2018-19 ലെ ബഡ്‌ജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുകയുടെ വിശദാംശങ്ങള്‍

Posted on Wednesday, February 7, 2018

2018-19 ലെ ബഡ്‌ജറ്റില്‍ പഞ്ചായത്ത് രാജ്/ നഗരപാലിക സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന തുകയുടെ വിശദാംശങ്ങള്‍

Budget 2018-19

  • 7000 കോടി രൂപ അടങ്കല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്
  • 3406.89 കോടി രൂപ ഗ്രാമ പഞ്ചായത്തുകള്‍ക്ക്
  • 891.32 കോടി രൂപ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക്
  • 891.32 കോടി രൂപ ജില്ലാ പഞ്ചായത്തുകള്‍ക്ക്
  • 1013.03 കോടി മുനിസിപ്പാലിറ്റികള്‍ക്ക്
  • 797.45 കോടി കോര്‍പ്പറേഷനുകള്‍ക്ക്
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ 7,000 കോടി രൂപയാണ്. ഇതില്‍ 3406.89കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കും 891.32 കോടി രൂപ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും 891.32 കോടി രൂപ ജില്ലാ പഞ്ചായത്തുകള്‍ക്കും 1013.03 കോടി രൂപ മുനിസിപ്പാലിറ്റികള്‍ക്കും 797.45 കോടി രൂപ കോര്‍പ്പറേഷനുകള്‍ക്കുമാണ്. വികസന ഫണ്ട് 7000 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റ് 2343.88 കോടി രൂപയും ജനറല്‍പര്‍പ്പസ് ഗ്രാന്റ് 1426.71 കോടി രൂപയുമാണ്. വികസന ഫണ്ടില്‍ 1289.26 കോടി രൂപ പട്ടികജാതിഘടക പദ്ധതിക്കും 191.60 കോടി രൂപ പട്ടികവര്‍ഗ്ഗഉപ പദ്ധതിയ്ക്കുമാണ്. ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് അനുസരിച്ച് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും ലഭ്യമാകുന്ന ഫണ്ടിന്റെ വിശദാംശങ്ങള്‍ ബജറ്റ് രേഖയുടെ അനുബന്ധം 4 ല്‍ നല്‍കിയിട്ടുണ്ട്.
     
  • തദ്ദേശഭരണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പുതിയ പരിഷ്കാരം ജില്ലാ പദ്ധതി രൂപീകരണമാണ്. ജില്ലാ പദ്ധതികളുടെ പ്രധാനപ്പെട്ട ലക്‌ഷ്യം വന്‍കിട സംയോജിത പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കുകയാണ്. ഇത്തരത്തില്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതാണ്. ഇതിനായി 40 കോടി രൂപ നീക്കിവയ്ക്കുന്നു.
     
  • 133 കോടി രൂപ വിനോദനികുതിയുടെ 2017-18 - ലെ നഷ്ടപരിഹാരമായി അനുവദിക്കുന്നു. ഇതു 2015-16- ല്‍ ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും പിരിച്ച വിനോദ നികുതിക്ക് ആനുപതികമായിട്ടാണ് നല്‍കുക. അതുപോലെ മുനിസിപ്പാലിറ്റിയുടെ പെന്‍ഷന്‍ ഫുണ്ടിലേക്ക് 50 കോടി രൂപയും അനുവദിക്കുന്നു.
     
  • ഗ്രാമവികസനത്തിന്റെ അടങ്കല്‍ 1,160 കോടി രൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വിഹിതംകൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 4,000 കോടി രൂപയേക്കള്‍ അധികംവരും. 2018-19-ല്‍ 2100 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പി.എം.ജി.എസ്.വൈയുടെ സംസ്ഥാന വിഹിതമായി 282 കോടി രൂപ അനുവദിക്കുന്നു.ഇതുപോലെ മറ്റു കേന്ദ്രാവിഷ്കൃത സ്കീമുകള്‍ക്കും സംസ്ഥാന വിഹിതം വകയിരുത്തിയിട്ടുണ്ട് . കിലയ്ക്ക് 35 കോടി രൂപ വകയിരുത്തുന്നു. ഇതില്‍ ഗാമീണ സാങ്കേതികവിദ്യകളും നൂതന വികസന സമ്പ്രദായങ്ങളും ആവിഷ്കരിക്കുന്നതിനുവേണ്ടിയുള്ള വിദ്യാര്‍ത്ഥികളുടെ സാന്നദ്ധപ്രവര്‍ത്തനങ്ങളുടെ ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനുള്ള 3 കോടി രൂപയും ഉള്‍പ്പെടും.
     
  • മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ നിയമം അനുശാസിക്കും പ്രകാരമുള്ള സോഷ്യല്‍ ഓഡിറ്റിംഗിന് തുടക്കമായിറ്റുണ്ട്. ഭക്ഷ്യഭദ്രതാനിയമം, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് എന്നീ നിയമങ്ങള്‍ അതാതുമേഖലകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് അനുശാസക്കുന്നുണ്ട്. ഇതു കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിന് നയപരമായി തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാംകൂടി ഏകോപിതമായൊരു സംവിധാനമുണ്ടാക്കും. സുതാര്യതയും നഷ്ടോത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിന് പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. ഇവെയെല്ലാം ഏകോപിപ്പിച്ച് സമഗ്രമായൊരു ട്രാന്‍സ്പരന്‍സി ആന്റ് അക്കൌണ്ടബിലിറ്റി നിയമം കൊണ്ടുവരും.
     
  • ഓഡിറ്റ് കമ്മീഷന്‍ രൂപം നല്‍കുന്നതിനുവേണ്ടി സ്പെസ്യാല്‍ ഓഫീസറെ നിയമിക്കുന്നതാണ് . കേരള ലോക്കല്‍ അതോറിറ്റീസ് ലോണ്‍‌സ് ആക്ടില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തി കേരള ലോക്കല്‍ ഗവണ്‍‌ ഡെവലപ്പ്മെന്റ് ഫണ്ടിനെ പുനരുജ്ജീവിപ്പിക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും.
     
  • ശുചിത്വമിഷന് 2018-19 ല്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നും 85 കോടി രൂപയും കേന്ദ്രസര്‍ക്കാറില്‍ നിന്നും 67 കോടി രൂപയും ലഭിക്കും.
     
  • കാസര്‍ ഗോഡ് പാക്കേജിന് 2013-14 മുതല്‍ ഇതുവരെ 273 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-19 ല്‍ 95 കോടി രൂപ വകയിരുത്തുന്നു. വയനാട് പാക്കേജിന് 28 കോടി രൂപ വകയിരുത്തുന്നു.
     
  • ശബരിമല മാസ്റ്റര്‍ പ്ലാനിന് ഇതുവരെ 50 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-19-ല്‍ 28 കോടി രൂപ വകയിരുത്തുന്നു .ഇതിനുപുറമേ ഇടത്താവളങ്ങളുടെയും ബന്ധപ്പെട്ട റോഡുകളുടെയും വികസനത്തിന് കിഫ്ബിയില്‍ നിന്നും പണം അനുവദിച്ചിട്ടുണ്ട്.