കുടുംബശ്രീ പുനർജീവനം 2.0' കാർഷിക ഉപജീവന ദ്വിദിന ശിൽപശാലയ്ക്ക് സമാപനം

Posted on Monday, September 29, 2025

കുടുംബശ്രീ, കേന്ദ്ര കിഴങ്ങുവിള കേന്ദ്രം, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി  27,28 തീയതികളിൽ തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 120 വനിതാ കർഷകർക്കായി സംഘടിപ്പിച്ച 'പുനർജീവനം 2.0'- കാർഷിക ഉപജീവന ദ്വിദിന ശിൽപശാലയ്ക്ക് സമാപനം. തൊടുപുഴ വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിലായിരുന്നു ശിൽപശാല.

 കർഷകർക്കും സംരംഭകർക്കും കൃഷിയിലും അനുബന്ധമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ സഹായകമാകുന്ന രീതിയിലായിരുന്നു രണ്ടു ദിവസത്തെ പരിശീലനം. ശിൽപശാലയുടെ രണ്ടാം ദിനമായ ഇന്നലെ(28-9-2025) "സസ്യാധിഷ്ഠിത ചെറുകിട മൂല്യവർധിത ഉൽപന്ന നിർമാണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രാദേശികമായി ലഭ്യമാകുന്ന ഔഷധ സുഗന്ധ സസ്യങ്ങളിൽ നിന്നും പുൽത്തൈലം, വിവിധ സുഗന്ധദ്രവ്യങ്ങൾ, സോപ്പ് തുടങ്ങി വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ   ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  (  ജെ.എൻ.ടി.ബി.ജി.ആർ.ഐ )    സയന്റിസ്റ്റ് രമേഷ്കുമാർ കെ.ബി പരിശീലനം നൽകി. "ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനങ്ങളും പരിശീലനങ്ങളും സംബന്ധിച്ച് ഡയറക്ടർ ഡോ.അരുണാചലം ക്ളാസ്  നയിച്ചു.

തദ്ദേശീയ മേഖലയിലെ വനിതാ കർഷകർക്കും സംരംഭകർക്കും മികച്ച ഉപജീവന സാധ്യതകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ശിൽപശാലയുടെ ആദ്യദിനം മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും കൂടാതെ മധുരക്കിഴങ്ങ്, ചെറുധാന്യങ്ങൾ എന്നിവയിൽ നിന്നുമുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, വിള പരിപാലനം, ജൈവ ഫെർട്ടിഗേഷൻ എന്നിവയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നൽകിയിരുന്നു.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ഷാനവാസ് എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ ജി.ഷിബു, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ എന്നിവർ ത്രിദിന ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

 

 

Content highlight
Punarjeevanam 2.0 concludes