്ധതി. വേതനം ലഭിക്കുന്നതിലെ കാലതാമസം കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞതോടൊപ്പം അവരുടെ കൃഷിഭൂമിയില്‍ തൊഴില്‍ ചെയ്യുന്നതിന്‍റെ തോതും താഴ്ന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതിക്കായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നാണ് ഇതു വിതരണം ചെയ്യുക.   ഇപ്രകാരം ഊരുസമിതികളില്‍ കൂടി മുന്‍കൂര്‍ വേതനം കൈപ്പറ്റിയ തൊഴിലാളികളില്‍ നിന്നും കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആ തുക തിരികെ ക്രമീകരിക്കുന്നതിനുമാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ ആഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് വേതനം മുന്‍കൂറായി ലഭിക്കുന്നതിലൂടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നതാണ് നേട്ടം.  

തൊഴിലുറപ്പ് വേതനം കൃത്യമായി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നതിനും കേന്ദ്ര ഫണ്ട് ലഭിക്കുന്നതനുസരിച്ച് തുക തിരികെ ക്രമീകരിക്കുന്നതും സംബന്ധിച്ച  കാര്യങ്ങള്‍  നിര്‍വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തൊഴിലുറപ്പ് എന്‍ജിനീയര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഊരുസമിതികളുടെ സെക്രട്ടറി, പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, എന്നിവര്‍ക്ക് സാങ്കേതിക പരിശീലനവും നല്‍കിയിരുന്നു.

അട്ടപ്പാടി കൂടാതെ വയനാട് ജില്ലയിലും തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നുണ്ട്.  വയനാട് ജില്ലയില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ വഴിയാണ് വേതനം നല്‍കുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരാഴ്ചക്കകം വൈത്തിരി, പുല്‍പ്പള്ളി, പനമരം എന്നീ പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും.   

 

Content highlight
പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് തമിഴകത്തിന്‍റെ കാരുണ്യമായി നൂറ്റമ്പത് ടണ്‍ ജൈവവളം

Posted on Monday, October 15, 2018

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴകത്തിന്‍റെ കാരുണ്യം. തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്ളെമന്‍റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍  ദത്തന്‍.സി.എസ് എന്നിവര്‍ക്കൊപ്പം കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ്  കുടുംബശ്രീയുടെ കൃഷികളിലേറെയും.  നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച്  സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന്  ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്‍റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജൈവവള വിതരണം അവസാനിക്കും.  

സംസ്ഥാനത്തുണ്ടായ  പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്.                                                                      

Content highlight
സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു.

'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍: കുടുംബശ്രീ വനിതകള്‍ മുഖേന വിറ്റഴിച്ചത് ഏഴുകോടി രൂപയുടെ ടിക്കറ്റ്

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വില്‍പന കുടുംബശ്രീ വനിതകള്‍ മുഖേന ഊര്‍ജിതമാകുന്നു. ഇതുവരെ ഏഴു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. അതിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്നതിനെ സഹായിക്കുന്നതിനാണ് കുടുംബശ്രീയുടെ ശ്രമങ്ങള്‍.

    ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ഭാഗ്യക്കുറി വില്‍പനയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 1064 കുടുംബശ്രീ സി.ഡി.എസുകളില്‍ 1021 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സിയെടുത്തിരുന്നു. ഇതുവഴി 13673 കുടുംബശ്രീ വനിതാ ഏജന്‍റ്മാര്‍ ടിക്കറ്റ് വില്‍പനയുമായി മുന്നേറുകയാണ്. ഇതുവരെ 280000 ടിക്കറ്റുകളാണ് ഇവര്‍ മുഖേന വിറ്റഴിച്ചത്. ലോട്ടറി വില്‍പന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങള്‍ എല്ലാ ജില്ലകളിലും എട്ടുകേന്ദ്രങ്ങളിലായി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു വരികയാണ്.  

     കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് നവകേരളം ഭാഗ്യക്കുറി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് നിരവധി സി.ഡി.എസുകളണ് മുന്നോട്ടു വന്നത്.  ഇപ്പോഴും സി.ഡി.എസുകള്‍ ഏജന്‍സിയെടുക്കാന്‍  തയ്യാറായി വരുന്നുണ്ട്. സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവരും കാഷ്വല്‍ ഏജന്‍സി എടുത്ത്  ടിക്കറ്റ് വില്‍പന രംഗത്ത് സജീവമായിട്ടുണ്ട്. പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കിയിരുന്നു.   

   ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്. പത്ത് ടിക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഏജന്‍റിന് 557 രൂപ കമ്മീഷനായി ലഭിക്കും. കൂടാതെ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ പ്രൈസ് മണിയുടെ പത്ത് ശതമാനം ഏജന്‍സി പ്രൈസായി സി.ഡി.എസിനും ബാക്കി തുക ഏജന്‍റിനും ലഭിക്കും.

സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Content highlight
ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും.

'അതിജീവനത്തിന്‍റെ പാതയില്‍' നവകേരള സൃഷ്ടിക്കായി സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ തെരുവുനാടകം

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നാടെങ്ങും സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനും വേണ്ടി സര്‍ക്കാരിന്‍റെ വിഭവസമാഹരണം ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുള്ള നവകേരളം ലോട്ടറിയുടെ വില്‍പനയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് രംഗശ്രീ കലാകാരികളുടെ തെരുവുനാടകം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതും ജനങ്ങള്‍ സാഹോദര്യത്തോടും സന്തോഷത്തോടും പുതിയൊരു കാലത്തെ വരവേല്‍ക്കുന്നതുമാണ് 'അതിജീവനത്തിന്‍റെ പാതയില്‍' എന്നു പേരിട്ടിരിക്കുന്ന തെരുവുനാടകത്തിന്‍റെ പ്രമേയം. അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവുമെല്ലാം നാടകത്തില്‍ ഊന്നി പറയുന്നു. കൂടാതെ പ്രളയകാലത്ത് ജാതിമതഭേദങ്ങളും സാമ്പത്തികവുമായ അന്തരങ്ങളും മറന്ന് ജനങ്ങള്‍ പരസ്പരം സഹായിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതും അവരൊരുമിച്ച് സമൂഹനന്‍മയ്ക്കായി നിലകൊള്ളുന്നതും നാടകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. .       
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു വരെയാണ് അവതരണം. തൊണ്ണൂറോളം കുടുംബശ്രീ വനിതകളാണ് വിവിധ ജില്ലകളിലായി അരങ്ങേറുന്ന തെരുവുനാടകത്തില്‍ അഭിനയിക്കുന്ന കലാകാരികള്‍. അയല്‍ക്കൂട്ട വനിതകളില്‍ നിന്നും ഏറ്റവും മികച്ച കലാകാരികളെ തിരഞ്ഞെടുത്ത് ഈ മേഖലയില്‍ പ്രശസ്തരായ വ്യക്തികളുടെ കീഴില്‍ പരിശീലനം നല്‍കിയാണ് രംഗശ്രീ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുളളത്. 'അതിജീവനത്തിന്‍റെ പാതയില്‍' എന്ന പുതിയ തെരുവു നാടകത്തിന്‍റെ ആശയവും സ്ക്രിപ്റ്റുമെല്ലാം ഇതിലെ കലാകാരികള്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. നാടക സംവിധായകനായ പ്രമോദ് പയ്യന്നൂരിന്‍റെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാടകം അവതരിപ്പിച്ചു.  മറ്റ് ജില്ലകളില്‍ നാടകം അവതരിപ്പിച്ചു വരികയാണ്.
                                                                     

 

Content highlight
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്.

കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് തമിഴകത്തിന്‍റെ കാരുണ്യമായി നൂറ്റമ്പത് ടണ്‍ ജൈവവളം

Posted on Friday, September 28, 2018

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴകത്തിന്‍റെ കാരുണ്യം. തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്ളെമന്‍റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍  ദത്തന്‍.സി.എസ് എന്നിവര്‍ക്കൊപ്പം കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ്  കുടുംബശ്രീയുടെ കൃഷികളിലേറെയും.  നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച്  സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന്  ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്‍റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജൈവവള വിതരണം അവസാനിക്കും.  

chief minister

മുഖ്യമന്ത്രി പിണറായി വിജയന് ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു കുടുംബശ്രീ വനിതാ സംഘക്കൃഷി സംഘങ്ങള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് കൈമാറുന്നു. ദത്തന്‍.സി.എസ്, പെച്ചി മുത്തു, വി. ക്ളെമന്‍റ് രാജേഷ്, എസ്.ഹരികിഷോര്‍ ഐ.എ.എസ് എന്നിവര്‍ സമീപം.

 

സംസ്ഥാനത്തുണ്ടായ  പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. 


 
 

                                 

 

Content highlight
നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തയ്യല്‍ സംബന്ധമായ ജോലികള്‍: ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted on Thursday, September 27, 2018

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നും തയ്യല്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള തയ്യല്‍ യൂണിറ്റുകള്‍ക്ക് കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച്  സര്‍ക്കാര്‍ ഉത്തരവിറക്കി.ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ നിരവധി അപ്പാരല്‍ പാര്‍ക്കുകളും ആയിരത്തിലേറെ ചെറുകിട തയ്യല്‍ യൂണിറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായി വരുന്ന തയ്യല്‍ ജോലികള്‍ ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാനാകും.  ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ സര്‍ക്കാര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് തയ്യല്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം സാമൂഹ്യനീതി, ലോട്ടറി വകുപ്പുകളില്‍ നിന്നും കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള  തയ്യല്‍ജോലികളും ഏറ്റെടുത്തു ചെയ്തതു വഴി കുടുംബശ്രീക്ക് നാലു കോടി രൂപയുടെ വരുമാനം നേടാന്‍ സാധിച്ചു. മിതമായ നിരക്കില്‍ ഗുണമേന്മയും ഈടും ഉറപ്പാക്കി തയ്യല്‍ ജോലികള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുന്നതു വഴി യൂണിറ്റുകള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭിക്കുന്നുണ്ട.

 

Content highlight
ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാന്‍റീന്‍ നടത്താന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി

Posted on Wednesday, September 26, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൈമാറ്റം ചെയ്യുന്ന ഓഫീസുകളിലും ടെന്‍ഡര്‍ നടപടികളില്ലാതെ കാന്‍റീന്‍ നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ കാന്‍റീന്‍ നടത്തുന്നതിനാണ് അനുമതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍. 2143/2018/ ത.സ്വ.ഭ തിരുവനന്തപുരം.തീയതി-3-8-2018 ) പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു  പുറമെ, ഇവിടേക്ക് കൈമാറ്റം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. പുതിയ ഉത്തരവ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1074 കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇതുപ്രകാരം നിലവിലുള്ള സംരംഭകര്‍ക്ക് പ്രാദേശികമായി തന്നെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള അവസകരമൊരുങ്ങുകയും അതുവഴി മികച്ച വരുമാനം നേടാനും കഴിയും.

പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് ഭക്ഷണമൊരുക്കുന്ന കരാറും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ കഴിയും.
നിലവില്‍ ഓരോ ജില്ലയിലും കളക്ട്രേറ്റുകള്‍, ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പല പ്രമുഖ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മേളകള്‍, ദേശീയ സരസ് ഉല്‍പന്ന വിപണന മേളകള്‍, ഇതരസംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ഫെയറുകള്‍, അന്താരാഷ്ട്ര വ്യാപാരോത്സവം എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ വനിതകള്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളുമായി പങ്കെടുക്കാറുണ്ട്.  ഗുണനിലവാരമുള്ള ഭക്ഷണവും മികച്ച ആഥിതേയത്വവുമാണ് കുടുംബശ്രീ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ പ്രത്യേകത. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളോട് ചേര്‍ന്ന് കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആറായിരത്തിലേറെ സ്ത്രീകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

 

Content highlight
പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത.

പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഡിഡിയുജികെവൈ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ)

Posted on Monday, September 24, 2018

* 2.21 കോടി ദുരിതാശ്വാസ നിധിയിലേക്ക്
* 6.41 കോടിയുടെ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു
* 505 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: കേരളം നേരിട്ട മഹാപ്രളയബാധയില്‍ ദുരിതാശ്വാസ പുനരധി വാസ പ്രവര്‍ത്തനങ്ങ ളില്‍ സജീവമായി വര്‍ത്തിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജി കെവൈ)യുടെ പ്രോഗ്രാം ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ (പിഐഎ) മാതൃകയായി. കുടുംബശ്രീ മുഖേ ന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത നൈപുണ്യ പരിശീലന പദ്ധതിയാണ് ഡിഡിയു ജികെവൈ. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനായി 120 പിഐഎകളാണ് കുടുംബശ്രീയുമായി കരാറിലെത്തിയിരിക്കുന്നത്. പ്രളയബാധയുണ്ടായത് മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ ത്തിച്ചു വരികയായിരുന്നു ഇവര്‍ . ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയും അവശ്യവസ്തു ക്കള്‍ വിതരണം ചെയ്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും ദുരിതബാധിതരുടെ ഭാവിജീവി തം ഭദ്രമാക്കുക ലക്ഷ്യമിട്ട് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിയും പിഐഎകള്‍ പ്രവര്‍ത്തനം സജീവമാക്കി.
വീട് വയ്ക്കാന്‍ സൗജന്യ സ്ഥലം
ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.21 കോടി രൂപയാണ് ദുരിതാശ്വാസ നിധി യിലേക്ക് പിഐഎകള്‍ സംഭാവനയായി നല്‍കിയത്. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന പിഐഎ മാത്രം 1.5 കോടി രൂപ നല്‍കി. ഇത് കൂടാതെ 50 ലക്ഷം രൂപയുടെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുക യും ചെയ്തു ഇവര്‍. ഇടുക്കി ജില്ലയിലെ ദുരിതബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിക്കു ന്നതിന് 1.25 ഏക്കര്‍ സ്ഥലവും എച്ച്ആര്‍ഡിഎസ് ഇന്ത്യ വിട്ടു നല്‍കി. മറ്റൊരു പിഐഎ ആയ ഇസാഫ് പ്രളയ ബാധിച്ച 399 പ്രദേശങ്ങളില്‍ സഹായ ഹസ്തവുമായെത്തി. അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറ ന്ന അവര്‍ അവര്‍ അഞ്ച് കോടി രൂപയുടെ അവശ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. 2.14 ലക്ഷം പേര്‍ക്ക് അവര്‍ ക്യാമ്പുകളില്‍ അഭയം നല്‍കി.
നൈപുണ്യ പരിശീലനം
മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചു. മലപ്പുറത്ത് നിലമ്പൂരില്‍ ഡിഡിയുജികെവൈ പദ്ധതിക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ റെസിഡന്‍ഷ്യല്‍ ട്രെയ്നിങ് സെന്‍റര്‍ തന്നെ അവര്‍ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി. ഇവിടെ 292 പേരെ പുനരധിവസിപ്പിച്ചു. ഇതില്‍ 168 പേരും ആദിവാസികളായിരുന്നു. ഡിഡിയുജികെവൈ പദ്ധതി അനുസരിച്ച് കുക്ക്- ജനറല്‍ കോഴ് സ് പഠിക്കുന്ന കുട്ടികളാണ് ഇവിടെ ദുരിതബാധിതകര്‍ക്കായി ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. ക്യാമ്പിലെത്തിയ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഡിഡിയുജികെവൈ പദ്ധതി പ്രകാരം പരിശീലനം നല്‍കുകയും ചെയ്യും.
വീടുകളുടെ അറ്റകുറ്റപ്പണി
അതേസമയം ഡോണ്‍ ബോസ്കോ ടെക്ക് സൊസൈറ്റി, വിമലഗിരി വിദ്യാപീഠം എന്നീ പിഐ എകള്‍ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ വൈദ്യുത കണക്ഷനുകളിലെ തകരാറുകള്‍ പരി ഹരിക്കുകയും എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപ ദുരി താശ്വാസ നിധിയിലേക്ക് നല്‍കിയ വിമലഗിരി വിദ്യാപീഠം 1.3 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് സൊ സൈറ്റി ഒരു ക്യാമ്പ് പ്രവര്‍ത്തിപ്പിക്കുകയും ഒരു ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക യും ചെയ്തു. അരലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കും നല്‍കി.  
ദുരിതാശ്വാസ ക്യാമ്പുകള്‍
ചേതന ഇന്‍ഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി 17 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിപ്പിച്ചത്. 12147പേര്‍ക്ക് അഭയം നല്‍കി. 22 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ് തു. അതേസമയം രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് 4 ദുരിതാശ്വാസ ക്യാമ്പുകള്‍ എട്ട് ദിവസത്തേക്ക് പ്രവര്‍ത്തിപ്പിച്ചു. 1520പേര്‍ക്ക് അവര്‍ അഭയം നല്‍കി. 36 ക്യാമ്പുകളിലായി 3460 പേര്‍ക്ക് അഭയം നല്‍കിയ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി 48.32 ലക്ഷം രൂപയുടെ അവശ്യസാ ധനങ്ങള്‍ നല്‍കുകയും ചെയ്തു. 2 ക്യാമ്പുകളിലായി 341 പേര്‍ക്കാണ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊ സൈറ്റി അഭയം നല്‍കിയത്. കൂടാതെ 18 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയും 4.5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കാപ് വര്‍ക്ക്ഫോഴ്സ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 3.3 ലക്ഷം രൂപയുടെ അവശ്യവസ്തുക്കളും വിതരണം ചെയ്തു.
   എഡ്യുജോബ്സ് അക്കാഡമി പ്രൈവറ്റ് ലിമിറ്റഡ് 1.12 ലക്ഷം രൂപയുടെ അവശ്യവസ്തുക്കള്‍ വിതര ണം ചെയ്തു. പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 15 ലക്ഷം രൂപ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി, കൂടാതെ 5 ലക്ഷം രൂപയുടെ അവശ്യസാധനങ്ങളും വിതരണം ചെയ്തു. ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ് 25 ലക്ഷം രൂപയും  സിംഗ്റോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 5.1 ലക്ഷം രൂപയും സെന്‍റം വര്‍ക്ക്സ് സ്കില്‍സ് ഇന്ത്യ ലിമിറ്റഡ് 81000 രൂപയും മെഗാ ഇന്‍ഡസ്ട്രീസ് 17000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകളുടെ സംഘാടനം എന്നിവയിലും പിഐഎകള്‍ സജീവമാ യിരുന്നു.
  15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ 24000ത്തോളം പേര്‍ക്ക് തൊഴിലും ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് ദേശീയ തലത്തില്‍ 2016-17 കാലഘട്ടത്തില്‍ മൂന്നാം സ്ഥാനവും 2017-18 കാലഘട്ടത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

Content highlight
15നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭ്യ മാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 41000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി.

പദ്ധതികളുടെ മികവുറ്റ നടപ്പാക്കല്‍: കുടുംബശ്രീക്ക് ഏഴ് സ്കൊച്ച് അവാര്‍ഡ്

Posted on Saturday, September 22, 2018

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് 2018 ലെ  ഏഴ് സ്കൊച്ച് (skoch) അവാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാനത്ത്  ഏറ്റവും ഫലപ്രദവും മാതൃകാപരവുമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
 കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന  പദ്ധതികളായ അമൃതം ന്യൂട്രിമിക്സ്, വിമന്‍ കണ്‍സ്ട്രക്ഷന്‍ ടീം, ഹോംഷോപ്പ്, ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ കൊച്ചി മെട്രോ, കുടുംബശ്രീ സ്കൂള്‍, കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കൈ.വൈ) എന്നീ പദ്ധതികള്‍ക്കാണ് ഓഡര്‍ ഓഫ് മെറിറ്റ്  അംഗീകാരം ലഭിച്ചത്. ഇതില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പ്രവര്‍ത്തന മികവിന്  ഓഡര്‍ ഓഫ് മെറിറ്റിനു പുറമേ ബ്രോണ്‍സ് അവാര്‍ഡും ലഭിച്ചു.

അസാധാരണായ നേതൃപാടവം വഴി പദ്ധതി നിര്‍വഹണത്തിലും സമൂഹത്തിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ സാമ്പത്തിക സാമൂഹിക രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിച്ചതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ്. ഡല്‍ഹിയില്‍ റാഫി മാര്‍ഗില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയന്‍ കെ.ആര്‍, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ നിഷാന്ത് ജി.എസ് എന്നിവര്‍ സ്കൊച്ച് ചെയര്‍മാന്‍ സമീര്‍ കൊച്ചറില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, ജില്ലാ ഭരണകൂടം എന്നിവടങ്ങളില്‍ നിന്നെല്ലാം സ്കൊച്ച് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു. ഇതു പ്രകാരം ആദ്യഘട്ടത്തില്‍ പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. അതില്‍ നിന്നും മികവുറ്റ രീതിയില്‍ നടപ്പാക്കുന്ന പദ്ധതികളെയാണ് രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ  അവതരണത്തിനായി തിരഞ്ഞെടുത്തത്. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.  

ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ്  സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്.   

 

Content highlight
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, ജില്ലാ ഭരണകൂടം എന്നിവടങ്ങളില്‍ നിന്നെല്ലാം സ്കൊച്ച് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു