വാര്‍ത്തകള്‍

മികച്ച സേവനങ്ങളേകി 1054 ജനകീയ ഹോട്ടലുകള്‍

Posted on Friday, May 21, 2021

കോവിഡ് രണ്ടാം പ്രഭാവത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ കേരളമൊട്ടാകെ മികച്ച സേവനങ്ങളേകി 1054 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടരുന്നു. ഈ ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ദിവസേന ശരാശരി 80,000ത്തിലേറെ പേര്‍ക്കുള്ള ഊണുകളാണ് കേരളത്തിലെ എല്ലാ ജനകീയ ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്കായി തയാറാക്കി നല്‍കുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലും (874) മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലുമായി (180) പ്രവര്‍ത്തിക്കുന്ന 1054 ജനകീയ ഹോട്ടലുകള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമായി മാറുന്നു.

  2020-21 സാമ്പത്തികവര്‍ഷത്തേക്കുള്ള പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 2021 മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1007 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 1054 ഹോട്ടലുകളാണുള്ളത്.

jh m

   കോവിഡിന്റെ രണ്ടാം പ്രഭാവത്തെ ചെറുക്കാനുള്ള ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഓരോ ദിവസവും 1.50 ലക്ഷത്തോളം പേരാണ് 20 രൂപയുടെ ഉച്ചയൂണ് കഴിച്ചിരുന്നത്.   ഈ 1054 ജനകീയ ഹോട്ടലുകളുടെയും പേര് വിവരങ്ങള്‍, ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പരുകള്‍, ഒാരോ ദിവസവും നല്‍കുന്ന ഊണിന്റെയും സൗജന്യമായി നല്‍കുന്ന ഊണിന്റെയും വിശദാംശങ്ങള്‍ തുടങ്ങിയ https://kudumbashree.org/pages/826 എന്ന ലിങ്കില്‍ ലഭ്യമാണ്.

 

Content highlight
1054 Janakeeya Hotels in Kerala stand out extending best of their services

കോവിഡ് : വീട്ടിലൊരുക്കാം സുരക്ഷ- ബോധവത്ക്കരണ പരിപാടി ശ്രദ്ധ നേടുന്നു

Posted on Monday, May 17, 2021

കോവിഡ് കാലത്ത് വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണ പരിപാടി ശ്രദ്ധ നേടുന്നു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് വാര്‍ റൂം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കില, കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 13ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത് പരിപാടി കില, കുടുംബശ്രീ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി തത്സമയം വീക്ഷിക്കാനും ക്ലാസ്സുകള്‍ നയിക്കുന്ന വിദഗ്ധരോട് സംശയങ്ങള്‍ ചോദിച്ച് ഉത്തരം തേടാനും കഴിയുന്നു.

  ഉദ്ഘാടന ദിനത്തില്‍ കോവിഡിന്റെ ഗൃഹപരിചരണം, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിന് എങ്ങനെ ഇടപെടാം എന്നീ വിഷയങ്ങളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ ക്ലാസ്സുകള്‍ നയിച്ചു. എം.എ.എ റിസര്‍ച്ച് സെല്‍ ആന്‍ഡ് ഡിജിറ്റല്‍ ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. മേയ് 15ന് കോവിഡ് ഗൃഹപരിചരണം എങ്ങനെ ചെയ്യാം പരിചാരകര്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. സജിത് കുമാറും കോവിഡ് രോഗിയും ഹൃദ്രോഗ്രവും എന്ന വിഷയത്തില്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റായ ഡോ. ആനന്ദ് മാര്‍ത്താനും ക്ലാസ്സുകള്‍ നയിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ആര്‍. അരവിന്ദും കോവിഡ് ചികിത്സ- മാനസിക സമ്മര്‍ദ്ദം എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയും ക്ലാസ്സുകള്‍ നയിച്ചു.

covid awarness

  തദ്ദേശ സ്ഥാപനതല പ്രതിനിധികള്‍, വാര്‍ഡ്തല കമ്മിറ്റി മെമ്പര്‍മാര്‍, വാര്‍ റൂം നോഡല്‍ ഓഫീസര്‍മാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ത്തിക്കുന്ന  വോളന്റിയര്‍മാരും ഉദ്യോഗസ്ഥറും, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, കാസ് അംഗങ്ങള്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, ബാലസഭാ പ്രതിനിധികള്‍, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍മാര്‍, ഡി.ഡി.യു.ജി.കെ.വൈ പരിശീലനാര്‍ത്ഥികള്‍, പൊതുജനങ്ങളെന്നിവരെല്ലാം ബോധവത്ക്കരണ ക്ലാസ്സുകള്‍ തത്സമയം കാണുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഈ ക്ലാസ്സുകളുടെ വീഡിയോകള്‍ ലഭ്യമാണ്.

  എം.എ.എ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദ്ധതി അവതരണം നടത്തി.  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പങ്കെടുത്തു. മേയ് 17, 19, 21, 23 തിയതികളിലും ഉച്ചയ്ക്ക് 2.30ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.

 

 

Content highlight
covid awarness class

സപ്ലൈകോയില്‍ നിന്ന് അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി നടത്താനും കുടുംബശ്രീ

Posted on Saturday, May 15, 2021

ലോക്ഡൗണ്‍ കാലയളവില്‍ സപ്ലൈകോയുടെ 95 വിപണനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ വീടുകളിലേക്ക് ഹോം ഡെലിവറിയായി എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഫോണ്‍ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ ആവശ്യക്കാര്‍ക്ക് സാധനങ്ങളുടെ ഓര്‍ഡര്‍ നല്‍കാനാകും. ഓരോ കേന്ദ്രത്തിലും നിയോഗിച്ചിട്ടുള്ള രണ്ട് വീതം കുടുംബശ്രീ അംഗങ്ങള്‍ ഈ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ അതാത് വീടുകളിലേക്ക് എത്തിക്കും. 20 കിലോഗ്രാം സാധനങ്ങളാണ് ഒരു തവണ ഓര്‍ഡര്‍ ചെയ്യാനാകുക. ആദ്യ ഘട്ടത്തില്‍ ഔട്ട്‌ലെറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാര്‍ക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

  ഓരോ ദിവസവും ഉച്ചയ്ക്ക് 1 മണിവരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. 2 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങള്‍ എത്തിച്ച നല്‍കുന്നതിന് 40 രൂപയാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുന്നത്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ 60 രൂപയും 10 കിലോമീറ്ററാണെങ്കില്‍ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്ജായി ഈടാക്കുക.

supplyco

  ഏതൊക്കെ ഔട്ട്‌ലെറ്റുകളില്‍ ഈ സേവനം ലഭ്യമാണെന്നതിന്റെ വിശദാംശങ്ങള്‍ സപ്ലൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് പേരെ വീതമാണ് ഡെലിവറിക്കായി നിയോഗിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ ഹോം ഡെലിവറി ഓര്‍ഡറുകള്‍ വന്നാല്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെ ഈ സേവനം നല്‍കാന്‍ നിയോഗിക്കാനാണ് തീരുമാനം.

 

Content highlight
അവശ്യവസ്തുക്കള്‍ ഹോം ഡെലിവറി

'വിദ്യാശ്രീ' പദ്ധതി: ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടന്നു

Posted on Monday, February 22, 2021

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേര്‍ക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയില്‍ 15 കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോള്‍ ലാപ്ടോപ് വാങ്ങാന്‍ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാല്‍ തന്നെ ലാപ്ടോപ് നല്‍കുകയും പരമാവധി ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് 7000 രൂപയ്ക്ക് ലോപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോര്‍ട്ടലില്‍  ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍  1,23,005 പേരാണ് ലാപ്ടോപ് വാങ്ങാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. 17343 പേര്‍ ലാപ്ടോപ്പിന്‍റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. 

വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അര്‍ഹരായവര്‍ക്ക് പിന്നാക്ക-മുന്നോക്ക കോര്‍പ്പറേഷനുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും സബ്സിഡി നല്‍കാനാവും. ടെന്‍ഡറില്‍ പങ്കെടുത്ത സാങ്കേതികമേന്‍മ പുലര്‍ത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനല്‍ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ലാപ്ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും പറഞ്ഞ മുഖ്യമന്ത്രി ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കിക്കൊണ്ട് വിജ്ഞാന വ്യാപനത്തിനും കേരളത്തിന്‍റെ  ക്ഷേമപാരമ്പര്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നതാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്ന്                  ധനകാര്യവകുപ്പു മന്ത്രി ഡോ.ടി.എം തോമസ് ഐസക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍റര്‍നെറ്റും ലാപ്ടോപ്പും ഉപയോഗിച്ചു കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ സ്കൂളുകളിലെ അധ്യയനരീതി യ്ക്ക് പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഭരണരംഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സില്‍ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വികസന പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയെയും കുടുംബശ്രീയെയും ഉപയോഗിക്കുന്നതിലൂടെ കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 
ആധുനിക സാങ്കേതിക വിദ്യയും ജനകീയതയും ഒരുമിക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്ളവമാണ് കാഴ്ചവയ്ക്കുന്നതെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. 


കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.  നൂറുശതമാനം തിരിച്ചടവ് ഉറപ്പു വരുത്താന്‍ കുടുംബശ്രീക്ക് കൃത്യമായ സംവിധാനമുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, എ.സി.മൊയ്തീന്‍, വി.കെപ്രശാന്ത് എം.എല്‍.എ, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം 13 ജില്ലകളിലും വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത് ലാപ്ടോപ് വിതരണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള ഇന്‍ഫ്രാ സ്ച്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനാണ് (കൈറ്റ്സ്) ലാപ്ടോപ്പിന്‍റെ സ്പെസിഫിക്കേഷന്‍ ലഭ്യമാക്കിയത്. ഐ.ടി മിഷന്‍റെ നേതൃത്വത്തിലായിരുന്നു ടെന്‍ഡര്‍ നടപടികള്‍. 

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഐ.ടി മിഷന്‍ സെക്രട്ടറി മുഹമ്മദ്.വൈ.സഫീറുള്ള,  കൊകോണിക്സ് കമ്പനിയുടെ പ്രതിനിധി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ഷമീന എന്നിവര്‍ പങ്കെടുത്തു. 

Content highlight
കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം :വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു

Posted on Sunday, February 21, 2021

തിരുവനന്തപുരം : ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ആസ്ഥാന മന്ദിരത്തില്‍ ഇന്ന് (17-02-2020) സംഘടിപ്പിച്ച ചടങ്ങില്‍ ഒന്നാം സമ്മാനര്‍ഹനായ എറണാ കുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 20,000 രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാഫറായ പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫി ക്കറ്റും ഏറ്റുവാങ്ങി. കാസര്‍ഗോഡ് സ്വദേശി ദിനേഷ് ഇന്‍സൈറ്റിനായിരുന്നു 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാം സ്ഥാനം.പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാന വുമുണ്ട് .

  സംസ്ഥാനത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ കേരള സമൂഹത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണി ച്ചത്. 2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സമ്മാന പ്രഖ്യാപനവും സമ്മാനദാന ചടങ്ങും നീട്ടിവയ്‌ക്കേണ്ട തായി വരികയായിരുന്നു.

  2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകളെക്കുറിച്ച് തയാറാക്കിയ പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്യുന്ന ഊണുകളുടെ ദിവസേനയുള്ള വിശദാംശങ്ങളും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനുള്ള സോഫ്ട്‌വെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

സപ്ളൈകോയുടെ 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ- സംസ്ഥാനതല ഉദ്ഘാടനം നടത്തി

Posted on Friday, February 12, 2021

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ളൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ ശ്രേണിയിലുള്ള കേന്ദ്രങ്ങൾ വഴി കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യവിൽപ്പനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായി.

  വ്യാപാര മേഖലയിലേക്ക് മൂലധനശക്തികൾ കടന്നു വരുന്നത് ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും ഭീഷണിയാവുന്നുണ്ട്. കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്ളൈകോ വഴി വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താൻ കഴിയും. ഇന്ന് വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ അവർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ സപ്ളൈകോയ്ക്ക് കീഴിലുളള ഹൈപ്പർ മാർക്കറ്റുകൾ,  പീപ്പിൾസ് ബസാറുകൾ, മാവേലി സ്റ്റോറുകൾ എന്നിവ ആധുനികവത്ക്കരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും. സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴിൽ 1600 ൽപരം വിപണനശാലകൾ പ്രവർത്തിക്കുന്നു. ഏഴു സ്ഥലങ്ങളിൽ കൂടി വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ഇതു കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സപ്ളൈകോ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കും. ഇതുവഴി നിരവധി വനിതകൾക്ക് തൊഴിലവസരവും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ രംഗത്തു രാജ്യത്തിനു തന്നെ മാതൃകയായി മാറിയ സപ്ളൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതു വഴി കുടുംബശ്രീയുടെ മാർക്കറ്റിംഗ് സംവിധാനത്തിനും സംരംഭകർക്കും വലിയ തോതിലുള്ള പിന്തുണയാണ് സപ്ളൈകോ നൽകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.  സപ്ളൈകോയുടെ 500 കേന്ദ്രങ്ങളിലും ഉത്പന്നങ്ങൾ എത്തിച്ച് വിപണനം നടത്തുന്നതു വഴി 4000 വനിതകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജനക്ഷേമത്തിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികളോട് മാതൃകാപരമായ നിലപാടു പുലർത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതിന്  സപ്ളൈകോയുമായുളള സംയോജനം വലിയ തോതിൽ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കുടുംബശ്രീ സംരംഭകരുടെ വരുമാന വർധനവിന് സപ്ളൈകോയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള  സപ്ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിച്ചത് മികച്ച തുടക്കമാണെന്നും ഇത് കുടുംബശ്രീയുടെ മാർക്കറ്റിംഗ് ശൃംഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

സപ്ളൈകോയുടെ വിപണന ശൃംഖലയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഷെൽഫ് സ്പേസ് നൽകുന്നതാണ് പദ്ധതി. പ്രാരംഭ പ്രവർത്തനമെന്ന നിലയ്ക്ക് സപ്ളൈകോയുടെ വഴുതക്കാട്, ശ്രീകാര്യം എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ഷെൽഫ് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ടു കേന്ദ്രങ്ങളിലും പത്ത് സംരംഭകർ തയ്യാറാക്കിയ ധാന്യപ്പൊടികൾ, അച്ചാറുകൾ, കറിപ്പൊടികൾ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ ലഭ്യമാക്കും.  അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ 500 കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.  

  മന്ത്രി.പി തിലോത്തമൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സപ്ളൈകോ ജനറൽ മാനേജർ ആർ.രാഹുൽ  ഐ.ആർ.എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. വാർഡ് കൗൺസിലർ അഡ്വ.രാഖി രവി കുമാർ, സപ്ളൈകോ റീജ്യണൽ മാനേജർ വി.ജയപ്രകാശ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഷൈജു, മുഹമ്മദ് ഷാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Content highlight
സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി നടത്തിപ്പ് ; കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

Posted on Tuesday, February 9, 2021

തിരുവനന്തപുരം : കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതിന് 2019-20ലെ ദേശീയ പുരസ്‌ക്കാരം കുടുംബശ്രീ യ്ക്ക് ലഭിച്ചു. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനവും 2018-19ല്‍ രണ്ടാം സ്ഥാനവുമാണ് നേടിയത്്. ഇപ്പോള്‍ വീണ്ടും മൂന്നാം സ്ഥാന മാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹാട്രിക് അവാര്‍ഡ് എന്ന നേട്ടവും കുടുംബശ്രീ കൈവരിച്ചു. പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാനായി പുരസ്‌ക്കാരത്തിനൊപ്പം 6 കോടി രൂപ ക്യാഷ് അവാര്‍ഡായും ലഭ്യമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ യഥാക്രമം 6 കോടി രൂപയും 9 കോടി രൂപയും അധികമായി പദ്ധതി നടത്തിപ്പിന് കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ പദ്ധതികളാണ് എന്‍.യു.എല്‍.എം-ലൂടെ കുടുംബശ്രീ കേരളത്തിലെ  നഗരങ്ങളില്‍ നടപ്പാക്കുന്നത്.

  എന്‍.യു.എല്‍.എം പദ്ധതിക്ക് കൂടാതെ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ നേടിയെടുത്തിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലന പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മൂന്ന് തവണ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജ് ഏറ്റവും മികച്ച രീതിയില്‍ നടത്തിയതിന് നബാര്‍ഡിന്റെ അവാര്‍ഡ്, കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) -ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചതിന് ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ് എന്നിങ്ങനെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ പത്തിലേറെ ദേശീയ പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

 

 

 

Content highlight
വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ്; അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on Monday, February 8, 2021

തിരുവനന്തപുരം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെയും (എല്‍.ഐ.സി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  2,72,085 അയല്‍ക്കൂട്ടാംഗങ്ങള്‍ ഇതുവരെ ചേര്‍ന്നു കഴിഞ്ഞു. 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനാകും. ഒറ്റത്തവണ പ്രീമിയമായി നല്‍കേണ്ടത് 345 രൂപയാണ്. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 30 വരെയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി.

  ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മു തല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ 10,000 രൂപയും പരിരക്ഷയായി ആശ്രിതര്‍ക്ക് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ക്ക് ജീവന്‍ഹാനി സംഭവിച്ചാല്‍ അവരുടെ വായ്പാ തുകയ്ക്കും പരിരക്ഷ ലഭിക്കും. സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഈ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ആക്‌സിഡന്റ് കവറേജു കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ഇതുവരെ ജീവന്‍ ദീപം പദ്ധതിയില്‍ ചേര്‍ന്ന 2.72 ലക്ഷം പേരില്‍ 72,143 പേര്‍ എറണാകുളം ജില്ലയില്‍ നിന്നും 67,300 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. കൊല്ലം ജില്ലയില്‍ നിന്ന് 28,308 പേരും മലപ്പുറത്ത് നിന്ന് 21,863 പേരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

 

 

Content highlight
ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും

കുടുംബശ്രീ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ക്ക് തുടക്കം

Posted on Thursday, January 28, 2021

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ആരംഭിക്കുന്ന കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ വഴി  പ്രാദേശികവും പരമ്പരാഗതവുമായ ഉല്‍പന്നങ്ങളുടെ വിപണനവും വനിതകള്‍ക്ക് തൊഴില്‍ ലഭ്യതയും ഉറപ്പു വരുത്താന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത തൊഴില്‍മേഖലയെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, മാരാരിക്കുളം, കാസര്‍കോട് ജില്ലയില്‍ പീലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ സ്റ്റോറുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.

കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മൈക്രോ ഫിനാന്‍സ് കൂടാതെ സംരംഭ മേഖലയിലും സ്ത്രീകളെ ശക്തരാക്കുന്നതിന്റെ ഭാഗമായാണ് ഇതുപോലുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലാണ്  കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാക്കുന്നതെന്നും മാര്‍ച്ചിനു മുമ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പനമ്പ്, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത ഉല്‍പന്നങ്ങളെല്ലാം ഈ സ്റ്റോറുകള്‍ വഴി ലഭ്യമാകും. ഇതിലൂടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ വായ്പ നല്‍കുന്നതോടൊപ്പം വായ്പ തിരിച്ചടവിനു വേണ്ടി അവര്‍ക്ക് തൊഴിലും ലഭ്യമാക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു.  ആലപ്പുഴ ജില്ലയില്‍ വിജിലന്റ് ഗ്രൂപ്പ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനകര്‍മവും അദ്ദേഹം നിര്‍വഹിച്ചു.

കയര്‍മേഖലയേയും കയര്‍ ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ചു കൊണ്ടാകും ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍. ആകെ 500 സ്റ്റോറുകള്‍ ആരംഭിക്കുന്നതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതു കൂടാതെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 45 കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ കൂടി തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തിയതുള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്കോ സി.ഡി.എസ്, എ.ഡി.എസ് നേതൃത്വത്തിനോ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കാം. കുടുംബശ്രീ കരകൗശല യൂണിറ്റുകള്‍ വഴി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍, മറ്റു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന അവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുടുംബശ്രീ ഹോംഷോപ്പ് സംവിധാനത്തിന്റെ സംഭരണ വിതരണ കേന്ദ്രമായും 'കയര്‍ ആന്‍ഡ് ക്രാഫ്റ്റ്' സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.  
 
ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍  നഗരസഭാധ്യക്ഷ സൗമ്യ രാജിനും കാസര്‍കോട് ജില്ലയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ഉല്‍പന്നങ്ങള്‍ നല്‍കി ആദ്യവില്‍പന നടത്തി.  

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ്, കയര്‍ കോര്‍പ്പറേഷന്‍ എം.ഡി ജി.ശ്രീകുമാര്‍, ആലപ്പുഴ വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലാലി വേണു, മാരാരിക്കുളം വടക്ക് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പീലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി പി.പി, ജില്ലാ പഞ്ചായത്ത് അംഗം മനു.എം, നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് അംഗം സുജാത എം.വി, പീലിക്കോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ലീന എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ കൃതജ്ഞത അറിയിച്ചു.

 

Content highlight
ആലപ്പുഴ നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ ദേവകുമാര്‍ നഗരസഭാധ്യക്ഷ സൗമ്യ രാജിനും കാസര്‍കോട് ജില്ലയില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ജില

ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും നവകേരള നിര്‍മിതിയിലും കുടുംബശ്രീയുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി

Posted on Tuesday, January 19, 2021

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിനും, അതോടൊപ്പം നവകേരള നിര്‍മിതി സാധ്യമാക്കുന്നതിലും കുടുംബശ്രീക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിന്‍റെ ഭാഗമായി പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നുകയായിരുന്നു മുഖ്യമന്ത്രി.

 സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം. വികസനം എല്ലാവരിലും എത്തുകയും അതിന്‍റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവിക്കാനും കഴിയണം.  ഓരോ കുടുംബത്തിലും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും  കുടുംബശ്രീക്ക് കഴിയണം. നാടിന്‍റെ പൊതു നന്‍മയ്ക്കായി കുടുംബശ്രീയുടെ നേതൃത്വ മികവും സന്നദ്ധ സേവനവും ഇനിയും ഉറപ്പാക്കണം. എല്ലാ മേഖലയിലും ഗുണപരമായ മാറ്റത്തിന്‍റെ ചാലകശക്തിയായി മാറാന്‍ കുടുംബശ്രീക്ക് സാധിക്കണം.

 കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രണ്ട് മഹാപ്രളയങ്ങളും നിപ്പയും ഓഖിയും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് കേരളം നേടിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ നിസ്വാര്‍ത്ഥമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. പ്രളയശേഷം നവകേരള നിര്‍മിതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് കുടുംബശ്രീ നല്‍കിയത്.  പ്രളയകാലത്ത് സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലേറെ വീടുകള്‍ ശുചീകരിച്ചതും പ്രളയത്തില്‍ വീട് തകര്‍ന്നു പോയ 50000 പേര്‍ക്ക്  താല്‍ക്കാലിക വസതികള്‍ ഒരുക്കിയതും കുടുംബശ്രീ വനിതകളാണ്. പ്രളയകാലത്ത് തദ്ദേശ സഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ചു കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ആലപ്പുഴ ജില്ലയില്‍ രാമോജി ഫിലിം സിറ്റി 121 വീടുകള്‍ നല്‍കിയപ്പോള്‍ അതിന്‍റെ നിര്‍മാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്.  നവ കേരളം സൃഷ്ടിക്കുന്നതിനു വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍ നിന്നും 11 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനു പുറമേ നവകേരള ലോട്ടറി വില്‍പനയിലൂടെ ഒമ്പതു കോടി രൂപ സമാഹരിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. കോവിഡ് പ്രതിസന്ധി കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ 1400 കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുകയും മികച്ച രീതിയില്‍ നടപ്പാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വകുപ്പുകളുമായും മിഷനുകളുമായും സംയോജിച്ചു കൊണ്ട് പദ്ധതികള്‍ നടപ്പാക്കുന്നത് കുടുംബശ്രീയാണ്. ഇതില്‍ തന്നെ ഏറ്റവും വലിയ പദ്ധതികള്‍ നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്നു കൊണ്ടാണ്. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സാമൂഹ്യസുരക്ഷാ മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കി പൂര്‍ണമായും ഡിജിറ്റല്‍ സര്‍വേ നടത്തി കണ്ടെത്തിയ ഒന്നര ലക്ഷം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി അഗതിരഹിത കേരളം പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംസ്ഥാനത്ത് 198 ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. പുതുതായി 200 ബഡ്സ് സ്കൂള്‍ സ്ഥാപിക്കും എന്നു പറഞ്ഞതില്‍ 140 എണ്ണം പ്രവര്‍ത്തനം ആരംഭിക്കാന്‍ കുടുംബശ്രീക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാധിച്ചു.  സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ ഹരിതകര്‍മസേനകള്‍ രൂപീകരിച്ച് മാലിന്യ നിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ പൂര്‍ത്തിയാക്കി. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാ പാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.

കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്ന ങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും, തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍പരിശിലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിയും.

2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. ഇത് സര്‍ക്കാരിന് കുടുംബശ്രീയിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം മികച്ച രീതിയില്‍ നിര്‍വഹിക്കുന്നതു കൊണ്ടാണ് റീബില്‍ഡ് കേരളയുടെ ഭാഗമായി ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 250 കോടി രൂപയുടെ പ്രത്യേക പാക്കേജ് പൂര്‍ണമായും കുടുംബശ്രീയിലൂടെ നടപ്പാക്കാന്‍ അനുവദിച്ചത്. പ്രളയത്തെ തുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി പലിശരഹിത വായ്പയായി നല്‍കിയത്.

എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കു വഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചു വരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പ ചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. അയല്‍ക്കൂട്ടതലത്തിലെ ആവശ്യങ്ങള്‍ എ.ഡി.എസ്, സിഡിഎസ്തലത്തില്‍ ക്രോഡീകരിച്ച് കുടുംബശ്രീ ആവിഷ്ക്കരിച്ച 'ഗ്രാമകം' ഗ്രാമീണ ദാരിദ്ര്യലഘൂകരണ പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന് സാധിക്കണം. തദ്ദേശ സ്ഥാപനങ്ങളുമായും മറ്റ് വകുപ്പുകളുമായും നിരവധി സംയോജന പദ്ധതികള്‍ കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ പ്രയോജനം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന വലിയ ചുമതലയാണ് കുടുംബശ്രീയുടെ പ്രാദേശിക ഭാരവാഹികളെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ നല്‍കിയ വികസന നിര്‍ദേശങ്ങള്‍

മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ കാലോചിതവും ക്രിയാതമകവുമായ നിരവധി നിര്‍ദേശങ്ങളാണ്  14 ജില്ലകളിലെയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികള്‍ മുന്നോട്ടു വച്ചത്. സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ടി കോര്‍പ് മാതൃകയില്‍ പച്ചക്കറി സംഭരണ-വിപണന കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പുമായി സംയോജിച്ചു കൊണ്ട് കുടുംബശ്രീ എഡിഎസുകളും അംഗന്‍വാടികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, കുടുംബശ്രീ വനിതകള്‍ക്ക് നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന വായ്പാ പരിധി പത്തു ലക്ഷമാക്കി ഉയര്‍ത്തുക, കാര്‍ഷിക വിളകള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടപ്പാക്കുക, അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായകമാകുന്ന കുടുംബശ്രീ സ്നേഹിത കേന്ദ്രങ്ങള്‍ക്ക് എല്ലാ ജില്ലകളിലും സ്വന്തം കെട്ടിടം അനുവദിക്കുക, പഞ്ചായത്തിന്‍റെ വനിതാ ഘടക പദ്ധതിയില്‍ കുടുംബശ്രീക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയും ഇതില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുക, അംഗന്‍വാടികള്‍ വഴി വയോജനങ്ങള്‍ക്കു കൂടി പോഷകാഹാരം ലഭ്യമാക്കുക, വയോജനങ്ങള്‍ക്കു വേണ്ടി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുക, കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ പദ്ധതി ആവിഷ്ക്കരിക്കുക, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് സി.ഡി.എസ്തലത്തില്‍ കൂടുതല്‍ വിപണന മേഖലകള്‍, വിജിലന്‍റ് ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തലും അയല്‍ക്കൂട്ട മാതൃകയില്‍ ആഴ്ച തോറും യോഗവും, വാഹനസൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആദിവാസി കോളനികളില്‍ അവ ലഭ്യമാക്കല്‍, ഭിന്നശേഷക്കാരുടെ പകല്‍പരിപാലനത്തിനും പുനരധിവാസത്തിനുമുള്ള സമ്പൂര്‍ണ പാക്കേജ്, വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് പ്രത്യേക ഉപജീവന പദ്ധതി, എല്ലാ ജില്ലയിലും ഏകീകൃത മാലിന്യ നിര്‍മാര്‍ജന മാതൃക,  അഗതിരഹിത കേരളം പദ്ധതിയ്ക്ക് കാലാനുസൃത മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സേവനങ്ങള്‍, മൃഗസംരക്ഷണ മേഖലയില്‍ കൂടുതല്‍ ആകര്‍ഷകമായ പദ്ധതികള്‍, തീരദേശ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളും ഉല്‍പന്ന വിപണന കേന്ദ്രങ്ങളും അവയ്ക്കുള്ള പിന്തുണയും, മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ജല സ്രോതസുകളിലെ പ്ളാസ്റ്റിക് മാലിന്യം നീക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ വിവിധ നിര്‍ദേശങ്ങളാണ് കുടുംബശ്രീയുടെ  പ്രാദേശിക പ്രതിനിധികള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചത്. എല്ലാ നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ കൃതജ്ഞതയും അറിയിച്ചു.

 

 

 

 

Content highlight
2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്.