rebuild

റീബില്‍ഡ് കേരള - വിവിധ പദ്ധതികള്‍ക്ക് 270 കോടി

Posted on Saturday, March 7, 2020

കേരള പുനര്‍നിര്‍മാണ പരിപാടിയുടെ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്ത പദ്ധതികള്‍ ലോകബാങ്കിന്‍റെ വികസന വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു.

  1.  പ്രളയത്തില്‍ തകര്‍ന്ന ശാര്‍ങ്ങക്കാവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് 12.5 കോടി രൂപ.
  2.  ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ.
  3.  കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികള്‍ക്ക്‌ 42.6 കോടി രൂപ.
  4.  മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് 77 കോടി രൂപ.
  5. കുടുംബശ്രീ, കേരള പൗള്‍ട്രി ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റി, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള വെറ്റിറിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കന്‍ പദ്ധതിക്ക്‌ 63.11 കോടി രൂപ.
  6. പ്രളയസാധ്യതാ പ്രദേശങ്ങളില്‍ കാലിത്തീറ്റ ഉല്‍പാദന ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 5.4 കോടി രൂപ.
  7. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തില്‍ തകര്‍ന്ന 195 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് 67.9 കോടി രൂപ.

മലപ്പുറം കവളപ്പാറയില്‍ 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് തുക അനുവദിച്ചു

Posted on Thursday, February 27, 2020

മലപ്പുറം കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.malapuram-kavalappara

ലൈഫ് -പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Posted on Monday, February 24, 2020

ലൈഫ് മിഷൻ്റെ കീഴിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 44 കുടുംബങ്ങളാണ് ഈ സമുച്ചയത്തിൻ്റെ ഗുണഭോക്താക്കൾ.പ്രകൃതിവിഭവങ്ങളുടെ ചൂഷണം പരമാവധി ലഘൂകരിക്കുന്ന ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നിർമ്മാണ രീതികൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തുക എന്ന നയത്തിൻ്റെ ഭാഗമായാണ് പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭവനനിർമ്മാണത്തിന് ലൈഫ് മിഷൻ ഊന്നൽ നൽകുന്നത്. കെട്ടിടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഫാക്ടറിയിൽ തീർത്തതിനു ശേഷം നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് പ്രീഫാബ് സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. ഭാരം കുറഞ്ഞ സ്റ്റീലാണ് പ്രധാന നിർമ്മാണഘടകം. ഫാക്ടറിയിൽ നിർമ്മിക്കുന്നതിനാൽ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന എല്ലാ ടെസ്റ്റുകൾക്കും വിധേയമായതിനു ശേഷം മാത്രമാണ് ഇവ നിർമ്മാണത്തിനു ഉപയോഗിക്കപ്പെടുകയുള്ളൂ.പ്രകൃതിവിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ദ്രുതഗതിയിലുള്ള നിർമ്മാണം, ഉയർന്ന ഗുണനിലവാരം, പരിസ്ഥിതി മലിനീകരണത്തിലുള്ള കുറവ്, വീടുകൾക്കകത്തെ കുറഞ്ഞ താപനില, പ്രകൃതിക്ഷോഭങ്ങളോടുള്ള ഉയർന്ന പ്രതിരോധശേഷി, നിർമ്മാണഘടകങ്ങളുടെ പുനരുപയോഗ സാധ്യത എന്നിവയെല്ലാം പ്രീഫാബ് സാങ്കേതിക വിദ്യയെ കേരളത്തിന് അനുയോജ്യമായ ഭവനനിർമ്മാണ രീതിയായി മാറ്റുന്നു.

യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍

Posted on Tuesday, February 18, 2020

സ.ഉ(ആര്‍.ടി) 400/2020/തസ്വഭവ Dated 17/02/2020

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്

കോഴിക്കോട് കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി കുടുംബങ്ങള്‍ പുതിയ സമുച്ചയത്തിലേക്ക്

Posted on Tuesday, February 18, 2020

കോഴിക്കോട് കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി എന്നിവിടങ്ങളില്‍ ദുരിത ജീവിതം നയിച്ചിരുന്നവരുടെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷിക്കുന്നു. കല്ലുത്താന്‍ കടവ് കോളനിയിലെ 87 കുടുംബങ്ങള്‍, സത്രം കോളനിയിലെ 27 കുടുംബങ്ങള്‍, 13 ധോബിവാല കുടുംബങ്ങള്‍ എന്നിവരാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്.

Flats-kozhikode

പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വൻ മുന്നേറ്റം സാധ്യമാകും: മുഖ്യമന്ത്രി

Posted on Wednesday, February 5, 2020

കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകങ്ങൾ. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് 1,18,000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം. തദ്ദേശസ്ഥാപന അതിർത്തിയിൽ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകൾ സഹകരിച്ചു പ്രവർത്തിച്ചാൽ ഇത് യാഥാർത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്‌സിഡി സർക്കാർ നിശ്ചയിച്ചു നൽകും. വിവിധയിനം തൈകൾ തദ്ദേശസ്ഥാപനതലത്തിൽ വിതരണം ചെയ്യാവുന്നതാണ്. ഒരു വർഷം കൊണ്ട് ഒരു കോടി തൈകൾ വിതരണം ചെയ്താൽ പത്തു വർഷം കൊണ്ട് 50,000 കോടി രൂപയുടെ വരുമാനം ഉണ്ടാവും. ഒരു തദ്ദേശസ്ഥാപന പരിധിയിൽ അഞ്ച് കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവും.

പച്ചക്കറി ഉത്പാദനത്തിന് തദ്ദേശസ്ഥാപനങ്ങൾ മഴ ഷെൽട്ടറുകൾ പ്രോത്സാഹിപ്പിക്കണം. പത്തു വർഷം കൊണ്ട് ഒരു പഞ്ചായത്തിൽ നൂറ് ഷെൽട്ടർ സ്ഥാപിക്കാനാവണം. ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തിയാൽ 31,000 കോടി രൂപ അധിക വരുമാനം ലഭിക്കും. ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണമെന്ന് നിശ്ചയിക്കണം. പാലിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങളും ലഭിക്കും. പത്തു വർഷം കൊണ്ട് ഇത് ആയിരം പശുക്കളായാൽ 70000 കോടി രൂപയുടെ അധിക വരുമാനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശുവിനെപ്പോലെ തന്നെ ആടു വളർത്തലും നടത്താം. ഒരു തദ്ദേശസ്ഥാപന പരിധിയിൽ 10 വർഷം കൊണ്ട് രണ്ടായിരം ആടുകളുണ്ടെങ്കിൽ 13,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും. തദ്ദേശസ്ഥാപന പരിധിയിൽ 1.30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. 200 കോഴികളുള്ള 30 യൂണിറ്റുകൾ ഒരു തദ്ദേശസ്ഥാപന പരിധിയിൽ സ്ഥാപിക്കാം. പത്തു വർഷം കൊണ്ട് 35,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാം. 3.40 ലക്ഷം രൂപ തദ്ദേശസ്ഥാപന പരിധിയിൽ അധികമായി ലഭിക്കും. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കാനാവും.

വ്യാവസായിക മേഖലയിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് കൊച്ചിയിൽ നടന്ന അസെൻഡ് 2020ൽ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇപ്പോൾ 21-ാം സ്ഥാനത്താണ്. അടുത്ത അഞ്ച് വർഷത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശരിയായ ഇടപെടൽ ഉണ്ടാവണം. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ സംവിധാനം ശക്തമായി ഇടപെടും. നിലവിൽ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടർക്ക് മാത്രം നിരോധനം ഏർപ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം. പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. പുതിയ പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് അത് നൽകുക. പക്ഷെ, അത്തരം സംരംഭങ്ങളിൽ പുരുഷ തൊഴിലാളിെയക്കാൾ രണ്ടായിരം രൂപ കൂടുതൽ ശമ്പളം സ്ത്രീ തൊഴിലാളിക്ക് ഉണ്ടായിരിക്കണം. പത്തു വർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തിൽ മനസിലായതാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണം. ബോധവത്ക്കരണവും പ്രാദേശിക രീതിയിലുള്ള സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപനവും തദ്ദേശസ്ഥാപനങ്ങൾ നിർവഹിക്കണം. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാർഡ് സഭകളിലും ചർച്ചകൾ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്തുകളുടെ സമ്പൂർണ ഐ. എസ്. ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വനം മന്ത്രി കെ. രാജു, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, തദ്ദേശസ്വയംഭരണ സ്ഥാപന സംഘടന പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

Posted on Wednesday, January 15, 2020

പ്രളയാനന്തര കാലത്തെ പുനര്‍ നിര്‍മ്മാണത്തോടൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മള്‍. ഇത് സാധ്യമാക്കാനായി ജനകീയാസൂത്രണ മാതൃകയില്‍ ജനാഭിപ്രായം സ്വരൂപിക്കാനായി നമ്മള്‍ പ്രത്യേക ഗ്രാമസഭ ചേരുകയാണ്. പ്രാദേശിക തലത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ നടത്തേണ്ടതുണ്ട്. ഇതിനായി 2.46 ലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നടത്തിവരുകയാണ്.

ഫെബ്രുവരി ആദ്യ രണ്ട് ആഴ്ചകളിലായി വാര്‍ഡ്‌ / ഗ്രാമസഭകള്‍ ചേരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 9 ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്നു. നമ്മുടെ ജീവനും സ്വത്തും പ്രകൃതിയും കാത്തു രക്ഷിക്കാന്‍ നടത്തുന്ന ഈ ജനകീയ പരിപാടിയുടെ ഭാഗമാക്കാനായി ഉദ്ഘാടന ചടങ്ങില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

Rebuild Kerala initiative Disaster Management project Inauguration

നമ്മള്‍ നമുക്കായി : മുഖ്യമന്ത്രി

Posted on Wednesday, January 1, 2020

നമ്മള്‍ നമുക്കായി : മുഖ്യമന്ത്രി

2018 ആഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തില്‍ ഉലഞ്ഞുപോയ കേരള ത്തെ മുമ്പ് ഉണ്ടായിരുന്നതിനെക്കാള്‍ മികവുറ്റതായി പുനര്‍നിര്‍മ്മിക്കുക എന്ന സുപ്രധാന ദൗത്യമെന്ന നിലയിലാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് സര്‍ക്കാര്‍ രൂപം നല്കിയിട്ടുള്ളത്. പ്രളയാനന്തരം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കും ശേഷം കേരളം ശ്രദ്ധ പതിപ്പിച്ചത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാ യിരുന്നു. എന്നാല്‍ പശ്ചാത്തല സൗകര്യങ്ങളുടെയും ഭൂവ്യവസ്ഥകളുടെയും പുനഃസ്ഥാപനം വന്‍ മുതല്‍മുടക്കും സമയവും വേണ്ടിവരുന്ന പ്രകിയയാണ്.

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാ ണം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടി (Rebuild Kerala Development Program - RKDP) യുടെ നയരേഖ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കി വരുന്നു. പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച പരമ്പരാഗത സമീപനം പാടേ മാറ്റിവച്ചുകൊണ്ടുള്ള ഒരു നയസമീപനമാണ് കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേ ശം നല്കു ന്ന ഒരു സമഗ്ര പ്രവര്‍ത്തനപദ്ധതി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തില്‍ നിന്നുള്ള അതിജീവനം എന്നത് ഒരു വെല്ലുവിളിയായും അവസരമായും കണ്ട്, ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്നവിധം കരുത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് കേരള പുനര്‍നിര്‍മ്മാണ വികസന പരിപാടി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്‍ഗ്ഗരേഖയാണ് RKDP. ഇത്തരത്തിലുള്ള പുനര്‍നിര്‍മ്മാ ണത്തിന് ഉതകുന്ന മേഖലാടിസ്ഥാനത്തിലുള്ളതും (Sector based) വിവിധ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ (cross-cutting) നയസമീപനം, സ്ഥാപനതലത്തിലും നിയന്ത്രണതലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍, മുന്‍ഗണന നല്കേണ്ടുന്ന പദ്ധതികള്‍ തുടങ്ങിയവ RKDPയില്‍ ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള മറ്റു ഭീഷണികളും പരിഗണിക്കുന്നതും ഭാവിയിലെ ദുരന്തങ്ങളെക്കൂടി ചെറുക്കാന്‍ ശേഷിയുള്ളതുമായ കേരള പുനര്‍നിര്‍മ്മാണത്തിന് കരുത്തേകുന്നതാണ് RKDP. ഈ നയരേഖ വികസന പങ്കാളികള്‍ക്കു മുമ്പാകെ അവതരിപ്പിച്ച് പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വിഭവ സമാഹരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള പുനര്‍നിര്‍മ്മാണ പരിപാടി ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്കിയിട്ടുള്ളത്. അതിലൂടെ ലോക ബാങ്കടക്കമുള്ള വികസന പങ്കാളികളില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നമുക്കായിട്ടുണ്ട്.

വിപുലമായ കണ്‍സള്‍ട്ടേഷന്‍ നടത്താതെയാണ് RKDP തയ്യാറാക്കിയിട്ടുള്ളത് എന്നത് ന്യൂനതയായി സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ആര്‍കെഐ മുന്നോട്ടു വയ്ക്കുന്ന നയപരമായ നിര്‍ദ്ദേശങ്ങള്‍, കേരളത്തിലെ പൊതുസമൂഹവുമായി നടത്തുന്ന വിപുലമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തില്‍ സമ്പുഷ്ടമാക്കേണ്ടതുണ്ട്. 2019-ലും വെള്ളപ്പൊക്കം ആവര്‍ത്തിച്ചതോടെ ദുരന്ത പ്രതിരോധ/നിവാരണ സംവിധാനങ്ങളിലും സമീപനങ്ങളിലും കാതലായ മാറ്റം വരേണ്ടതുണ്ടെന്ന തിരിച്ചറിവ് പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമൂഹകേന്ദ്രീകൃത ദുരന്തനിവാരണ/പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട്. നിലനില്ക്കുന്ന രീതിശാസ്ത്രത്തില്‍ നിന്നുള്ള മാറ്റമാണ് പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ മറികടക്കാനുള്ള മാര്‍ഗ്ഗമായി നാം വിലയിരുത്തുന്നത്. കേരളം പരമ്പരാഗതമായി പാലിച്ചുപോരുന്ന കാഴ്ചപ്പാടുകളിലും നയസമീപനങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നേറിയാല്‍ മാത്രമേ അതിജീവനക്ഷമതയുള്ള കേരള സമൂഹം എന്ന മഹത്തായ ലക്ഷ്യം നേടാനാകൂ. ജനകീയ പങ്കാളിത്തത്തോടെ ഇത്തരം തിരുത്തലുകള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി, വിദഗ്ധരെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ അറിവും അനുഭവവും ആശയങ്ങളും കൂടി ഉള്‍ക്കൊണ്ടുകൊണ്ട് തികച്ചും ജനകീയവും പ്രായോഗികവുമായ രീതിയില്‍ ഒരു ജനപങ്കാളിത്ത ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ആര്‍കെഐയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന 'നമ്മള്‍ നമുക്കായി' എന്ന് പേരിട്ടിരിക്കുന്ന ജനകീയാസൂത്രണ മാതൃകയിലുള്ള ഈ ക്യാമ്പയിന് രണ്ട് ഘടകങ്ങളാണ് ഉണ്ടാകുക.

  1. ജനകീയ പങ്കാളിത്തത്തോടെ അതിജീവനക്ഷമത ഉറപ്പാക്കുന്നതിലേക്കാവശ്യമായ നയവ്യതിയാനങ്ങളും തിരുത്തലുകളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്പയിന്‍.
  2. എല്ലാ തദ്ദേശ സ്വയംഭരണ സര്‍ക്കാ രുകളിലും ദുരന്ത മാനേജ്‌മെന്റ് പ്ലാനുകള്‍ ആസൂത്രണം ചെയ്യല്‍.

    ജനങ്ങളില്‍ നിന്നുള്ള ആശയരൂപീകരണത്തിനായി ചുവടെ പറയുന്ന മേഖലകളെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്.

  1. ഭൂവിനിയോഗം
  2. ജല പരിപാലനം
  3. വനപരിപാലനം
  4. പ്രാദേശിക സമൂഹവും അതിജീവനവും
  5. ഗതാഗതം, വാര്‍ത്താവിനിമയം,
  6. സാങ്കേതികവിദ്യ

പ്രത്യേക ഗ്രാമസഭകളിലൂടെ ഉരുത്തിരിഞ്ഞ് പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പര്യവസാനിക്കുന്ന വിധത്തില്‍ വിവിധതലങ്ങളിലായാണ് ക്യാമ്പയിന് രൂപം നല്കിയിട്ടുള്ളത്. പ്രാദേശിക ജനവിഭാഗങ്ങള്‍, യുവാക്കള്‍, പണ്ഡിതര്‍, ആഗോള മലയാളി സമൂഹം, അന്താരാഷ്ട്ര വിദഗ്ദ്ധര്‍ എന്നിങ്ങനെ പല വിഭാഗങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. താഴെ പറയുന്ന വിവിധ തലങ്ങളിലായാണ് ചര്‍ച്ചകളും സംവാദങ്ങളും നടക്കുക

  1. പ്രത്യേക ഗ്രാമസഭ: കേരളത്തിന്റെ പ്രാദേശിക ആസൂത്രണത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഗ്രാമസഭകളുടെ പ്രത്യേക സമ്മേളനം വിളിച്ച് ഈ പ്രക്രിയയില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഗ്രാമസഭകള്‍ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തണം. ഇത്തരം ഗ്രാമസഭകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാതലങ്ങളിലെ സമഗ്ര ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
  2. കേരളത്തിലെ അക്കാദമിക സമൂഹത്തെയും യുവാക്കളെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍വ്വകലാശാലകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ചര്‍ച്ചകള്‍.
  3. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക വിഷയങ്ങളില്‍ വിശാലമായ ടെക്‌നിക്കല്‍ സെഷനുകള്‍.
  4. കേരളത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹത്തിന് ഈ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനവസരം നല്കുന്ന തരത്തില്‍ ഓണ്‍‌ലൈന്‍ സംവിധാനം.
  5. കേരള ഡയസ്‌പോറയുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനുതകുന്ന വിധ ത്തില്‍ ഫോക്കസ്ഡ് ആയിട്ടുള്ള വെര്‍ച്ച്വല്‍ ചര്‍ച്ചകള്‍.
  6. മുകളില്‍ പ്രതിപാദിച്ച അഞ്ച് തലങ്ങളിലെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ആര്‍.കെ.ഐ.യുടെ നേതൃത്വത്തില്‍ സമാഹരിച്ച് (വിദഗ്ദ്ധ സമിതി കള്‍ തയ്യാറാക്കുന്ന ടെക്‌നിക്കല്‍ പേപ്പറുകള്‍) ആഗോളതലത്തിലുള്ള വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത ഘട്ടത്തില്‍ ഒരു അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും.
  7. ഇത്തരത്തിലുള്ള സെമിനാറില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാ ണവുമായി ബന്ധപ്പെട്ടും പ്രത്യേക നിയമസഭാസമ്മേളനം.
  8. ദുരന്ത ലഘൂകരണം, തയ്യാറെടുപ്പ്, disaster management എന്നീ മേഖലകളില്‍ ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വപരമായ ഇടപെടലും ഉറപ്പാക്കി, പ്രാദേശികമായി ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയാല്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ലക്ഷ്യകേന്ദ്രീകൃതവുമാകും. ഇതുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മുഖേന തുടക്കമിടാനായിട്ടുണ്ട്. എന്നാലിത് കേരളം മുഴുവനായും വ്യാപിപ്പിക്കേണ്ടത് ഇക്കഴിഞ്ഞ പ്രളയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നാം ഏറ്റവും പ്രാധാന്യ ത്തോടെ ഏറ്റെടുക്കേണ്ട പ്രവര്‍ത്ത നമാണ്. ഇതിനായി താഴെ പറയുന്ന പരിപാടികളാണ് ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

ജനകീയ പ്രതിരോധം:

കേരളത്തിലെ എല്ലാ ജില്ലകളിലും, പരിശീ ലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ജന കീയ പ്രതിരോധ സേന രൂപീകരിക്കണം.

പഞ്ചായത്തുതല ദുരന്ത പരിപാലന പദ്ധതികള്‍:

ദുരന്ത സാധ്യതയുള്ളതായ (moderate & high) എല്ലാ താലൂക്കുകളിെലയും പഞ്ചായത്തുകളില്‍ അടിയന്തരമായി പഞ്ചായത്തുതല ദുരന്ത പരിപാലന പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കണം.

മറ്റ് പഞ്ചായത്തുകളില്‍ ഇതു ഘട്ടം ഘട്ടമായും നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ അടുത്ത വര്‍ഷത്തെ പദ്ധതികള്‍ ആസൂത്ര ണം ചെയ്യുന്ന അവസരത്തില്‍ തന്നെ ദുരന്തപ്രതിരോധത്തിനും അതിജീവനത്തിനും ഉള്ള പ്രാദേശികമായ പദ്ധതികളും ആസൂത്രണം ചെയ്ത് അംഗീകരിക്കുക വഴി പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി ആസൂത്രണത്തില്‍ മെച്ചപ്പെട്ട ദുരന്ത പ്രതിരോധവും അതിജീവനക്ഷമതയും ഉറപ്പാക്കാനാകും. എല്ലാ ജനപ്രതിനിധികളും അവര്‍ താമസിക്കുന്ന പ്രദേശത്തെ ഗ്രാമസഭകളില്‍ പങ്കെടുത്ത് നേതൃത്വപരമായ പങ്ക് വഹിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം തന്നെ കേരളത്തിന്റെ ദുരന്ത പ്രതിരോധശക്തി വര്‍ദ്ധി പ്പിക്കുന്നതി ലേക്കായി താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെയും സമൂഹത്തിന്റെയും പിന്തുണയോടു കൂടി ഏറ്റെടുക്കേണ്ടതുണ്ട്.

  1. ദുരന്ത പരിപാലനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ദുരന്തപരി പാലന പദ്ധതികള്‍ ആവിഷ്‌കരിക്കുക. (Preparation of Departmental Disaster Management) ദുരന്ത നിവാരണത്തില്‍ ഭാഗഭാക്കാകേണ്ടതായി കണ്ടെത്തിയിട്ടുള്ളത് 25 വകുപ്പുകളാണ്. ഇവയിലെല്ലാം തന്നെ ദുരന്തപരിപാലന പദ്ധതികള്‍ ആവിഷ്‌കരിക്കാനാകണം.
  2. സ്‌കൂള്‍, ആശുപത്രി മുതലായ കെട്ടിടങ്ങളുടെ ദുരന്താതിജീവനക്ഷമത തിട്ടപ്പെടുത്തുക: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഒരു പ്രത്യേക ദൗത്യമായി ഏറ്റെടുക്കണം.
  3. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോള്‍ഡര്‍ വകുപ്പുകളില്‍ Virtual Cadre രൂപീകരിക്കല്‍.
  4. വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്ത് ദുരന്ത മാനേജ്‌മെന്റ് പ്ലാനുകളുടെ ഭാഗമായി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തദ്ദേശസ്വയംഭരണ വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും സംയുക്തമായി ഏറ്റെടുക്കുന്നതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കില മുഖേനയായിരിക്കും.

മുഖ്യമന്ത്രി 2019 നവംബര്‍ 21-ന് നിയമസഭയിൽ നടത്തിയ പ്രസ്താവനയില്‍നിന്ന്

Content highlight