വാര്‍ത്തകള്‍

കുടുംബശ്രീ സംസ്ഥാനതല പദ്ധതി അവലോകന യോഗം സംഘടിപ്പിച്ചു, മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി

Posted on Monday, November 15, 2021

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍, സംസ്ഥാനതല പദ്ധതി അവലോകന യോഗം നവംബര്‍ 12ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ഗ്രൂപ്പുകളിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പെയ്‌നുകള്‍ ആസൂത്രണം ചെയ്യുണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

rev

  സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും (കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

  കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി, ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ്, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, ദേശീയ നഗര ഉപജീവന ദൗത്യം തുടങ്ങീ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകന യോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു.

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസും അവലോകനം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

Content highlight
kudumbahreee plan review conducted

സ്ത്രീപ്രാതിനിധ്യവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തി പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി

Posted on Friday, November 5, 2021

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകൾക്ക് നൽകുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളിൽ 87753 പേർ സ്ത്രീകളാണ്.  ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരിൽ നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ മാത്രം പേരിലോ ഉടമസ്ഥത നൽകുക. നിലവിൽ 70463 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ നഗരമേഖലയിൽ പ്രവർത്തിക്കുന്ന 31 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേന പദ്ധതിയിൽ ഉൾപ്പെട്ട 52 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.  

pma

ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതി ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി വിളക്കുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നു കൊണ്ട് ഒാരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴിൽദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഇൗയിനത്തിൽ ലഭ്യമാക്കിയത്.

പദ്ധതി ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങൾ നടന്നു വരികയാണ്.

Content highlight
PMAY(U)-LIFE Project ensuring women's participation and women empowermentml

കോവിഡ് അവബോധം നല്‍കാന്‍ കുടുംബശ്രീയുടെ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ സംഘടിപ്പിച്ചു

Posted on Wednesday, November 3, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ചുവരുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 30ന് നടത്തി. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 26,054 കുട്ടികളാണ് കാല്‍ക്കൊല്ല പരീക്ഷയില്‍ പങ്കെടുത്തത്.

  മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നു.  

  പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് നല്‍കിയത്. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള മികച്ച അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ. ശേഷിക്കുന്ന രണ്ട് പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 conductedml

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ 30ന്

Posted on Friday, October 29, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം 30ന് നടത്തും. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  
സംഘടിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.  

പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കും. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

bs

 

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 to be held on 30 October 2021en

50.20 കോടി രൂപയുടെ വില്‍പ്പന ; പൊതുജനങ്ങള്‍ക്കിടയില്‍ ഹിറ്റായി കുടുംബശ്രീ ‘കേരള ചിക്കന്‍’

Posted on Wednesday, October 27, 2021

ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേരള ചിക്കന്‍’. മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന കുടുംബശ്രീ ‘കേരള ചിക്കന്‍’ പദ്ധതി മുഖേന നാളിതുവരെ 50.20 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ഒരു ദിവസം ഏകദേശം 20 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചു.

നിലവില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയുടെ ഭാഗമായി 248 ഫാമുകളും 82 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളിലായാണ് ഫാമുകളും വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഈ ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങള്‍ക്ക് ഉപജീവന അവസരവും ലഭിക്കുന്നു.

മൃഗസംരക്ഷണ വകുപ്പ് സമഗ്ര മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷന്‍ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കല്‍, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. 2017 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയുടെ നടപ്പാക്കലിനായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍) എന്ന കമ്പനിയും കുടുംബശ്രീ ആരംഭിച്ചിരുന്നു.

തുടക്ക ഘട്ടത്തില്‍ കോഴി വളര്‍ത്തുന്നതിനുള്ള ഫാമുകള്‍ ആരംഭിക്കുകയും ഈ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ നടത്തിയത്. പിന്നീട് 2020 ജൂണ്‍ മാസം മുതല്‍ കേരള ചിക്കന്റെ മാത്രം പ്രത്യേകമായ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളും ആരംഭിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങള്‍ മുഖേന ‘കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ ബ്രോയിലര്‍ ചിക്കന്‍ പൊതുവിപണിയില്‍ ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തു.

 

kc



പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും. ശേഷിച്ച നാല് ജില്ലകളിലേക്കും കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമിക്കുന്നു.

Content highlight
'Kerala Chicken' a big hit among the public: Sales of Rs 50.20 crores recorded

പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

Posted on Thursday, October 21, 2021

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണയേകുന്നതിനായുള്ള പി.എം.എഫ്.എം.ഇ സ്‌കീമിന്റെ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം – ഭക്ഷ്യ സംസ്‌ക്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി) ഭാഗമായുള്ള സീഡ് ക്യാപ്പിറ്റല്‍ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് 18ാം തീയതി നിര്‍വഹിച്ചു.

കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച്, കേരളത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന  ഈ പദ്ധതി വഴി 14 ജില്ലകളില്‍ നിന്നുള്ള 1440 കുടുംബശ്രീ സംരംഭകര്‍ക്ക് 4,30,51,096 രൂപ നല്‍കാനുള്ള അനുമതി ലഭിച്ചിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ഈ തുക കുടുബശ്രീയ്ക്ക് വേണ്ടി എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിയും കുടുംബശ്രീ സംരംഭകരും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

pmfme

അതാത് സി.ഡി.എസുകള്‍ മുഖേന സംരംഭകര്‍ക്ക് പലിശരഹിത വായ്പയായാണ് ധനസഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഭക്ഷ്യസംസ്‌ക്കരണ മേഖലയിലുള്ള വ്യക്തിഗത- സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന ഗ്രാന്റ്, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്‍ഡിങ്ങ്-  വിപണനം എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങള്‍ക്ക് സഹായം ലഭിക്കും.

കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം ഐ.എ.എസ് സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു പി. എബ്രാഹം നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂല്യവര്‍ധനവിനെക്കുറിച്ച് സംരംഭകര്‍ക്ക് വിദഗ്ധ ക്ലാസുകളും നല്‍കി.

Content highlight
പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം നാലാം സീസണ്‍ ; ഒന്നാം സ്ഥാനം സുരേഷ് കാമിയോയ്ക്ക്

Posted on Thursday, October 7, 2021

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണില്‍ മലപ്പുറം ജില്ലയിലെ തെക്കന്‍കുറൂര്‍ തെക്കുംമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി മുരിങ്ങാതെരി വീട്ടിലെ ആല്‍ഫ്രഡ് എം.കെയ്ക്കാണ് രണ്ടാം സ്ഥാനം. വയനാട് ജില്ലയിലെ ഒഴക്കൊടി കുളങ്ങര വീട്ടില്‍ മധു എടച്ചന മൂന്നാം സ്ഥാനത്തിനും അര്‍ഹനായി. ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. പത്ത് ചിത്രങ്ങള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹമായി. 2000 രൂപ വീതമാണ് പ്രോത്സാഹന സമ്മാനം.

  2021 ജൂലൈ 22 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സര ത്തിന്റെ നാലാം സീസണ്‍ സംഘടിപ്പിച്ചത്. മുതിര്‍ന്ന സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍  വി. വിനോദ്, ഡോക്യുമെന്ററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ ചന്ദ്രലേഖ സി. എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

  കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സര ത്തിനായി പരിഗണിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തില്‍ ലഭിച്ച 850ലേറെ ചിത്രങ്ങളില്‍ നിന്നാണ് വിജയ ചിത്രങ്ങള്‍ കണ്ടെത്തിയത്.

  പ്രോത്സാഹന സമ്മാനാര്‍ഹര്‍ : ദീപേഷ് പുതിയപുരയില്‍, കെ.ബി. വിജയന്‍, ശരത് ചന്ദ്രന്‍, പ്രമോദ്. കെ, അഭിലാഷ്. ജി,  ബൈജു സി.ജെ, ദിനേഷ്. കെ, ജൂബല്‍ ജോസഫ് ജൂഡ്, ഷിജു വാണി, ഇജാസ് പുനലൂര്‍.

വിജയ ചിത്രങ്ങള് കാണാം - www.kudumbashree.org/photography2021

photography 4th

 

 

Content highlight
Kudumbashree oru Nerchithram’ Photography Competition Season 4- Winners announcedml

കുടുംബശ്രീ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍'പദ്ധതിക്ക് തുടക്കം

Posted on Monday, October 4, 2021

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു

തിരുവനന്തപുരം: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി.  ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.  ഇതിനായി പത്തു  ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും  കൃഷി ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചാരണ വീഡിയോ പ്രകാശനവും ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ പദ്ധതി വിശദീകരണം നടത്തി.  


നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വര്‍ഷം ഓരോ ഭവനത്തിലും പോഷകോദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരമാണ് ഓരോ വാര്‍ഡുകളിലും പോഷകോദ്യാനങ്ങളുടെ രൂപീകരണം. പോഷക സമൃദ്ധമായ കാര്‍ഷിക വിളകളായ തക്കാളി, പാവല്‍, ചീര, മത്തന്‍, മല്ലി, പുതിന വെണ്ട, വഴുതന, വെള്ളരി എന്നിവയില്‍ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാര്‍ഡനില്‍ കൃഷി ചെയ്യുക. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്നു സെന്‍റില്‍ ജൈവരീതിയില്‍ കൃഷി ചെയ്യണം.
 
   ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഓരോ വാര്‍ഡിലും  50  കുടുംബങ്ങളെ  വീതം  തിരഞ്ഞെടുത്ത് ഒരു ക്ലസ്റ്റര്‍ ആയി രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹികളും ഉണ്ടാകും. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും നല്‍കുന്നത് കുടുംബശ്രീയാണ്. കാര്‍ഷിക മേഖലയിലെ പരിശീലകരായ ജീവ, മാസ്റ്റര്‍ കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമൊരുക്കല്‍, വിത്തിടല്‍, വളപ്രയോഗം, വിളപരിപാലനം എന്നിവയില്‍ പരിശീലനം ലഭ്യമാക്കും. ഓരോ മാസവും ക്ലസ്റ്റര്‍ ലെവല്‍ മീറ്റിംഗ് നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇതിനായി പഞ്ചായത്തുതലത്തില്‍ ജനപ്രധിനിധികളെ  ഉള്‍പ്പെടുത്തി സംഘാടക മോണിറ്ററിംഗ് സമിതികളുടെ  രൂപീകരണം ഊര്‍ജിതമായിട്ടുണ്ട്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി മാറ്റി വച്ചതിനു ശേഷം അധികമായി വരുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീ നാട്ടുചന്തകള്‍, കൃഷി ഭവന്‍ വഴിയുള്ള വിപണന കേന്ദ്രങ്ങള്‍  എന്നിവ വഴി വിറ്റഴിക്കുന്നതിനുള്ള ഇടപെടലുകള്‍ സി.ഡി.എസ് തലത്തില്‍ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടന്നു വരികയാണ്.

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈനിങ്ങ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം  ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ.പ്രീജ എസ്.കെ, ശാന്ത പ്രഭാകരന്‍, ഡീനാ കുമാരി കെ.എസ്, എ.ആര്‍ സുധീര്‍ഖാന്‍, പ്രേമവല്ലി എസ്, ആന്‍റോ വി, സാബു സജയന്‍.പി.എസ്, ഷീബ മോള്‍ വി.വി, ഇന്ദുലേഖ വി.എ, മനോജ് ബി.എസ്, ശാന്തകുമാരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.

 

Content highlight
agri nutri garden

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Monday, October 4, 2021

* ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നിര്‍വഹിച്ചു   

തിരുവനന്തപുരം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും ചരിത്രപരമായ ദൗത്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കളിപ്പാന്‍കുളത്ത് ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സാമ്പത്തികസ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന ആത്മവിശ്വസം ഓരോ സ്ത്രീയിലും വളര്‍ത്തിയെടുക്കുകയെന്നതാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രഥമദൗത്യമെന്ന് മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായിട്ടും നിരവധി സ്ത്രീകള്‍ തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് മാറുന്നു. ഈ അവസ്ഥ മാറണം. ഐടി, ബയോടെക്നോളജി എന്നിവയടക്കമുള്ള മേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ പരിശ്രമിക്കണം. അതോടൊപ്പം സാമൂഹ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രശ്നങ്ങള്‍ക്കെതിരേ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്ന വിധത്തില്‍ ആശയപരമായ യുക്തിയും ശക്തിയുമുള്ള സ്ത്രീസമൂഹമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപപ്പെടണം. ഓരോ അംഗവും ഓരോ സംരംഭകരായി മാറുന്ന തലത്തിലേക്ക് ക്രിയാത്മകമായി വളര്‍ന്നു വരാന്‍ കഴിയണം. ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നും, കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തൊഴില്‍പദ്ധതികളുമായും നൈപുണ്യപരിശീലക കേന്ദ്രങ്ങളുമായും ഓക്സിലറി ഗ്രൂപ്പുകളെ ബന്ധപ്പെടുത്തിക്കൊണ്ട് വരുമാനദായക തൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നു വരാന്‍ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

auxilary ing

   കോര്‍പ്പറേഷനു കീഴിലുള്ള സി.ഡി.എസ് മൂന്നില്‍ രൂപീകരിച്ച നവഗാഥ, കാലടി വാര്‍ഡിലെ  മാനസ, പുത്തന്‍പള്ളി വാര്‍ഡിലെ സംഗമം എന്നീ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ നല്‍കിയ അംഗത്വ ഫോമുകളും മന്ത്രി സ്വീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലിം അധ്യക്ഷത വഹിച്ചു. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ സജുലാല്‍. ഡി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു.ആര്‍.എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ഷൈന.എ, ബീന.പി, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു.
ഓക്സിലറി ഗ്രൂപ്പുകളില്‍ ആര്‍ക്കെല്ലാം അംഗമാകാം?
അംഗത്വമെടുക്കേണ്ടത് എങ്ങനെ?
പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഓക്സിലറി ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കാന്‍ കഴിയുക.  ഒരു വീട്ടില്‍ നിന്നും ഈ പ്രായപരിധിയിലുള്ള ഒന്നിലധികം സ്ത്രീകള്‍ക്കും അംഗമാകാം. അയല്‍കൂട്ട കുടുംബാംഗമായ (18നും 40നും ഇടയില്‍ പ്രായമുള്ള) വനിതകള്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം. ഓരോ വാര്‍ഡിലും അമ്പത് പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ്  രൂപീകരിക്കുന്നത്. അമ്പതു പേരില്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്ന പക്ഷം പുതിയൊരു ഗ്രൂപ്പ് രൂപീകരിക്കാം. അതത് വാര്‍ഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് രൂപീകരണം. ഓരോ അംഗവും എല്ലാ മാസവും നിശ്ചിത തുക(കുറഞ്ഞത് പത്തു രൂപ) പ്രവര്‍ത്തന ഫണ്ടായി നല്‍കണം.  ഓരോ ഗ്രൂപ്പിലും ഒരു ലീഡര്‍, കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നീ ചുമതലകള്‍ വഹിക്കുന്നര്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിറ്റിയും ഉണ്ടാകും.

അതത് ജില്ലാമിഷന്‍ ഭാരവാഹികള്‍, സി.ഡി.എസ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട പ്രദേശങ്ങളിലെ നാല്‍പതു വയസിനു താഴെ പ്രായമുള്ള അര്‍ഹരായ വനിതകളെ കണ്ടെത്തി ഇവരില്‍ നിന്നും താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക. അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം അതത് സി.ഡി.എസ് ഓഫീസില്‍ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ ശുപാര്‍ശ സഹിതം ജില്ലാമിഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കും. അന്തിമഘട്ട പരിശോധനകള്‍ക്ക് ശേഷം ഗ്രൂപ്പുകള്‍ക്ക് അംഗീകാരം നല്‍കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി അധ്യക്ഷനായ വിലരുത്തല്‍ സമിതിയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ഒക്ടോബര്‍ 31നകം കേരളമൊട്ടാകെ ഇരുപതിനായിരം ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനങ്ങള്‍
സ്ത്രീകള്‍ക്ക് സമൂഹത്തിലെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവരുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനവും വേദിയും നല്‍കുക, സാമൂഹ്യതിന്‍മകള്‍ക്കെതിരേ പ്രതിരോധിക്കാനുള്ള പ്രാദേശിക സംവിധാനമായി മാറുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഓക്സിലറി ഗ്രൂപ്പുകള്‍ വഴി നടപ്പാക്കുക. കൂടാതെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, തൊഴില്‍ പദ്ധതികള്‍, തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ വൈവിധ്യമാര്‍ന്ന ഉപജീവന സാധ്യതകളിലേക്ക് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ സംഘടിപ്പിക്കും.

Content highlight
Kudumbashree Auxiliary Group Formation officially starteden

ഓക്സിലറി ഗ്രൂപ്പ് രൂപീകരണം കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനം, കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമാകും: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Friday, October 1, 2021

കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തില്‍ ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗ്രൂപ്പ് രൂപീകരണത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുമായി ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതലാണ്. തൊഴില്‍രഹിതരായ യുവതികളുടെ പട്ടികയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശികതലത്തില്‍ കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെ വിഭവ സാധ്യതകള്‍ മനസ്സിലാക്കി അതിനനുസൃതമായ തൊഴില്‍ രംഗങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വനിതകളെ സഹായിക്കുകയാണ് ഓക്സിലറി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് നൈപുണ്യ വികസന പരിശീലനവും  സംരംഭകത്വ വികസന പരിശീലനങ്ങളും നല്‍കി കുടുംബശ്രീയുടെ യുവതലമുറ ഉള്‍പ്പെടുന്ന സംവിധാനത്തെ ശക്തമാക്കും. വിവിധ വകുപ്പുകളുമായും നൈപുണ്യപരിശീലന കേന്ദ്രങ്ങളുമായും സംയോജിച്ചു കൊണ്ടായിരിക്കും ഇത്. വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുമായി ചേര്‍ന്നുകൊണ്ട് സ്ത്രീധന ഗാര്‍ഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായി ഓക്സിലറി ഗ്രൂപ്പുകളും മാറ്റും. കൂട്ടായ്മയുടെ പിന്‍ബലം കൈവരിക്കുന്നതു വഴി ഓക്സിലറി ഗ്രൂപ്പുകള്‍ എന്ന ആശയം വലിയൊരു ഭൗതിക ശക്തിയായി മാറുമെന്നും പുരുഷാധിപത്യ സമൂഹത്തിലെ ജീര്‍ണതകള്‍ മാറ്റിക്കൊണ്ട് കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

കുടുംബശ്രീയുടെ കീഴില്‍ യുവതികള്‍ക്കു കൂടി പ്രസക്തമാകുന്ന വിധത്തില്‍ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ മുഖേന സ്ത്രീകള്‍ക്ക് പ്രാദേശികതലത്തില്‍ കൂടുതല്‍ ക്രിയാത്മകവും വൈവിധ്യവുമായ ഇടപെടലുകള്‍ക്ക് അവസരം ലഭ്യമാകുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമായി ഈ ഗ്രൂപ്പുകള്‍ക്ക് മാറാന്‍ കഴിയണമന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ സലിം,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം ഉഷ, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അനു. ആര്‍.എസ് നന്ദി പറഞ്ഞു.    

aux

 

Content highlight
auxilary group discussion