Hon. Chief Minister Pinarayi Vijayan declared 10000 Government Offices as Green protocol Offices

Posted on Wednesday, January 27, 2021

ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും പാഴ്‌വസ്തുക്കള്‍ ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയതിനുള്ള തുകയ്ക്ക് ഹരിതകര്‍മസേനയ്ക്ക് ചെക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ പതിനായിരം ഓഫീസുകള്‍ ഹരിത ഓഫീസുകള്‍ ആക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയിരിക്കുകയാണ്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം നാടിന്റെ നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങളുടെ അധ്വാന ശേഷി വിനിയോഗിച്ചത്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ പദ്ധതികളുടെ നിര്‍വഹണ ചുമതലയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ വഹിക്കുന്നത്. അതുകൊണ്ടു സര്‍ക്കാര്‍ ഓഫീസുകള്‍ കാണിക്കുന്ന മാതൃകയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ടാക്കാന്‍ കഴിയും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാക്കിയുള്ള ഓഫീസുകളും വൈകാതെ തന്നെ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക് മാറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് ഇതിനു നേതൃത്വം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനമാണ് നാം ലക്ഷ്യമിട്ടത്. ഇത് പാലിക്കുവാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സാധിക്കുക എന്നത് സമൂഹത്തിനു വളരെ നല്ല സന്ദേശമാണ് നല്‍കുന്നത് അതുകൊണ്ട് തന്നെ ഈ രംഗത്തെ ഓരോ ചുവടുവെയ്പ്പും അതീവ പ്രാധാന്യത്തോടെയാണ് കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും നഗരസഭകളെയും സമ്പൂര്‍ണ ശുചിത്വത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ സി മൊയ്തീന്‍ പറഞ്ഞു.

14473 ഓഫീസുകള്‍ ഗ്രേഡിങ്ങിനു വിധേയമാക്കിയത്. അതില്‍ 11,163 സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ് നേടി. 3410 ഓഫീസുകള്‍ക്ക് എ ഗ്രേഡും 3925 ഓഫീസുകള്‍ ബി ഗ്രേഡും 3828 ഓഫീസുകള്‍ സി ഗ്രേഡും ലഭിച്ചു.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ ചീഫ് സ്രെക്രട്ടറി വി. വേണു ഐ.എ.എസ്., തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്., കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്., നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ്., ഗ്രാമവികസന കമ്മീഷണര്‍ വി.ആര്‍. വിനോദ് ഐ.എ.എസ്., ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ സ്വാഗതവും ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി ഐ.എ.എസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സംഘടിപ്പിച്ച ചടങ്ങില്‍ ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റ് വിതരണവും ഹരിതകര്‍മസേനയ്ക്കുള്ള ചെക്ക് കൈമാറലും നടന്നു.ഹരിത ഓഫീസ് പദവി നേടിയ ഓഫീസുകളില്‍ നടന്ന ചടങ്ങില്‍ ഓഫീസുകള്‍ക്കുള്ള സാക്ഷ്യപത്രം നല്‍കി.